National
മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് മുംബൈ, ഡൽഹി, ബംഗളൂരു, കോൽക്കത്ത രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നായി ഇന്നലെ 140ലേറെ സർവീസുകൾ റദ്ദാക്കി.
വിമാനക്കന്പനികൾ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. മധ്യേഷ്യയിലെ ചില വിമാനത്താവളങ്ങളിൽ നിന്ന് പരിമിതമായ സർവീസുകൾ ചില കന്പനികൾ നടത്തുന്നുണ്ട്.
മുംബൈ വിമാനത്താവളത്തിൽനിന്നു പുറപ്പെടേണ്ട 39 വിമാനങ്ങളും എത്തേണ്ട 34 വിമാനങ്ങളുമാണ് ഇന്നലെ റദ്ദാക്കിയത്. ബംഗളൂരുവിൽ റദ്ദാക്കിയതു പുറപ്പെടേണ്ട 15 എണ്ണം ഉൾപ്പെടെ 33 സർവീസുകളാണ്. ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 15 വിമാനങ്ങൾ ഉൾപ്പെടെ മൊത്തം 29 സർവീസുകളും ഇന്നലെ റദ്ദാക്കി.
International
ബോസ്റ്റൺ: യുഎസിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ആയിരക്കണക്കിനാളുകൾ അവധിക്കാല യാത്രകൾക്കായി വ്യോമ ഗതാഗതത്തെ ആശ്രയിക്കുന്ന സമയത്താണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
‘ഫ്ലൈറ്റ് അവെയറി’ന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ 1,500 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. യുഎസിലെ വടക്കുകിഴക്കൻ, ഗ്രേറ്റ് ലേക്സ് മേഖലകളിലാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ചില വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്.
പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് വിമാനത്താവളങ്ങൾ വെള്ളിയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. കൊടുങ്കാറ്റിനു മുന്നോടിയായി ന്യൂയോർക്ക് സ്റ്റേറ്റിന്റെ പകുതിയിലേറെ ഭാഗങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ന്യൂജഴ്സിയിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
National
ഹരിദ്വാർ: ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഹരിദ്വാറിൽ ഗംഗാനദിക്കരയിലുള്ള ഹോട്ടലിൽ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം റദ്ദാക്കി.
ഉത്തർപ്രദേശ് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഭാഗീരഥിയിൽ കുട്ടികൾക്കുള്ള ഒട്ടേറെ പരിപാടികളോടെ 24 ന് ക്രിസ്മസ് ആഘോഷിക്കാനാണു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പ്രതിഷേധമുയർന്നത്.
ഗംഗാനദിക്കരയിൽ ക്രിസ്മസ് ആഘോഷം അനുവദിക്കില്ലെന്നും പരിപാടി ഉടൻ റദ്ദാക്കണമെന്നും ശ്രീ ഗംഗ സഭയുടെ ഭാരവാഹി ഉജ്വൽ പണ്ഡിറ്റ് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി.
വിദേശസംസ്കാരം പിന്തുടരുന്ന പരിപാടികൾ ഗംഗാനദിക്കരയിൽ അനുവദിക്കില്ല. ഹരിദ്വാറിന്റെയും ഗംഗയുടെയും മതപരമായ പവിത്രത കളങ്കപ്പെടുത്തുന്നതാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം വാദിച്ചു. ആർഎസ്എസും പരിപാടിയിൽ എതിർപ്പറിയിച്ചു.
ഹരിദ്വാറിനെക്കുറിച്ചുള്ള മതപരമായ വിശ്വാസവും പാരന്പര്യവും എല്ലാവരും ബഹുമാനിക്കണമെന്ന് ആർഎസ്എസ് പ്രചാർപ്രമുഖ് പദ്മാജിയും നിലപാടെടുത്തു. ഹോട്ടലുമായി ബന്ധപ്പെട്ടപ്പോൾ ഒരു പരിപാടിയും ആലോചിച്ചിട്ടില്ലെന്നു പറഞ്ഞതായും ഉജ്വൽ വെളിപ്പെടുത്തി.
റിസപ്ഷനിൽ ക്രിസ്മസ് ട്രീ ഒരുക്കുക മാത്രമാണു ചെയ്തതെന്ന് ഹോട്ടൽ നടത്തിപ്പുകാരൻ നീരജ് ഗുപ്ത പറഞ്ഞു. കുട്ടികൾക്കായി പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഭീഷണിമൂലം ഇതു റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.