തിരുവനന്തപുരം: ഇടതു സഹയാത്രികനും സൈദ്ധാന്തികനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദന്റെ ലേഖന സമാഹാരം കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു.
‘ഇന്ത്യയെ വിവർത്തനം ചെയ്യുന്പോൾ’ എന്നു പേരിലുള്ള ലേഖനസമാഹാരം കെ. സച്ചിദാനന്ദന്റെ ഇംഗ്ലീഷ് ലേഖനസമാഹാരങ്ങളിലെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ മലയാളം പരിഭാഷയാണ്.
പുസ്തകത്തിന്റെ പ്രകാശനം ഇന്നു വൈകുന്നേരം 4.30ന് തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ നടക്കും. സച്ചിദാനന്ദന്റെ സാന്നിധ്യത്തിൽ, എഴുത്തച്ഛൻ പുരസ്കാര ജേതാവും പ്രമുഖ എഴുത്തുകാരനുമായ എസ്.കെ. വസന്തൻ പ്രകാശനം നിർവഹിക്കും. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിക്കും.
സച്ചിദാനന്ദൻ വിവിധ ഘട്ടങ്ങളിലായി ഇംഗ്ലീഷിൽ എഴുതിയതും എന്നാൽ അവയിൽ മുഴുവൻ രൂപത്തിൽ വന്നിട്ടില്ലാത്തതും സിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ നാഷണൽ ഫെലോ ആയിരിക്കെ എഴുതിയ, ഇന്ത്യൻ സാഹിത്യത്തിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള പോസ്റ്റ്- ഡോക്ടറൽ പ്രബന്ധം ഉൾപ്പെടെയുള്ളവയുമാണ് ‘ഇന്ത്യയെ വിവർത്തനം ചെയ്യുന്പോൾ’ എന്ന പുസ്തകത്തിലുള്ളത് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവച്ചു കൊണ്ട് സച്ചിദാനന്ദൻ വ്യക്തമാക്കി.
ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സച്ചിദാനന്ദന്റെ തുറന്നെഴുത്തിനെ കൂട്ടിവായിക്കാൻ കഴിയും. ഇടതു -ബിജെപി ലൈനുകൾക്ക് എതിരഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്ന സച്ചിദാനന്ദന്റെ സ്വതന്ത്ര നിലപാടായി ഇതിനെ വിലയിരുത്തുന്നു. പിണറായി സർക്കാരിന്റെ കാലത്ത് രണ്ടു ടേമായി സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം അലങ്കരിക്കുകയാണ് സച്ചിദാനന്ദൻ.