ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെ വാണിജ്യാടിസ്ഥാനത്തിൽ ലൈംഗിക ചൂഷണങ്ങൾക്കായി കടത്തിക്കൊണ്ടു പോകുന്നവർക്കെതിരേ വിവിധ വകുപ്പുകൾക്കൊപ്പം പോക്സോ നിയമപ്രകാരവും കേസെടുക്കാമെന്ന് സുപ്രീംകോടതി.
മനുഷ്യക്കടത്ത് കേസുകളിൽ കുറ്റവാളികൾക്കെതിരേ ചുമത്തേണ്ട വകുപ്പുകൾ ഇരയുടെ പ്രായം, കുറ്റവാളികൾ ഉപയോഗിച്ച രീതികൾ, ചൂഷണത്തിന്റെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മനുഷ്യക്കടത്ത് തടയുന്നതിനും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ‘പ്രജ്വല’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവേയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുട്ടികൾ ഉൾപ്പെടുന്ന എല്ലാ ലൈംഗിക ചൂഷണങ്ങളെയും സമ്മതമില്ലാതെ നടക്കുന്ന കുറ്റകൃത്യമായിട്ടാണു കണക്കാക്കുന്നത്. അതിനാൽ ഇത്തരം കേസുകളിൽ പോക്സോ നിയമത്തിലെ വകുപ്പുകളും ബാധകമാകും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ എന്നിവയെല്ലാം പോക്സോ നിയമത്തിന്റെ പരിധിയിൽ വരും.
കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണം പോക്സോ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നിരിക്കേ പ്രതികൾക്കെതിരേ ആ നിയമപ്രകാരംതന്നെ കേസെടുത്ത് വിചാരണ നടത്തണം. പോക്സോ നിയമം ചുമത്തുന്നതോടെ കേസിന്റെ വിചാരണനടപടികളിൽ വലിയ മാറ്റങ്ങൾ വരും.