താരസംഘടന 'അമ്മ' തനിക്കയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത വരുത്തണമെന്ന് നടി അൻസിബ. സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്തു ചെയ്തുവെന്നു വ്യക്തമാക്കുകയാണെങ്കിൽ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാമെന്ന് അൻസിബ പറഞ്ഞു.
ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരായി നടത്തിയ പരസ്യപ്രതികരണങ്ങളെ തുടർന്നാണ് സംഘടന അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടിസയച്ചത്. ബൈലോയിലെ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നു നോട്ടീസിൽ പറഞ്ഞിരുന്നു. ഇതിലാണിപ്പോൾ അൻസിബ വ്യക്തത ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ 'അമ്മ'യ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു.
ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങള്‍ വ്യക്തിപരമാണ്. 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോന് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അന്‍സിബ പറഞ്ഞു. ടിനി ടോമിന്റെ നടപടികളില്‍ അമ്മ ഒരു നിലപാടും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് നടപടികൾ തുടങ്ങാൻ നിർബന്ധിതയായതെന്നും അൻസിബ വ്യക്തമാക്കി. ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.
മാധ്യമങ്ങളിലൂടെ സംഘടനയ്ക്കെതിരെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി 'അമ്മ'യെ തകർക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണത്തിന്മേലാണ് നടിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചു. ജൂൺ 17 നുള്ളിൽ അൻസിബ രേഖമൂലം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Tags : Ansiba show cause notice clear