നടി അൻസിബയുടെ പരാതി പോലീസ് തള്ളിയ സാഹചര്യത്തിൽ 10 കോടി രൂപയുടെ മാനനഷ്ട കേസ് നല്കുമെന്നു നടി ലക്ഷ്മിപ്രിയ. രണ്ടു മിനിറ്റില്‍ തീര്‍ക്കേണ്ട പ്രശ്നം അന്‍സിബ വിവാദമാക്കി മാറ്റി, തന്നെ കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അന്സിബയ്ക്കു പിന്നില്‍ മത വര്‍ഗീയ ശക്തികളുണ്ടെന്നും ലക്ഷ്മിപ്രിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. അന്സിബയ്ക്കു പിന്നില്‍ കൃത്യമായി അജൻഡയുണ്ട്. ഇവിടുത്തെ മത വര്‍ഗീയവാദികള്‍ അന്‍സിബയുടെ പിന്നിലുണ്ടെന്നു ബലമായി സംശയിക്കുന്നു. അന്‍സിബയില്‍നിന്നു ഞാന്‍ എന്താണ് നേരിട്ടിട്ടുള്ളത്, അക്കാര്യം ഞാന്‍ നാലു വരിയില്‍ പറയുക മാത്രമാണ് ചെയ്തത്. അതിനെ ഗൗരവമായി എടുക്കണമെന്നോ ചര്‍ച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഞങ്ങളുടെ സംഘടനയില്‍ പോലും പറയാതിരുന്നത്.
ക്ഷമ പറയുന്നുണ്ടോ എന്നൊരു ചോദ്യം മാത്രമാണ് തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ മാഡത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആകെ 20 മിനിറ്റ് മാത്രമാണ് ഞാനും അന്‍സിബയും എസ്ഐയും കൂടെ ഇരുന്നു സംസാരിച്ചിട്ടുള്ളു. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് എന്റെ ഭര്‍ത്താവിനോട് ഫോണില്‍ സംസാരിക്കുകയാണ് ചെയ്തത്. അതു വിലപ്പെട്ട റിക്കാര്‍ഡ് ആയി ഉണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞു.
10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് എന്റെ അഭിഭാഷകന് കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. കാരണം രണ്ടു മിനിറ്റില്‍ ഫോണില്‍ തീരുമായിരുന്ന ഒരു കാര്യത്തിനു കൃത്യമായ മറുപടി തരാന്‍ തയാറായില്ല. ഒരു മാസത്തോളം കാത്തിരുന്ന ശേഷമാണ് എനിക്കു പരാതി കൊടുക്കേണ്ടി വന്നത്. പരാതിയില്‍ അന്‍സിബ ഉന്നയിച്ചിരുന്ന ഒരു കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല.
തൃപ്പൂണിത്തുറ വനിത സെല്ലിലെ മേശപ്പുറത്ത് കയറിയിരുന്ന് കളിച്ചു എന്ന് പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. എന്റെ ഭര്‍ത്താവ് എനിക്കെതിരെ മോശമായി പറഞ്ഞുവെന്നും ആ കുട്ടി പറഞ്ഞു. നാളെ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.
അമ്മ സംഘടന സഞ്ജീവനി പദ്ധതിയിലേക്കു വെണ്ണല മഹാദേവ ക്ഷേത്രത്തില്‍നിന്നു ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ പ്രകോപിപ്പിച്ചത്. മതചിഹ്നം വരാന്‍ പാടില്ലെന്ന് പറഞ്ഞ് അന്‍സിബ ജനുവരി 15ന് അയച്ച എല്ലാ വോയിസ് ക്ലിപ്പുകളും തൃക്കാക്കര എസിപിക്കു കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ കാലകാരന്മാരാണ്. മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ പണം തന്നാലും സ്വീകരിക്കും. അന്നു മുതലാണ് അന്സിബയ്ക്കു പ്രശ്നം തുടങ്ങിയത്. ഇതിനു പിന്നില്‍ കൃത്യമായ അജൻഡയും മതവര്‍ഗീയവാദി ശക്തികളുമുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
Tags : defamation Ansiba Lakshmi Priya