സുൽത്താൻ ബത്തേരി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെങ്ങിന്തോപ്പുകളിൽ കൊന്പൻചെല്ലി (ചുവന്ന ചെല്ലി) ആക്രമണം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. പ്രത്യേകിച്ച് ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കീടാക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉത്പാദന നഷ്ടവും തെങ്ങുകളുടെ നാശവും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
തെങ്ങിനെ ആക്രമിക്കുന്ന ഒരുഡസനിലേറെ കീടങ്ങളിലൊന്നാണെങ്കിലും ഏറ്റവും മാരകമായവയിൽ മുൻപന്തിയിലാണ് കൊന്പൻചെല്ലി. ചെല്ലിയുടെ ആക്രമണം ആരംഭിക്കുന്നതോടെ തെങ്ങിന്റെ ഉള്ളറകൾ നശിക്കുകയും പിന്നീട് വൃക്ഷം പൂർണമായി ഉണങ്ങിപ്പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതായി കർഷകർ പറയുന്നു. പല പ്രദേശങ്ങളിലും ഒരേ സമയം നിരവധി തെങ്ങുകളിൽ ബാധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കുർക്കുലിയോണിഡേ കുടുംബത്തിൽപ്പെട്ട കൊന്പൻചെല്ലിയുടെ ശാസ്ത്രനാമം റിങ്കോഫോറസ് ഫെറുജിനിയസ് ആണ്.
മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഏകദേശം രണ്ട് മാസത്തിനകം പൂർണവളർച്ച പ്രാപിക്കുകയും ഈ കാലയളവിൽ തെങ്ങിന്റെ ഉള്ളിലൂടെ തുരന്ന് ഗുരുതര നാശം വരുത്തുകയും ചെയ്യുന്നു.
തുടക്കത്തിൽ പുറമേ വ്യക്തമായ ലക്ഷണങ്ങൾ കാണാത്തതിനാൽ രോഗം തിരിച്ചറിയാൻ വൈകുന്നതും നാശനഷ്ടം വർധിപ്പിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
കീടനിയന്ത്രണ മാർഗങ്ങൾ ശക്തമാക്കാനും കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായവും ബോധവത്കരണവും നൽകാനും കൃഷിവകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.