SUNDAY DEEPIKA
തുടര്‍ന്നുപോകാന്‍ ആളില്ലാത്തതിന്റെ പേരിൽ നിരവധി പാരമ്പര്യ അനുഷ്ഠാന കലകള്‍ വിസ്മൃതിയുടെ പേരേടിലേക്കു മറയാനൊരുങ്ങുന്ന കാലമാണ്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പരിമിതികള്‍ക്കിടയിലും, കലര്‍പ്പില്ലാതെ ചില അനുഷ്ഠാനകലകള്‍ പാരമ്പര്യം പിന്തുടര്ന്നു സഞ്ചരിക്കുന്നുണ്ട്. ചിലത് ഇന്നും ക്ഷേത്രമതില്ക്കകത്തുമാത്രം അരങ്ങേറുന്നു. അത്തരത്തിലൊന്നാണ് വടക്കേ മലബാറില്‍മാത്രം കണ്ടുവരുന്ന തിടമ്പുനൃത്തം. ഇവിടങ്ങളിലെ പല ക്ഷേത്രോത്സവങ്ങളിലും പരമപ്രധാനമായും പവിത്രമായും കണക്കാപ്പെടുന്ന അനുഷ്ഠാന ദേവനര്ത്തനകലകൂടിയാണിത്.
അസാമാന്യമായ മെയ്വഴക്കത്തിനൊപ്പം താളപ്രധാനമായ ചുവടുവയ്പുകളുള്ള നൃത്തവും ഒന്നിച്ചുവരേണ്ട കല. ചിട്ടയൊത്തുള്ള വര്‍ഷങ്ങളുടെ പരിശീലനമുണ്ടെങ്കിലേ ഇതിൽ ചുവടുറപ്പിച്ചു സഞ്ചരിക്കാനാകൂ. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ഈ മേഖലയില്‍ വേറിട്ട പാത തെളിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ പെരളം കൊഴുമ്മല്‍ പെരികമന ഇല്ലത്ത് നവനീത് നമ്പൂതിരി.
ചെറുപ്പം മുതൽക്കുതന്നെ നവനീതിനു തിടമ്പുനൃത്തത്തോടു പ്രത്യേക താല്പര്യമുണ്ടായിരുന്നു. മുത്തച്ഛന് നാരായണന് നമ്പൂതിരിയും അമ്മാവന് പുതുക്കൈ മാടമന ശ്രീധരന് നമ്പൂതിരിയും പാരമ്പര്യം കൈപിടിച്ചു നടക്കുന്നതിനു നവനീതിനു വഴിതുറന്നു. പ്രസിദ്ധ വാദ്യകലാകാരനായ കാങ്കോല്‍ ജയരാമമാരാരുടെ ശിക്ഷണത്തിലാണ് നവനീത് തിടമ്പുനൃത്തം അഭ്യസിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ചെന്നൈ ചിന്മയാനഗര് അയ്യപ്പന് കോവില്‍, കര്‍ണാടകയിലെ മടിക്കേരിയില്‍ കഗോഡ്ലു എന്ന സ്ഥലത്തെ വൃഷഭാരൂഢ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ തിടമ്പുനൃത്തം അവതരിപ്പിച്ചുവരുന്നു. പുത്തൂര്‍ നാറോത്ത് മഹാവിഷ്ണു ക്ഷേത്രം, ശ്രീകണ്ഠപുരം കൊട്ടൂര്‍ വയല്‍ ശ്രീ അയ്യപ്പന്‍കാവ് മഹാവിഷ്ണുക്ഷേത്രം, കുട്ടമത്ത് ശ്രീഭഗവതി ക്ഷേത്രം, വാസവപുരം മഹാവിഷ്ണു ക്ഷേത്രം തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലും തിടമ്പുനൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
2018ലെ നവരാത്രിക്കാലത്ത് പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു നവനീതിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ടു നൂറില്‍പ്പരം ക്ഷേത്രങ്ങളിലെ ദേവീദേവന്മാര് നവനീതിന്റെ ദേവനര്ത്തനത്തിലൂടെ ഭക്തര്‍ക്കു ദര്‍ശനസായുജ്യം നല്കി. ഒരുകാലത്തു കണ്ണൂരിലെ ചെറുതാഴം ശ്രീരാഘവപുരം (ഹനുമാരമ്പലം) ക്ഷേത്രത്തില്‍ മാത്രം പതിവുള്ളതായിരുന്നു ഒരേസമയം നാലുപേർ ഒരുമിച്ചുള്ള ദേവനൃത്തം. ഇതിനുപിന്നാലെ ഇപ്പോള്‍ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും കഴിഞ്ഞ മൂന്നുവര്‍ഷമായി നാലുപേർ ഒരുമിച്ചുള്ള തിടമ്പുനൃത്തം അവതരിപ്പിക്കപ്പെടുന്നുണ്ട്. ഈ രണ്ടിടങ്ങളിലും നാലുപേരില്‍ ഒരാളായി നവനീത് ദേവനര്ത്തനമാടുന്നു.
ഹൃദയമുദ്രയോടെ
കണ്ണൂരിനു പുറമേ കാസര്‍ഗോഡും ദേവനര്ത്തനത്തിന് പ്രധാന്യം കൂടുതലാണ്. കാസര്‍ഗോട്ടെ ക്ഷേത്രങ്ങളില്‍ മരച്ചട്ടമുപയോഗിച്ചുള്ള തിടമ്പുനൃത്തമാണ് പിന്തുടരുന്നത്. സാധാരണ തിടമ്പിനേക്കാള് ഭാരം കൂടുതലാണിവയ്ക്ക്. ചെമ്പട, തകിലടി, അടന്ത, പഞ്ചാരി തുടങ്ങി നാലു താളത്തിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. പാണി കൊട്ടിയശേഷം തിടമ്പേറ്റുന്ന കലാകാരന് ഉഷ്ണീപീഠത്തില് (പ്രത്യേക രീതിയില്‍ അലങ്കരിക്കുന്ന തലപ്പാവ്) വിഗ്രഹംവച്ച് വലതുകൈയാല്‍ നെഞ്ചില്‍ ഹൃദയമുദ്രയും പിടിച്ചാണു നൃത്തം ആരംഭിക്കുക. വെളുത്ത മല്ലുമുണ്ട് പ്രത്യേകരീതിയില്‍ മടക്കിയാണ് ഉഷ്ണീപീഠം ഉണ്ടാക്കുക.
ഉഷ്ണീപീഠത്തില് കവുങ്ങിന് പൂക്കുലയും പുഷ്പങ്ങളും മാലകളും ഉപയോഗിച്ച് പ്രത്യേക രീതിയില്‍ അലങ്കരിച്ചാണു തിടമ്പൊരുക്കുന്നത്. പാണികൊട്ടിയശേഷം ശ്രീകോവിലില്‍നിന്നു വിഗ്രഹമെഴുന്നള്ളിക്കും. ചിലയിടങ്ങളില്‍ കൊടിമര നൃത്തവും പതിവുണ്ട്.
തൃക്കപാലം ശിവക്ഷേത്രം, ഏച്ചൂര്‍ കോട്ടം എന്നിവയൊഴിച്ചുള്ള ക്ഷേത്രങ്ങളില്‍ മേളത്തോടെയുള്ള കൊടിമരനൃത്തം തുടങ്ങിയതിനുശേഷമാണു തിടമ്പ് നൃത്തം നടത്തുന്നത്. വലന്തലയും ചെണ്ടയും ഇലത്താളവുമാണു നൃത്തത്തിന് അകമ്പടിയായി ഉപയോഗിക്കുന്നത്. അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്ര കൊട്ടി ഉറയ്ക്കുക എന്നൊരു ചടങ്ങും നടത്താറുണ്ട്. ഇതിനായി വലന്തല, മരപാണി, തിമില, ഇലത്താളം, ചെണ്ട എന്നീ വാദ്യോപകരണങ്ങളും ഉപയോഗിക്കും.
മഹാക്ഷേത്രങ്ങളില്‍ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം അഥവാ തിടമ്പ് എഴുന്നള്ളിക്കുന്ന വേളയില്‍ ആ തിടമ്പ് ശിരസില്വഹിച്ചും നൃത്തംവയ്ക്കും. സാധാരയായി അഞ്ചുപ്രദക്ഷിണമാണു പതിവ്. പല ക്ഷേത്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തോടനുബന്ധിച്ചു മാത്രമാണ് തിടമ്പുനൃത്തം അവതരിപ്പിക്കപ്പെടുന്നത്.
ഭക്തിസാന്ദ്രം
മലബാറിലെ നമ്പൂതിരി സമുദായത്തില്‍പ്പെട്ട പുരുഷന്മാരാണ് ഈ കല പാരമ്പര്യമായി തുടര്‍ന്നു പോരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മംഗളൂരുവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ നേരത്തേതന്നെ എമ്പ്രാന്തിരിമാരും ശീവള്ളി തുളു ബ്രാഹ്മണരും തിടമ്പുനൃത്തരംഗത്തു സജീവമായിരുന്നു. നൃത്തം ചെയ്യുന്നയാള്ക്കുപുറമേ ഏഴു വാദ്യക്കാരും രണ്ടു വിളക്കുകാരുമുണ്ടാകും.
മാരാര്‍ സമുദായത്തില്‍നിന്നുള്ളവരാണു വാദ്യക്കാര്‍. ക്ഷേത്രത്തിലെ കഴകവിഭാഗമായ നമ്പീശന്, വാര്യര്‍, പിഷാരടി, ഉണിത്തിരി തുടങ്ങിയ സമുദായക്കാര്‍ക്കാണ് തിടമ്പുനൃത്തത്തിന്റെ ഭാഗമായുള്ള വിളക്കുപിടിക്കാനുള്ള അവകാശം. ശ്രീകോവിലില്‍നിന്നുള്ള ദേവചൈതന്യത്തെ ആവാഹിച്ചു കുടിയിരുത്തിയ ശീവേലി ബിംബത്തേയും വഹിച്ചു നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നതാണ് തിടമ്പുനൃത്തത്തില്‍ പതിവ്.
മേളക്കാര് കൊട്ടുന്ന താളത്തിനനുസരിച്ചു നര്ത്തകന് ചുവടുവയ്ക്കും. താളം മുറുകുന്നതിനനുസരിച്ചു ചുവടുകളിലും മാറ്റമുണ്ടാകും. പതിതാളത്തിലും അതു മുറുകി പിന്നീട് ദ്രുതതാളത്തിലും ചുവടുകള്‍വച്ചു നര്ത്തകന് മുന്നേറുമ്പോള്‍ അന്തരീക്ഷവും അതുപോലെ ഭക്തിസാന്ദ്രമാകും. ഇവയ്ക്കിടെ മനോധര്‍മം ആടുന്നതും നൃത്തത്തിന്റെ മാറ്റുകൂട്ടും.
മെയ്വഴക്കം പ്രധാനം
തിടമ്പുനൃത്തത്തിനു മെയ്വഴക്കം ഒരു പ്രധാനഘടകമാണ്. ശിരസിലേന്തുന്ന ദേവചൈതന്യംവഹിച്ച പീഠവും തിടമ്പും താഴെവീഴാതെ, എന്നാല്‍ ദ്രുതമായി ചുവടുകള്‍ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ദേവകാര്യങ്ങള്‍ക്ക് ഉചിതമെന്നു കരുതുന്ന ഉത്തരായനകാലത്തെ ആറുമാസമാണ് പ്രധാനമായും തിടമ്പുനൃത്തം പോലുള്ള ദേവകലകള് അവതരിപ്പിക്കപ്പെടുക. അതിനാല്‍ത്തന്നെ ഇത്തരം കലകള്ക്കുവേണ്ട പരിശീലനം നടക്കുന്നത് താരതമ്യേന വിശ്രമസമയം എന്നു കണക്കാക്കുന്ന ദക്ഷിണായന കാലത്താണ്. ഇക്കാലത്താണ് മെയ്വഴക്കത്തിനുവേണ്ടുന്ന അഭ്യാസങ്ങളും ഉഴിച്ചില്പോലുള്ളവയും പരിശീലിക്കുന്നത്.
ചെമ്പടയിലും തകിലടിയിലും അടന്തയിലും പഞ്ചാരിയിലും താളങ്ങള്‍ വീഴുമ്പോള്‍ അവയ്ക്കൊപ്പവും അതിനിടയില്‍ മനോധര്‍മം അനുസരിച്ചും ആടണമെങ്കില്‍ മെയ്വഴക്കം കൂടിയേതീരൂ. അതിനായി കളരിച്ചിട്ടപോലുള്ളവ തീര്ച്ചയാലും പരിശീലിക്കുകയും വേണം. ഇതുകൂടാതെ വര്‍ഷാവര്‍ഷം മുടങ്ങാതെ ഉഴിച്ചിലും നടത്തണം. ചിട്ടയായ ഇത്തരം കാര്യങ്ങളും മുറതെറ്റാതെയുള്ള പരിശീലനങ്ങളുമായിരിക്കാം ഒരുപക്ഷേ ചെറുപ്പക്കാരെ തിടമ്പുനൃത്ത കലാരംഗത്തുനിന്ന് അകറ്റിനിര്‍ത്തുന്നത്. ഇവയൊക്കെയാണങ്കിലും നവനീതിനെപ്പോലെയുള്ളവര് ഈ രംഗത്തേക്കു കടന്നുവരുന്നത് ശുഭസൂചകമാണ്.
തിടമ്പുനൃത്ത കലാരംഗത്തെ പ്രഗത്ഭരായ അണലക്കാട് മാധവന് നമ്പൂതിരി, വട്ടക്കുന്നം ഹരികൃഷ്ണന് നമ്പൂതിരി, വെദിരമന കേശവന് നമ്പൂതിരി, ശിവപ്രസാദ് മണോളിത്തായ തുടങ്ങിയവര്‍ക്കൊപ്പവും നവനീത് നൃത്തമവതരിപ്പിച്ചിട്ടുണ്ട്. 2022ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കലം ഗോശാലയില്‍ വിഷ്ണു ഹെബ്ബാറുടെ കീഴില്‍ നവനീത് സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ റിലയന്‍സ് ഫാഷന്‍ ആന്‍ഡ് റീട്ടെയിലില്‍ ജീവനക്കാരനാണ്.
കുലത്തൊഴില്‍ എന്ന നിലയിലുള്ള അടുപ്പം എപ്പോഴും തിടമ്പുനൃത്തവുമായുണ്ട്. അതുകൊണ്ടുതന്നെ ജോലി ചെയ്തു മുന്നേറുമ്പോഴും പാരമ്പര്യത്തെ കൈവിടാന്‍ താന്‍ ഒരുക്കമല്ലെന്നും നവനീത് നമ്പൂതിരി വ്യക്തമാക്കുന്നു.
അച്ഛന് നാരായണന് നമ്പൂതിരി ചന്തേര ഗ്രാമത്തപ്പന് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. അമ്മ ഗിരിജ. ചെറുകുന്ന് ഓദയംമാടം യുപി സ്കൂള്‍ അധ്യാപകനായ മണിപ്രസാദ് ജ്യേഷ്ഠനാണ്.
Movies
കാലത്തിന്റെ ചുരമിറങ്ങി ഒരു തിരിച്ചുവരവില്ലാതെ യാത്രയാവുകയാണ് റിക്കാര്‍ഡ് ഡാന്‍സുകാര്‍. നാട്ടിന്‍പുറത്തെ മൈതാനങ്ങളില്‍ എവിടെ നിന്നോ വന്ന് തമ്പടിച്ച് കാഴ്ചക്കാരെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാഹസിക അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിക്കുകയും സൂപ്പര്‍ഹിറ്റ് സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ച് ആടിത്തിമര്‍ക്കുകയും ചെയ്യുന്ന റിക്കാര്‍ഡ് ഡാന്‍സുകാര്‍ ഇന്ന് കേരളത്തില്‍ മൂന്നോ നാലോ സംഘങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
അവശേഷിക്കുന്ന മൂന്നോ നാലോ സംഘങ്ങള്‍ തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും എത്താറുണ്ട്. ആ സംഘങ്ങള്‍ ഇനിയെത്രകാലമെന്നത് അവര്‍ക്കു തന്നെ അറിയില്ല. അവര്‍ക്കൊപ്പം കാമറയുമായി അവരുടെ കൂടെ ടെന്റുകളിലും മൈതാനങ്ങളിലും ദിവസങ്ങള്‍ സഞ്ചരിച്ചും കഴിഞ്ഞും അവരുടെ ജീവിതവും റിക്കാര്‍ഡ് ഡാന്‍സും പകര്‍ത്തി ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ് പട്ടാമ്പി ഓങ്ങല്ലൂര്ക്കാരനായ സിനിമ ഛായാഗ്രാഹകന്‍ കൂടിയായ ഷിഹാബ് ഓങ്ങല്ലൂര്‍ എന്ന യുവ സംവിധായകന്.
റിക്കാര്‍ഡ് ഡാന്‍സ് എന്ന ടൈറ്റിലില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുഫിക്ഷന് ഒരു കാലത്തെ വരും കാലത്തിനു വേണ്ടി അടയാളപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തില്‍ പല മൈതാനങ്ങളിലും സന്ധ്യമുതല്‍ രാത്രി വൈകും വരെ ആടിത്തിമര്‍ത്തിരുന്ന റിക്കാര്‍ഡ് ഡാന്സുകാരുടെ ചിത്രങ്ങളോ വിഷ്വലുകളോ പേരിനു പോലും സാംസ്കാരിക കേരളത്തിലില്ല എന്നതാണ് സത്യം. വളരെ അപൂര്‍വമായി ഉണ്ടെങ്കില്‍ ഭാഗ്യം. ആ വലിയ പോരായ്മയാണ് ഷിഹാബും കൂട്ടരും നികത്തിയിരിക്കുന്നത്. റിക്കാര്‍ഡ് ഡാന്‍സ് നേരിട്ടു കണ്ട തലമുറയെപ്പോലെത്തന്നെ ആ കാഴ്ചകള്‍ കാണാന്‍ റിക്കാര്‍ഡ് ഡാന്‍സ് എന്ന ഡോക്യുഫിക്ഷനിലൂടെ സാധിച്ച പുതുതലമുറയ്ക്കുമുണ്ട് ഭാഗ്യം. നന്ദി പറയേണ്ടത് ഷിഹാബിനോടാണ്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമേ ഷിഹാബിന്റെ ചിത്രത്തിനുള്ളുവെങ്കിലും ഈ ഡോക്യുഫിക്ഷനു വേണ്ടി ചിത്രീകരിച്ച മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യവിസ്മയം ഷിഹാബിന്റെ കൈയില്‍ ഭദ്രം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഗ്രാമത്തില്‍ ഊരാകെ ചുറ്റിക്കറങ്ങിയെത്തി റിക്കാര്‍ഡ് ഡാന്‍സുകാര്‍ അന്നേ ഷിഹാബിന്റെ മൊബൈല്‍ കാമറയില്‍ പതിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, എകദേശം പത്തുവര്‍ഷത്തിനു ശേഷം ഒറ്റപ്പാലത്ത് അതേ റിക്കാര്‍ഡ് ഡാന്‍സ് സംഘമെത്തിയപ്പോള്‍ ഷിഹാബിന്റെ ഒരു സുഹൃത്താണ് വിവരം അറിയിച്ചത്.
മൊബൈലില്‍ ഷൂട്ട് ചെയ്ത പത്തുവര്‍ഷത്തെ ഓര്‍മകളുമായി ഷിഹാബ് ഒറ്റപ്പാലത്തെത്തി. കുറച്ചുകൂടി വലിയ കാന്‍വാസില്‍ റിക്കാര്‍ഡ് ഡാന്‍സ് ഷൂട്ട് ചെയ്ത് എടുത്തുവെക്കാമെന്ന് കരുതി. അങ്ങിനെ തുടങ്ങിയ ചിത്രീകരണം ഒടുവില്‍ അവസാനിക്കുമ്പോള്‍ മൂന്നുമാസം കഴിഞ്ഞിരുന്നു. അതിനിടെ പല മൈതാനങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ വലിയ പറമ്പുകളിലെല്ലാം റിക്കാര്‍ഡ് ഡാന്‍സ് സംഘത്തോടൊപ്പം ഷിഹാബും സംഘവുമെത്തി. വളരെ കളര്‍ഫുള്‍ ആക്കാമായിരുന്ന തന്റെ ഡോക്യുഫിക്ഷന് ഷിഹാബ് ചെയ്തിരിക്കുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്. അതിന് പലകാരണങ്ങളുമുണ്ടെന്ന് ഷിഹാബ് പറയുന്നു. പോയൊരു കാലത്തെ ചിത്രീകരിക്കുമ്പോള്‍ കളറിനേക്കാള്‍ ഭംഗി കറുപ്പിനും വെളുപ്പിനുമാണെന്ന് തോന്നിയത്രെ കാമറാമാന് കൂടിയായ സംവിധായകന്.
ഒരു നാട്ടിന്‍പുറത്ത് ഒരു റിക്കാര്‍ഡ് ഡാന്‍സ് സംഘമെത്തുകയെന്ന് പറഞ്ഞാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതൊരു ആഘോഷമായിരുന്നു. സന്ധ്യയ്ക്ക് ഏഴിന് ആരംഭിച്ച് രാത്രി പത്തര പതിനൊന്ന് വരെ നീളുന്ന ഡാന്‍സ്. അതില്‍ പുതിയ സൂപ്പര്‍ഹിറ്റ് തമിഴ് ഹിന്ദി മലയാളം സിനിമാപ്പാട്ടുകള്ക്കനുസരിച്ചുള്ള കിടിലന്‍ നൃത്തങ്ങള്‍, ആണുങ്ങള് പെണ്‍വേഷം കെട്ടി ഇളകിയാടുന്ന ആവേശം നിറഞ്ഞ ഡാന്‍സുകള്‍, ലഘുനര്മ നാടകങ്ങള്‍ എന്നിവയ്ക്കു പുറമെ സൈക്കില്‍ യജ്ഞം, സാഹസികഅഭ്യാസക്കാഴ്ചകളായി അന്ന് തോന്നിയിരുന്ന കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കല്‍, ട്യൂബ് ലൈറ്റ് പൊട്ടിക്കല്‍ തുടങ്ങി വ്യത്യസ്തമായ അഭ്യാസക്കാഴ്ചകളുമുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് ഇതിനോടൊന്നും താത്പര്യമില്ലാത്തതുകൊണ്ടു തന്നെ ഇപ്പോള്‍ അവശേഷിക്കുന്ന സംഘങ്ങള്‍ ഏതെങ്കിലും ഉള്‍ഗ്രാമങ്ങളിലാണ് ടെന്റടിച്ച് ഷോ നടത്തുന്നതെന്ന് ഷിഹാബ് പറഞ്ഞു.
അടുത്ത ഒരു അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ആ റിക്കാര്‍ഡ് ഡാന്‍സ് സംഘങ്ങളൊന്നുമുണ്ടാവില്ല. കാണാന്‍ ആളില്ലാത്തതുകൊണ്ട് പലരും സംഘം വേണ്ടെന്ന് വെച്ചിട്ടുണ്ട് - ഷിഹാബ് വേദനയോടെ പറഞ്ഞു.
ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിര്‍ദ്ദേശംലഭിച്ച സിനിമകളില്‍ മലയാളത്തില്‍ നിന്നുള്ള ഒരേഒരു ഡോക്യുമെന്ററി സിനിമയായിരുന്നു റിക്കാര്‍ഡ് ഡാന്‍സ്. 14 ഭാഷകളില്‍ നിന്നായി 22 സിനിമകള്‍ക്കാണ് ഫിലിം ബസാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ട 230 ഓളം സിനിമകളില്‍ നിന്നാണ് ഈ സിനിമകള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ളിക്സ് ആയിരുന്നു പരിപാടിയുടെ പ്രായോജകര്‍. മിഡ് ലെംഗ്ത് ഡോക്യുമെന്ററി വിഭാഗത്തില്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ റെക്കമെന്റേഷനിലാണ് റിക്കാര്‍ഡ് ഡാന്‍സ് വേവ്സ് ഫിലിം ബസാറിലേക്ക് തെരഞ്ഞെടുത്തത്.
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17 -ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടി റിക്കാര്‍ഡ് ഡാന്‍സ് ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകള്‍ക്ക് തങ്കത്തിളക്കമേകി.
കശ്മീര്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലും ഷിഹാബിന്റെ ചിത്രം മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ചേതന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഓള് ഇന്ത്യ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ബെസ്റ്റ് ഡോക്യുമെന്ററി പുരസ്കാരവും നേടി. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസറ്റിവല്‍ ഉള്‍പ്പടെ പല ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശനം നടത്തി. സാമ്പത്തിക നേട്ടങ്ങള്‍ നോക്കാതെ വരാനിരിക്കുന്ന എത്രയോ തലമുറകള്‍ക്ക് ഇങ്ങനെയൊരു കലാരൂപം ഇവിടെ ഉണ്ടായിരുന്നുവെന്നറിയാനും കണ്ടാസ്വദിക്കാനായി ഈ ദൃശ്യവിരുന്ന് നിര്‍മിക്കാന്‍ തയാറായവരെയും അഭിനന്ദിക്കാതെ വയ്യ.
ക്ലാസിക് മീഡിയ എന്റര്ടൈന്മെന്റസിന്റെ ബാനറില്‍ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിര്‍മിച്ചത്. സഹനിര്‍മാതാവ് വിഷ്ണു ബാലകൃഷ്ണനും നന്ദി അര്‍ഹിക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് റിയലിസ്റ്റിക് ദൃശ്യങ്ങള്‍ ഒരു വരണ്ടുണങ്ങിയ ഫീല്‍ ഇല്ലാതെ എഡിറ്റ് ചെയ്ത സച്ചിന് സത്യയും കൈയടി നേടുന്നു. ഒരു പിരിയഡ് ആവിഷ്കാരത്തിനു ചേര്‍ന്ന പശ്ചാത്തല സംഗീതം നല്‍കിയത് വിഷ്ണു ശിവശങ്കറാണ്. ധനുഷ് നായനാര്‍, മിദ്ലാജ് മുഹമ്മദ്.കിഷോര്‍ ബാബു, ടിറ്റോ ഫ്രാന്‍സിസ്, ഗണേഷ് മലയത്ത്, ടി.കെ.ശ്യാം നാരായണന്, പി.എസ്. കിഷോര്‍ബാബു എന്നിവരും മറവിയുടെ അഗാധതയിലേക്ക് ആണ്ടുപൊയ്ക്കണ്ടിരിക്കുന്ന ഒരു സംഭവത്തെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആവിഷ്കരിക്കാന്‍ കൂടെ നിന്നു.
യൂ ട്യൂബിലോ ഒടിടിയിലോ റിക്കാര്‍ഡ് ഡാന്‍സ് അപ് ലോഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടി റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും ഡോക്യുമെന്ററി എവിടെയങ്കിലും പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തന്നെ 98467 01863 എന്ന നമ്പറില്‍ വിളിക്കാമെന്ന് ഷിഹാബ് പറയുന്നു. ഇതെല്ലാവരും കാണണം, ഈ കലാരൂപത്തെക്കുറിച്ച് അറിയണം - എന്നന്നേക്കുമായി അഴിഞ്ഞുവീഴാന്‍ പോകുന്ന കൂടാരങ്ങളിലെ കലാജീവിതത്തെക്കുറിച്ച്.