Kerala
മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ മാസങ്ങളായി ഭീതി പരത്തിയ കരടി ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടു. ടികെ കോളനി ധര്‍മശാസ്താ അയ്യപ്പക്ഷേത്രത്തില്‍ സ്ഥാപിച്ച കെണിയിലാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ കരടി അകപ്പെട്ടത്.
പൂജാദ്രവ്യങ്ങള്‍ ഭക്ഷിക്കാനായി പഞ്ചായത്തിലെ ടികെ കോളനി, തേള്‍പ്പാറ, പൊട്ടിക്കല്ല്, ചെട്ടിപ്പാടം, ഒളര്‍വട്ടം, പുഞ്ച തുടങ്ങിയ മേഖലകളിലെ ക്ഷേത്രങ്ങളില്‍ കരടിയെത്തുന്നത് പതിവായിരുന്നു. ക്ഷേത്രങ്ങളില്‍ സൂക്ഷിച്ച നെയ്യ്, എണ്ണ, ശര്‍ക്കര ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഭക്ഷിക്കാനെത്തുന്ന കരടി വ്യാപകമായ നാശം വരുത്തിയാണ് മടങ്ങാറ്.
ഒപ്പം തൊട്ടടുത്ത പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ സ്ഥാപിച്ച തേന്‍പെട്ടികള്‍ തകര്‍ത്തും തേനടകള്‍ ഭക്ഷിക്കുന്നത് കൂടാതെ പെട്ടികള്‍ നശിപ്പിക്കുന്നത് മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിയിരുന്നത്. സ്വത്ത് വകകള്‍ക്ക് മാത്രമല്ല മനുഷ്യജീവനും ഭീഷണിയായി മാറിയ കരടിയെ പിടികൂടണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് വനംവകുപ്പ് മേഖലയില്‍ രണ്ട് കെണികളും കരടിയുടെ നീക്കം നിരീക്ഷിക്കാന്‍ കാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ കൂട്ടില്‍ കയറാതെ ക്ഷേത്രങ്ങളിലെത്തിയ കരടി നാശം വരുത്തുന്നത് തുടരുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ടികെ കോളനി അയ്യപ്പക്ഷേത്രത്തില്‍ സ്ഥാപിച്ച കെണിയില്‍ തേനടകള്‍ കൂടുതല്‍ വച്ച് വീണ്ടും വനംവകുപ്പ് അധികൃതര്‍ കെണി ഒരുക്കിയതോടെ കരടി വ്യാഴാഴ്ച അര്‍ധ രാത്രിയോടെ അതില്‍ അകപ്പെടുകയായിരുന്നു.
നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാലിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ കാളികാവ് വനം റേഞ്ച് ഓഫീസര്‍ പി. രാജീവിന്റെയും ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി. അഭിലാഷിന്റെയും നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി കരടിയെ കൂട് സഹിതം അമരമ്പലം ആര്‍ആര്‍ടി ക്യാമ്പ് ഓഫീസ് പരിസരത്തേക്ക് മാറ്റി.
വെറ്ററിനറി സര്‍ജനെത്തി പരിശോധന നടത്തി ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
2025 ഫെബ്രുവരിയിലും മേഖലയില്‍ ഭീതി വിതച്ച കരടിയെ സമാനമായ രീതിയില്‍ പിടികൂടി കരിമ്പുഴ വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന കരുളായി ഉള്‍വനത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഈ കരടിയെ കാട്ടില്‍ തുറന്ന് വിടരുതെന്നും വിട്ടാല്‍ വീണ്ടും നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ഇതിനെ മൃശശാലയിലേക്ക് മാറ്റണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
ആര്‍ആര്‍ടിയില്‍ രണ്ട് ദിവസം മൃഗഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം കരടിയെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകരം ഉള്‍വനത്തിലേക്കോ മൃഗശാലയിലേക്കോ മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചു.
Kerala
പാലക്കാട്: മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്.
പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുൻപും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയുടെ ദ്യശ്യങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരുന്നില്ല.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി മരിച്ചു. അർജുൻ നിനാമ എന്നയാളുടെ മകളാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ട്രംബാക്പുർ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അമ്മയുടെ കൂടിയിരുന്നിരുന്ന കുട്ടിയെ വീട്ടിൽ കയറിയ പുലി കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ അമ്മ പുലിയെ ഓടിക്കാൻ നോക്കിയെങ്കിലും നടന്നില്ല. കുട്ടിയുമായി പുലി കുറച്ചുദൂരത്തേക്ക് പൊയി. കുറച്ച് നേരത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് വനംവകുപ്പ് ഏഴ് കൂടുകൾ സ്ഥാപിച്ചു.