Movies
താരസംഘടനയായ 'അമ്മ'യില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് തുടര്‍നടപടി എടുത്തേക്കും. നടി ലക്ഷ്മിപ്രിയ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിതാ പോലീസില്‍ നിന്നും മാനസിക പീഡനം നേരിട്ടുവെന്നാണ് അന്‍സിബയുടെ പരാതി.
പോലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ടുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്ഐ രേഷ്മ മൂന്നു മണിക്കൂര്‍ ഹരാസ് ചെയ്തു. എഎസ്ഐ വനജ അടക്കമുള്ളവര്‍ ഭയങ്കര മോശമായാണ് പെരുമാറിയത്. നീതി കിട്ടാത്തതു കൊണ്ടാണ് ഔദ്യോഗികമായി പരാതി നല്കാന് ഒരുങ്ങുന്നത് എന്നാണ് അന്‍സിബ പറയുന്നത്.
ജനുവരി 29ന് ആണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും അവിടെ വച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു എന്നാണ് അന്‍സിബയുടെ പരാതി.
അതേസമയം, അമ്മ എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേള്‍ക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബയുടെ ആവശ്യത്തില്‍ അമ്മയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിട്ടില്ല. തന്റെ പരാതി കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.
Kerala
കൊച്ചി: വ്യക്തിഹത്യയില്‍ ടിനി ടോമിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് താരസംഘടനയായ ‘അമ്മ’മുന്‍ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്.
പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ഇനി ‘അമ്മ’യില്‍ പറഞ്ഞിട്ടു കാര്യമില്ലെന്നും സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമൊക്കെ ഉണ്ടല്ലോയെന്നും അവര്‍ പ്രതികരിച്ചു.
പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് വനിതാ സെല്‍ സിഐക്കെതിരേയും പരാതി നല്‍കുമെന്നും അന്‍സിബ വ്യക്തമാക്കി.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവച്ചതിനുപിന്നാലെ ടിനി ടോമിനെതിരേ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്നു വിളിച്ചെന്നും തനിക്ക് എല്ലാവരുമായും അവിഹിതമാണെന്നു പ്രചരിപ്പിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ അന്‍സിബ തനിക്കു സഹോദരിയെ പോലെയാണെന്ന് ടിനി ടോം പ്രതികരിച്ചിരുന്നു.
Movies
നടൻ ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി അൻസിബ ഹസൻ. മറ്റുള്ളവരുടെ പേര് ചേർത്ത് തന്നെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചെന്നും ജിഹാദി എന്നു വിളിച്ചെന്നുമാണ് അൻസിബ ടിനിക്കെതിരെ ആരോപിക്കുന്നത്.
പോലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞട്ട് കാര്യമില്ലെന്നും അൻസിബ വ്യക്തമാക്കി.
എന്നാൽ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നും പറഞ്ഞിരുന്നു.
Movies
അമ്മ സംഘടനയിൽ രൂക്ഷമാകുന്ന ആരോപണ-പ്രത്യാരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി നടൻ സുധീർ സുകുമാരൻ. പരസ്പരം ചെളി വാരിയെറിയുകയാണ് ടിനി ടോമും അൻസിബയും ചെയ്യുന്നതെന്ന് സുധീർ പറയുന്നു.
‘‘എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ മറ്റേതല്ല’, എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്.
നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടില്ല, നിങ്ങൾ നിങ്ങളുടെ പ്രഫഷനില്‍ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുടെ കാര്യം നോക്കി ജീവിക്ക്. ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്.
ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ട്. സമയം കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ വല്ലോ പണിക്കും പൊയ്ക്കൂടെ.
‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല.’’സുധീർ പറഞ്ഞു.
Movies
താരസംഘടനയായ 'അമ്മ'യില്‍ പോരുമുറുകുന്നു. ടിനി ടോം - അന്‍സിബ ഹസന് വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി പ്രതികരിച്ചതോടെ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി.
സ്ത്രീകള്‍ വരാതിരിക്കാന്‍ പ്ലാനിംഗ് നടക്കുന്നുണ്ടോയെന്ന് സംശയം: ഉഷ ഹസീന
ഇനി ഒരിക്കലും സ്ത്രീകള്‍ ഭരണ സമിതിയില്‍ വരാതിരിക്കാന്‍ പുറത്തു നിന്ന് പ്ലാന്‍ ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് നടി ഉഷ ഹസീന. താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവര്‍ ചിന്തിക്കുന്നത്. ഞാനാണോ നീയാണോ വലുത് എന്ന തര്‍ക്കമാണ് അവിടെ നടക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിടണം. അന്‍സിബയെ ഒറ്റപ്പെടുത്തുകയും കരയിക്കുകയും ചെയ്തുവെന്നും ഉഷ പറഞ്ഞു.
'അമ്മ എന്ന സംഘടനയ്ക്കും നടീ നടന്മാര്ക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സങ്കടമുണ്ട്. ആദ്യമെല്ലാം പ്രസിന്റും സെക്രട്ടറിയും ഒറ്റക്കെട്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. അന്‍സിബ ചെന്ന സമയം മുതല്‍ അന്‍സിബയെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എത്രയോ ദിവസം അന്‍സിബ കരഞ്ഞിട്ടുണ്ട്.
എത്രയോ പ്രാവശ്യം അന്‍സിബ രാജിവയ്ക്കാന്‍ ഒരുങ്ങി. ചില കാര്യങ്ങളില്‍ അന്‍സിബയുടെ നിലപാട് അങ്ങനെയാണ്. അന്‍സിബ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അമ്മയിലുള്ളവര്‍ക്ക് അലോസരമുണ്ടായിട്ടുണ്ട്. എങ്ങനെയെങ്കിലും അന്‍സിബയെ പുകച്ചു പുറത്തു ചാടിക്കണം എന്നൊരു ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നു. അന്‍സിബയ്ക്ക് പിന്നീട് ഭയമായിത്തുടങ്ങി. അന്‍സിബ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും ഞങ്ങള്‍ക്ക് പേടി തോന്നി'- ഉഷ പറഞ്ഞു.
പ്രശ്നങ്ങള്‍ രൂക്ഷമാകും: പൊന്നമ്മ ബാബു
അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബുവും രംഗത്തെത്തി. ഇപ്പോഴുള്ളവര്‍ തുടര്‍ന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നില്‍ക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകള്‍ നേതൃനിരയില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.
മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ മാറിനില്‍ക്കും : ശ്വേത മേനോന്
മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ തലപ്പത്തുനിന്ന് മാറാന്‍ തയാറാണെന്നാണ് പ്രസിഡന്റ് ശ്വേത മേനോന് പറയുന്നത്. എന്നാല്‍ താന്‍ തോല്ക്കാന് അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്സിക്യൂട്ടിവിനുള്ളില്‍ തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നതെന്നും ശ്വേത മേനോന് പറയുന്നു. കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അന്‍സിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ല. വീട്ടില്‍ നടക്കുന്ന പ്രശ്നത്തില്‍ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.
ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യങ്ങള്‍ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അന്‍സിബയുടെ പരാതി ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അന്‍സിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകള്‍ക്ക് നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.
മൗനം പാലിച്ച് മുതിര്‍ന്ന താരങ്ങള്‍
അതേസമയം താര സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറികളില്‍ മൗനം പാലിക്കുകയാണ് മുതിര്‍ന്ന താരങ്ങളും സംഘടനയിലെ മുന്‍ ഭാരവാഹികളും.അടുത്ത മാസം 21നു ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. പുറത്തു പറയുന്നില്ലെങ്കിലും ശ്വേത മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ നടന്മാര്ക്കും കടുത്ത അമര്‍ഷമുണ്ട്. നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം.
എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസന് കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പോലീസിന് വ്യാജ പരാതി നല്കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനയ്ക്ക് പരാതി നല്കി.
Movies
അമ്മയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. അമ്മയിലെ അംഗങ്ങൾ തന്നെ ചേരിതിരിഞ്ഞ് പ്രത്യാക്രമണം നടത്തുമ്പോൾ നടി അൻസിബ ഹസനെതിരെ പോലീസിൽ പരാതി നൽകിയ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ.
അൻസിബ തന്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്നും കുടുംബം മോശമാകുമെന്ന ഘട്ടത്തിലാണ് അൻസിബയ്ക്കെതിരെ പരാതി നൽകിയതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ
‘അൻസിബ ഹസനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ എന്ന ഞാൻ ആണ്.
ഡിസംബർ 10ന് രാത്രി അൻസിബ ഹസൻ എന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് ഞാൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്ന് അൻസിബ പറഞ്ഞു.
ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ എടുക്കുകയോ ചെയ്തില്ല.
എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്.
മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.’
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തന്റെ ഭാഗത്ത് നിന്നും മോശമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണെന്നും ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ തന്റെ സഹോദരിയെ പോലെയായിരുന്നുവെന്നും നന്നായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ടിനി ടോം പറഞ്ഞു.
താന്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നായിരുന്നു അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള്‍ പടച്ചുവിട്ടു എന്നൊക്കെയാണ് അന്‍സിബയുടെ ആരോപണങ്ങള്‍. നടി രാജി വച്ചതിനെ കുറിച്ചടക്കം പറഞ്ഞാണ് ടിനി പ്രതികരിച്ചത്.
ഒരു മോശമായിട്ടുള്ള പ്രവര്‍ത്തനവും എന്റടുത്തു നിന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 21ന് ആണ് രാജിക്കത്ത് വന്നത്. ഫെബ്രുവരി 22ന് രാജി വയ്ക്കരുത് ജനറല്‍ മീറ്റിംഗ് വരെ കൊണ്ടുപോകണമെന്ന് മെയില്‍ വന്നു. മാര്‍ച്ച് രണ്ടിന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ രാജി വച്ചത് പറഞ്ഞിട്ടില്ല. മെയ് 12ന് ആണ് രാജി വച്ചെന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞത്.
സ്വന്തമായ തിരക്കുകള്‍ കാരണമാണ് രാജി വച്ചത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ വിളിച്ചപ്പോള്‍ പറഞ്ഞത്. ഇന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോഴാണ് പെട്ടെന്ന് പൊട്ടിത്തെറി പോലെ ഇത് വന്നത്. സ്റ്റേജ് ഷോ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിച്ചിട്ടുണ്ടാകും. അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല. ഞാന്‍ ഇങ്ങനെ വിളിച്ചുവെന്ന് വേറെ ആള് പറഞ്ഞുവെന്ന് പറഞ്ഞു.
ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാര്‍ മൊത്തം മുസല്മാന്മാരാ. പരാതി വരണ്ട ആവശ്യം എന്താണെന്ന് എനിക്കറിയില്ല. എല്ലാം മൊത്തത്തില്‍ കൂട്ടികിഴിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഈ പറയുന്നയാള്‍ എന്റെ സഹോദരിയെ പോലെയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്.
ഞാന്‍ അങ്ങനെ വിളിച്ചുവെന്ന് പറയുന്നതിന് തെളിവ് വേണം. മമ്മൂക്കയാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത്. ഞാന്‍ മിമിക്രിക്കാരാനാ അതില്‍ ജാതിയും മതവുമില്ല. അതൊന്നും എനിക്കറിയില്ല. ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണ് എന്ന് ടിനി ടോം പറഞ്ഞു.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന് രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ തിരക്കുകൾ മൂലമാണെന്നും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും അവര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണു ശ്വേതാ മേനോന് ഔദ്യോഗിക വിശദീകരണം നല്‍കിയത്. ഫെബ്രുവരി 21ഓടെ തന്നെ അന്‍സിബ രാജിക്കത്ത് നല്‍കിയിരുന്നു. തൊഴില്‍പരമായ തിരക്കുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അന്‍സിബ അറിയിച്ചതായി ശ്വേതാ മേനോന് പറഞ്ഞു.
ഇതൊരു നിസ്വാര്‍ഥ സേവനമാണ്. സംഘടനയുടെ മീറ്റിംഗുകളില്‍ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ മെംബറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അന്‍സിബ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍വച്ച് അന്‍സിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേര്‍ന്ന് അത് പാസാക്കിയെന്നും ശ്വേതാ മേനോന് പറഞ്ഞു.
ശ്വേതാ മേനോന് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞ െടുക്കപ്പെട്ട ഒരേയൊരു സ്ഥാനാര്‍ഥി അന്‍സിബ ഹസന് ആയിരുന്നു.