കൊച്ചി: പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം അംഗീകരിച്ച് താരസംഘടന ‘അമ്മ’. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ അഞ്ചംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്.
സംഘടനയിൽ അംഗമല്ലാത്ത ഒരാളും സമിതിയിലുണ്ടാകും. സംഘടനയില്‍ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അതേസമയം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു.
വിവാദം പരസ്യ ചര്‍ച്ചയാക്കിയതിന് അഞ്ചുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലും വിശദീകരണം തേടും. നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
തനിക്കെതിരേ ടിനി അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിക്കുന്നതായുമാണ് അന്‍സിബയുടെ ആരോപണം.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയെ വിളിപ്പിച്ചെങ്കിലും അന്‍സിബ ഹാജരായിരുന്നില്ല. അതേസമയം ലക്ഷ്മിപ്രിയയ്ക്ക് എതിരായ അന്‍സിബയുടെ പരാതിയില്‍ ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
Tags : Independent committee Ansiba complaint Amma