കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത ആഘാതം നൽകിക്കൊണ്ട് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഷ്മിത ദേവ് പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് രാജ്യസഭാംഗത്വം രാജിവെച്ച് ദിവസങ്ങൾക്കകമാണ് സുഷ്മിതയും പാർട്ടി വിടുന്നത്. രാജിക്കു പിന്നാലെ സുഷ്മിത ദേവ് അസം മുഖ്യമന്ത്രിയും ബിജെതപി നേതാവുമായ ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ അഭ്യൂഹങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
പാർട്ടിയിൽ "അനിയന്ത്രിതമായ അഴിമതിയും അരാജകത്വവുമാണ്" നിലനിൽക്കുന്നതെന്ന് ആരോപിച്ചാണ് സുഖേന്ദു ശേഖർ റോയ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ടിഎംസി ദേശീയ വക്താവ് കൂടിയായ സുഷ്മിത ദേവും നാടകീയമായി പടിയിറങ്ങിയത്.
"ഞാൻ തൃണമൂൽ കോൺഗ്രസ് വിട്ടു. എന്തുകൊണ്ടാണ് പാർട്ടി വിട്ടതെന്നത് ഒരു നീണ്ട കഥയാണ്. ഒരേസമയം രണ്ട് തോണിയിൽ സഞ്ചരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മമത ദീദിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല," രാജിക്കു ശേഷം സുഷ്മിത ദേവ് മാധ്യമങ്ങളോട് പറഞ്ഞു. താനിപ്പോൾ പൂർണ സ്വതന്ത്രയാണെന്നും അസം മുഖ്യമന്ത്രിയുമായി നടത്തിയത് വെറുമൊരു സൗഹൃദ സന്ദർശനം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. അസം സ്വദേശിയായ തനിക്ക് ഹിമന്ത ബിശ്വ ശർമയെ ദീർഘകാലമായി അറിയാമെന്നും അവർ വ്യക്തമാക്കി.
മുമ്പ് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന സുഷ്മിത ദേവ്, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2021-ലാണ് കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ, തൃണമൂൽ കോൺഗ്രസിനെ ഒന്നിപ്പിച്ചു നിർത്താൻ മമത ബാനർജി കടുത്ത പോരാട്ടമാണ് നടത്തുന്നത്.
തുടർച്ചയായി മൂന്ന് തവണ ബംഗാൾ ഭരിച്ച ടിഎംസിയിൽ എംഎൽഎമാരും എംപിമാരും പരസ്യമായി വിമതസ്വരം ഉയർത്തുന്നത് മമതയുടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞയാഴ്ച 58 നിയമസഭാംഗങ്ങളുടെ പിന്തുണയോടെ തൃണമൂൽ എംഎൽഎ ഋതബ്രത ബാനർജി നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്വയം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ 19 വിമത എംപിമാരുടെ പിന്തുണയോടെ പാർട്ടി പിളർത്തുമെന്നും ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുമെന്നും ലോക്സഭാംഗം കാകോലി ഘോഷും പരസ്യമായി പ്രഖ്യാപിച്ചു.
ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ഡൽഹിയിൽ നടക്കാനിരിക്കെയാണ് മമതയ്ക്കും അഭിഷേക് ബാനർജിക്കും കനത്ത പ്രഹരമേൽപ്പിച്ച് പാർട്ടിയിലെ പ്രമുഖ മുഖങ്ങൾ ഒന്നൊന്നായി രാജിവെയ്ക്കുന്നത്. ഭരണരംഗത്തും പാർട്ടി സംഘടനയ്ക്കുള്ളിലും അഴിമതി അസഹനീയമായെന്നും മുൻ ടിഎംസി സർക്കാരിനെതിരെയുള്ള ജനരോഷം ഭയപ്പെടുത്തുന്ന രീതിയിലാണെന്നുമാണ് രാജിവെച്ച സുഖേന്ദു ശേഖർ റോയ് വ്യക്തമാക്കിയത്.
ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായാണ് ഈ കൂട്ടരാജി വിലയിരുത്തപ്പെടുന്നത്.
Tags : TMC West Bengal Latest News Rajyasabha