തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്. കൈ നഷ്ടപ്പെട്ട വിനോദിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.
വിനോദിനിക്ക് സർക്കാർ ജോലി നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന് ശിപാർശ നൽകി. അതേസമയം കുട്ടിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
വിനോദിനിക്ക് 21 വയസ് ആകുന്നതുവരെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2025 സെപ്റ്റംബര്‍ 24ന് ആയിരുന്നു പല്ലശന സ്വദേശിനി വിനോദിനിയെ വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കൈയ്ക്ക് പ്രാഥമിക ചികിത്സ നല്കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. തുടർന്ന് കുട്ടിയുടെ കൈയ്ക്ക് അണുബാധയുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.
ഇതേ തുടർന്ന് സെപ്റ്റംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു.