മലപ്പുറം: ലഹരിക്ക് അടിമപ്പെട്ട് പിഞ്ചുകുഞ്ഞിനെ വായുവിൽ എറിഞ്ഞ് അഭ്യാസം കാണിച്ചയാൾ പിടിയിൽ. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
തിരൂര്‍ തൃപ്രങ്ങോട് കൈനിക്കരയിലാണ് സംഭവം നടന്നത്. ഇവിടെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് സ്വന്തം കുഞ്ഞിനോട് ക്രൂരത കാട്ടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.
പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയ സമയത്താണ് ഇയാൾ കുഞ്ഞുമായി പുറത്തിറങ്ങിയത്. ഈ സമയം കടുത്ത ലഹരിയിലായിരുന്നഇയാള് ഒരു വയസിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വായുവിലേക്ക് ഉയരത്തില്‍ എറിഞ്ഞും താഴേക്ക് പിടിച്ചും അഭ്യാസപ്രകടനം നടത്തുകയായിരുന്നു.
കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് മനസിലായതോടെ നാട്ടുകാർ ഇടപെട്ട് ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. പിന്നീട് കുഞ്ഞിനെ സുരക്ഷിതനാക്കിയ ശേഷം തിരൂര്‍ പോലീസിൽ വിവരം അറിയിച്ചു.
ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്ന് വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.