അഭിമന്യു
കൊച്ചി: അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ എത്തിയത്.
പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ 17ന് ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.
2018 ജൂലൈ രണ്ടിനാണ് കാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നീട് രേഖകൾ വീണ്ടും തയാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ഒൻപത് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
Tags : Abhimanyu murder case accused guilty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash