നടൻ ടിനി ടോം.
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പോലീസിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ.
നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതും സ്വകാര്യ അന്യായം ഫയൽ ചെയ്തതും. കോടതി നിർദേശപ്രകാരം കേസെടുത്താലും മുൻപ് ഇതേ കേസിൽ ടിനി ടോമിന് അനുകൂലമായി റിപ്പോർട്ട് നൽകിയ പോലീസ് തന്നെയാണ് കേസ് അന്വേഷിക്കുക.
ഇതിൽ ആശങ്കയുണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ പറഞ്ഞു. പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ ടിനി ടോമിനെ സഹായിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതുകൊണ്ടൊന്നും കേസ് അവസാനിക്കാൻ പോകുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ പോരാടുമെന്നാണ് അൻസിബ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ടു കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ടിനി തനിക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ജിഹാദി എന്നു വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് അൻസിബയുടെ ആരോപണം.
Tags : Tini Tom case court ansiba