Kerala
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫ് അംഗം വിട്ടുനിന്നു. ഒൻപത് അംഗ സമിതിയിൽ നാല് യുഡിഎഫ് നാല് ബിജെപി ഒരു എൽഡിഎഫ് കൗൺസിലറുമാണ് ഉണ്ടായിരുന്നത്. ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരിൽ ആറ് പേർ എൽഡിഎഫ് അംഗങ്ങളാണ്.
ഒരാൾ യുഡിഎഫ് ഒരു ബിജെപി എന്ന നിലയിലാണ് അംഗ നില. പത്ത് വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.
Kerala
കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കലാപക്കൊടി ഉയര്‍ത്തി ഉമ തോമസ് എംഎല്‍എ.
തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിലെ അതൃപ്തി പരസ്യമാക്കി ഉമ തോമസ് രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ പോര് മുറുകുകയാണ്. തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് എംഎല്‍എയുടെ പരാതി.
കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവായ റാഷിദ് ആണ് തൃക്കാക്കര നഗരസഭ അധ്യക്ഷനായത്. ഷാജി വാഴക്കാലയുടെ പേര് ഉമ തോമസ് മുന്നോട്ട് വച്ചെങ്കിലും പരിഗണിച്ചില്ല. കൊച്ചി കോര്‍പ്പറേഷനിലേത് പോലെ അധ്യക്ഷ സ്ഥാനം രണ്ടു പേര്‍ക്കായി വീതം വയ്ക്കണമെന്നാണ് ഉമ തോമസിന്റെ ആവശ്യം. കൊച്ചി കോര്‍പ്പറേഷനില്‍ ഒരു നീതിയും തൃക്കാക്കരയില്‍ മറ്റൊരു നീതിയും പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ തോമസ്.
അതേസമയം, കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഉമ തോമസിന്റെ പരാതിയും എത്തിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ദീപ്തി മേരി വര്‍ഗീസിന് കൊച്ചി മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പരസ്യ പ്രതിഷേധത്തില്‍ നിന്നും പിന്മാറി മേയര്‍ തെരഞ്ഞെടുപ്പില്‍ ദീപ്തി എത്തിയെങ്കിലും ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും അതൃപ്തിയിലാണ്.
പ്രതിപക്ഷ നേതാവിനും ഡിസിസി പ്രസിഡന്റിനുമെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര്‍. അഭിലാഷ് രംഗത്തെത്തിയിരുന്നു. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങളാണ് മേയര്‍ സ്ഥാന നിര്‍ണയത്തില്‍ പ്രതിഫലിച്ചത് എന്നായിരുന്നു അഭിലാഷ് പറഞ്ഞത്.
Kerala
തിരുവല്ല: നഗരസഭാധ്യക്ഷയായി കേരള കോണ്‍ഗ്രസിലെ എസ്. ലേഖ തെരഞ്ഞെടുക്കപ്പെടും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ.വി. വര്‍ഗീസിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നഗരസഭ 21 ാം വാര്‍ഡിനെയാണ് ലേഖ പ്രതിനിധീകരിക്കുന്നത്. കെ.വി. വര്‍ഗീസ് നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. പത്താംവാര്‍ഡ് പ്രതിനിധിയാണ് കെ.വി. വര്‍ഗീസ്.
നാലുവര്‍ഷം ലേഖയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. പിന്നീട് മുസ് ലിംലീഗിലെ ജ്യോതി വിജയന്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടാം ടേമില്‍ സാറാമ്മ ഫ്രാന്‍സിസ് എത്തും.
പന്തളത്ത് കൃഷ്ണകുമാരി
പന്തളം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മിലെ എം.ആര്‍. കൃഷ്ണകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 34 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളാണുള്ളത്.
11 അംഗങ്ങളുള്ള യുഡിഎഫ് സുനിത വേണുവിനെയാണ് മത്സരിപ്പിക്കുന്നത്. ഒമ്പതംഗങ്ങളുള്ള ബിജെപി മുന്‍ അധ്യക്ഷ സുശീല സന്തോഷിനെയും മത്സരിപ്പിക്കുന്നു.
Kerala
അടൂര്‍: യുഡിഎഫ് ഭരണത്തിലെത്തിയ അടൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിലെ റീന ശാമുവേല്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡി. ശശികുമാറിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അടൂര്‍ നഗരസഭയിലെ വീതംവയ്പ് അവസാനം രമ്യതയിലെത്തിയത്. സീനിയര്‍ കൗണ്‍സിലറായ റീനാ ശാമുവേല്‍ അഞ്ചുവര്‍ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തിയപ്പോള്‍ സ്ഥാനം രാജിവയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
ചര്‍ച്ചകള്‍ക്കൊടുവില്‍ റീനയ്ക്ക് ആദ്യ മൂന്നുവര്‍ഷവും പിന്നീടുള്ള ഓരോ വര്‍ഷം പ്രീതു ജഗത്, മുംതാസ് എന്നിവര്‍ക്കായി നല്‍കും. വൈസ് ചെയര്‍മാന്‍ സ്ഥാനം ആദ്യം ഡി. ശശികുമാറിനാണ്. പിന്നീട് ബിജു വര്‍ഗീസ് സ്ഥാനത്തെത്തും.
13 ാം വാര്‍ഡ് കൗണ്‍സിലറായ റീന ശാമുവേല്‍ ഇത് മൂന്നാംതവണയാണ് കൗണ്‍സിലറാകുന്നത്. 12 ാം വാര്‍ഡ് കൗണ്‍സിലറായ ശശികുമാറിന്‍റെ കൗണ്‍സിലര്‍ സ്ഥാനത്തെ നാലാം ടേമാണ്.
Kerala
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർപെഴ്സൺ സ്ഥാനം പങ്കു വെക്കാൻ തീരുമാനം. ആദ്യ രണ്ടുവർഷം മോളി ജേക്കബ് ചെയർപേഴ്സണാകും. രണ്ടു വർഷം ഷോളി സിദ്ധകുമാറും ഒരു വർഷം മുസ്‌ലിം ലീഗും എന്ന രീതിയിലാണ് ധാരണ. സാമുദായിക സമവാക്യം മുൻനിറുത്തിയാണ് തീരുമാനം.
മംഗലംവാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജോസ് ചെല്ലപ്പൻ വൈസ് ചെയർമാനാകും. ഡിസിസി പ്രസിഡന്‍റ് ബി. ബാബുപ്രസാദ്, കെപിസിസി വൈസ് പ്രസിഡന്‍റുമാരായ എ.എ. ഷുക്കൂർ, എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് എന്നിവരുടെ സാന്നിധ്യത്തിൽ ഡിസിസിയിൽ നടന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.
സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജോസ് ചെല്ലപ്പന്‍റെ പിന്തുണയോടു കൂടിയാണ് ഭൂരിപക്ഷം തികച്ച് കോൺഗ്രസ് നഗരസഭയിൽ അധികാരത്തിൽ എത്തിയത്.