വാഷിംഗ്ടൺ ഡിസി: ഇറേനിയൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് അമേരിക്ക. കടൽമാർഗം ഇറേനിയൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം 30 ദിവസത്തേക്കു മരവിപ്പിച്ചതായി അമേരിക്കൻ ട്രഷറി വകുപ്പ് അറിയിച്ചു.
യുദ്ധം മൂലം കുതിച്ചുയർന്ന എണ്ണവില പിടിച്ചുനിർത്താൻ ഉദ്ദേശിച്ചാണിത്. ഉപരോധം ഇളച്ചതുമൂലം 14 കോടി വീപ്പ എണ്ണ അന്താരാഷ്ട്ര മാർക്കറ്റിലെത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.
ആഗോള ഊർജ പ്രതിസന്ധി ട്രംപ് ഭരണകൂടത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുവെന്ന സൂചനയാണ് അമേരിക്കൻ തീരുമാനത്തിൽനിന്നു ലഭിക്കുന്നത്. ഉപരോധ ഇളവ് പ്രകാരം വേണമെങ്കിൽ അമേരിക്കയിലേക്കും ഇറേനിയൻ എണ്ണ ഇറക്കുമതി ചെയ്യാം. കൂടുതൽ പ്രയോജനം ഏഷ്യൻ രാജ്യങ്ങൾക്കായിരിക്കും. മൂന്നു-നാലു ദിവസത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ എണ്ണ എത്തിച്ചേരുമെന്ന് യുഎസ് ഊർജവകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.
2018ൽ അമേരിക്ക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുന്പ് ഇന്ത്യ, ദക്ഷിണകൊറിയ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, തായ്വാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇറേനിയൻ എണ്ണ വാങ്ങിയിരുന്നതാണ്. ഉപരോധങ്ങൾ നിലവിൽ വന്നശേഷം ചൈനീസ് റിഫൈനറികളാണ് ഡിസ്കൗണ്ട് റേറ്റിൽ എണ്ണ വാങ്ങുന്നത്. ഇറാനിൽനിന്നു പരമാവധി എണ്ണ വാങ്ങി പൂഴ്ത്തിവച്ച് ആഗോള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ലാഭം കൊയ്യുകയാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ഈ അതിമോഹത്തിനു തടയിടുകയെന്ന ലക്ഷ്യവുംകൂടി മുന്നിൽക്കണ്ടാണ് അമേരിക്കയുടെ നീക്കം.
യുദ്ധം ആരംഭിച്ചശേഷം എണ്ണവില പിടിച്ചുനിർത്താൻ അമേരിക്ക ഉപരോധങ്ങൾ ഇളയ്ക്കുന്നത് ഇതു മൂന്നാം തവണയാണ്. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധമാണ് ആദ്യം പിൻവലിച്ചത്. ഇറേനിയൻ എണ്ണ കടത്തുന്ന ടാങ്കറുകൾക്കുള്ള ഉപരോധവും പിന്നാലെ പിൻവലിച്ചു. ഇളവുകളെല്ലാം താത്കാലികമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
പുതിയ സാഹചര്യത്തിൽ ഇറേനിയൻ എണ്ണ പരമാവധി വാങ്ങാനാണ് ഇന്ത്യൻ എണ്ണക്കന്പനികളുടെ തീരുമാനം. വിഷയത്തിൽ അമേരിക്കയിൽനിന്നു വ്യക്തതയ്ക്കായും ഇത്തരത്തിൽ എണ്ണ വാങ്ങുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്കായും കാത്തിരിക്കുകയാണെന്നാണ് എണ്ണക്കന്പനികൾ അറിയിച്ചത്. അമേരിക്കയുടെ തീരുമാനത്തോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഇന്നലെ അല്പം കുറഞ്ഞു.
വരുംദിവസങ്ങളിലും വിലക്കുറവുണ്ടാകുമെന്നാണ് നിഗമനം. ഇറാനെതിരായ യുദ്ധം ലക്ഷ്യം കണ്ടെന്നും അവരുടെ നാവിക, വ്യോമ സേനകൾ പൂർണമായും നിർവീര്യമാക്കപ്പെട്ടതായും അതിനാൽത്തന്നെ യുദ്ധം ഇനി അധികനാൾ നീണ്ടുനിൽക്കില്ലെന്നും ഡോണൾഡ് ട്രംപ് സൂചന നൽകിയതും പ്രതീക്ഷ നൽകുന്നു.