ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ പി.ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു.
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ കലാകാരന്മാരെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് അദ്ദേഹം.
ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1977 ൽ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
2020-പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്. അന്നക്കൊടി (2013), ബൊമ്മലാട്ടം(2009), കൺകളാൽ കൈതുചെയ് (2004), ഈര നിലം (2003), കടൽ പൂക്കൾ (2001), താജ്മഹാൽ (1999), അന്തിമന്താരൈ (1996), കരുത്തമ്മാ (1995), പചുമ്പൊൻ (1995) തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനാണ്.
2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയുടെ ചെയർമാനായിരുന്നു. മോഹൻലാൽ ചിത്രമായ 'തുടരും' എന്ന സിനിമയിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.
Tags : director Bharathiraja passed away