Kerala
പത്തനംതിട്ട: വൈദ്യുതി ലൈനിനു സമീപം നിൽക്കുന്നുവെന്ന പേരിൽ കവിയൂരിൽ തെങ്ങുകളടക്കം കെഎസ്ഇബി അധികൃതർ വ്യാപകമായി വെട്ടിനിരത്തി. കവിയൂർ സ്വദേശിയും പ്രവാസിയുമായ ഡോ.ജേക്കബ് ഉമ്മന്റെ വീടിന്റെ മതിലിനുള്ളിൽ നിൽക്കുന്ന തെങ്ങിൻതൈകളാണ് വെട്ടിനശിപ്പിച്ചത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ മൂടോടെയാണ് വെട്ടിനീക്കിയത്.
മെഷീൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലാണ് നടന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ മെഷീനുപയോഗിച്ചുള്ള ടച്ച് വെട്ടൽ നടന്നുവരികയാണ്. ക്രെയിൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലിൽ വൻ മരങ്ങൾ വരെ വെട്ടിനീക്കിയിരുന്നു. ഇത്തരത്തിലുള്ള മരംമുറിക്കലിൽ വ്യാപക പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നിരുന്നത്. മല്ലപ്പള്ളി താലൂക്കിലായിരുന്നു ആദ്യം ടച്ച് വെട്ടൽ നടന്നത്. തിരുവല്ല താലൂക്കിലേക്ക് ഇത് കഴിഞ്ഞ ദിവസമാണ് വ്യാപിപ്പിച്ചത്.
വൈദ്യുത ലൈനിലേക്ക് മറിഞ്ഞുവീഴുകയോ തട്ടുകയോ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാൻ സാധ്യതയുള്ള മരങ്ങൾ മുകളിൽ നിന്നു തന്നെ മുറിച്ചുനീക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ഏത് ഉയരത്തിലേക്കും തങ്ങളുടെ ജീവനക്കാരെ കയറ്റാൻ പാകത്തിലുള്ള ക്രെയിനും മെഷീനുമാണ് ടച്ച് വെട്ടലിനായി കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ലൈനിൽനിന്നും 2.6 മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കവിയൂരിൽ ഡോ.ജേക്കബ് ഉമ്മന്റെ പുരയിടത്തിൽ വെട്ടിനീക്കപ്പെട്ട തെങ്ങിൻ തൈകൾ നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ളതാണെന്ന് പറയുന്നു. തന്നെയുമല്ല, വൈദ്യുതി ലൈനിന്റെ ഉയരത്തിലേക്ക് വളരാൻ സാധ്യതയില്ലാത്ത തൈകളായിരുന്നു ഇവ. തെങ്ങ് പൂക്കുന്ന ഘട്ടത്തിലാണ് ഇവ വെട്ടിനീക്കിയത്. യാതൊരു മുന്നറിയിപ്പുകളോ നോട്ടീസോ നൽകിയിരുന്നില്ല. പ്രവാസിയായ ജേക്കബ് ഉമ്മൻ സ്ഥലത്തുണ്ടായിരുന്നില്ല. കെയർ ടേക്കറോ സമീപത്തു താമസിക്കുന്ന ബന്ധുവോ ഈ വിവരം അറിഞ്ഞതുമില്ല.
District News
സുൽത്താൻ ബത്തേരി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെങ്ങിന്തോപ്പുകളിൽ കൊന്പൻചെല്ലി (ചുവന്ന ചെല്ലി) ആക്രമണം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. പ്രത്യേകിച്ച് ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കീടാക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉത്പാദന നഷ്ടവും തെങ്ങുകളുടെ നാശവും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
തെങ്ങിനെ ആക്രമിക്കുന്ന ഒരുഡസനിലേറെ കീടങ്ങളിലൊന്നാണെങ്കിലും ഏറ്റവും മാരകമായവയിൽ മുൻപന്തിയിലാണ് കൊന്പൻചെല്ലി. ചെല്ലിയുടെ ആക്രമണം ആരംഭിക്കുന്നതോടെ തെങ്ങിന്റെ ഉള്ളറകൾ നശിക്കുകയും പിന്നീട് വൃക്ഷം പൂർണമായി ഉണങ്ങിപ്പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതായി കർഷകർ പറയുന്നു. പല പ്രദേശങ്ങളിലും ഒരേ സമയം നിരവധി തെങ്ങുകളിൽ ബാധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കുർക്കുലിയോണിഡേ കുടുംബത്തിൽപ്പെട്ട കൊന്പൻചെല്ലിയുടെ ശാസ്ത്രനാമം റിങ്കോഫോറസ് ഫെറുജിനിയസ് ആണ്.
മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഏകദേശം രണ്ട് മാസത്തിനകം പൂർണവളർച്ച പ്രാപിക്കുകയും ഈ കാലയളവിൽ തെങ്ങിന്റെ ഉള്ളിലൂടെ തുരന്ന് ഗുരുതര നാശം വരുത്തുകയും ചെയ്യുന്നു.
തുടക്കത്തിൽ പുറമേ വ്യക്തമായ ലക്ഷണങ്ങൾ കാണാത്തതിനാൽ രോഗം തിരിച്ചറിയാൻ വൈകുന്നതും നാശനഷ്ടം വർധിപ്പിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
കീടനിയന്ത്രണ മാർഗങ്ങൾ ശക്തമാക്കാനും കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായവും ബോധവത്കരണവും നൽകാനും കൃഷിവകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Business
കാർഷികമേഖല ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഉത്പന്ന വിപണികളെ തളർത്തും. കുരുമുളക് ലഭ്യത ചുരുങ്ങിയതു വിലക്കയറ്റത്തിനു വഴിതെളിച്ചു. പുതിയ ഏലം വിറ്റുമാറാൻ ഉത്പാദകർ മത്സരിച്ചു. മഞ്ഞുവീഴ്ച രൂക്ഷമായതോടെ തേയില ഉത്പാദനം സ്തംഭിച്ചു. നാളികേരോത്പന്നങ്ങൾ രൂക്ഷമായ വിലത്തകർച്ചയിൽ, വെളിച്ചെണ്ണയുടെ വില തകർച്ചയിൽ തമിഴ്നാട്ടിലെ പല മില്ലുകളും സാമ്പത്തിക പ്രതിസന്ധിയിൽ. ജാപ്പനീസ് നാണയത്തിനു വീണ്ടും കാലിടറുന്നു, അവസരം നേട്ടമാക്കാൻ റബറിനാവുമോ?
കുരുമുളക് ലഭ്യതക്കുറവ്
കാർഷികമേഖല ഉത്സവദിനങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നതിനാൽ മുൻനിര ഉത്പന്ന നീക്കം ചുരുങ്ങും. ഓഫ് സീസൺ കാലയളവായതിനാൽ ഉത്പാദന മേഖലകളിൽ കുരുമുളക് ലഭ്യത ചുരുങ്ങി. വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം, അതുകൊണ്ടുതന്നെ സ്റ്റോക്കിന് ആകർഷകമായ വില ഉറപ്പുവരുത്താനാവുമെന്ന നിഗമനത്തിലാണു പല വൻകിട കർഷകരും.
ഇതിനിടയിൽ ആവശ്യാനുസരണം മുളക് ലഭിക്കാത്തതിനാൽ നിരക്ക് ഉയർത്തി വില്പനക്കാരെ വിപണിയിലേക്ക് അടുപ്പിക്കാൻ അന്തർസംസ്ഥാന ഇടപാടുകാർ ശ്രമം നടത്തി. എന്നാൽ, ലഭ്യത അവരുടെ കണക്കുകൂട്ടലിനൊത്ത് ഉയർന്നതുമില്ല. വാരാന്ത്യം അൺഗാർബിൾഡ് കുരുമുളക് 69,400 രൂപയിലും ഗാർബിൾഡ് 71,400ലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
വിയറ്റ്നാം നടപ്പു വർഷം 1.6 ബില്യൺ ഡോളറിന്റെ കുരുമുളക് കയറ്റുമതി പ്രതീക്ഷിക്കുന്നതായി വിയറ്റ്നാം പെപ്പർ ആൻഡ് സ്പൈസ് അസോസിയേഷൻ പ്രസിഡന്റ് ഹോങ് തീ ലിയൻ. പ്രതിസന്ധികൾക്കിടയിൽ ഈ വർഷം അവർ ആഗോള വ്യാപാരത്തിൽ ശക്തമായ മുന്നേറ്റമാണു കാഴ്ചവച്ചത്. ഉയർന്ന വില ഉറപ്പ് വരുത്താനായത് വരും വർഷങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ ഉത്പാദകരെ പ്രേരിപ്പിക്കും. വിയറ്റ്നാമിൽ കുരുമുളക് വില കിലോഗ്രാമിന് ഒന്നര ലക്ഷം ഡോങ് വരെ കയറി.
ഏലക്കയിൽ ആശ്വാസം
ഏലക്ക ലേലകേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ ചരക്ക് വില്പനയ്ക്ക് എത്തുന്നു. പല ദിവസങ്ങളിലും രണ്ട് ലേലം വീതം നടന്നു. ഈ അവസരത്തിലും വില്പനയ്ക്ക് ഇറങ്ങിയ ചരക്കിൽ ഏറിയ പങ്കും പൂർണമായി വിറ്റഴിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക വാങ്ങാൻ മത്സരിച്ചത് ശരാശരി ഇനങ്ങളെ കിലോയ്ക്ക് 2400 രൂപയ്ക്ക് മുകളിൽ നിലനിർത്തി. ക്രിസ്മസ് വേളയായതിനാൽ കൂടുതൽ ആകർഷകമായ വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല.
തേയിലയ്ക്കു ഭീഷണിയായി അതിശൈത്യം
ശൈത്യം ശക്തമായതോടെ തോട്ടം മേഖലയിൽ തേയില കൊളുന്ത് നുള്ള് സ്തംഭിച്ചു. ഇടുക്കി ജില്ലയിൽ ഏറ്റവും താഴ്ന്ന താപനിലയിലാണ്. മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിലേക്ക് താഴ്ന്നത് തേയില ഉത്പാദന മേഖലയ്ക്കു കനത്ത സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും. ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം മൂന്നു മാസമായി കുറവാണ്. ഒക്ടോബറിലും നവംബറിലും ഉത്പാദനം ചുരുങ്ങി, തണുപ്പ് കനത്ത സാഹചര്യത്തിൽ ഡിസംബറിലും ഉത്പാദനം ചുരുങ്ങുമെന്നാണ് തോട്ടം മേഖലയിൽനിന്നുള്ള സൂചന. വിദേശത്തുനിന്നും തേയിലയ്ക്ക് ശക്തമായ ഡിമാൻഡ് തുടരുന്നത് ഉയർന്ന വിലയ്ക്ക് വഴിയൊരുക്കി. ഇലത്തേയിലകൾ കിലോ രണ്ട് മുതൽ അഞ്ച് രൂപ വരെ കയറിയപ്പോൾ പൊടിത്തേയിലകൾക്ക് എട്ട് രൂപ വരെ വർധിച്ചു.
വിലയിടിഞ്ഞ് നാളികേരോത്പന്നങ്ങൾ
നാളികേരോത്പന്നങ്ങൾക്ക് കനത്ത വിലത്തകർച്ച. തമിഴ്നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണത്തിൽനിന്നു പിൻവലിഞ്ഞ് സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാൻ കാണിച്ച തിടുക്കം വിപണിയെ പിടിച്ചുലച്ചു. ക്രിസ്മസ് വേളയിൽ എണ്ണയ്ക്ക് ഉയർന്ന വില ഉറപ്പുവരുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു വാരാരംഭം മുതൽ മില്ലുകാർ. എന്നാൽ, കേരളത്തിൽനിന്നും പ്രതീക്ഷയ്ക്കൊത്ത് ഡിമാൻഡ് ഉയരുന്നില്ലെന്നു വ്യക്തമായതോടെ വിലയിടിച്ചു ചരക്കു വിറ്റുമാറാനുള്ള അവസാന തന്ത്രം അവർ പ്രയോഗിച്ചു. കാങ്കയത്ത് വെളിച്ചെണ്ണ 25,350 രൂപയിൽ നിന്നും 23,000ലേക്ക് ഇടിഞ്ഞു. കൊപ്രയ്ക്ക് 2100 രൂപ കുറഞ്ഞ് 16,200 യായി.
അയൽ സംസ്ഥാനത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ കൊച്ചി വിപണിയെയും പിടിച്ചുലച്ചു. വാരാന്ത്യം വെളിച്ചെണ്ണ 31,900 രൂപയായും കൊപ്ര 19,100 രൂപയായും ഇടിഞ്ഞു. പുതുവർഷം പിറക്കുന്നതോടെ വിപണി കൂടുതൽ സമ്മർദത്തിൽ അകപ്പെടുമോയെന്ന ആശങ്കയിലാണു നാളികേര കർഷകർ.
റബറിനു തിരിച്ചടിതന്നെ
ഏഷ്യൻ ടയർ വ്യവസായികൾ രാജ്യാന്തര വിപണിയിൽനിന്നും അകന്നത് റബറിനു തിരിച്ചടിയായി. ജപ്പാൻ പലിശ നിരക്ക് 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലേക്ക് എത്തിച്ചത് ഒസാക്ക എക്സ്ചേഞ്ചിൽ നിന്നും വിദേശ നിക്ഷേപകരെ അകറ്റി. യെൻ ശക്തിപ്രാപിക്കുമെന്ന വിലയിരുത്തൽ റബറിന്റെ ആകർഷണം കുറച്ചു. ഇതോടെ ഷീറ്റ് വില 333 യെന്നിൽനിന്നും 328ലേക്ക് ഇടിഞ്ഞു.
പലിശനിരക്കിൽ അവർ മാറ്റം വരുത്തിയെങ്കിലും നാണയത്തെ ബാധിച്ച തളർച്ച വിട്ടുമാറിയില്ല. യെന്നിന്റെ മൂല്യം 154ൽനിന്നും 157ലേക്ക് ഇടിഞ്ഞതു വിദേശ നിക്ഷേപകരെ ആകർഷിക്കും. എന്നാൽ, ഉത്സവ ദിനങ്ങളായതിനാൽ അവർ വിപണിയിൽ താത്പര്യം കാണിക്കുമെന്ന കാര്യത്തിൽ ഉറപ്പുവരുത്താനാവില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 18,300 രൂപയിലും അഞ്ചാം ഗ്രേഡ് 18,000 രൂപയിലുമാണ്.
SUNDAY DEEPIKA
പൂർവികരായി നടത്തിവന്ന കൃഷി തന്റേതായ രീതിയിൽ ഹൈടെക് ആക്കി അതിൽ വമ്പൻ വിജയം വെട്ടിപ്പിടിച്ചിരിക്കുകയാണ് ലിജോ ലോറൻസ് (34) എന്ന ബിരുദാനന്തര ബിരുദധാരി. സോഷ്യൽ മീഡിയയുടെയും പുത്തൻ വിപണന രീതികളുടെയും ഗുണഫലങ്ങൾ ഉപയുക്തമാക്കിയതോടെ ഓർഡർ അനുസരിച്ച് തൈകൾ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മലബാർ കോക്കനട്ട് അഗ്രി ഫാമിന്റെ എല്ലാമെല്ലാമായ ഈ ചെറുപ്പക്കാരൻ.
65 വർഷത്തെ പാരന്പര്യം
ഏതാണ്ട് 65 വർഷം മുൻപാണ് തൃശൂർ ജില്ലയിലെ പാവറട്ടി ഒലക്കേങ്കൽ ജോസ് തന്റെ വീടിനോടുചേർന്ന് നാടൻ തെങ്ങിൻതൈകൾ മുളപ്പിച്ച് വിൽക്കാൻ തുടങ്ങിയത്. അത് മകൻ ലോറൻസ് അല്പംകൂടി വിപുലീകരിച്ച് പിന്തുടർന്നു.
പക്ഷേ ചെറുമകൻ ലിജോയിലേക്ക് എത്തിയപ്പോൾ അത് ഹൈടെക് ആയി; ഇന്ത്യയിൽ ഉടനീളം വിപണിയുള്ള മലബാർ കോക്കനട്ട് അഗ്രി ഫാം മുന്നേറി. ഇന്ന് ചാവക്കാട് കുള്ളൻ, ഗംഗാബോണ്ടം, ഡി x ടി, ചാവക്കാട് ഓറഞ്ച്, ചാവക്കാട് യെല്ലോ, മലേഷ്യൻ ഗ്രീൻ, മലേഷ്യൻ യെല്ലോ, മലേഷ്യൻ കുള്ളൻ നാടൻ ഇനങ്ങളായ ചാവക്കാട് നാടൻ, കുറ്റ്യാടി നാടൻ എന്നിങ്ങനെ 12 ഇനം തെങ്ങിൻ തൈകളും വിവിധതരം ഫലവൃക്ഷങ്ങളുടെ തൈകളും ഇവർ വിപണനം നടത്തുന്നുണ്ട്.
തെങ്ങിൻ തൈ ഉത്പാദനം
വിവിധതരം തെങ്ങുകളുടെ ഗുണമേന്മയുള്ള വിത്തു തേങ്ങകൾ ശേഖരിച്ച് സ്വന്തം കൃഷിയിടത്തിൽ കൊണ്ടുവന്നു മുളപ്പിച്ചെടുത്ത് പാക്കറ്റിലാക്കി വിപണനം നടത്തുകയാണ് ഇവർ. ചാവക്കാട് കുള്ളൻ, ഡി x ടി, മലേഷ്യൻ ഗ്രീൻ, ഗംഗാബോണ്ടം എന്നീ ഹൈബ്രിഡ് തൈകൾക്കാണ് ആവശ്യക്കാരേറെയും. ഇതിൽ മലേഷ്യൻ ഗ്രീനും യെല്ലോയും സാധാരണ ഇളനീർ ആവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയിൽ സാധാരണയേക്കാൾ കൂടുതൽ വെള്ളമുണ്ടാകും. ഒരു മലേഷ്യൻ യെല്ലോ കരിക്കിൽ ഒരു ലിറ്ററോളം വെള്ളം കിട്ടും.
കരിക്കിന്റെ (ഇളനീർ ) വിപണി സമീപകാലത്തായി വളരെ വലുതായതോടെ ഇത്തരം തൈകളുടെ ഡിമാൻഡ് ഏറെ വർധിച്ചിട്ടുണ്ട്. പപ്പായയുടെ ആകൃതിയും പച്ചനിറവുമുള്ള ഗംഗാബോണ്ടം കുലയിൽ ഏറെ എണ്ണം വരുമെന്നതിനാൽ അതിനും ആവശ്യക്കാരേറെയാണ് .
ചാവക്കാട് കുള്ളൻ ഹൈലൈറ്റ്
ലിജോ ഉപഭോക്താക്കളോട് ഏറ്റവും കൂടുതൽ നിർദേശിക്കുന്നതു രണ്ട് ഇനങ്ങളാണ്. ഒന്ന് ചാവക്കാട് കുള്ളനും മറ്റൊന്ന് ഡി ഇൻടു ടി യും. വെളിച്ചെണ്ണ, തേങ്ങ, ഇളനീർ എന്നീ മൂന്ന് ആവശ്യങ്ങൾക്കും ഏറ്റവും ഉപകാരപ്രദമായ തെങ്ങുകളാണിവ. ആവശ്യത്തിനുള്ള വെള്ളവും എണ്ണയും ഇവ രണ്ടിൽനിന്നും ലഭിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. ഇതിൽത്തന്നെ ഒന്നാമൻ ചാവക്കാട് കുള്ളനാണ്.
വെസ്റ്റ് കോസ്റ്റ് ടോളും ചാവക്കാട് ഗ്രീനും തമ്മിലുള്ള സങ്കരയിനമാണ് ചാവക്കാട് കുള്ളൻ. നല്ല വെയിലുള്ളയിടത്ത് വച്ചാൽ മൂന്നു മൂന്നര വർഷം കൊണ്ട് കായ്ക്കും. അഞ്ചാറു വർഷം പ്രായമായാൽ 100 മുതൽ 200 തേങ്ങവരെ വർഷം ലഭിക്കും. ഒരു കുലയിൽ 20-25 തേങ്ങവരെ പിടിക്കും. സ്ഥലപരിമിതിയുള്ളവർക്കും നടാവുന്ന ഏറ്റവും അനുയോജ്യമായ ഇനമാണിത്. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കേട് വളരെ കുറവാണ്. ഗ്രീൻ ഇനങ്ങൾക്ക് കേട് കൂടുതൽ വരാനുള്ള പ്രധാന കാരണം ഇവയുടെ കൂമ്പിന്റെ മധുരമാണ്. ഇത് പ്രാണികൾക്കും കീടങ്ങൾക്കും ഏറെ ഇഷ്ടമാണ്.
നടീൽ, പരിചരണം
രണ്ട് അടി വീതിയും രണ്ട് അടി താഴ്ചയും ഉള്ള കുഴിയെടുത്ത് ഇവയുടെ തൈകൾ നടാം. നടുന്നതിന് മൂന്നുനാലു ദിവസം മുൻപ് കുമ്മായം ഇട്ടുവയ്ക്കണം. അടിവളമായി എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ഒരു കിലോ വീതം ഓരോ കുഴിയിലും നൽകുക. നല്ല വെയിലുള്ളയിടത്ത് വേണം തൈകൾ നടാൻ.
തണലിൽ തൈകൾ വച്ചാൽ ഒരിക്കലും മൂന്നര നാലുവർഷംകൊണ്ട് കായ്ക്കില്ല. നാലു വശങ്ങളിൽനിന്നും വെയിൽ ലഭിക്കണം. തൈകൾ തമ്മിൽ 15 അടി അകലം മതിയെന്നതിനാൽ കൂടുതൽ തൈകൾ നടാനാകും. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്ത് ആഴ്ചയിൽ മൂന്നു നനയും അല്ലാത്തപ്പോൾ ആഴ്ചയിൽ രണ്ടു നനയും നിർബന്ധം. വർഷത്തിൽ രണ്ടുതവണ വളം ചെയ്യണം. നിലത്തുനിന്ന് രണ്ടര അടി ഉയരമാകുമ്പോൾത്തന്നെ കായ്ച്ചുതുടങ്ങും. ഓലയ്ക്ക് നീളം കുറവാണ്. 40 വർഷം ആയുസുള്ള ഇവയ്ക്ക് പരമാവധി 16 അടി ഉയരമേ വരൂ.
ഡെലിവറി സൗകര്യം
കേരളത്തിനകത്തും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ഉള്ള നഴ്സറികളിലേക്ക് ഇവരുടെ തൈകൾ വിതരണം ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ തൈകൾ ചോദിച്ച് വിളിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ 50 രൂപ കൊറിയർ ചാർജ് ഏർപ്പെടുത്തി വീടുകളിലേക്കും തൈകൾ വിതരണം ചെയ്യാൻതുടങ്ങി.
""പായ്ക്കിംഗിനുതന്നെ ഇതിനേക്കാൾ കൂടുതൽ ചെലവ് വരുന്നുണ്ട്. എങ്കിലും ടൗണിലും മറ്റും അഞ്ചു സെന്റിൽ വീടുവയ്ക്കുന്നവർക്ക് പുരയിടത്തിൽ ഒരു തെങ്ങിൻതൈ വച്ച് സ്വന്തം വീട്ടാവശ്യത്തിനുള്ള തേങ്ങ ലഭിക്കണമെന്ന് ഒരു സ്വപ്നം ഉണ്ടാകുമ്പോൾ നമ്മളത് സാധിച്ചു കൊടുക്കണ്ടേയെന്ന് കരുതിയാണ് ഇത്തരമൊരു വിപണനരീതി തുടങ്ങിയത്. തേങ്ങയ്ക്ക് വില വല്ലാതെ വർധിച്ചതിനാൽ വിത്തു തേങ്ങ കിട്ടാനില്ലാതായി. അതോടെ ഡിമാൻഡ് അനുസരിച്ച് തൈകൾ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങൾ''-ലിജോ പറഞ്ഞു.
അപ്പൻ ലോറൻസും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഭാര്യ ഹരിതയും പൂർണ പിന്തുണയുമായി ലിജോയ്ക്കൊപ്പമുണ്ട്.
Editorial
വെളിച്ചണ്ണവില ചരിത്രം തിരുത്തി കുതിക്കുകയാണ്. കിലോയ്ക്ക് 450 രൂപവരെ വിലയായി. പച്ചത്തേങ്ങ കിലോയ്ക്ക് 75 രൂപ. തേങ്ങ വിറ്റ് തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകർ വലിയ നേട്ടമുണ്ടാക്കുകയാണ്.
പക്ഷേ, മാറിമാറി വന്ന സർക്കാരുകൾ മണ്ട വെട്ടിയ തെങ്ങുകൃഷിയിൽനിന്നു കേരളത്തിനു കാര്യമായ നേട്ടമില്ല; ഉത്പാദനം കൂപ്പുകുത്തി. സർക്കാർ നാളികേര കർഷകരെ പ്രത്യേകം ദ്രോഹിച്ചതല്ല; എല്ലാ കർഷകരെയും കൈയൊഴിഞ്ഞ കൂട്ടത്തിൽ അവരും പെട്ടു.
വിലയിടിവ്, രോഗങ്ങൾ, താറുമാറായ സംഭരണം, വന്യജീവി ആക്രമണം, കൃഷി ഉപേക്ഷിക്കൽ, എന്നിങ്ങനെ പല കാരണങ്ങളാൽ കേരളത്തിലെ നാളികേര ഉത്പാദനം കുത്തനെ കുറഞ്ഞു. നാളികേരത്തിന്റെ നാട് ഈ ഓണത്തിന് പച്ചക്കറിയും പഴങ്ങളും പലചരക്കിനുമൊപ്പം വലിയതോതിൽ തേങ്ങയും തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും വാങ്ങും.
നമ്മുടെ ഓണം അവരുടെ പണപ്പെട്ടി നിറയ്ക്കും. കർഷകർക്കു പിന്തുണ കൊടുക്കുകയും അതേസമയം, സബ്സിഡി നൽകി സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും വില കുറച്ചു വെളിച്ചെണ്ണ വിൽക്കുകയും ചെയ്യേണ്ട സമയമാണിത്.
കേന്ദ്രം ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ 20 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയതോടെയാണ് വില വർധിക്കാൻ തുടങ്ങിയത്. നമുക്ക് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 57 ശതമാനവും ഇറക്കുമതിയായിരുന്നതിനാൽ മറ്റു ചെലവുകളും വർധിച്ചതോടെ പാം, സൂര്യകാന്തി, സോയാബീൻ എന്നീ എണ്ണകളുടെ വില ഉയർന്നു.
ഇതോടെ കേന്ദ്രം ഇറക്കുമതിത്തീരുവ 10 ശതമാനമായി കുറച്ചു. മേയ് 31 മുതൽ വില കുറയുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല. രാജ്യാന്തര സമ്മർദമുണ്ടായാൽ ഈ തീരുവയിൽ കേന്ദ്രം കർഷകർക്കൊപ്പം നിൽക്കുമെന്ന് ഒരുറപ്പുമില്ല. റബറിന്റെ കാര്യം ഓർത്താൽ മതി. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യം 20 വർഷത്തിനിടെ മൂന്നിരട്ടിയായി വർധിക്കുകയും ചെയ്തു.
ബേക്കറി പലഹാരങ്ങളുടെ ഉപയോഗമേറിയതും ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്ന സംസ്കാരം വളർന്നതും ഭക്ഷ്യ എണ്ണയുടെ ഉപയോഗം വർധിപ്പിച്ചു. ഇത് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കിയെന്നതു വേറെ കാര്യം.
വെളിച്ചെണ്ണയുടെ വിലവർധന കേരളത്തിനു നേട്ടമുണ്ടാക്കാമായിരുന്ന കാര്യമാണ്. പക്ഷേ, ഒരിക്കൽ രാജ്യത്ത് നാളികേര കൃഷിയിലും ഉത്പാദനത്തിലും ഒന്നാമതായിരുന്ന കേരളം, കർണാടകത്തിനും തമിഴ്നാടിനും പിന്നിൽ മൂന്നാമതായി. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, ആ രണ്ടു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ കർഷകർക്കൊപ്പം നിന്നു.
2017-18 സാമ്പത്തികവര്ഷം 845.2 കോടി തേങ്ങ ഉത്പാദിപ്പിച്ച കേരളത്തിൽ 2023-24ൽ ഉത്പാദനം 564.7 കോടിയിലേക്കു കൂപ്പുകുത്തി. അതായത്, അഞ്ചുവര്ഷംകൊണ്ട് 300 കോടി കുറഞ്ഞു. 1956ൽ രാജ്യത്തെ തെങ്ങുകൃഷി വിസ്തൃതിയുടെ 69 ശതമാനവും ഉത്പാദനത്തിന്റെ 73 ശതമാനവും കേരളത്തിലായിരുന്നു.
2020-21ലെ കണക്കനുസരിച്ച് ഇത് യഥാക്രമം 35 ശതമാനവും 33 ശതമാനവുമായി. നമ്മുടെ അഭിമാനമായിരുന്ന നെല്ലുത്പാദനത്തിലുൾപ്പെടെ ഈ കുറവ് ദൃശ്യമാണ്. കേരളത്തിന്റെ തകരുന്ന കാർഷികമേഖലയെക്കുറിച്ച് ദീപിക റിപ്പോർട്ടുകളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും നിരവധി മുന്നറിയിപ്പുകൾ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ട്.
ജനം അറിയുന്നുണ്ട്; മാറ്റം വരുത്തേണ്ട ഭരണകൂടം അറിയുന്നുണ്ടെങ്കിലും തല പൂഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 1,12,000 കർഷകർ ജീവനൊടുക്കിയ രാജ്യമാണ് ഇന്ത്യയെന്ന് ഇന്നലെ ‘അന്നമൂട്ടുന്നവരെ ആർക്കും വേണ്ട’ എന്ന തലക്കെട്ടിൽ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കാണത്. എവിടെപ്പോയി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകസ്നേഹം?
തേങ്ങയിലേക്കു തിരിച്ചുവന്നാൽ, തമിഴ്നാട് നാളികേര കർഷകർക്കു ചെയ്തുകൊടുക്കുന്നത് അറിയാൻ കൃഷിവകുപ്പു മന്ത്രിയോ ഉദ്യോഗസ്ഥരോ കന്പം, തേനി, കോയന്പത്തൂർ, നാമക്കൽ, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒന്നു പോയി നോക്കിയാൽ മതി. കേരളത്തോടു പടവെട്ടിയാണ് കന്പത്തെയും തേനിയിലെയും തരിശുനിലങ്ങളെപ്പോലും മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് അവർ ഒന്നാന്തരം തെങ്ങിൻതോപ്പുകളാക്കിയിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ തമിഴ്നാട്ടിലും കർണാടകത്തിലും നാളികേരോത്പാദനം വർധിച്ചത് സർക്കാരുകൾ കർഷകനു കൊടുത്ത പിന്തുണകൊണ്ടാണ്. മൂല്യവർധിത ഉത്പന്നങ്ങളെല്ലാം അവർ വിജയകരമായി നടപ്പാക്കി.
പക്ഷേ, 50,000 കോടി വിറ്റുവരവ് പ്രതീക്ഷിച്ച് 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന നീരയുടെ ഇന്നത്തെ സ്ഥിതി നോക്കിയാൽ മാത്രം മതി, നമ്മുടെ കെടുകാര്യസ്ഥതയുടെ ആഴമറിയാൻ. നല്ല തുടക്കമായിരുന്നെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല.
ഉപോത്പന്നങ്ങളാകുമെന്നു കരുതിയ ശര്ക്കരപ്പാവ്, പഞ്ചസാര, തേൻ... ഒന്നുമില്ല. സർക്കാരിനെ വിശ്വസിച്ച് രംഗത്തിറങ്ങിയവർ കടക്കെണിയിലായി. അതിന്റെ പേരിൽ 12 കമ്പനികളും 260 ഫെഡറേഷനുകളും കൂടാതെ അയ്യായിരത്തിൽപരം സൊസൈറ്റികളും രൂപീകരിച്ചു. എല്ലാം കെടുകാര്യസ്ഥതയിലൊതുങ്ങി.
റബറിനും നെല്ലിനുമൊപ്പം തെങ്ങും നാടുനീങ്ങുകയാണ്. കൃഷി നഷ്ടമാണെന്ന മുന്നറിയിപ്പുകളുടെ കാലം കഴിഞ്ഞു. സർക്കാരുകളുടെ നിഷ്ക്രിയതയ്ക്കൊടുവിൽ കർഷകരിൽ വലിയൊരു പങ്ക് കാർഷികവൃത്തി ഉപേക്ഷിച്ചു. മറ്റു നിവൃത്തിയില്ലാത്തവരും കൃഷിയാണു ജീവിതമെന്നു കരുതുന്നവരുമാണ് ഇപ്പോഴും തുടരുന്നത്.
പക്ഷേ, ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു പരിഹരിക്കാവുന്നതാണ് ഇന്നത്തെ ദുരവസ്ഥ. തമിഴ്നാടും കർണാടകവും മാത്രമല്ല, ആന്ധ്രയും ഒഡീഷയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തെങ്ങിൽനിന്നു വരുമാനം കണ്ടെത്തി. തമിഴ്നാട് വിദേശങ്ങളിലേക്കു തേങ്ങ കയറ്റി അയയ്ക്കാനും തുടങ്ങി. താങ്ങുവില കൊടിയ നഷ്ടം ഒഴിവാക്കാനുള്ള ആശ്വാസധനമാണ്.
കർഷകർക്ക് അതിനൊപ്പം സബ്സിഡിയും മികച്ച വിപണിയും ഉറപ്പാക്കുകയാണ് കേരളം ചെയ്യേണ്ടത്. ഒപ്പം, താങ്ങാവുന്ന വിലയ്ക്ക് വെളിച്ചെണ്ണ ഉപഭോക്താവിനു ലഭ്യമാകുകയും വേണം. 450 രൂപ കൊടുത്ത് വെളിച്ചെണ്ണ വാങ്ങി കറിക്കു കടുകു പൊട്ടിക്കാൻ നിവൃത്തിയില്ലാത്ത ലക്ഷക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ട്.
കൃഷിയിടങ്ങളെ സഹായിക്കാത്തവർ അടുക്കളയെ സഹായിക്കുമോ? രണ്ടും സാധ്യമാണ്; ഇച്ഛാശക്തിയുണ്ടെങ്കിൽ.