തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിനെ ക്രൂരമായ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അഷ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ ആമിനയുടെ മാതാവ്.
അഷ്കർ മകളെ ക്രൂരമായി മർദിച്ചിരുന്നുവെന്നും ഗുരുതര പരിക്കേറ്റ മകൾ 13 മാസത്തോളം കോമ സ്റ്റേജിലായിരുന്നുവെന്നും ഓപ്പറേഷന് കഴിഞ്ഞ് രണ്ടര മാസം വെന്റിലേറ്ററിലായിരുന്നുവെന്നും പത്തുമാസമായിട്ടുള്ളൂ ഓര്മ തിരിച്ചുകിട്ടിയിട്ടെന്നും മാതാവ് പറഞ്ഞു.
"അഷ്കര്‍ എന്റെ മകളെയും മര്‍ദ്ദിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് അഷ്കര്‍ മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അവന്റെ വീട്ടില്‍ എത്തിയ ശേഷം മകളെ നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ട്. മകളുടെ തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിപ്പിച്ചിട്ടുണ്ട്. ക്ലോസറ്റിലാണ് ഇടിപ്പിച്ചത്. തലയിടിച്ച് ബോധംകെട്ട് പലദിവസവും കിടന്നിട്ടുണ്ട്'.
"വീട്ടില്‍ പോണമെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയും സഹോദരിയും ഇവനും കൂടി മകളെ വലിച്ചിഴച്ചു ബാത്ത്റൂമില്‍ കൊണ്ടുപോയി വയറ്റില്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. കൊല്ലാന്‍ ശ്രമിച്ചു. മര്‍ദ്ദനത്തില്‍ ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ വരെ ശ്രമിച്ചു'.
"മകള്‍ക്ക് ബോധംവന്നത് കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മകള്‍ കരഞ്ഞു വിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഞങ്ങളെ വിളിച്ചു. മകള്‍ 13 മാസത്തോളം കോമ സ്റ്റേജിലായിരുന്നു. ഓപ്പറേഷന് കഴിഞ്ഞ് രണ്ടര മാസം വെന്റിലേറ്ററിലായിരുന്നു. പത്തുമാസമായിട്ടുള്ളൂ ഓര്മ തിരിച്ചുകിട്ടിയിട്ട്. മകള്‍ ഇപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കില്ല. രണ്ടു വര്‍ഷമായി ഹോസ്പിറ്റലില്‍ പോകുന്നു'.
"അവന്റെ മര്‍ദ്ദനം കൊണ്ടാണ് സംഭവിച്ചത്. പലപ്രാവശ്യം പോലീസില്‍ പരാതി കൊടുത്തു. നെടുമങ്ങാട് പോലീസ് കണക്കിലെടുത്തില്ല. പോലീസുകാരെല്ലാം അവന്റെ സൈഡ് ആണ്. പോലീസിന്റെ വണ്ടി ഓടിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ സൈഡ് ആണ് പോലീസുകാര്‍ എല്ലാം. വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്'- അഷ്കറിന്റെ ആദ്യഭാര്യയുടെ മാതാവ് പറഞ്ഞു.