കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയിൽ ഉത്തരേന്ത്യക്കാരായ നാലു പേർക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
പോക്സോ, സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ്. ഒരു വർഷം മുമ്പ് കുട്ടി പ്രായപൂർത്തിയാകും മുമ്പ് ഷൂട്ടിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്.
തന്നെ ഓൺലൈനിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണു പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ജനനതീയതി തിരുത്തി വ്യാജ തിരിച്ചറിയൽ രേഖ നിർമിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സീറോ എഫ്ഐആർ ആണ് സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്തത്.
അധികാരപരിധി നോക്കാതെ ഏതു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാവുന്നതും പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിലേക്കു കൈമാറാവുന്നതുമായ പ്രഥമ വിവര റിപ്പോർട്ടാണു സീറോ എഫ്ഐആർ. കേസ് മധ്യപ്രദേശ് പോലീസിനു കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു.