National
ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
National
ഭോപ്പാൽ: മധ്യപ്രദേശിൽ എംഎൽഎയുടെ മകനും മരുമകളും വിവാദത്തിൽ. ഇൻഡോറിലെ പ്രസിദ്ധ ആരാധനാലയമായ ഖജ്രാന ഗണേശ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഇരുവരും അനധികൃതമായി പ്രവേശിച്ചുവെന്നാണ് ആരോപണം.
ബിജെപി എംഎൽഎ ഗോലു ശുക്ലയുടെ മകൻ അഞ്ജനേഷ് ശുക്ലയും ഭാര്യ സിമ്രാനുമാണ് വിവാദത്തിലായത്. ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ക്ഷേത്രമാണ് ഖജ്രാന ഗണേശ ക്ഷേത്രം.
എന്നാൽ എംഎൽഎയുടെ മകനും മരുമകളും ശ്രീകോവിലിൽ കയറി ഗണേശ വിഗ്രഹത്തിന് മുന്നിൽ നിന്ന് മാലയിട്ടു. ഡിസംബർ 12നാണ്, എംഎൽഎയുടെ മകൻ അഞ്ജനേഷ് ശുക്ലയും വ്യവസായിയുടെ മകളായ സിമ്രാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിറ്റേ ദിവസമാണ് ഇരുവരും ക്ഷേത്ര ദർശനത്തിനെത്തിയത്.
കോവിഡ്19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ശ്രീകോവിലിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി ഖജ്രാന ഗണേഷ് ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചിരുന്നു.
അതേസമയം, മതപരമായ സ്ഥലങ്ങളിൽ എംഎൽഎയുടെ കുടുംബം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. ജൂലൈയിൽ, എംഎൽഎയുടെ ഇളയ മകൻ രുദ്രാക്ഷ് ശുക്ല, ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയിരുന്നു.
തടയാൻ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ ആശിഷ് ദുബെയെ, രുദ്രാക്ഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം എംൽഎയും ക്ഷേത്രത്തിലുണ്ടായിരുന്നു.
ഏപ്രിലിൽ, രുദ്രാക്ഷും സുഹൃത്തുക്കളും ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ രാത്രിയോടെ എത്തുകയും ദർശനത്തിനായി ക്ഷേത്ര വാതിലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ച പൂജാരിയുമായി ഇവർ വാക്കേറ്റമുണ്ടായി.
സംഭവത്തിൽ പൂജാരി പോലീസിൽ പരാതി നൽകിയെങ്കിലും രുദ്രാക്ഷ് പൂജാരിയോട് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു.
Kerala
പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അർച്ചന ഭർതൃവീട്ടിൽ കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.
മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറന്പിൽ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അർച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു.
ഏഴു മാസം മുൻപായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും പ്രണയവിവാഹം. അന്നുമുതൽ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. വിവാഹത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മകൾ നല്ലനിലയിൽ ജീവിച്ചുകാണാൻ ആഗ്രഹിച്ചിരുന്നു. ഷാരോണ് സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ് വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
മകളെ ഒരിക്കൽ അളഗപ്പനഗർ പോളിടെക്നിക്കിനു മുന്പിൽവച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോൾ അർച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാൻ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അർച്ചനയുടെ സഹോദരി അനു പറഞ്ഞു. അർച്ചനയുടെ മരണത്തിൽ ശരിയായ അന്വേഷണം നടക്കണമെന്നും ഷാരോണിന്റെയും കുടുംബത്തിന്റെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് മരിച്ച അർച്ചനയുടെ ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയാക്കി മൃതദേഹം തൃശൂർ ഗവ മെഡിക്കൽ കേളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങുമെന്ന് അർച്ചനയുടെ കുടുംബം അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Kerala
മരട്: കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്റെ മകൾ ആവണി (25)യുടെ വിവാഹമായിരുന്നു ഇന്ന്.
ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തുമ്പോളി സ്വദേശിയായ ഷാരോൺ (32) താലി ചാർത്തേണ്ടിയിരുന്നത്.
വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.