Kerala
കൊച്ചി: താരസംഘടനയായ "അമ്മ' ഇനിയാര് ഭരിക്കും എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് ശ്വേതാ മേനോന് നല്കിയ ഹര്‍ജി ഇന്ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഡ്ഹോക് കമ്മിറ്റിക്ക് നടത്താന്‍ അധികാരമില്ല എന്നാണ് ശ്വേതയുടെ വാദം. ശ്വേത മേനോന് നല്കിയ ഹര്‍ജിയില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി, നടി അന്‍സിബ ഹസന് എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക് കമ്മിറ്റി അധികാരത്തില്‍ വന്നത്. ശ്വേത രേഖമൂലം രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ വെളിപ്പെടുത്തയതോടെയാണ് തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശ്വേത കോടതിയെ സമീപിച്ചത്.
അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് തങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല എന്നാണ് ശ്വേതയുടെ വാദം.
കോടതി അഡ്ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പിഷാരടി രാജി വച്ചിരുന്നു. എന്നാല്‍ ശ്വേത മേനോന്റെ ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ അഡ്ഹോക് കമ്മിറ്റിയെ പിന്തുണച്ചതോടെയാണ് പിഷാരടി കേസില്‍ കക്ഷി ചേര്‍ന്നത്.
എല്ലാ കക്ഷികളുടെ ഹിയറിംഗ് കേട്ട ശേഷം സംഘടന ആരു ഭരിക്കും എന്നതില്‍ എറണാകുളം മുന്‍സിഫ് കോടതി വിധി പറയും. അതേസമംയ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ശ്വേതയ്ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്‍സിബയുടെ ആരോപണം.
SUNDAY DEEPIKA
മലയാള സിനിമാ അഭിനേതാക്കളുടെ താങ്ങും തണലുമാണ് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്) എന്ന സംഘടന. എന്നാൽ സമീപകാലത്ത് സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകൾ ചെറുതല്ല. ആരോപണങ്ങളും രാജിവയ്ക്കലുകളും വിഴുപ്പലക്കലുകളും കുതികാൽവെട്ടുകളുമൊക്കെയായി വാർത്തകളിൽ നിറയുന്ന അമ്മയുടെ ഭാവി തന്നെ അവതാളത്തിലാകുന്നതുപോലെയാണ് സാഹചര്യം. വിവാദങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും വേലിയേറ്റങ്ങളിൽ പതറാതെ സംഘടനയെ മുന്നോട്ടു നയിക്കാൻ പുതിയൊരു ദിശാബോധം ആവശ്യമാണെന്ന് സിനിമാപ്രേമികളും അമ്മയിലെ അംഗങ്ങളും ഒരുപോലെ തിരിച്ചറിയുന്നുണ്ട്.
ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല അമ്മ നേരിടുന്ന പ്രതിസന്ധികൾ. വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും ഒടുവിലത്തെ ഇരന്പലായിരുന്നു അടുത്തിയിടെ കണ്ടത്. പ്രതിസന്ധികൾ വരുന്പോൾ കൂടെ നിൽക്കേണ്ട സംഘടന ചിലപ്പോഴെങ്കിലും പക്ഷപാതപരമായി പെരുമാറുന്നു എന്ന വിമർശനമാണ് കലഹങ്ങൾക്കെല്ലാം തിരികൊളുത്തിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ്
അമ്മയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ് സംഭവിച്ചത് 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ്. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതിൽ സംഘടനയ്ക്ക് വീഴ്ച പറ്റി എന്നാരോപിച്ച് ഒരുപറ്റം നടിമാർ രാജി വയ്ക്കുകയും ഡബ്ല്യുസിസി (വുമണ്‍ ഇൻ സിനിമ കളക്റ്റീവ്) എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്തു. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. പിന്നീട് കുറ്റാരോപിതനായ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ ശ്രമിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു.
ഭരണസമിതി ഒന്നടങ്കം രാജിവച്ചു
മലയാള സിനിമയെ ഞെട്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകൾ അമ്മയെ വലിയ പ്രതിസന്ധിയിലാക്കി. ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമായതോടെയാണ് മുൻ ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കേണ്ടി വന്നത്.
അമ്മ സുരക്ഷിതം, തിരിച്ചടി
സംഘടനയുടെ തീരുമാനങ്ങൾ ചുരുക്കം ചിലരിലേക്ക് ഒതുങ്ങുന്നു എന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. നടൻ തിലകനോടും മകൻ ഷമ്മി തിലകനോടും മറ്റും സംഘടന സ്വീകരിച്ച നടപടികൾ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ അപ്രഖ്യാപിത വിലക്കുകളിലൂടെ ഒതുക്കുന്നു എന്ന ആരോപണം അസ്വാരസ്യങ്ങളുടെ ആഴം കൂട്ടി. യുവതാരങ്ങളുടെയും സ്ത്രീകളുടെയും ശബ്ദങ്ങൾക്ക് സംഘടനയ്ക്കുള്ളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും ശക്തമായി. പരന്പരാഗതമായ ആണ്‍കോയ്മ സംഘടനയെ നിയന്ത്രിക്കുന്നു എന്ന വിമർശനവും പല കോണുകളിൽനിന്നും ഉയർന്നു.
ശ്വേതയും അൻസിബയും നയിക്കുന്ന നേതൃത്വത്തിൽ അമ്മ സുരക്ഷിതമായിരിക്കും എന്ന് സ്വപ്നം കണ്ടവർക്കൊരു തിരിച്ചടിയായിരുന്നു പിന്നീട് വന്ന വിവാദങ്ങൾ.
ധ്യാന്‍ സന്നദ്ധന്!
ഇത്രയും കാലം മുതിർന്ന താരങ്ങളുടെ തണലിലാണ് സംഘടന മുന്നോട്ട് പോയതെങ്കിൽ ഇനി മാറ്റത്തിന്റെ കാറ്റു വീശണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നടൻ ധ്യാൻ ശ്രീനിവാസൻ ചുമതല ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചുവെന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമാണ്. അനുഭവസന്പത്തിന്റെ കരുത്തുമായി മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന മുതിർന്ന തലമുറയും മാറ്റത്തിന്റെ ആവേശവുമായി യുവനിരയും കൈകോർക്കുന്ന ഒരു പുതിയ ഭരണസമിതിയാണ് ഇനിയുണ്ടാകേണ്ടത്.
തെറ്റുകൾ തിരുത്തി പരിഭവങ്ങൾ മറന്ന് മലയാള സിനിമയിലെ എല്ലാ കലാകാരന്മാരും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ആ നല്ല നാളെ അമ്മയിൽ പിറവിയെടുക്കട്ടെ....
Movies
താരസംഘടനയായ അമ്മയിൽ നടക്കുന്ന പ്രശ്നങ്ങളിൽ രൂക്ഷവിമർശനവുമായി നടി കുളപ്പുള്ളി ലീല.
നേതൃത്വത്തില്‍ എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നും ലീല പറഞ്ഞു.
സിനിമാ കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാൻ അമ്മയിൽ മെമ്പറാണ്. എനിക്ക് എല്ലാ മാസവും ഒന്നാം തിയതി അയ്യായിരം രൂപ കൈനീട്ടം കിട്ടുന്നുണ്ട്. അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നമുക്കൊന്നും പറയാൻ പറ്റില്ല.
'ഓടും കൂലിയും'ഒരുപോലെയാണെന്ന് കേട്ടിട്ടില്ല. ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം വലിയ പ്രശ്നമാകാൻ. പക്ഷേ എനിക്ക് ഒരു അപേക്ഷയെ ഇവരോടെല്ലാം കൂടി പറയാനുള്ളൂ, ഈ സംഘടന പൊളിക്കരുത്. അത് നിലനിൽക്കണം.
ഞാനൊക്കെ അതു മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നതാണ്. എന്നെക്കാളും പരാധീനതയുള്ളവർ ഈ സംഘടനയിലുണ്ട്. അവരുടെ ജീവിതമാർഗമാണിത്. വേറെ അസുഖമൊന്നും വന്നില്ലെങ്കിൽ ഈ കൈനീട്ടം മാത്രം മതി ഞങ്ങൾക്ക് ജീവിക്കാൻ. എല്ലാവരും കൂടി ഇത് കളയരുത്.
ഇന്ന് ഈ സംഘടനയിൽ കൂടുതലും ചെറുപ്പക്കാരാണ് ഉള്ളത്. തർക്കിക്കുന്നവരും തർക്കിക്കാത്തവരും എന്ന് തുടങ്ങി പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ നിങ്ങളെല്ലാവരും കൂടി ഇതിനെ പൊളിക്കരുത്. ആ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളൂ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഒരു കൊലപാതകത്തിന് സാക്ഷി പറഞ്ഞാൽ കൊന്നതിനെക്കാളും വലിയ കുറ്റമാകുന്ന കാലമാണിത്. അതുകൊണ്ട് പറഞ്ഞാലും കുറ്റമാകും. എനിക്ക് ഏക ആശ്രയമാണ് ഈ സംഘടന. ഇതിനെ മാത്രം ആശ്രയിക്കുന്ന ആയിരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത്.
എന്ത് അന്തസായ രീതിയിൽ പോയിരുന്ന സംഘടനയാണിത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. നാളിതുവരെ കൈനീട്ടം മുടങ്ങിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് ഞങ്ങൾക്കുണ്ട്, അങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടും.
പുരുഷന്മാരാണാല്ലോ ആദ്യം ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അവർക്കെന്തായിരുന്നു കുഴപ്പം? അവരാണോ സംഘടന പൊളിച്ചത്. ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ ഉള്ളത്. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഞാനാരെയും കുറ്റപ്പെടുത്താനില്ല. വല്ലതും പറഞ്ഞാൽ നാളെ മുതൽ എന്റെ പുറത്താകും കുതിര കയറുക!
എനിക്ക് പലതും തുറന്ന് പറയാനുണ്ട്. ഞാൻ അതെല്ലാം മൂടിവച്ചിരിക്കുകയാണ്. ഇത്രയും വർഷമായിട്ടും ഞാനതെല്ലാം വേണ്ടെന്നു വച്ചതാണ്. നേതൃമാറ്റത്തെ കുറിച്ചും ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് ഇത് മുന്നോട്ട് പോകട്ടെ, അത്രമാത്രം.
'അമ്മ' ഞങ്ങളുടെ മൊത്തം നിലനിൽപ്പാണ്, ആത്മാവാണ്. അതിനെ കളങ്കപ്പെടുത്താനില്ല. പിന്നെ ഇപ്പോൾ ഒട്ടും കളങ്കപ്പെട്ടിട്ടില്ലല്ലോ! പക്ഷേ ഞാനായി അതിന് മുതിരില്ല. 'അമ്മ'യിൽ ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും ഒന്നും യുവാക്കളായിരുന്നില്ലല്ലോ? എന്ത് മനോഹരമായിട്ടാണ് ആ കാലത്ത് അമ്മ പ്രവർത്തിച്ചത്. ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആരും മത്സരിക്കാൻ പോലും വരില്ലായിരുന്നു. അവർ തന്നെ എത്രകാലം നേതൃത്വം നൽകി.
എന്തിനും ഒരു മര്യാദ വേണം, നേതൃഗുണം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്.
കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്.
എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്.
മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ' അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്റെ ഹര്‍ജിയില്‍ അന്‍സിബ ഹസനും കക്ഷിചേരും. എറണാകുളം മുന്‍സിഫ് കോടതിയില്‍ ഇന്ന് അപേക്ഷ നല്കി. ശ്വേത മേനോന്റെ ഹര്‍ജിയില്‍ രമേഷ് പിഷാരടി കണ്‍വീനര്‍ ആയ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അമ്മയുടെ ബൈലോയ്ക്ക് വിരുദ്ധമായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു എന്നായിരുന്നു ശ്വേത മേനോന്റെ വാദം. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞത്. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കാനിരിക്കവെയാണ് അന്‍സിബ വീണ്ടും കക്ഷി ചേര്‍ന്നിരിക്കുന്നത്.
അഡ്ഹോക് കമ്മിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കോടതി ഉത്തരവിനു പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും രമേഷ് പിഷാരടി രാജിവച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വിധിയെ മാനിക്കുന്നു എന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.
Movies
രമേഷ് പിഷാരടിയെ മോശം രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ച ശ്വേത മേനോനെതിരെ നടി ബീന ആന്റണി രംഗത്ത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ തമ്മിൽ പറയുന്ന സ്വകാര്യ സംഭാഷണങ്ങൾ റിക്കാർഡ് ചെയ്ത് അത് പൊതുവിടങ്ങളിലേയ്ക്കെത്തിച്ച ശ്വേതയുടെ ഈ പ്രവർത്തിയിൽ തനിക്കുള്ള വ്യക്തിപരമായ എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ബീന വ്യക്തമാക്കി.
സംഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ സഹായിക്കാൻ എത്തിയ ആളാണ് പിഷാരടിയെന്നും അദ്ദേഹത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിട്ട ശ്വേതയുടെ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
“കുറച്ചു ദിവസമായിട്ട് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കുറച്ചു തിരക്കുകളും കാരണങ്ങളും ഒക്കെ ആയതുകൊണ്ടാണ് ഇത് ഇപ്പോ ഇത്രയും നീണ്ടുപോയത്. നമുക്കെല്ലാവർക്കും അറിയാം, 'അമ്മ' സംഘടനയിൽ ഇപ്പോൾ ഈ കുറച്ചു നാളുകളായിട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ. എല്ലാം എല്ലാവരും വായിക്കുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നിങ്ങളൊക്കെ ചോദിക്കുന്നുണ്ടാവാം, ‘അമ്മ’യിലെ കാര്യങ്ങൾക്ക് ഞങ്ങൾക്കെന്താണ്, ഞങ്ങളെ എങ്ങനെ ബാധിക്കും എന്ന് പബ്ലിക്കിന് ചോദിക്കാം.
പക്ഷേ, ‘അമ്മ’ എന്നൊരു സംഘടന എന്ന് പറഞ്ഞാൽ ഞങ്ങളെയൊക്കെ സംബന്ധിച്ചിടത്തോളം, ഈ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ടതാണ്. ഞങ്ങൾ ഞങ്ങളുടെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരു സംഘടന തന്നെയാണ് എത്രയോ വർഷങ്ങളായിട്ട്. അപ്പോൾ അതിനിടയിൽ കുറെ പ്രശ്നങ്ങൾ ഉണ്ടാവുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒരു ഒത്തൊരുമയില്ലാതെ നിൽക്കുക എന്ന് പറയുമ്പോൾ അത് നമ്മളെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. മാനസികമായിട്ട് ഞങ്ങൾ എല്ലാവരും നല്ല വിഷമത്തിലാണ്.
കഴിഞ്ഞ ജനറൽ ബോഡിയിൽ ഉണ്ടായ പ്രശ്നങ്ങൾ ഒക്കെ തിരിച്ചും മറിച്ചും ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ എന്റെ ഒരു വ്യക്തതയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എന്റെ പ്രേക്ഷകർ, എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർ, അവർക്ക് അറിയാൻ വേണ്ടി ഞാൻ എന്റെ ഭാഗം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
അന്ന് കുറെ പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം ഒരു ഇന്റർവ്യൂവിൽ വന്നപ്പോൾ, എന്നോട് ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, ശ്വേത അടക്കമുള്ള, ശ്വേതയുടെ ആ ഭരണസമിതിക്ക് ഒരുപാട് പിഴവുകൾ ആദ്യം തന്നെ സംഭവിച്ചു എന്ന്. അത് എപ്പോഴും ഞാൻ പറയുന്ന കാര്യമാണ്. അവർ തമ്മിലുള്ള സ്പ്ലിറ്റ്, അവർ പല പല ചേരിയായി തിരിഞ്ഞത്, ഓരോരുത്തർക്കും വന്ന ഈഗോ പ്രശ്നങ്ങൾ. ഇതൊക്കെ സംഭവിച്ചത് ഞാൻ അന്നും പറയുന്നു, ഇന്നും പറയുന്നു.
പക്ഷേ, അന്നത്തെ ജനറൽ ബോഡിയിൽ അവർ സംസാരിക്കുന്നത് കേട്ടപ്പോൾ എന്റെ മനസിൽ എന്തോ ഒരു ഇത് തോന്നി. അതിനു മുന്നേ അവിശ്വാസപ്രമേയം വന്നപ്പോൾ ഞാൻ അതിൽ ഒപ്പിട്ട ആളാണ്, ഇവർ നിൽക്കേണ്ട എന്ന് എനിക്ക് തോന്നിയതാണ്. എന്നാൽ അവർ സംസാരിച്ചപ്പോൾ അവർക്കൊരു 45 ദിവസം കൊടുക്കാം എന്ന് എനിക്ക് തോന്നി, അതിനുവേണ്ടി ഞാൻ അവിടെ സംസാരിക്കുകയും ചെയ്തിരുന്നു.
പക്ഷേ പിന്നീട് എനിക്ക് മനസിലായി, അതിലൊന്നും ഒരു കാര്യവുമില്ലെന്ന്. അവിടെ ഭയങ്കര പ്രശ്നങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് വാക്കുതർക്കങ്ങളും എല്ലാം കഴിഞ്ഞിട്ട്, അവസാനത്തെ തീരുമാനത്തിൽ ഈ 17 അംഗങ്ങളുള്ള സമിതി രാജിവയ്ക്കുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിപ്പോകുന്നു. അവർ പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നു. ശ്വേത പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കുന്നു.
‘അമ്മ’യിൽ നിന്ന് പോകരുതെന്ന് ഞങ്ങൾ എല്ലാവരും അന്ന് പറഞ്ഞിരുന്നു; ശ്വേത ആ ഒരു തീരുമാനം ഇപ്പോൾ എടുക്കല്ലേ എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും കേട്ടില്ല, പുള്ളിക്കാരി പുള്ളിക്കാരിയുടെ ഇഷ്ടം പറഞ്ഞു, അതങ്ങനെ കഴിഞ്ഞു.
എന്നിട്ട് ഇപ്പോൾ ഈ രണ്ടു ദിവസമായിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്, ശ്വേതയും രമേഷ് പിഷാരടിയും തമ്മിലുള്ള വിഷയം. പിഷാരടി ഈ ഒരു പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ വേണ്ടി നമ്മുടെ കൂടെ നിന്ന ആളാണ്. ഇപ്പോൾ നല്ലൊരു പൊസിഷനിൽ, ഏറ്റവും നല്ല ജനപിന്തുണയോടെ ഒരു എം.എൽ.എ ആയിട്ട് വന്ന ആളാണ് പിഷാരടി.
ഞങ്ങൾക്ക് ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തിൽ. ആ പിഷാരടി നമ്മുടെ ‘അമ്മ’യുടെ ഈ അവസ്ഥയിൽ സഹായിക്കാൻ വന്ന ഒരാളാണ്. ശ്വേതയോട് ഏറ്റവും അടുപ്പമുള്ള രണ്ട് സുഹൃത്തുക്കളാണ് അവർ. അവർ തമ്മിലുള്ള സംസാരം ഇങ്ങനെ പുറത്തേക്ക് എടുത്തിട്ട് പിഷാരടിയെപ്പോലെ ഇത്രയും ഉയർന്ന നിലയിൽ നിൽക്കുന്ന ഒരു വ്യക്തിയെ ഇതുപോലെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും ഞാൻ എന്റെ ദുഃഖം രേഖപ്പെടുത്തുകയാണ്. അത് വളരെ മോശമായിപ്പോയി എന്ന് തന്നെയാണ് ഞാൻ പറയുന്നത്.
ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു, വളരെ വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നത്. കാരണം അവർ തമ്മിൽ എത്രയോ ആത്മബന്ധമുള്ള ആൾക്കാരാണ്. പിഷാരടി ജയിച്ചപ്പോൾ ശ്വേത കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ആ ഒരു സന്തോഷം പ്രകടിപ്പിച്ച ചിത്രം പുറത്തുവിട്ടവർ തന്നെയാണ്.
അത്രയും ആത്മബന്ധമുള്ള ആൾക്കാരാണ് അവർ. ആ ഒരു ചാറ്റ് അല്ലെങ്കിൽ സംസാരം എടുത്ത് പുറത്തിട്ടപ്പോൾ ശ്വേത ഒരു കാര്യം ആലോചിക്കേണ്ടേ, ആ മനുഷ്യനെ അത് എത്രമാത്രം ബാധിക്കുമെന്ന്? രാഷ്ട്രീയമായി ഇത്രയും വലിയൊരു ഇമേജിൽ നിൽക്കുന്ന ഒരു മനുഷ്യനെ എന്തുമാത്രം മോശം രീതിയിലാണ് ഇപ്പോൾ മറ്റുള്ള പാർട്ടിക്കാരും ആളുകളും പറയുന്നത്! ആ ഒരു അവസ്ഥയിലേക്ക് ഒരിക്കലും പിഷാരടിയെ ആക്കാൻ പാടില്ലായിരുന്നു ശ്വേത. ഞാൻ അതിൽ ശക്തമായി ശ്വേതയോട് പ്രതിഷേധിക്കുന്നു.
അതോടൊപ്പം, ഈ ലാസ്റ്റ് നിമിഷത്തിൽ വന്നിട്ട് ശ്വേത പറയുന്നു 'ഞാൻ രാജിവെച്ചിട്ടില്ല, ഞങ്ങളുടെ ഭരണഘടനയും ഭരണസമിതിയും ഇനിയും തുടരും' എന്നൊക്കെ. അതിൽ യാതൊരു അർഥവുമില്ല ശ്വേത. അതിൽ ഇനി എങ്ങനെ സപ്പോർട്ട് ചെയ്യാനാണ്?
നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങളിലുള്ള വിശ്വാസം പിന്നെയും പോവുകയല്ലേ ഉള്ളൂ? ശ്വേത ഇപ്പോൾ ഈ ചെയ്തത് എന്താണ്? നിങ്ങൾ ഭരണസമിതിയിൽ ഇരിക്കുമ്പോൾ ഓരോ സംഭവങ്ങൾ പുറത്തുപോയതിനെക്കുറിച്ചൊക്കെ നമ്മൾ അന്നേ പറഞ്ഞിരുന്നു, അവിടെയാണ് നിങ്ങളുടെ പരാജയം സംഭവിച്ചതെന്ന്. ഇപ്പോൾ ആ കാര്യങ്ങൾ വെളിയിലേക്ക് കൊണ്ടുവരുന്നത് ശ്വേത തന്നെയല്ലേ ചെയ്തിരിക്കുന്നത്? അതിന് എന്ത് ന്യായമാണ് ശ്വേതയ്ക്ക് പറയാനുള്ളത്? അപ്പോൾ എനിക്ക് അതിൽ വളരെ എതിർപ്പുണ്ട്, എന്റെ വ്യക്തിപരമായ എതിർപ്പ് ഞാൻ പ്രകടിപ്പിക്കുകയാണ്. ഈ ചെയ്തതിനോട് എനിക്ക് ഒരിക്കലും ശ്വേതയോട് യോജിക്കാൻ കഴിയില്ല. പിഷാരടിയോട് ചെയ്തത് വലിയൊരു തെറ്റായിപ്പോയി.
ഈ ഒരു സംഭവത്തെ എല്ലാവരും വളരെയധികം വേദനയോടെയാണ് നോക്കിക്കാണുന്നത്. ഇനി ‘അമ്മ’യുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവർക്കും ആശങ്കയുണ്ട്. 'അമ്മ' എന്ന സംഘടനയെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാനും നയിക്കാനും ശക്തമായിട്ടുള്ള നമ്മുടെ മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനും ഒക്കെ മുൻപന്തിയിലേക്ക് ഇറങ്ങണം. ഇത് ഞങ്ങളുടെ ഒരു വിനീതമായ അഭ്യർഥന ആണ്. നമ്മളുടെ അമ്മയെ രക്ഷിക്കാൻ നിങ്ങളൊക്കെ തന്നെ മുന്നിൽ ഉണ്ടാവണം. നന്ദി.”
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അനിശ്ചിതത്വവും ചേരിപ്പോരും തുടരുന്നതിനിടെ ശ്വേത മേനോന് പ്രസിഡന്റ് ആയ ഭരണസമിതിയുടെ യോഗം ചേരുന്നു. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്.
ഉടന്‍ ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്റെ നീക്കം. രേഖാമൂലം രാജി വയ്ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേര്‍ന്ന ശേഷമായിരിക്കും ജനറല്‍ ബോഡി വിളിക്കുക.
ജൂണ്‍ 21ലെ ജനറല്‍ ബോഡിയില്‍ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് ശ്വേത മേനോന്റെ കമ്മിറ്റി രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സംഘടനയുടെ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റി വന്നത്.
രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേത അടക്കമുള്ളവര്‍ രാജി ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം പിഷാരടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ശ്വേത വീണ്ടും രംഗത്തെത്തുകയായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാതെ രാജി വയ്ക്കില്ല എന്ന നിലപാട് വ്യക്തമാക്കുകയും അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നതിനെ നിയമപരമായി നേരിടുകയുമായിരുന്നു.
ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ജനറല്‍ ബോഡിയില്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ തന്നെ നേതൃത്വത്തില്‍ തുടരുന്നത് പ്രതിസന്ധിയുണ്ടാക്കും. തനിക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളില്‍ ഇതുവരെ ശ്വേത പ്രതികരിച്ചിട്ടില്ല.
Movies
താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ച് രേവതിയും പത്മപ്രിയയും. തിടുക്കത്തിൽ എടുത്ത തീരുമാനമല്ല ഇതെന്നും ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇരുവരും വ്യക്തമാക്കി.
ദശാബ്ദങ്ങളായുള്ള തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടതിലും സംഘടനയിലെ പുരുഷാധിപത്യത്തിലും പ്രതിഷേധിച്ചാണ് ഇരുവരുടെയും പടിയിറക്കം.
‘‘ഇന്ന് ഞങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവയ്ക്കുകയാണ്. ഇത് എഎംഎംഎയിൽ-യിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അദ്ധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ഞങ്ങളുടെ ആവശ്യം ലളിതമായിരുന്നു.
സുരക്ഷിതമായ തൊഴിലിടം, അന്തസോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർഥമായി വിശ്വസിച്ചിരുന്നു.
ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്. എഎംഎംഎ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്.
എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ ഇത് ഞങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.
മുമ്പ് നേരിട്ട അതേ പോരാട്ടങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല.
മികവുറ്റ ചലച്ചിത്ര ശ്രമങ്ങൾക്കായ് ഞങ്ങൾ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുകതമായ തൊഴിൽ മേഖല ഉറപ്പാക്കാനും. ഞങ്ങൾക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും രേഖപ്പെടുത്തുന്നു.
സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങൾ വിട പറയുന്നു. ഇനി തിയറ്ററുകളിൽ കാണാം
രേവതി, പത്മപ്രിയ.
Kerala
ആലപ്പുഴ: താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എംഎൽഎ. ഈ സംഘടനകൊണ്ട് കേരളീയ സമൂഹത്തിന് യാതൊരുവിധ ആവശ്യവുമില്ല. ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്നത് വളരെ മോശം ഗ്രൂപ്പിസമാണ്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇറങ്ങണം. അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല.
നാട്ടുകാർക്ക് അതിനോട് യാതൊരു താൽപര്യവുമില്ല. ഈ സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
Kerala
കൊച്ചി: നടിമാരായ രേവതിയും പത്മപ്രിയയും താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ തങ്ങളുടെ തീരുമാനം അറിയിച്ചത്. നിലവിൽ അമ്മയിൽ നടക്കുന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് ഇരുവരും വ്യക്തമാക്കി.
ന്യായമായ ആവശ്യങ്ങൾക്കായി സംഘടനയ്ക്കുള്ളിൽ പോരാടി. എന്നാൽ സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയും മാത്രമാണ് തങ്ങൾക്ക് മറുപടിയായി ലഭിച്ചതെന്നും ഇരുവരും കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സംഘടനയിലുണ്ടായ കൂട്ടരാജികൾ കേവലം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന് രേവതി തുറന്നടിച്ചു. പൊതുശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും വീണ്ടും തിരികെവന്നു.
തങ്ങളുടെ ഈ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല. മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇരുവരും വ്യക്തമാക്കി. ഒരു സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല മറിച്ച് അതിന്റെ വിശ്വാസയോഗ്യതയാണെന്നും രേവതിയുടെ കുറിപ്പിൽ പറയുന്നു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മിപ്രിയക്കെതിരെ പോലീസ് ഉടന്‍ കേസെടുക്കും. ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് അന്‍സിബയുടെ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കോടതി ഹില്‍ പാലസ് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.
ലക്ഷ്മിപ്രിയ നല്കിയ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് നിയമവിരുദ്ധമായി സ്റ്റേഷനില്‍ തടഞ്ഞു വച്ചെന്നും തന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചുവെന്നുമാണ് അന്‍സിബയുടെ ആരോപണം.
ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിക്കുള്‍പ്പെടെ അന്‍സിബ പരാതി നല്‍കിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, നേരത്തേ അന്‍സിബയുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെത്തുടർന്നു നടന് ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. ഈ പരാതിയില്‍ ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.
Movies
അമ്മ സംഘടനയിലെ തർക്കത്തിൽ ശ്വേത മേനോനെതിരെ വിമർശനവുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
പവർ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ് നിങ്ങളുമെന്ന് ഭാഗ്യലക്ഷ്മി ശ്വേതയെ വിമർശിച്ചു. അവൾ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു. അന്നും നിങ്ങൾ സംഘടനയിൽ ഉണ്ടായിരുന്നല്ലോ?, അവൾക്ക് വേണ്ടി ശബ്ദം ഉയർത്തിയോ? ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കണ്ടില്ലെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്നാണ് ശ്വേത ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത പറഞ്ഞു. അമ്മയുടെ ഫണ്ടിൽ ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി.
അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല.
എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.
Movies
അമ്മയിലെ അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവച്ച് നടി ശ്വേതാ മേനോൻ. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്, മത്സരിച്ച് വിജയിച്ചവരാണ് എന്ന പരാമർശത്തോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്തു.
‘‘നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങളെന്നെ മുറിവേല്പിച്ചേക്കാം... എങ്കിലും, വായുവിനെപ്പോലെ ഞാൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും. - മായ ആഞ്ചലോ
എനിക്ക് തണലായി നിന്നതിന് മമ്മൂക്കയോടും ലാലേട്ടനോടും ഞാൻ നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും അവർ എന്നോട് പറഞ്ഞു.
എന്റെ കൂടെ നിൽക്കുകയും, ഈ പോരാട്ടം അർഹതപ്പെട്ടതാണെന്ന് വിശ്വസിക്കുകയും ചെയ്ത 'അമ്മ'യിലെ എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ 'അമ്മ' മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല ‘അമ്മ’ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്. ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.
ശരിക്കും ‘അമ്മ’യുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.
എന്ന്, ശ്വേതാ മേനോൻ
‘അമ്മ’ പ്രസിഡന്റ്’.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തമ്മിലടി രൂക്ഷം. മുന്‍ ഭരണസമിതിക്കെതിരെയും പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര്‍ രംഗത്തെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍, രാഷ്ട്രീയ അജണ്ട നടപ്പാക്കൽ, വര്‍ഗീയ പരാമര്‍ശം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്‍സിബ ഹസന്, മാല പാര്‍വതി, മായ വിശ്വനാഥ് എന്നീ നടിമാര്‍ ഉന്നയിച്ചത്.
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്.
സംഘടനയിലെ ഭാരവാഹികള്‍ അംഗങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നടിമാരുടെ ആരോപണം. 'പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്...രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര്‍ ആരോപിച്ചു.
മുന്‍ ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതായും ജനറല്‍ ബോഡി യോഗത്തില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും നടിമാര്‍ പറയുന്നു. 'ഇവരുടെ കൈയില്‍ നിന്ന് കണക്കിന്റെ ഒരു പേജ് ലീക് ആയിട്ടുണ്ട്. അതില്‍ 60 ലക്ഷത്തിനു മേലെ കണക്കില്ലാതെ വന്നിട്ടുണ്ട്' എന്ന് ബാബുരാജ് ചൂണ്ടിക്കാട്ടിയ കാര്യം ഇവര്‍ പരാമര്‍ശിച്ചു.
യോഗത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ഭാരവാഹികള്‍ തയാറായില്ലെന്നും മൈക്ക് പോലും നിഷേധിച്ചുവെന്നും ആരോപണമുണ്ട്. 'ബാബുരാജ് സംസാരിക്കാന്‍ സമയം കൊടുക്കുന്നില്ല, പ്രസിഡന്റ് അവിടെ നിന്നിട്ട് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇരിക്കടാ ഇരിക്കടാ അവിടെ എന്ന് പറയുന്നതു പോലെയാണ് പെരുമാറിയത്' എന്നും നടിമാര്‍ വ്യക്തമാക്കി.
സംഘടനയ്ക്ക് പുറത്തുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ മധ്യസ്ഥതയില്‍ 15 കോടി രൂപ സ്വീകരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ അമ്മ സംഘടനയ്ക്കുള്ളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മാല പാര്‍വതി വ്യക്തമാക്കി. ബിജെപി നേതാവ് പത്മജ മേനോന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് മാല പാര്‍വതി സംസാരിച്ചത്.
അന്‍സിബയെ ഒരു മുസ്ലിം നാമധാരി എന്ന നിലയില്‍ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് കേരളത്തില്‍ പുതിയൊരു "കേരള സ്റ്റോറി' സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ്. ഇതേത്തുടര്‍ന്ന് തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാലാ പാര്‍വതി വെളിപ്പെടുത്തി.
ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ് ആണെന്ന് അന്‍സിബ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ വരികയും അദ്ദേഹം രാജി വയ്ക്കുകയും ചെയ്തതോടെയാണ് കമ്മിറ്റി പിരിച്ചുവിട്ടത്.
സംഘടനയുടെ കാര്യങ്ങള്‍ മുന്നോട്ട് പോകാനായി അഡ്ഹോക് കമ്മിറ്റി നിലവില്‍ വരികയായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ലോഞ്ച് ചെയ്ത സഞ്ജീവനി പദ്ധതി മുന്നോട്ടുപോകാൻ വേണ്ടിയായിരുന്നു അന്ന് അഡ്ഹോക് കമ്മിറ്റി വന്നത്.
മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരുന്ന കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി മാറിയത് സാമ്പത്തിക ക്രമക്കേടോ മറ്റ് ആരോപണങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്. സംഘടനയ്ക്ക് പുറത്തുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചത്. അതിനാല്‍ സംഘടനയ്ക്കുള്ളില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ്. ജനറല്‍ ബോഡിയില്‍ അവരുടെ സാമ്പത്തിക റിപ്പോര്‍ട്ട് പാസ് ആയില്ല. സാമ്പത്തിക ആരോപണം നേരിടുന്ന കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാന്‍ പറ്റില്ല. ആ കമ്മിറ്റിയിലുണ്ടായിരുന്ന ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ് എന്നിവരെ അഡ്ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് സഞ്ജീവനി പദ്ധതി തുടരാനായാണ് എന്ന് അന്‍സിബ പറഞ്ഞു.
മായ വിശ്വനാഥ്, ബാബുരാജ്, സിദ്ദിഖ്, അപ്പ ഹാജ, മജീദ് എന്നിവര്‍ അശ്ലീലം പറഞ്ഞുവെന്ന ശ്വേതയുടെ ഓഡിയോ ക്ലിപ്പിന് ഉഷ ഹസീന മറുപടി നല്കി. ശ്വേത മേനോനെ കേള്‍ക്കാന്‍ സ്ത്രീകള്‍ തയാറായിരുന്നു. യോഗത്തിന് മുമ്പ് തന്നെ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് ശ്വേത ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തീര്‍ച്ചയായിട്ടും കൂടെ നില്‍ക്കുമെന്നും നീതി എവിടെയാണോ അവിടെ നില്‍ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കാലയളവില്‍ നടന്ന കാര്യങ്ങളെ കുറിച്ചൊന്നും അവര്‍ സംസാരിച്ചില്ല.
നേരെ നോക്കിയാല്‍ കീരിയും പാമ്പുമായ എക്സിക്യൂട്ടീവ് ഭാരവാഹി അംഗങ്ങള്‍ സന്തോഷത്തോടെയാണ് ഒരുമിച്ച് വേദിയില്‍ ഇരുന്നത്. സംസാരിച്ചതുമുഴുവനും അവരെക്കുറിച്ചു മാത്രമാണ് എന്നും ഉഷ വ്യക്തമാക്കി.
Kerala
കൊച്ചി: അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്നും രാജിവച്ച് രമേഷ് പിഷാരടി. താരസംഘടനയായ അമ്മയെ കോടതി കയറ്റാൻ താത്പര്യമില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
ഓഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.
ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്.
പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്? എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കോടതി. ശ്വേത മേനോന്റെ ഹർജിയിൽ എറണാകുളം മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശ്വേത കോടതിയെ സമീപിച്ചത്. അമ്മയുടെ പ്രവർത്തങ്ങൾ അഡ്ഹോക്ക് കമ്മറ്റിക്ക് നടത്താൻ അധികാരം ഇല്ലെന്നാണ് ശ്വേതയുടെ വാദം. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ട്.
സംഘടനയുടെ ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന് പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍വന്നു. ഇന്നലെ കൊച്ചിയില്‍ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം ശ്വേത മേനോന് അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്വേത മേനോന് മറുപടിയുമായി എത്തി.
അമ്മയുടെ ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന് പറഞ്ഞു.
“ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത് ? ചില സ്ഥാപിത താല്പര്യങ്ങള് ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അടുത്ത തെരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല”, ശ്വേത മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് രാജി പ്രഖ്യാപിച്ച അംഗങ്ങള്‍ കോടതിയിലേക്ക്. രാജി പ്രഖ്യാപിച്ച മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല എന്നാണ് പ്രസിഡന്റ് ശ്വേത മേനോന്റെയും ഒപ്പമുള്ളവരുടെയും നിലപാട്.
അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനാണ് അഡ്ഹോക് കമ്മിറ്റി അല്ലെങ്കില്‍ സ്പെഷല്‍ കമ്മിറ്റി വന്നത് എന്നായിരുന്നു വ്യാഴാഴ്ച കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ രമേഷ് പിഷാരടി പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് ശ്വേതയുടെ വാദം.
അഡ്ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത അടക്കമുള്ളവര്‍ രേഖമൂലം രാജി വച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞതിന് പിന്നാലെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ ശ്വേത മേനോന് മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമൊഴിയാതെ കടിച്ചു തൂങ്ങാനാണ് തീരുമാനമെങ്കില്‍ അമ്മയിലെ സ്ത്രീകള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉഷ വ്യക്തമാക്കി.
Movies
താരസംഘടനയായ അമ്മയിൽ തുടരുമെന്നും രാജി വയ്ക്കില്ലെന്നുമുള്ള ശ്വേത മേനോൻ വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി ഉഷ ഹസീന രംഗത്ത്.
ഇനിയും സംഘടനയിൽ കടിച്ചു തൂങ്ങാനാണ് ശ്വേതയുടെ ഉദ്ദേശ്യമെങ്കിൽ തങ്ങൾ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫിസിനു മുന്നിൽ സത്യാഗ്രഹ സമരം ചെയ്യുമെന്ന് ഉഷ വ്യക്തമാക്കി.
‘‘ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്.
രണ്ടുപ്രാവശ്യം ജനറൽബോഡിയിൽ ഈ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17, 18 പേരാണ്. തുടരേണ്ട എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. ഇതൊന്നല്ല രണ്ട് വട്ടം.
തുടർന്ന് പ്രസിഡന്റ് ഞാനും എന്റെ ടീമും രാജിവയ്ക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. തുടർന്ന് പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോൾ ജനറൽ ബോഡിക്ക് മുമ്പാകെ അത് തിരുത്താൻ നിൽക്കാതെ അടുത്ത നിമിഷം ഞാൻ ‘അമ്മ’യിൽ നിന്നുള്ള പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടെ രാജിവയ്ക്കുകയാണ്, ഇനി കോടതിയിൽ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്.
ജനറൽബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവയ്ക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. പുറത്തുവന്ന മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതിനുശേഷം ജനറൽബോഡിയാണ് ഒരു കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെ നേതൃത്വത്തിനായി എംഎൽഎ പിഷാരടിയേയും തെരഞ്ഞെടുത്തു. എന്നിട്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്താ ചെയ്യുക.
ലാലേട്ടൻ രാജിവച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത് ഒരു ഭരണസമിതിമുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി നിൽക്കുകയായിരുന്നു.
ദയവുചെയ്ത് ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത്, ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് ‘അമ്മ’യുടെ ഓഫിസിലേക്ക് വരും സത്യാഗ്രഹ സമരം ചെയ്യും10 മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണം കെട്ടു.
അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫിസിൽ നിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ. ഞങ്ങൾക്ക് ഞങ്ങളുടെ സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം...അതു തകർക്കാൻ ഞങ്ങൾ ആരെയും സമ്മതിക്കില്ല.’’ഉഷയുടെ വാക്കുകൾ ഇങ്ങനെ.
Movies
പ്രശ്നങ്ങൾ തീരാതെ മലയാളസിനിമയുടെ താരസംഘടനയായ അമ്മ. മുൻ ഭരണസമിതി അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. നേരത്തെ പൊതുയോഗത്തിൽ വച്ച് രാജി പ്രഖ്യാപിച്ചെങ്കിലും ഇരുവരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല.
തങ്ങളുടെ രാജിക്കത്ത് അമ്മയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കുകയായിരുന്നു. ശ്വേത രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജി സന്ദേശം അയച്ചത്.
വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇമെയിലിലേക്ക് രാജി സന്ദേശം അയച്ചിട്ടുണ്ട് എന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അഡ്ഹോക് കമ്മിറ്റി യോഗത്തിന് ശേഷം രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുൻ ഭരണസമിതി അംഗങ്ങൾ ആരും തന്നെ ഔദ്യോഗികമായി രാജിക്കത്ത് തന്നിട്ടില്ലെന്ന വിവരം പുറത്തുവിട്ടത്.
ഇതിനു പിന്നാലെ "താൻ ആരെയും വഞ്ചിച്ചിട്ടില്ല, 'അമ്മ'യെ അനാഥമാക്കിയിട്ടുമില്ല. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല." എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു.
സംഘടനയെ തകർക്കാനും ഹൈജാക്ക് ചെയ്യാനും ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും ഭാരവാഹികൾ രാജിവയ്ക്കണമെന്ന കൃത്യമായ അജണ്ടയോടെയാണ് ചിലർ ജനറൽ ബോഡി യോഗത്തിനെത്തിയതെന്നും ശ്വേത ആരോപിച്ചു.
Kerala
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ വീണ്ടും നേതൃത്വ പ്രതിസന്ധി. സംഘടനയില്‍നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ശ്വേതാ മേനോന് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് ഇന്നലെ ചേര്‍ന്ന അഡ്ഹോക് കമ്മിറ്റി യോഗത്തിനുശേഷം കണ്‍വീനര്‍ രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പുവരെ ഈ സംഘടനയെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന ഉത്തരവാദിത്വമാണ് താനടക്കമുള്ള അംഗങ്ങള്‍ക്കുള്ളതെന്നും പിഷാരടി പറഞ്ഞു.
ലക്ഷ്മിപ്രിയയുടെ രാജിക്കത്ത് നേരില്‍ക്കണ്ടിട്ടില്ല. അയച്ചിട്ടുണ്ടെന്ന് കുക്കു പരമേശ്വരനാണ് പറഞ്ഞത്. ആരും രാജിക്കത്ത് ഔദ്യോഗികമായി അയച്ചിട്ടില്ലെന്നും പിഷാരടി വ്യക്തമാക്കി. പൊതുസമൂഹത്തെ ഉള്‍പ്പെടെ ശ്വേത മേനോനും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു.
നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല: ശ്വേത മേനോന്
തന്റെ നിരപരാധിത്വം തെളിയിക്കാതെ അമ്മയുടെ പടിയിറങ്ങില്ലെന്ന് ശ്വേത മേനോന്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേത മേനോന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇത്രയും ദിവസം മൗനം പാലിച്ചത് ‘അമ്മ’ക്ക് വേണ്ടിയായിരുന്നു. തന്റെ മൗനം മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാര്‍ഥ താത്പര്യക്കാര്‍ അമ്മയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ശ്വേത കുറിച്ചു.
Movies
താരസംഘടനയായ അമ്മയിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്ക്കുകയാണെന്ന് ശ്വേത പറഞ്ഞെങ്കിലും ഇതുവരെ അവർ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്വേതക്കൊപ്പം സ്ഥാനമേറ്റ ഭരണസമിതിയും ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ല.
ഇതോടെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനായി രൂപീകരിച്ച അഡ്ഹോക് സമിതിയുടെ നിലനിൽപ്പ് തന്നെ നിയമപരമായ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനിടെ ഇന്ന് അഡ്ഹോക് സമിതി യോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിൽ നിലവിലുള്ള ഭരണസമിതിയുടെ സെക്രട്ടറി ആയിട്ടുള്ള കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.
ജൂൺ 21 നു നടന്ന ജനറൽ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് താൻ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയത്.
എന്നാൽ ഇത് യോഗത്തിലുണ്ടായ ഒരു വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും സംഘടനയുടെ ബൈലോ പ്രകാരം നൽകേണ്ട ഔദ്യോഗിക രാജിക്കത്ത് അവർ ഇതുവരെ കൈമാറിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശ്വേത മേനോനും ഭരണസമിതിയും നിയമപരമായി ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്.
Kerala
കൊച്ചി: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്ത് പോലീസ്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു ടിനിടോമിനെതിരെ പോലീസ് കേസെടുത്തത്. അൻസിബ ഹസന് നല്കിയ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന പോലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി അറിയിച്ചിരുന്നു.
അന്‍സിബയ്ക്കെതിരായ ജിഹാദി പരാമർശം തമാശയ്ക്ക് നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ കോടതി പോലീസ് റിപ്പോർട്ട് തള്ളിയിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇതേ തുടർന്നായിരുന്നു പോലീസ് ടിനി ടോമിനെതിരെ കേസെടുത്തത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: താൻ നൽകിയ അപകീർത്തിക്കേസ് അന്വേഷിക്കുന്നതിൽ നിന്ന് പാലാരിവട്ടം സബ് ഇൻസ്പെക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ രംഗത്ത്. ഇതുസംബന്ധിച്ച് അൻസിബ സംസ്ഥാന പോലീസ് മേധാവിക്കും സിറ്റി പോലീസ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകി. താൻ നൽകിയ പരാതിയിൽ എസ്ഐ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും വീഴ്ച വരുത്തുന്നുവെന്നുമാണ് നടിയുടെ പ്രധാന ആരോപണം.
സിനിമാ രംഗത്തെ പ്രമുഖരായ ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നത്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായും, സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്റായ ശ്വേത മേനോനാണ് ഈ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അൻസിബ ആരോപിക്കുന്നു.
തനിക്കെതിരെ നടൻ ടിനി ടോം അപവാദ പ്രചാരണം നടത്തിയെന്ന് കാണിച്ച് അൻസിബ രംഗത്തുവന്നതോടെയാണ് ഈ വിവാദങ്ങളുടെ തുടക്കം. തുടർന്ന് ലക്ഷ്മിപ്രിയ ഈ വിഷയത്തിൽ പക്ഷം ചേരുകയും അൻസിബയ്ക്കെതിരെ തിരിയുകയുമായിരുന്നു.
ഈ തർക്കം പോലീസ് കേസിലേക്ക് നീങ്ങിയതിന് പിന്നാലെ താരസംഘടനയ്ക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്തിടെ ചേർന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ അൻസിബ ഉന്നയിച്ച വിഷയങ്ങൾ താരങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമാകുകയും, തുടർന്ന് ശ്വേത മേനോൻ ഉൾപ്പെടെയുള്ള പ്രമുഖ ഭാരവാഹികൾ സംഘടനയുടെ നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. നിലവിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അൻസിബ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കേസ് കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
Kerala
കൊച്ചി: നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് നല്കിയ ഹര്‍ജി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താരസംഘടനയായ അമ്മയിലെ ആഭ്യന്തര തര്ക്കങ്ങളെത്തു ടര്‍ന്നാണ് നടി കോടതിയെ സമീപിച്ചത്. തന്നെ ടിനി ടോം നിരന്തരം അധിക്ഷേപിച്ചെന്നും ജിഹാദിയെന്ന് വിളിച്ച് വ്യക്തിഹത്യ നടത്തിയെന്നുമാണ് അന്‍സിബ ഹസന്റെ പരാതി.
നേരത്തേ കടവന്ത്ര പോലീസിനെ സമീപിച്ചിരുന്നെങ്കിലും തുടര്‍നടപടി വൈകിയതിനാലാണ് നടി നേരിട്ട് കോടതിയെ സമീപിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ പരാതി.
അതേസമയം, അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്.
ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അമ്മ പ്രസിഡന്റായിരുന്ന ശ്വേതാ മേനോന് പറഞ്ഞത്.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി.
‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശ്വേതാ മേനോന്, അന്‍സിബ, മല്ലിക സുകുമാരന്‍, ബാബുരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടെല്ലാമായി പല ദിവസങ്ങളിലായി ഫോണില്‍ സംസാരിച്ചു. അന്‍സിബയോടൊക്കെ ഒരു മണിക്കൂര്‍ സംസാരിച്ചിരുന്നു.
‘അമ്മ’യുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഒരംഗം എന്ന നിലയില്‍ മാനസികമായ വേദനയുണ്ട്. പരിഹരിക്കപ്പെടാവുന്ന വിഷയങ്ങള്‍ മാത്രമാണു സംഘടനയിലുള്ളത്. ആദ്യയോഗത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
Movies
താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചു പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്റെ പുതിയ ചിത്രമായ ഐ നോബഡിയുടെ പ്രസ് മീറ്റിൽ പങ്കെടുക്കവേയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
സിനിമയുടെ പ്രമോഷൻ വേദിയിൽ സംഘടനയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മാധ്യമശൈലിയെ പൃഥ്വിരാജ് സൗമ്യമായി വിമർശിച്ചു. അതേസമയം ‘അമ്മ’ സംഘടനയിലെ വിഷയങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നു പാർവതി തിരുവോത്ത് വ്യക്തമാക്കി.
‘‘അമ്മയിൽ കുറച്ച് പ്രശ്നങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്, നമ്മളെല്ലാം കാണുന്നുണ്ട് വാർത്തകൾ. ശരിക്കും ഈ പ്രസ് മീറ്റിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കണം എന്ന് അഭ്യർത്ഥന നടത്തുന്നതിന് ഏറ്റവും വലിയ കാരണം എന്താണെന്ന് അറിയോ ഇപ്പോൾ ഞങ്ങളെല്ലാം സമയം കണ്ടെത്തി ഇവിടെ എത്തിച്ചേർന്നത് ഈ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ്.
നിങ്ങളും നിങ്ങളുടെ വിലപ്പെട്ട സമയം കണ്ടെത്തി പല തിരക്കുകൾക്കിടയിൽ ഇവിടെ നിങ്ങൾ വന്നത് ഐ നോബഡി എന്ന സിനിമയുടെ പ്രൊമോഷന് നിങ്ങൾ ദയവായി വരണമെന്ന അഭ്യർഥന മാനിച്ചുകൊണ്ടാണ്.
ഞാനിപ്പോ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ ഇന്നത്തെ നിങ്ങളുടെ ഈ പ്രസ് മീറ്റിന്റെ ആദ്യത്തെ ആർട്ടിക്കിൾ അമ്മ സംഘടനയുടെ പ്രശ്നങ്ങളെകുറിച്ച് പൃഥ്വിരാജ് പറഞ്ഞത് എഴുതിയിട്ട് അതിന്റെ താഴെ എവിടെയോ ‘ഐ നോബഡി’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രസ്മീറ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു എന്നായിരിക്കും.
പിന്നെ ഞങ്ങൾ ഈ പ്രസ്മീറ്റ് നടത്തുന്നതുകൊണ്ട് എന്ത് ഗുണമാണുള്ളത്. അപ്പോ ദയവുചെയ്ത് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഞങ്ങളെപ്പോലെയുള്ളവർക്ക് ഒരു പ്രചോദനം എന്ന രീതിയിൽ ഇന്ന് ഐനോബഡിയെ കുറിച്ച് എഴുതിയിട്ട് അതിന്റെ താഴെ അമ്മ സംഘടനയുടെ പ്രശ്നങ്ങളെ കുറിച്ച് ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് എഴുതണം എന്നൊരു അപേക്ഷ ഉണ്ട് കേട്ടോ.
ഇപ്പോ ആ സംഘടനയിൽ തീർച്ചയായിട്ടും എല്ലാവർക്കും അറിയാവുന്നതുപോലെ അംഗങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾ ആശയപരമായിട്ടും അല്ലാതെയും സംഭവിച്ചു..
അതിന് സംഘടനയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് രമ്യമായ രീതിയിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്റെ പ്രതിക്ഷേധാർത്ഥം കുറച്ച് അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവച്ചു. അത് യാഥാർഥ്യം. അപ്പോ ഒരു സംഘടനക്ക് എന്താണ് ചെയ്യാൻ കഴിയുക.
ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ ഇവിടെ ഒരു പരിഹാരത്തിന് സാധ്യത ഉണ്ടോ എന്ന് ചർച്ച ചെയ്തു, ഇല്ല എന്ന് അഭിപ്രായപ്പെട്ട കുറച്ച് ആൾക്കാർ സംഘടനയിൽ നിന്ന് രാജിവച്ചുപോയി.
കുറച്ച് ആൾക്കാർ ഉള്ള സ്ഥാനങ്ങൾ രാജിവെച്ചു. ഇനി മുന്നോട്ട് എന്ത് ചെയ്യാം എന്നതിന്റെ ഭാഗമായിട്ട് ഒരു താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെ അപ്പോയിന്റ് ചെയ്തു.
ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസ് ഇനിഷ്യേറ്റ് ചെയ്തു. അതല്ലാതെ എന്താണ് ചെയ്യാൻ കഴിയുക.
അപ്പോ അവർക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താനും അംഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഒക്കെ ഉത്തരം കണ്ടെത്താനും സാധിക്കട്ടെ എന്നൊരു സിനിമാ പ്രവർത്തകനും ആ സംഘടനയുടെ ഒരു അംഗം എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു. അത്രയേ എനിക്ക് പറയാൻ പറ്റൂ.’’ പൃഥ്വിരാജ് പറഞ്ഞു.
Movies
താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ ഭരണസമിതിയുടെ കൂട്ടരാജിക്ക് ശേഷം നിലപാടുകൾ വ്യക്തമാക്കി മുതിർന്ന അംഗവും നടനുമായ കെ. ബി. ഗണേഷ് കുമാർ.
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ചകൾക്ക് കൃത്യമായൊരു രഹസ്യസ്വഭാവം വേണമെന്നും അത് നഷ്ടപ്പെട്ടതാണ് നിലവിലെ കലുഷിതാന്തരീക്ഷത്തിന് കാരണമായതെന്നും പറഞ്ഞ അദ്ദേഹം തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അടച്ചിട്ട മുറിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.
നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമായി മുതിർന്ന അംഗങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാർ പറയുന്നു.
ഗണേഷ് കുമാറിന്റെ വാക്കുകൾ
‘‘ഇപ്പോൾ ഒരു അഡ്ഹോക് കമ്മറ്റിയെ ജനറൽ ബോഡി തെരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങൾ സംഘടനയെ റെഗുലറൈസ് ചെയ്തുകൊണ്ട് ഒരു ഇലക്ഷനിലേക്ക് കൊണ്ടുപോവുക എന്ന ദൗത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ അക്കൗണ്ട്സും കഴിഞ്ഞ രണ്ടു വർഷമായി നടന്ന എല്ലാ ഇടപാടുകളും റെഗുലറൈസ് ചെയ്യണം.
ക്രമക്കേട് നടന്നു എന്ന് കരുതുന്നില്ല എന്നാലും പരിശോധിക്കും. നിയമപരമായി നമ്മുടെ ചാർട്ടേർഡ് അക്കൗണ്ടന്റും വക്കീലുമായും ആലോചിച്ച് ചെയ്യും.
അമ്മ മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ ആക്കി എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സിസ്റ്റമാറ്റിക്ക് ആകിയതിനു ശേഷം വരുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും.
ഇപ്പോൾ ആൾക്കാർക്ക് മുന്നോട്ട് വരാൻ പേടിയാണ് കാരണം പഴയ കണക്കുകളും കാര്യങ്ങളും ഒക്കെ തലയിലാകുമോ എന്ന പേടി. നമ്മൾ ഒന്ന് റെഗുലറൈസ് ചെയ്ത് സുതാര്യമാക്കി വയ്ക്കുമ്പോൾ ‘അമ്മ’യുടെ ഭാരവാഹിത്വം ഏറ്റെടുക്കാൻ ആള് വരും. എന്നെ നിർബന്ധിച്ചതുകൊണ്ട് സീനിയർ അംഗം എന്ന നിലയിലാണ് കമ്മറ്റിയിൽ ചേർന്നത്.
മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്കിതിന്റെ കണക്ക് എഴുതാനും ഒപ്പിടാനും ഒന്നും പറ്റില്ല. പിഷാരടി തന്നെ അതൊക്കെ ചെയ്യട്ടെ. വന്നിരിക്കുന്നവർ എല്ലാം ചെറുപ്പക്കാരാണ്, ഞാൻ മാത്രമേ ഉള്ളൂ സീനിയർ ആയ ആൾ.
ഞാൻ കൂടെ നിന്ന് അവർക്ക് വേണ്ട ഉപദേശങ്ങളെല്ലാം കൊടുക്കും. അടുത്ത മീറ്റിംഗിന് തീയതി തീരുമാനിച്ച് എല്ലാവരെയും അറിയിക്കും, ഉടനെ തന്നെ ഇലക്ഷന് നടത്തും.
ഈ കമ്മറ്റിയിൽ സ്ത്രീകൾ ആയിരുന്നു കൂടുതൽ.അവർ ഒന്നിച്ച് നിന്നെങ്കിൽ കുഴപ്പം വരില്ലായിരുന്നു. അവർ ഒന്നിച്ച് നിന്നില്ല എന്നതാണ് പ്രശ്നം. ട്രഷററും പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ടാൽ മാത്രമേ അക്കൗണ്ട്സ് പാസാകുകയുള്ളൂ. ഇവിടെ ട്രഷറർ ഒപ്പിടാൻ തയാറല്ല.അപ്പൊ പിന്നെ അവർക്ക് നടത്തിപ്പിനുള്ള അധികാരം നഷ്ടപ്പെടും അല്ലാതെ അവരെ പിണക്കിവിട്ടതോ അടിച്ചു പുറത്താക്കിയതോ അല്ല.
അവർക്ക് കൂടുതൽ സമയം കൊടുക്കണം എന്ന് പറഞ്ഞ ഒരാളാണ് ഞാൻ, പക്ഷേ ഇത് ജനറൽ ബോഡിയുടെ തീരുമാനം ആയിരുന്നു, അക്കൗണ്ട്സ് പാസ്സാക്കിയിട്ട് മുന്നോട്ട് പോയാൽ മതി എന്ന്.
ലാലേട്ടൻ പറഞ്ഞതുപോലെ ജനറൽ ബോഡിയുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ഭരണസമിതിയിൽ ഉള്ളവർ തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായി. വ്യക്തിപരമായ കാര്യങ്ങൾ പോലും അവിടെ ചർച്ച ചെയ്യപ്പെട്ടു. അത് മോശമായിപ്പോയി.
25 വർഷത്തോളം ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ പല പോസ്റ്റിലായി ഉണ്ടായിരുന്ന ആളാണ് ഞാൻ. ഞങ്ങളാരും ഇങ്ങനെ പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ല. മീറ്റിങ്ങുകളിൽ തർക്കം ഒക്കെ ഉണ്ടാകും, അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, അത് നന്നായി കൈകാര്യം ചെയ്തിട്ട് വൈകിട്ട് എല്ലാവരും കാപ്പിയും കുടിച്ച് സന്തോഷമായി പിരിഞ്ഞു പോകും, ഒന്നും പുറത്തേക്ക് പോകില്ല.
‘അമ്മ’യിലെ പ്രശ്നങ്ങൾ പുറത്തേക്ക് പോയത് മോശമായിപ്പോയി.അങ്ങനെ പോകാൻ പാടില്ല. ഇതൊരു സംഘടനയാണ് സംഘടനയിൽ എക്സിക്യൂട്ടീവ് കമ്മറ്റി കൂടുമ്പോൾ അതിനൊരു രഹസ്യ സ്വഭാവം വേണം.എല്ലാ സംഘടനയ്ക്കും അതിന്റേതായ രഹസ്യ സ്വഭാവമുണ്ട്. അത് അടച്ചിട്ട മുറിക്കകത്ത് നടക്കേണ്ടതാണ്. ആ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായിരിക്കണം ഈ പ്രശ്നങ്ങളുടെ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല.
രമേഷ് പിഷാരടിയുടെയും മറ്റുള്ളവരുടെയും ഡേറ്റ് നോക്കിയിട്ട് ഉടനെ ഒരു മീറ്റിംഗ് കൂടും. ഇതുവരെ കണക്കുകളെക്കുറിച്ചായിരുന്നല്ലോ ചർച്ച ചെയ്തത്, അതെല്ലാം ഒന്ന് പരിഹരിച്ച് ഇലക്ഷനിലേക്ക് സംഘടനയെ കൊണ്ടുപോകണം.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലാലേട്ടനോ മമ്മൂക്കയോ വന്നു ഇത് ഏറ്റെടുത്താൽ മാത്രമേ സംഘടന പ്രശ്നങ്ങളില്ലാതെ പോവൂ. ഇതൊരു വലിയ പ്രസ്ഥാനമാണ് അതിനെ പിടിച്ചു നിർത്താൻ അവരെപ്പോലെയുള്ള നയിക്കാൻ കഴിവുള്ള ആളുകൾക്ക് മാത്രമേ കഴിയൂ.
ചെറുപ്പക്കാർക്ക് കഴിയില്ല എന്നല്ല പക്ഷേ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുമ്പോൾ അവരുടെ വാക്കുകൾ മറ്റുള്ളവർ കേൾക്കും. പക്ഷേ ഈ വിവാദങ്ങൾ വരുന്നതുകൊണ്ട് അവർ രണ്ടുപേരും നയിക്കാൻ മുന്നോട്ട് വരുന്നില്ല. സമാധാനമായി ജീവിക്കുമ്പോൾ ആവശ്യമില്ലാത്ത തലവേദന എന്തിനാണെന്ന് അവരും വിചാരിക്കും.
നിലവിൽ നടക്കുന്ന കൈനീട്ടവും മരുന്ന് വിതരണവുമൊന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ദൗത്യം, ബാക്കി എല്ലാവും ആലോചിച്ച് തീരുമാനിക്കാം
Movies
അമ്മ സംഘടനയിൽ നിന്നും പ്രസിഡന്റ് സ്ഥാനം രാജി വച്ചത് ബലഹീനത കൊണ്ടല്ലെന്നും ആത്മാഭിമാനം ഉള്ളതുകൊണ്ടാണെന്നും നടി ശ്വേത മേനോൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി വിശദീകരണം നടത്തിയത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് താൻ തീരുമാനിച്ചതെന്നും ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല ആത്മാഭിമാനംകൊണ്ടായിരുന്നുവെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
ശ്വേതയുടെ കുറിപ്പ്
ഭാഗം 1
എന്നോടൊപ്പം നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ എന്റെ വാക്കുകൾ ഞാൻ തന്നെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
ആരുടേയും കളിപ്പാവയാകാൻ മനസില്ലാത്തതുകൊണ്ടാണ് ഞാൻ രാജിവെച്ചത്. അമ്മയുടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
അതിനിടയിലും, അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ ഞാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്റെ കഴിവിന്റെ പരമാവധി ഞാൻ എല്ലാം നന്നായി ചെയ്തുവെന്ന് ഞാനവർക്ക് ഉറപ്പ് നൽകാം.
നിർഭാഗ്യവശാൽ, ചില മുൻ കമ്മിറ്റി അംഗങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾക്ക് ഒരിക്കലും അവസരം ലഭിക്കില്ലെന്ന് ചില താത്പ്പര്യക്കാർ ഉറപ്പാക്കി. കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ, ഞങ്ങളുടെതും ഉൾപ്പെടെ, സമഗ്രമായി പരിശോധിക്കണം.
പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് നടത്തണം. എന്റെ രാജിക്ക് ശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഞാൻ ഒരു കാര്യം വളരെ വ്യക്തമാക്കട്ടെ, ഞാൻ സംഘിയുമല്ല, കമ്യൂണിസ്റ്റുമല്ല.
ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെയോ അല്ലെങ്കിൽ എൽഡിഎഫ് നയിച്ച മുൻ സംസ്ഥാന സർക്കാരിന്റെയോ ഒരു ചടങ്ങിന് പോലും ക്ഷണം ഉണ്ടായിരുന്നിട്ടും ഞാൻ പോയിട്ടില്ല. അമ്മ പ്രസിഡന്റ്ആകുന്നതിന് മുമ്പോ, അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ അങ്ങനെയുണ്ടായിട്ടില്ല.
എല്ലാവരും ഈ ക്ഷണങ്ങൾക്കായി തിരക്കിട്ടുനടന്നപ്പോൾ ഞാൻ അകന്നുനിന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം ബലഹീനതകൊണ്ടായിരുന്നില്ല. അത് ആത്മാഭിമാനംകൊണ്ടായിരുന്നു.തുടരും...പിക്ചർ അബീ ബാക്കി ഹെ മേരെ ദോസ്ത്. ശ്വേതാ മേനോൻ
Movies
നടി ശ്വേതാ മേനോന്റെ രാജിക്ക് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി നടി ലക്ഷ്മിപ്രിയ. ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്വേതാ മേനോൻ പണം വാങ്ങി എന്ന രീതിയിൽ ഉയർന്ന വ്യാജ ആരോപണങ്ങളാണ് അവരെ രാജിയിലേക്ക് നയിച്ചതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ താരങ്ങൾക്കൊന്നുമില്ലാത്ത രാഷ്ട്രീയ അയിത്തം തങ്ങൾക്കെതിരെ മാത്രം പ്രയോഗിക്കുന്നത് എന്തിനാണെന്നും ലക്ഷ്മിപ്രിയ ചോദിക്കുന്നു.
"ബിജെപിക്ക് സ്ഥാനാർഥികളെ കൊടുക്കാൻ വേണ്ടി അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞു. ഞാനും അഞ്ജലിയും ഒക്കെ ബിജെപിയുടെ സ്ഥാനാർഥികൾ ആയിരുന്നല്ലോ. അതുപോലെ ഇനിയും ബിജെപിക്ക് സ്ഥാനാർത്ഥികളെ കൊടുക്കാൻ വേണ്ടി ശ്വേതാ മേനോൻ കമ്മീഷൻ വാങ്ങി എന്നാണ് പറയുന്നത്.
ആ നിമിഷമാണ് ഏഴു മണിക്കൂർ പൊരുതി നിന്ന ശ്വേതാ മേനോൻ വേദനയോടെ ഞാൻ അമ്മയിലെ അംഗത്വം തന്നെ ഉപേക്ഷിച്ചു പോവുകയാണ് എന്ന് പറഞ്ഞത്. ഇവിടെ ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്ന ശ്രീ ഇന്നസെന്റ് എംപിയും ആയിരുന്നു അമ്മയുടെ പ്രസിഡന്റും ആയിരുന്നു. അദ്ദേഹത്തിന് അപ്പോൾ അയിത്തം ഉണ്ടായിരുന്നില്ല. ഗണേഷ് കുമാർ ഒരുകാലത്ത് കോൺഗ്രസിന്റെ സഹയാത്രികനായിരുന്നു പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തോടു ചായ്വുള്ള എംഎൽഎ ആയിരുന്നു. ഇപ്പോഴാണ് അദ്ദേഹം എംഎൽഎ ആകാതിരുന്നത്.
അതുപോലെ തന്നെ ശ്രീ മുകേഷ് ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നു. അതുപോലെ തന്നെ മമ്മൂട്ടി എന്ന സൂപ്പർതാരം എന്നും ഇടതുപക്ഷ ചായ്വ് തുറന്നുപറഞ്ഞിട്ടുള്ള ആളാണ്. സിദ്ദീഖ് കോൺഗ്രസ് രാഷ്ട്രീയം തുറന്നു പറഞ്ഞിട്ടുണ്ട്. ജഗദീഷ് കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നു.
രമേശ് പിഷാരടി കോൺഗ്രസിന്റെ ഇപ്പോഴത്തെ എംഎൽഎ ആണ്. ഇവർക്കാർക്കും ഇല്ലാത്ത അയിത്തം ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും അഞ്ജലി നായർക്കും എങ്ങനെയാണ് ഉണ്ടാകുന്നത്. ഒരു തെളിവുമില്ലാതെ ശ്വേതാ മേനോൻ പണം വാങ്ങിയിട്ടാണ് അമ്മയിൽ നിന്ന് ബിജെപിക്ക് സ്ഥാനാർത്ഥികളെ കൊടുക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാകുന്നത്?’’ ലക്ഷ്മിപ്രിയ പറയുന്നു.
Kerala
കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ. പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടന്നെന്നും ആരോപിച്ചു.
വ്യക്തിഹത്യക്ക് ശ്രമിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾപോലും അന്വേഷിക്കാൻ സാധിച്ചില്ല. ചില സ്വാർഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാല കണക്കുകളുമായി ബന്ധപെട്ട് തന്റെ രാജിക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി.
ബിജെപി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. ബാക്കി വെളിപ്പെടുത്തൽ 26നു മാധ്യമങ്ങളെ കാണുമ്പോഴെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
Movies
അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടി മല്ലികാ സുകുമാരൻ പങ്കുവെച്ച ഒരു ഇംഗ്ലിഷ് കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇത്രയും മികച്ച ഭാഷയിലുള്ള കുറിപ്പ് മകൻ പൃഥ്വിരാജ് എഴുതി നൽകിയതാണോ എന്ന ചോദ്യങ്ങളുമായി നിരവധിപേരാണ് കമന്റ് സെക്ഷനിൽ എത്തിയത്. ഇതിന് പിന്നാലെ ചില വാർത്തകളിൽ തലക്കെട്ട് പോലും പൃഥ്വിരാജിന്റെ ഇംഗ്ലീഷാണോ ഇതെന്ന തരത്തിലായി. തുടർന്ന് ഇതിന് കൃത്യമായ മറുപടിയുമായി മല്ലിക തന്നെ രംഗത്തെത്തി.
തനിക്ക് ഇംഗ്ലിഷ് എഴുതാൻ മക്കളുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും മകന്റെ ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ പ്രശംസയെന്ന നിലയിൽ ഒരു അമ്മയെന്ന നിലയ്ക്ക് ഈ ചോദ്യത്തെ താൻ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നുവെന്നും മല്ലികാ സുകുമാരൻ കുറിച്ചു.
മല്ലികാ സുകുമാരന്റെ കുറിപ്പിന്റെ പൂർണരൂപം
"മനോരമ മലയാളം ഓൺലൈൻ സാരഥികളോട് ഒരു അപേക്ഷ..... ഇംഗ്ലിഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന് ചോദിക്കുന്നവർക്കുള്ളതാണ് ഈ പോസ്റ്റ്. ഏതാണ്ട് പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് ചലച്ചിത്ര വികസന കോർപറേഷൻ തലപ്പത്ത് ഒരു ചെയർമാൻ ഉണ്ടായിരുന്നു... യശശരീരനായ ശ്രീ.സുകുമാരൻ.
അദ്ദേഹം അക്കാലത്തു ആദരണീയനായ ശ്രീ.കെ. കരുണാകരനുമായി ആലോചിച്ച് തയ്യാറാക്കിയ ഒരു പ്രോജക്ട് ഉണ്ട്. ആ ഫയൽ സുരക്ഷിതമായി എന്റെ കൈയിൽ ഇന്നും ഉണ്ട്. അതു പരസ്യപ്പെടുത്തുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ പൊളിറ്റിക്കൽ മര്യാദയും ചട്ടവും അനുസരിച്ച് എന്റെ സുകുവേട്ടൻ അത് മാറ്റിവെച്ചു.
പുതിയ സർക്കാർ വന്നപ്പോൾ വേണ്ടപ്പെട്ടവർ പലരും ഉണ്ടായിരുന്നിട്ടും, ലീഡറുടെ സ്വപ്നമായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അത് വീണ്ടും അവതരിപ്പിക്കാൻ കൂട്ടാക്കിയില്ല.
രണ്ടാഴ്ച മുൻപ് ഈ പ്രോജക്ടിന്റെ കാര്യം ഇന്നത്തെ ഭരണ നേതൃത്വത്തിൽ ഉള്ള ഒരു പ്രമുഖ വ്യക്തിയോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതാണ് എന്റെ കുറിപ്പിന്റെപ്രധാന സാരാംശം. അന്ന് എ ഐയും വി എഫ് എക്സും പോലെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും പ്രയോഗത്തിൽ ഇല്ല. പുതിയ സർക്കാർ സിനിമാ വ്യവസായത്തിന് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വായിച്ചപ്പോൾ, വേണ്ട മാറ്റങ്ങൾ വരുത്തി കാണേണ്ടവർക്ക് കൊടുത്താലോ എന്ന് തോന്നി.
മനോരമ ബാലജനസഖ്യം ആണ് കലാകാരിയായും പ്രസംഗികയായും എന്നെ പരിപോഷിപ്പിച്ചെടുത്തത്. അത് അവിടുത്തെ അഗ്രഗണ്യരായ സാരഥികൾക്കറിയാം. എനിക്കുവേണ്ടി ഒരു വരി പോലും എഴുതാൻ എന്റെ മക്കളോട് നാളിതുവരെ ഞാൻ പറഞ്ഞിട്ടില്ല. അത്യാവശ്യം നാലു ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ് ഞാൻ. പോരെങ്കിൽ ഒരു ഇംഗ്ലിഷ് അധ്യാപകനും വക്കീലും ആയിരുന്ന സുകുമാരൻ എം.എ എൽ.എൽ.ബിയുടെ ഇംഗ്ലിഷ് ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ല. എങ്കിലും എന്റെ മകന്റെ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ ഒരു പ്രശംസയായി അമ്മ എന്ന നിലയിൽ ഞാൻ ഈ ചോദ്യത്തെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു.
ചലച്ചിത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു കത്ത് ചിലരുടെയൊക്കെ കൈകളിൽ എത്തിക്കാൻ എന്നെ ഒരുപാട് നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത, എന്നെപ്പോലെ മക്കൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഹോദരിയുണ്ട്..... സ്നേഹം കണ്മണി.
അമ്മ ജനറൽ ബോഡി മീറ്റിംഗിൽ, അന്തരീക്ഷം മേഘാവൃതം ആയതിനാൽ ഒന്നും പറയാതെ മടങ്ങി...
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മല്ലികാ സുകുമാരൻ തയ്യാറാക്കിയ കത്തിന്റെ മലയാള പരിഭാഷ
സ്വീകർത്താവ്:
എക്സിക്യൂട്ടീവ് കമ്മിറ്റി,
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (AMMA),
കൊച്ചി.
വിഷയം: കേരള സർക്കാരിന്റെ 2026-27 ബജറ്റിലെ വ്യവസായ പദവി സിനിമാ മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച്.
ആദരണീയരായ അംഗങ്ങളെ,
2026-27 ലെ ബജറ്റിൽ സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനം ചരിത്രപരമായ ഒരു അവസരമാണ്. കിൻഫ്ര (KINFRA) വഴി കുറഞ്ഞ നിരക്കിൽ ഭൂമി, വ്യവസായ അധിഷ്ഠിത വൈദ്യുതി നിരക്ക്, KSIDC/KFC വായ്പകൾ, വർധിപ്പിച്ച സബ്സിഡി (വനിതാ സിനിമകൾക്ക് പ്രത്യേക ആനുകൂല്യം), വിഎഫ്എക്സ് (VFX) പാർക്ക് നിർദ്ദേശം എന്നിവ കഴിഞ്ഞ 75 വർഷമായി നമ്മുടെ വ്യവസായത്തിന് ആവശ്യമായിരുന്ന ഘടനാപരമായ അടിത്തറയാണ്.
എന്നാൽ, ഈയിടെ നടന്ന അമ്മയുടെ യോഗം പ്രധാനമായും ആഭ്യന്തര തർക്കങ്ങളിലും വ്യക്തിപരമായ പ്രശ്നങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ത്രീകളുടെ അന്തസും സുതാര്യതയും വിട്ടുവീഴ്ചയില്ലാത്ത കാര്യങ്ങൾ തന്നെയണെങ്കിലും, ഈ ബജറ്റ് ആനുകൂല്യങ്ങൾ എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നത് വലിയൊരു നഷ്ടമാണ്. മുതിർന്ന പ്രതിഭകളുടെ സാന്നിധ്യത്തിൽ, പ്രതീക്ഷിച്ച ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
അടിസ്ഥാന സൗകര്യങ്ങൾ: പുതിയ ഭൂമി, വൈദ്യുതി ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഒരു വിഎഫ്എക്സ്/പോസ്റ്റ്-പ്രൊഡക്ഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി 'അമ്മ'-ഗവൺമെന്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക.
നിലവിൽ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും വർഷത്തിൽ ഏകദേശം 800 കോടി രൂപയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് കേരളത്തിൽ നിന്ന് നഷ്ടപ്പെടുന്നത്.
നൈപുണ്യവും പങ്കാളിത്തവും: വനിതാ സിനിമകൾക്കുള്ള സബ്സിഡി പ്രയോജനപ്പെടുത്തി, അടുത്ത 2 വർഷത്തിനുള്ളിൽ 500 സ്ത്രീകളെ അസിസ്റ്റന്റ് ഡയറക്ടർമാർ, എഡിറ്റർമാർ, ക്യാമറ വുമൺ, വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ എന്നിവരായി അമ്മയുടെ പ്ലാറ്റ്ഫോമിലൂടെ പരിശീലിപ്പിക്കുക.
ഭരണം: ബാഹ്യ ഓഡിറ്റിങ്ങോടു കൂടി ഐസിസി (ICC)/ആന്റി-ഹാരാസ്മെന്റ് പോളിസികൾ നടപ്പിലാക്കുക. തൊഴിലിട സംസ്കാരം ആഗോള നിലവാരത്തിലേക്ക് ഉയരുമ്പോൾ മാത്രമേ 'വ്യവസായ പദവി' നിക്ഷേപകരിൽ ആത്മവിശ്വാസം ഉണ്ടാക്കൂ.
സർക്കാർ സിനിമയ്ക്ക് വ്യവസായത്തിന്റെ താക്കോൽ നൽകിയിരിക്കുകയാണ്. എന്നാൽ അമ്മ കൃത്യമായ തൊഴിൽ സംസ്കാരവും പ്രാപ്തിയും വളർത്തിയെടുക്കാതെ വെറും ഭൂമിയും വായ്പയും കൊണ്ട് മാത്രം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടില്ല. സമീപകാല ചിത്രങ്ങളുടെ ആഗോള വിജയത്തിന് ശേഷം ലോകം മലയാള സിനിമയെ ഉറ്റുനോക്കുകയാണ്. ഈ ബജറ്റിനെ വെറും വാർത്താ തലക്കെട്ടുകളാക്കാതെ സ്റ്റുഡിയോകളും ജോലികളും സുരക്ഷിതമായ തൊഴിലിടങ്ങളുമായി നമുക്ക് മാറ്റാം.
ഈ മാറ്റത്തിന് നേതൃത്വം നൽകാനുള്ള ധാർമ്മിക അധികാരവും അംഗബലവും അമ്മയ്ക്കുണ്ട്. ഈ ആനുകൂല്യങ്ങൾ ഉപയോഗിച്ച് 5 വർഷത്തെ ഒരു കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി സർക്കാരും സാങ്കേതിക പ്രവർത്തകരും വനിതാ പ്രൊഫഷണലുകളും ഒത്തുചേരുന്ന ഒരു പ്രത്യേക യോഗം എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ബഹുമാനത്തോടെയും പ്രതീക്ഷയോടെയും,
മല്ലികാ സുകുമാരൻ
തുടർനടപടികൾ: ഈ കത്തിന്റെ ഇമെയിലും ഹാർഡ് കോപ്പിയും കൊച്ചിയിലെ അമ്മ ഓഫീസിലേക്ക് അയയ്ക്കുന്നതിനൊപ്പം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ എന്നിവർക്കും ഇതിന്റെ പകർപ്പ് നൽകുന്നതാണ്
Movies
അമ്മ സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് ഇനി താനില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് താരം തന്റെനിലപാട് വ്യക്തമാക്കിയത്.
"സ്നേഹത്തിന് നന്ദി... പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയിൽ നിന്നാകട്ടെ... എന്ന തലക്കെട്ടോടെയാണ് അൻസിബ തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
"പ്രിയപ്പെട്ടവരേ,
എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണമായിരിക്കും.
ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്കാരം.
അമ്മ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹത്തോടെ, അൻസിബ ഹസൻ." താരം കുറിച്ചു.
Movies
തന്റെ ശവം പോലും കാണാൻ വരരുതെന്ന നടി ലക്ഷ്പ്രിയയുടെ പരാമർശത്തിന് പിന്നാലെ താരത്തിന് മറുപടിയുമായി നടി ഉഷ ഹസീന. ലക്ഷ്മിപ്രിയയെപ്പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിന്റെ രോദനമായിട്ടേ രാജി കണക്കാക്കുന്നുള്ളുവെന്നും ഉഷ ഹസീന പറയുന്നു.
‘‘ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസേജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ ഫെയ്സ്ബുക്കിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസിലാക്കണം, ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസില്ല.
‘അമ്മ’ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്റെ, ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.
അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി.അൻസിബയുടെ നിലപാട് അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു.
നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ ‘അമ്മ’യ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എറെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവും ഇല്ല. ’’–ഉഷയുടെ വാക്കുകൾ.
Kerala
കൊച്ചി: ടിനി ടോമിനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് നടി നീന കുറുപ്പ്. താരസംഘടനയായ അമ്മയില്‍ ഭരണസമിതി കൂട്ടരാജിയിലേക്ക് പോകാനുണ്ടായ വിഷയങ്ങളിലൊന്ന് എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായ തര്‍ക്കങ്ങളും താരങ്ങള്‍ ചേരി തിരിഞ്ഞ് പോരിന് ഇറങ്ങിയതുമാണ്. നടന് ടിനി ടോമിനെതിരെ അന്‍സിബ ഹസനും പിന്നാലെ നീന കുറുപ്പും രംഗത്തെത്തിയിരുന്നു.
ടിനി ടോമിനെതിരെ നീന കുറുപ്പ് പരാതി നല്കി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ ടിനി ടോം തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാണിച്ച് പരാതി നല്കി എന്ന വിവരമായിരുന്നു പുറത്തുവന്നത്.
എന്നാല്‍ താന്‍ പരാതി നല്‍കിയിട്ടില്ല എന്നാണ് നീന കുറുപ്പ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്. അത് ഉള്ളിലുള്ള കാര്യം മാത്രമാണ്, പുറത്തൊന്നും പരാതി പറഞ്ഞിട്ടില്ല എന്ന് നീന കുറുപ്പ് പറഞ്ഞു.
അതേസമയം, ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ നീന കുറുപ്പ് വിസമ്മതിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം ലക്ഷ്മിപ്രിയക്കെതിരെ നീന കുറുപ്പും മായ വിശ്വനാഥനും രംഗത്തെത്തിയിരുന്നു. ലക്ഷ്മിപ്രിയ രാജി വച്ചതിനെതിരെ ആയിരുന്നു നീന പ്രതികരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും സംസാരിക്കാന്‍ താല്പര്യമില്ല എന്നാണ് നീന കുറുപ്പിന്റെ മറുപടി.
എനിക്ക് എന്താണെങ്കിലും സന്തോഷമായി. പുറത്താക്കേണ്ടതായിരുന്നു. പക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് താമസിച്ച് പോയത്. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്ന്. അതുകൊണ്ട് അവള് രാജിവച്ചു. ആ പേര് പോലും പറയാന്‍ ഇഷ്ടമില്ല.
അത്രയ്ക്കും ട്രോമ ഉണ്ടാക്കിയ സ്ത്രീയാണ് അവര്‍. 39 വര്‍ഷമായി ഇന്റസ്ട്രിയില്‍ ഉള്ള ആളാണ് ഞാന്‍. ഇതുവരെ എന്നെ കുറിച്ച് മോശമായിട്ട് എഴുതാന്‍ നിങ്ങള്‍ക്ക് ഞാന്‍ അവസരം തന്നിട്ടുണ്ടോ. എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടോ. എന്നിട്ടാണ് എന്നെ കുറിച്ച് പറഞ്ഞത് എന്നായിരുന്നു നീന കുറുപ്പ് ഞായറാഴ്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Kerala
കൊച്ചി: താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു എന്നാണ് ടിനി ടോം പറയുന്നത്.
തനിക്കെതിരെ അന്‍സിബ ഉയര്‍ത്തിയ ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തള്ളിയതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം വ്യക്തമാക്കി.
കത്തിന്റെ പൂര്‍ണരൂപം:
ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ. അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപ്പെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്.
ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല. എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന് Tiny Tom , thank u and god bless you all.
അതേസമയം, അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്നും ലക്ഷ്മിപ്രിയ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
തന്റെ രാജി മുതിര്‍ന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറഞ്ഞു.
Movies
താരംസംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ.
‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചായിരുന്നു രാജി പ്രഖ്യാപനം.
തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.
‘‘ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്.
60 വയസ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്ഷന് എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’’, രാജിക്കത്തില്‍ ലക്ഷ്മിപ്രിയ പറയുന്നു.
നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും അവർ ആരോപിച്ചു.
വാർഷിക ജനറൽ ബോഡി യോഗത്തിൽ തങ്ങളുടെ ഭരണസമിതി സമർപ്പിച്ച കണക്കുകളെ ചൊല്ലി മുൻ ഭാരവാഹികളായ ബാബുരാജ്, സിദ്ധിഖ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം.
Kerala
കൊച്ചി: ക്രമക്കേടുകള്ക്കുനേരേ കണ്ണടച്ച് സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ പാവകളാകണമെന്നും അത്തരത്തൊരു പാവയാകാന്‍ താന്‍ തയാറല്ലെന്നും രാജിവച്ചശേഷം ശ്വേതാ മേനോന് മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ചിലര്‍ അജൻഡ വച്ച് പുറത്താക്കാന്‍ ശ്രമിച്ചു. കുറ്റാരോപിതരുടെ കൈയിലേക്കു സംഘടനയെ വീണ്ടും കൊണ്ടുപോകാനുള്ള ശ്രമമാണു നടക്കുന്നത്. താരങ്ങളെ അവിശ്വാസ പ്രമേയത്തില്‍ ഒപ്പിടീച്ചു.
ഞങ്ങള്‍ വന്നശേഷമുള്ള കമ്മിറ്റിയുടെ കണക്കുകള്‍ കൃത്യമാണ്. അതിനുമുന്‍പുണ്ടായിരുന്ന ബാബുരാജിന്റെ കമ്മിറ്റിയുടെ കണക്കില്‍ ഒരുപാട് കുഴപ്പങ്ങളുണ്ടെന്നും രാജിക്കുശേഷം ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
Kerala
കൊച്ചി: പ്രസിഡന്റ് ശ്വേതാ മേനോനടക്കം നിലവിലെ ഭരണസമിതി അംഗങ്ങള്‍ രാജിവച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ അടുത്ത നാലു മാസത്തേക്ക് ‘അമ്മ’യുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ രമേഷ് പിഷാരടി എംഎല്‍എ കണ്‍വീനറായുള്ള അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്കി.
കെ.ബി. ഗണേഷ്കുമാര്, സുരേഷ് കൃഷ്ണ, സിദ്ദിഖ്, റോണി ഡേവിഡ് രാജ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, കലാഭവന്‍ ഷാജോണ്‍, ദേവി ചന്ദന എന്നിവരാണു കമ്മിറ്റിയംഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് സമിതി തീരുമാനിക്കും.
Kerala
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചു.
ഇന്ന് ചേര്‍ന്ന വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെയുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഭരണസമിതി രാജിവച്ചത്. അധികാരമേറ്റ് ഒരു വർഷം തികയും മുൻപാണ് ഭരണസമിതിയുടെ രാജി.
ഇന്ന് രാവിലെ തുടങ്ങിയ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി.
കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ഭരണസമിതി രാജിവയ്ക്കുകയായിരുന്നു.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കമെന്ന് സൂചന. ഭരണസമിതി പിരിച്ചുവിടണമെന്നാണ് പലരുടെയും ആവശ്യം. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയാറാക്കിയെന്നാണ് റിപ്പോർട്ട്.
നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. ഭരണസമിതി പൂർണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കൈമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിലെ ആവശ്യം.
സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദിച്ചു. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് യോഗം.
Kerala
കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ വീഡിയോ സന്ദേശവുമായി ട്രഷറല്‍ ഉണ്ണി ശിവപാല്‍. അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നും ഉണ്ണി ശിവപാൽ പറയുന്നു.
സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാൽ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത്. ഇന്ന് എല്ലാം തുറന്നുപറയുമെന്നും സത്യസന്ധതയ്ക്കും നീതിക്കും വിലയുണ്ടോയെന്ന് നോക്കാമെന്നും ഉണ്ണിശിവപാല്‍ പറയുന്നു.
ഓഫീസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേള്‍ക്കാന്‍ തയാറായില്ലെന്നും നിര്‍ബന്ധിത അവധിക്ക് പറഞ്ഞയച്ചുവെന്നുമാണ് ഉണ്ണിശിവപാല്‍ പറയുന്നത്. അൻസിബ ഹസന്റെ പരാതി മുതൽ നിരവധി പ്രശ്നങ്ങൾക്കാണ് ഇന്നത്തെ യോഗത്തിൽ പരിഹാരം കാണേണ്ടത്.
Kerala
കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇന്നു കൊച്ചിയില്‍ നടക്കും. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആഭ്യന്തര തര്‍ക്കങ്ങളും ഭിന്നതകളും മൂലം യോഗം ഏറെ നിര്‍ണായകമാകാനാണു സാധ്യത. മാധ്യമങ്ങളിലൂടെ സംഘടനയ്ക്കെതിരേ പരസ്യ പ്രസ്താവനകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് നടി അന്‍സിബ ഹസനെതിരേ സംഘടന കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അന്‍സിബ വിശദീകരണം നല്‍കാത്തതും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
വെള്ളിയാഴ്ച ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല. കാരണം കാണിക്കല്‍ നോട്ടീസില്‍ 17നകം മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ അന്‍സിബ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഈ വിഷയം ചര്ച്ചയ്ക്കെടുക്കേണ്ടെന്നായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തരപ്രശ്നങ്ങളെ തെരുവിലേക്കു വലിച്ചിഴച്ച് സംഘടനയ്ക്കു വലിയരീതിയില്‍ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തല്‍.
നടന് ടിനിടോമിനെതിരായ പരാതിയില്‍ അന്‍സിബ ഹസന് കോടതിയെ സമീപിച്ചിരുന്നു. തന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെയാണ് അന്‍സിബ സമീപിച്ചത്. ടിനി ടോം വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്.
അതുകൊണ്ടുതന്നെ അന്‍സിബയ്ക്കെതിരേ അച്ചടക്കനടപടിയെടുക്കണോയെന്നതും യോഗത്തില്‍ നിര്‍ണായകമാകും. അന്‍സിബയ്ക്കെതിരേ നടപടി ആവശ്യപ്പെടാനാണ് സംഘടനയിലെ ഒരുവിഭാഗത്തിന്റെ നീക്കം. അതേസമയം അന്‍സിബയെ തിരികെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എത്തിക്കണമെന്ന് മറുവിഭാഗം ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെടുമെന്നും വിവരമുണ്ട്.
സംഘടനയുടെ ബൈലോയ്ക്കു വിരുദ്ധമായി പരസ്യ പ്രതികരണങ്ങള്‍ നടത്തിയതിന് നടന്മാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരേ ഓഫീസ് ജീവനക്കാരി തൊഴില്‍ പീഡന പരാതി നല്‍കുകയും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ അവധിയില്‍ പറഞ്ഞയക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും പ്രധാന തീരുമാനങ്ങള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്നും അംഗങ്ങള്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു.
നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെടണമെന്നും സംഘടനയ്ക്കുള്ളില്‍ത്തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്നു നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം നിര്‍ണായകമാകും.
Movies
കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസൻ വിശദീകരണം നൽകാത്തത് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. നാളെ കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
കാരണം കാണിക്കൽ നോട്ടീസിൽ 17-നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ അൻസിബ മറുപടി നൽകാത്ത സാഹചര്യത്തിൽ ഈ വിഷയം ചർച്ചക്കെടുക്കേണ്ടെന്നായിരുന്നു എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംഘടനയ്ക്കെതിരേ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാമായിരുന്ന ആഭ്യന്തര പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കിയെന്നായിരുന്നു ഭാരവാഹികളുടെ വിലയിരുത്തൽ.
ബൈലോയ്ക്ക് വിരുദ്ധമായി സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങൾ നടത്തിയതിന് നടൻമാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Kerala
കൊച്ചി: മാധ്യമങ്ങൾക്ക് അഭിമുഖം നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടി അൻസിബയ്ക്ക് താരസംഘടനയായ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകി. 17-ാം തീയതിക്കകം മറുപടി നൽകണം. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ പറയുന്നു.
അൻസിബയുടെ പരസ്യപ്രസ്താവനകൾ സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ആഭ്യന്തര പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളാണ് സംഘടനയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് ഇപ്പോൾ വളർന്നിരിക്കുന്നത്.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു കുടുംബസംഗമത്തിന്റെ സ്പോൺസർ. എന്നാൽ ഒരു മതസ്ഥാപനം സംഘടനയുടെ പരിപാടി സ്പോൺസർ ചെയ്യുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ശക്തമായി എതിർത്തിരുന്നു. കുടുംബസംഗമത്തിന് തൊട്ടുപിന്നാലെ അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
വ്യക്തിപരമായ കാരണങ്ങളാലും ജോലിസംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വെച്ചതെന്നായിരുന്നു അന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയത്. എന്നാൽ തന്റെ രാജിക്ക് കാരണം നടൻ ടിനി ടോം ആണെന്ന് അൻസിബ പിന്നീട് പരസ്യമായി വെളിപ്പെടുത്തി. ടിനി ടോം തന്നെ മതവാദി എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു.
Movies
മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് വിശദ്ദീകരണ കത്ത് നൽകുമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ.
നിയമപരമായ ആദ്യപടിയായാണ് നോട്ടീസ് നൽകുന്നതെന്നും കത്ത് ലഭിച്ച് മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇവർ മറുപടി നൽകേണ്ടതുണ്ടെന്നും ശ്വേത പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് ഏകപക്ഷീയമായ വാർത്തകളാണെന്നും യഥാർത്ഥ വസ്തുത പലർക്കും അറിയില്ലെന്നും ശ്വേത വ്യക്തമാക്കി.
''ഞങ്ങളുടെ ജനറൽ ബോഡി വരാൻ ഇനി 18 ദിവസമേ ഉള്ളൂ. അപ്പൊ അതിന്റെ ഭാഗമായിട്ട് പരിപാടികളായാലും ഭക്ഷണത്തിന്റെ കാര്യങ്ങൾക്കും വേണ്ടിയുള്ള ഒരു യോഗമായിരുന്നു ഇന്ന്, ഏകദേശം ഒരു ഉച്ചവരെ ആ ചർച്ച ഉണ്ടായിരുന്നു.
പിന്നെ ഇപ്പോൾ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച വരുന്നത് നമ്മുടെ അൻസിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരുടെ കാര്യമാണ്. അവരുടെ പരാതി കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്, കാരണം അവർ നമ്മുടെ അംഗങ്ങളാണല്ലോ. അതുകൊണ്ട് അവരുടെ കാര്യം ചർച്ച ചെയ്യാൻ ഒരു സമിതി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു സമിതി എന്തായാലും ഉണ്ടാവില്ല. അതുകൂടാതെ പുറത്തുനിന്ന് നമ്മുടെ അമ്മ അംഗങ്ങളിൽ തന്നെയുള്ള മൂന്ന് പേരും കൂടി ഉൾപ്പെടെ ആകെ അഞ്ച് പേരുള്ള ഒരു നിഷ്പക്ഷ സമിതിയായിരിക്കും ഇത്.
ആരാണ്, എന്താണ് എന്നുള്ള കാര്യങ്ങൾ നമ്മൾ ഇമെയിൽ വഴി അവർക്ക് പറഞ്ഞു കൊടുക്കും. ഇതൊരു ചാരിറ്റി സംഘടനയാണ്, ഓരോ അംഗങ്ങളും ഇങ്ങനത്തെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല, എങ്കിലും അവരുടെ അഭ്യർത്ഥന നമ്മൾ കേൾക്കുന്നുണ്ട്.
രണ്ടാമത്തെ കാര്യം, നമ്മുടെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് നമ്മളോട് ഒന്നും ചോദിക്കാതെ മാധ്യമങ്ങൾ മുമ്പാകെ കുറെ കാര്യങ്ങൾ പറഞ്ഞതിന് നമ്മുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കുറച്ച് ആൾക്കാർക്ക് നമ്മൾ കർശനമായിട്ട് വിശദീകരണക്കത്ത് കൊടുക്കുന്നുണ്ട്.
നിയമപരമായി അതാണ് നമ്മുടെ ആദ്യത്തെ പടി. കാരണം മാധ്യമപരമായ കാര്യങ്ങളെല്ലാം ഏകപക്ഷീയമാണ്, സത്യമായിട്ട് ആർക്കും ഇതിന്റെ യഥാർഥ കഥ അറിയില്ല. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവർക്കും നോട്ടീസ് അയക്കും, മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവർ അതിന് മറുപടി തരണം.
നമ്മളെ സംബന്ധിച്ച് ഇവരെല്ലാവരും നമ്മുടെ അംഗങ്ങളാണ്, നമ്മൾ ഇവിടുന്ന് ആർക്കും ശിക്ഷ കൊടുക്കാൻ ഇത് കോടതിയല്ല. ഈ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാണ് നമ്മൾ നോക്കുന്നത്. ടിനി ടോം ഇവിടെ എല്ലാ ദിവസവും വരുന്നുണ്ട്, പക്ഷേ ചിലരുടെ വിശദീകരണം വന്നിട്ടില്ല, അവർക്ക് കമ്മിറ്റിയിൽ അത്ര വിശ്വാസമില്ല എന്നാണ് പറഞ്ഞത്. അതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഈ തീരുമാനങ്ങളെല്ലാം പിന്നീട് ജനറൽ ബോഡിക്ക് മുൻപാകെയാണ് എടുക്കാൻ പോകുന്നത്.
പിന്നെ മറ്റൊന്ന് സെക്യൂരിറ്റിയും ജനറൽ സെക്രട്ടറിയും സംസാരിച്ച ഒരു ഓഡിയോ പുറത്തുവന്ന സംഭവമാണ്. അത് ജനറൽ സെക്രട്ടറിയുടെ സ്വകാര്യ ഫോണിൽ നിന്നാണ് ചോർന്നത്. അത് ആരാണ് എന്ന് ചോദിച്ചപ്പോൾ നമ്മുടെ ജനറൽ സെക്രട്ടറി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഞാനാണ് ആ ശബ്ദസന്ദേശം മാലാ പാർവതി ചേച്ചിക്ക് കൊടുത്തതെന്ന് നമ്മളുടെ എല്ലാവരുടെയും മുൻപിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
അത് ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്, അതിനുള്ള ബാക്കി തീരുമാനങ്ങൾ നമ്മുടെ ഭരണസമിതിക്ക് ഉള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇപ്പോൾ എല്ലാവർക്കും എല്ലാം വ്യക്തമാണ്, മാധ്യമങ്ങൾ മുമ്പാകെയുള്ള കാര്യമല്ല സത്യം.
മാധ്യമങ്ങൾക്ക് എപ്പോഴും വാർത്തകൾ ഉണ്ടാക്കണം, അതിപ്പോ ഏകപക്ഷീയമാണെങ്കിലും അവരെല്ലാ വശങ്ങളുടെയും സ്റ്റോറി ചെയ്യാറില്ല. വിവാദ വാർത്തകൾക്കാണല്ലോ കുറച്ചുകൂടി കാഴ്ചക്കാരെ കിട്ടുന്നത്.
പക്ഷേ 502 ആൾക്കാരുള്ള ഈ ചെറിയ കുടുംബത്തിൽ, നമ്മൾ സ്ത്രീകളുടെ നേതൃത്വത്തിൽ തലപ്പത്ത് വന്നു കഴിഞ്ഞിട്ട് അംഗങ്ങൾക്ക് വേണ്ടി പിങ്ക് മന്തിൽ കാൻസർ കെയറും, ഐ കെയറും, മെഡിക്കൽ കിറ്റുകളും ഒക്കെയായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊന്നും ആരും സംസാരിക്കാതെ ഏകപക്ഷീയമായ വാർത്ത മാത്രം കൊടുത്ത് ദയവായി അപകീർത്തിപ്പെടുത്തരുത് എന്ന് മാത്രമേ എനിക്ക് മാധ്യമങ്ങളോട് അഭ്യർത്ഥിക്കാനുള്ളൂ. നിങ്ങൾ എപ്പോഴും നമ്മളെ സപ്പോർട്ട് ചെയ്തതുപോലെ ഈ ജനറൽ ബോഡിക്കും സപ്പോർട്ട് ചെയ്യണം.
പിന്നെ ഓഫിസ് സ്റ്റാഫ് പരാതി നൽകിയതിനെക്കുറിച്ച് കഴിഞ്ഞ തവണ നമ്മൾ സംസാരിച്ചതാണ്, ഇനി അതിൽ കൂടുതൽ വ്യക്തത കിട്ടുമ്പോൾ ഞാൻ പറയാം. സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് ഓഡിയോ പുറത്തുവന്നതിനു ശേഷം ലീവിന് പോവുകയാണ് എന്നാണ് പറഞ്ഞത്, അത്രയേ നമുക്കറിയൂ. അപ്പൊ തീർച്ചയായും സെക്യൂരിറ്റി സ്ഥാപനം പുതിയൊരാളെ നിയമിച്ചു തരും. മുഹമ്മദ് ഇപ്പോഴും ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്''. ശ്വേതാ മേനോൻ പറഞ്ഞു.
Kerala
കൊച്ചി: പരാതി കേള്‍ക്കാന്‍ സ്വതന്ത്ര സമിതി വേണമെന്ന നടി അന്‍സിബ ഹസന്റെ ആവശ്യം അംഗീകരിച്ച് താരസംഘടന ‘അമ്മ’. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ അഞ്ചംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്.
സംഘടനയിൽ അംഗമല്ലാത്ത ഒരാളും സമിതിയിലുണ്ടാകും. സംഘടനയില്‍ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അതേസമയം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെ മാറ്റിനിര്‍ത്തി പാനല്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു.
വിവാദം പരസ്യ ചര്‍ച്ചയാക്കിയതിന് അഞ്ചുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലും വിശദീകരണം തേടും. നടന് ടിനി ടോമിനെതിരേ അന്‍സിബ ഹസന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
തനിക്കെതിരേ ടിനി അപവാദ പ്രചാരണം നടത്തിയെന്നും തന്നെ മത തീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിക്കുന്നതായുമാണ് അന്‍സിബയുടെ ആരോപണം.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അന്‍സിബയെ വിളിപ്പിച്ചെങ്കിലും അന്‍സിബ ഹാജരായിരുന്നില്ല. അതേസമയം ലക്ഷ്മിപ്രിയയ്ക്ക് എതിരായ അന്‍സിബയുടെ പരാതിയില്‍ ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
Kerala
കൊച്ചി: തര്‍ക്കങ്ങള്‍ തുടരവെ താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം ആരംഭിച്ചു. ഇന്ന് രാവിലെ പത്തു മുതലാണ് അമ്മയുടെ യോഗം നടക്കുന്നത്. നടി അന്‍സിബ ഹസന് ലക്ഷ്മിപ്രിയക്കെതിരെയും ടിനി ടോമിനെതിരെയും പോലീസില്‍ നല്കിയ പരാതികളും സംഘടനയുടെ ഓഫീസ് ജീവനക്കാരി അതുല്യ നല്കിയ പരാതിയും യോഗത്തില്‍ ചര്‍ച്ചയാകും.
മുന്‍ ജോയിന്റ് സെക്രട്ടറിയായ അന്‍സിബ രാജി വച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ പരാതി നല്‍കിയത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.
സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ നടി ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറയില്‍ നല്കിയ പരാതിയില്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് അന്‍സിബയുടെ രണ്ടാമത്തെ പരാതി. ഈ കേസില്‍ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.
അന്‍സിബയ്ക്കെതിരെ ഡിജിറ്റല്‍ തെളിവുണ്ട് എന്നാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയില്‍ തന്റെ പരാതി കേള്‍ക്കാന്‍ മാലാ പാര്‍വതി, രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ സംഘടന തീരുമാനമെടുത്തിരുന്നില്ല. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് ഓഫീസ് ജീവനക്കാരി അതുല്യ പരാതി നല്‍കിയത്. തനിക്കെതിരെ വ്യാജ പ്രചാരണവും ഗൂഢാലോചനയും ഭീഷണിയും നടത്തിയെന്നാണ് വോയിസ് ക്ലിപ്പ് അടക്കമുള്ള തെളിവുകളോടെ അതുല്യ പരാതി നല്‍കിയത്.
Movies
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് നടി മാലാ പാർവതി. ‘അമ്മ’ ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങൾ ചോർത്തി പുറത്തുവിട്ടത് മാലാ പാർവതിയാണെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
എന്നാൽ അത് അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെ ഫോണിൽ റിക്കാർഡ് ചെയ്ത സംഭാഷണ ശകലങ്ങൾ ആണെന്ന് മാല പറയുന്നു.
മാലാ പാർവതിയുടെ വാക്കുകൾ
''‘അമ്മ’ സംഘടനയിലെ സി.സി.ടി.വി യിലെ ഓഡിയോ ലീക്ക് ചെയ്തു എന്നും അത് മാലാ പാർവതി പുറത്ത് വിട്ടു എന്നും ഒരു ചാനൽ അവതാരകൻ പറയുന്നു. ആ വാർത്ത വാസ്തവ വിരുദ്ധമാണ്.
കുക്കു ഒരു ഹണിട്രാപ്പ് ചെയ്യാൻ നിർദ്ദേശം നൽകി എന്ന് ഒരു ആരോപണം വന്നു. അതിനെ സംബന്ധിച്ച്, ചാനൽ ചർച്ചയ്ക്ക് എനിക്കും പോകേണ്ടി വന്നു.
ഇതിൽ സത്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ, അത് വാസ്തവ വിരുദ്ധമാണെന്നും, അതിന് നേരെ എതിര് വോയിസ്, കുക്കുവിന്റെഫോണിൽ ഉണ്ട് എന്നും ചില എക്സിക്യൂട്ടീവ് അംഗങ്ങൾ പറഞ്ഞു.
അവർ കേട്ടതാണെന്നും, അതിലെ വോയിസ് പുറത്ത് വന്നാൽ മുഹമ്മദിന്റെ വീട്ടിൽ മൂന്ന് ശവങ്ങൾ ഉണ്ടാകുമെന്നും അത് കൊണ്ട് ആ വോയിസ് പുറത്ത് വിടാതെ കുക്കു ചേച്ചി പൊട്ടി കരയുകയാണ് എന്നും പറഞ്ഞു.
കേൾക്കാതെ, ഞാൻ വിശ്വസിക്കില്ല. അത് എനിക്ക് കേൾക്കണം, കേട്ടാൽ മാത്രമേ മറ്റൊരു വശം ഉണ്ട് എന്ന് ഞാൻ പറയുകയൊള്ളു എന്ന് ഞാനും പറഞ്ഞു. അങ്ങനെ എനിക്കതിന്റെ ഒരു എഡിറ്റഡ് വേർഷൻ തരുകയും ചെയ്തു. മൂന്ന് ക്ലിപ്പുകളായി.
കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണമെന്നുള്ളത് കൊണ്ടാണത്, അങ്ങനെ ചെയ്തത്. അത് സിസിടിവി ഫുട്ടേജ് അല്ല. കുക്കുവിന്റെ ഫോണിൽ റെക്കോർഡ് ചെയ്തതിന്റെ ചില സംഭാഷണ ശകലങ്ങൾ.
തെളിവില്ലാതെയും കാര്യം മനസ്സിലാക്കാതെയും ഒന്നും പറയാൻ പറ്റില്ല. ഒരാളേം വിശ്വസിക്കാൻ പറ്റില്ലെന്നേ!. ഗ്രൂപ്പിന്റെ ഭാഗമായി കഥകൾ പടയ്ക്കലാണ് ഇവരുടെ പണി. ഈ ജനറൽ സെക്രട്ടറിയെ ഒക്കെ സപ്പോർട്ട് ചെയ്തതിന്റെ ദുഃഖം തുറന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ് കൊണ്ടിരിക്കുകയാണ് ഞാൻ. അത് കൊണ്ട് തന്നെ എന്റെ തലയിൽ ചാരും എന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു.
എങ്കിലും പിംപ് എന്നൊക്കെ പറഞ്ഞ് പരത്തുന്നതിനോട് എനിക്ക് വിയോജിപ്പുമുണ്ട് എന്നുള്ളത് കൊണ്ട് അവർ പറയുന്നത് കേൾക്കാൻ തയാറായി എന്ന് മാത്രം. ഇനി .... നോട്... താങ്കൾപുറത്ത് വിട്ട, ‘ ഐ ഗേവ് ഇറ്റ് ടു മാലാ’.
‘ഷി ആസ്ക്ഡ്’ എന്ന കുക്കുവിന്റെ വോയ്സ് നോട്ട് വിഡിയോയിൽ കേട്ടു. സത്യമാണ്. ഞാൻ ചോദിച്ചിരുന്നു. ഇത് സ്വന്തം ഫോണിൽ നിന്നാണ് എന്ന് കുക്കു തന്നെ പറഞ്ഞ മെസേജ് എന്റെ കൈയിലുണ്ട്. ‘അമ്മ’യിലെ സിസിടിവി സൈബർ വിദഗ്ദ്ധർ ചെക്ക് ചെയ്യട്ടെ. ആ ആന മണ്ടത്തരം ഞാൻ ചെയ്യില്ല. നിയമത്തെ കുറിച്ച് സാമാന്യ ബോധമുണ്ട്.
ഒരാളെ പിംപ് എന്നും അപസർപ്പക കഥകൾ മെനയുന്ന ആൾ എന്നൊക്കെ പറഞ്ഞ് ടാഗ് ചെയ്യുമ്പോൾ പോലും തെളിവില്ലാതെ സപ്പോർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അത് കൊണ്ടാണ്, മറ്റൊരു വേർഷൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ കേൾക്കണം എന്ന് നിർബന്ധം പിടിച്ചത്.
ഒരു സൈഡ് മാത്രം പറയും, അത് നമ്മൾ വിശ്വസിച്ചോണം എന്ന് നിർബന്ധമുള്ള യൂട്യൂബർമാരുടെയും, അവിടേം ഇവിടേം പറയുന്ന മുഹമ്മദ്മാരുടെ കാലം! ഈ വിഷയത്തിൽ എന്റെ നിലപാട് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. നിലവിലെ സാഹചര്യത്തിൽ ഭരണസമിതിക്ക് തുടരാനുള്ള ധാർമ്മിക യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം.
അതേസമയം, ഒരു വിഷയത്തിന്റെ ഒരു വശം മാത്രം കേട്ട് അത് വിശ്വസിക്കണമെന്ന് നിർബന്ധിക്കുന്ന സംസ്കാരത്തോടും, തെളിവില്ലാതെ വ്യക്തിഹത്യ നടത്തുന്ന പ്രവണതകളോടും എനിക്ക് യോജിപ്പില്ല. അതുകൊണ്ടാണ് എല്ലാ വശങ്ങളും കേൾക്കാൻ ഞാൻ തയ്യാറായത്.തയ്യാറായത് എന്ന വാക്കിനെക്കാൾ മെനക്കെട്ടത് എന്ന് പറയുന്നതാവും ശരി. പിന്നെ ചാനലിൽ വന്നത്.. അത് നിങ്ങൾ അവരോട് ചോദിക്കുക''.
Movies
സിനിമകളുടെ വ്യാജ പതിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കുമെന്നും ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോട്ടും ആന്റി പൈറസി സോണൽ ഓഫീസുകൾ ആരംഭിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിവിധ സിനിമാസംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തരപ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തരപ്രശ്നങ്ങൾ 'അമ്മ'തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികളും ഉറപ്പുനൽകി.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിംഗ് സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്തത്. സിനിമ മേഖലയ്ക്ക് മോശം വരുന്ന ഒന്നും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിനിമാസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ മുതിർന്ന താരങ്ങൾ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. സിനിമാ വ്യവസായത്തിലല്ല, താരസംഘടനയിലാണ് പ്രശ്നങ്ങൾ. സംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ചൊവാഴ്ച വൈകീട്ട് സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കേൾക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ട് താനിതുവരെ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്. അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
ഇവിടെ ചലച്ചിത്രങ്ങൾക്ക് അവരുടെ നിർമാണത്തിന്, അവയുടെ മാർക്കറ്റിംഗിന് ഒക്കെ സർക്കാരിന്റെ ഭാഗത്തുനിന്ന് ചില സഹായങ്ങൾ വേണം. കൊടുക്കാൻ തയാറുമാണ്. അത്തരം കാര്യങ്ങളിലാണ് നമുക്ക് സിനിമയെ സഹായിക്കാൻ കഴിയുക.
താര സംഘടനക്കകത്തുള്ള കുറേയധികം പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും അറിയുന്നുണ്ട്. ഇതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി മൊഴി നല്കി നടി ലക്ഷ്മിപ്രിയ. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന് അന്‍സിബ പറയുന്നത് തെറ്റാണെന്നും തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ പിന്നില്‍ ആരുമില്ല. എനിക്ക് പ്രത്യേകമായി അജണ്ടയുമില്ല. രണ്ടുപേര്‍ തമ്മിലുള്ള ഒരു പ്രശ്നം സംഘടനയല്ല പരിഹരിക്കേണ്ടത്. എന്റെ ഫോണിലേക്ക് അനാവശ്യം എന്ന് തോന്നുന്ന ഒരു മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ പുള്ളിക്കാരി ബാധ്യസ്ഥയായിരുന്നു. എനിക്ക് നിയമപരമായി പോകണമെങ്കില്‍ അതിനുള്ള അധികാരമില്ലേ.
കൈയ്യിലുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കും. അവിടെ എന്ത് നടന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. അത് മുഴുവന്‍ കൈമാറും. അന്‍സിബയെ മൂന്നു മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസ് അതോറിറ്റിയാണ്. എന്റെ ഓര്‍മ്മയില്‍ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണ് ഞങ്ങള്‍ അവിടെ ഇരുന്നത്.
ഇത്ര കൃത്യമായി സമയം പറയണമെങ്കില്‍ എന്റെ കൈയ്യില്‍ അതിനുള്ള സോളിഡ് തെളിവുകള്‍ ഉള്ളതു കൊണ്ടാണ്. ഒരു സംഘടനയിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടോ? നമ്മള് രണ്ടു പേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക, നമ്മള് സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോള്‍, അതില്‍ സംഘടനയ്ക്ക് എന്താണ് ബാധ്യത.
എനിക്ക് ഇപ്പോഴും അന്‍സിബ ഹസന് എന്ന വ്യക്തിയോട് യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യങ്ങളുമില്ല. പിന്നെ ഡിസംബര്‍ പത്താം തീയതി ഇങ്ങനൊരു മെസേജ് അയച്ചിട്ട് പോലും ഡിസംബര്‍ 14-ാം തീയതി ആ മോളെ കണ്ടപ്പോള്‍ ഞാന്‍ വാങ്ങിച്ചു വച്ചിരുന്ന ഗിഫ്റ്റ് വരെ കൊടുത്തിട്ടുണ്ട് എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
Movies
നടി അൻസിബ ഹസനുമായി ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നപറഞ്ഞ് നടി ലക്ഷ്മിപ്രിയ രംഗത്ത്. തന്റെ ഫോണിലേക്ക് വന്ന അനാവശ്യമായ ഒരു സന്ദേശമാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ഒരു പൗരയെന്ന നിലയിൽ അതിനെതിരെ പ്രതികരിക്കാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു.
‘‘പോലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നമ്മുടെ പക്കലുള്ള തെളിവുകളും വിവരങ്ങളും ഒക്കെ നമ്മൾ നൽകും. ഇവർ പല രീതിയിലും തെളിവുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതിയുമായി പോകുന്നതിന് മുൻപ്, അവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണോ എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അന്വേഷിച്ച ശേഷമുള്ള ഒരു ആസൂത്രിത നീക്കം ആയിരുന്നല്ലോ ഇത്.
അങ്ങനെയാണ് കേസ് കൊടുത്തത്. അതുകൊണ്ട് തന്നെ, ഞങ്ങൾ അവിടെ എത്ര സമയം ചിലവഴിച്ചു എന്നതുൾപ്പെടെ, അവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ എന്റെ പക്കലുണ്ട്. അത് മുഴുവനായും ഞാൻ ഇന്ന് പോലീസിന് കൈമാറും.
എന്റെ ഫോണിലേക്ക് എനിക്ക് അനാവശ്യമെന്ന് തോന്നുന്ന ഒരു സന്ദേശം അയയ്ക്കുമ്പോൾ അതിന് മറുപടി നൽകാൻ ആ കുട്ടി ബാധ്യസ്ഥയായിരുന്നു.
ഡിസംബർ പത്താം തീയതി വന്ന സന്ദേശത്തിന് ജനുവരി 21 വരെ ഞാൻ പരാതി നൽകിയിരുന്നില്ല; ജനുവരി 22-നാണല്ലോ പരാതിപ്പെടുന്നത്. അപ്പോൾ എന്റെ ഫോണിലേക്ക് വരുന്ന ഒരു അനാവശ്യ സന്ദേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ?
അതിൽ പരാതി നൽകണമായിരുന്നോ ഇല്ലയോ എന്നത്, എന്റെ ഭർത്താവ് പ്രശ്നമാക്കിയത് വിട്ടേക്കൂ, എന്റെ ഫോണിലേക്ക് അങ്ങനെ ഒരു സന്ദേശം വരുമ്പോൾ തീർച്ചയായും നിയമപരമായി മുന്നോട്ട് പോകാൻ എനിക്ക് അവകാശമില്ലേ.
പിന്നെ, മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയോ ഇല്ലയോ എന്നത് പോലീസ് അധികാരികളാണ് സ്ഥിരീകരിക്കേണ്ടത്. എങ്കിലും എന്റെ ഓർമയിൽ ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കൻഡും മാത്രമാണ് ഞങ്ങൾ അവിടെ ഇരുന്നത്. ഇത്ര കൃത്യമായി ഞാൻ ആ സമയ ദൈർഘ്യം പറയണമെങ്കിൽ, എന്റെ പക്കൽ അതിന് കൃത്യമായ, ശക്തമായ തെളിവുകളുണ്ട് എന്ന് കരുതിക്കൊള്ളൂ.
നമ്മൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക. നമ്മൾ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഘടനയ്ക്ക് എന്താണ് ബാധ്യത? അത് സംഘടനയാണോ അന്വേഷിക്കേണ്ടത്? നമ്മൾ അത് നിയമപരമായി തന്നെയാണ്.
ഞാൻ ഇതുമായി ബന്ധപ്പെട്ട് സംഘടനയിൽ പരാതി നൽകിയിട്ടില്ല. കാരണം, എനിക്ക് പരാതിപ്പെടേണ്ട സ്ഥലമല്ല സംഘടന എന്ന വിവേകബുദ്ധി എനിക്കുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കേണ്ടത് സംഘടനയല്ല; അതിന് സംഘടനയ്ക്ക് എന്താണ് ബാധ്യതയുള്ളത്?
ഞങ്ങൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളും ഒരേ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആണെന്നത് ശരിയാണ്, എന്നാൽ അതിൽ സംഘടനയ്ക്ക് എങ്ങനെയാണ് റോൾ ഉള്ളത്? ഞാൻ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല, ഉന്നയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നുമില്ല.
എന്നാൽ കേസ് ആയതിനു ശേഷം, അൻസിബ കുറെ ഊഹാപോഹങ്ങൾ പറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു.
ആ സന്ദേശത്തിന് ഞാൻ അപ്പോൾ തന്നെ മറുപടി നൽകി. ‘‘മോൾ ഈ ഘോരഘോരം പറയുന്ന ഒരു കാര്യങ്ങളും എന്റെ പരാതിയിൽ ഇല്ല; നാലേ നാല് വരികൾ മാത്രമുള്ളതാണ് എന്റെ പരാതി. ഈ പറയുന്ന വിഷയങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല’’ എന്ന് ഞാൻ അന്ന് തന്നെ വ്യക്തമാക്കിയതാണ്.
ഈ കേസുമായി ബന്ധപ്പെട്ട് ന്യായം ആരുടെ ഭാഗത്താണെന്ന് പറയേണ്ടത് ഞാനല്ലല്ലോ. എന്റെ ശരി എനിക്കറിയാം. ഞാൻ നാളിതുവരെ ജീവിച്ചതും മുന്നോട്ട് പോയതും എന്റെ ശരികളിലൂടെ മാത്രമാണ്. എന്റെ പിന്നിൽ ആരുമില്ല, എനിക്ക് പ്രത്യേക അജണ്ടകളുമില്ല.
എനിക്ക് ഇപ്പോഴും അൻസിബ ഹസ്സൻ എന്ന വ്യക്തിയോട് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ല. അതിന്റെ കാരണം വ്യക്തമാക്കാം—ഡിസംബർ പത്താം തീയതി ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടുപോലും, ഡിസംബർ 14-ാം തീയതി തിരുവനന്തപുരത്ത് വച്ച് ഞാൻ ആ മോളെ കണ്ടപ്പോൾ, അവൾക്കായി ഞാൻ വാങ്ങി സൂക്ഷിച്ചിരുന്ന സമ്മാനം വരെ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്.
അപ്പോഴും ഞാൻ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിരുന്നു. ‘എന്താണ് അങ്ങനെ ഒരു സന്ദേശം അയച്ചത്, അതിന്റെ മറുപടി പറയൂ’ എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ, റൂമിലേക്ക് വന്ന് പറയാം എന്ന് പറഞ്ഞെങ്കിലും പിന്നീട് പറഞ്ഞില്ല.
പല അവസരങ്ങളിൽ ഞാൻ ഇത് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സംഭവത്തിന് മുൻപും പിൻപുമുള്ള ഞങ്ങളുടെ ചാറ്റുകൾ നോക്കിയാൽ തന്നെ നിങ്ങൾക്ക് അത് മനസിലാകും; എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട വിധത്തിൽ ആ കുട്ടിയോ ഞാനോ പരസ്പരം പെരുമാറിയിട്ടില്ല.
ചുരുക്കത്തിൽ, അവൾ അയച്ച ആ ഒരു സന്ദേശം എന്നെ ഒരുപാട് വേദനിപ്പിച്ചു. എനിക്ക് മാനസികമായി ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് ഞാൻ പോലീസിൽ പരാതി നൽകിയത്.’’ലക്ഷ്മിപ്രിയയുടെ വാക്കുകൾ.
Movies
അമ്മ സംഘടനയിലെ നിലവിലെ ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതി നടി മാലാ പാർവതി.
നടി അൻസിബ ഹസൻ ഉന്നയിച്ച വർഗീയ വിവേചന ആരോപണം, നീനാ കുറുപ്പും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കങ്ങളിലെ അലംഭാവം, ഓഫീസ് മാനേജരെ നിയമവിരുദ്ധമായി പുറത്താക്കിയ ജനറൽ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടി എന്നിവയെല്ലാം കത്തിൽ നിരത്തിയിട്ടുണ്ട്.
മാലാ പാർവതിയുടെ തുറന്ന കത്ത്
''പ്രിയപ്പെട്ട അമ്മ സംഘനയ്ക്ക് ഒരു തുറന്ന കത്ത്.. അമ്മ സംഘടനയിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെ അതീവ ഖേദത്തോടെയാണ് ഞാൻ കാണുന്നത്.
മുൻകാലങ്ങളിലും ‘അമ്മ’ സംഘടന പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സംഘടന പൊതുസമൂഹത്തിന്റെ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിർവഹണവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു. പകരം ഉൾപ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.
നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സമയബന്ധിതമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതായിരുന്നു. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാൻ പോലും സാധിച്ചില്ലെന്നാണ് അറിയുന്നത്. അത്തരം സാഹചര്യം സംഘടനയുടെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്.
ഓഫിസ് മാനേജർ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതായിരുന്നു.
അത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് പരാതി വാങ്ങി ആവശ്യമായ അന്വേഷണം നടത്തുകയും, ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറൽ സെക്രട്ടറി സ്വന്തമായി, നടപടികൾ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
സംഘടനയുടെ വൈദ്യുതി ബിൽ ഓഫിസ് മാനേജറുടെ ശമ്പളത്തിൽ നിന്ന് അടയ്ക്കാൻ ആവശ്യപ്പെട്ടതായി അറിയുന്നു. അത് തിരിച്ച് കൊടുക്കുമായിരുന്നെങ്കിൽ പോലും, ഇത്തരം നടപടികൾ അമ്മ പോലെ ഒരു സംഘടനയുടെ ഭരണരീതിയുമായി പൊരുത്തപ്പെടുന്നതല്ല. സ്റ്റാഫായി വന്നവരെ ഭരണ സമിതി അംഗങ്ങൾക്കുള്ള അതേ അധികാരം നൽകിയത് ഭരണനിർവഹണത്തിന്റെ പിഴവാണ്.
ഭരണനിർവഹണത്തിന്റെ കാര്യത്തിൽ ആവശ്യമായ ആശയവിനിമയവും സുതാര്യതയും ഈ കാലയളവിൽ ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നു. അംഗങ്ങളുടെ ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്തതും, നിർണായക വിഷയങ്ങളിൽ വ്യക്തത ഇല്ലാത്തതും സംഘടനയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്.
അംഗങ്ങൾ തമ്മിലുള്ള പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങളും സംഘടനയുടെ അന്തസിനെ മുറിവേൽപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം എന്നാണ് ഒരു അംഗം എന്ന നിലയിൽ എന്റെ അഭിപ്രായവും ആവശ്യവും.
അൻസിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്. വർഗീയതയോ വിവേചനമോ സംബന്ധിച്ച ആരോപണങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത് സ്വാഭാവികമാണ്. അത്തരം ചർച്ചകൾ ഒഴിവാക്കണമെന്ന് നിർദേശിക്കുന്നതിനേക്കാൾ ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് സംഘടനയുടെ ഉത്തരവാദിത്തം.
അൻസിബ, നീനാ കുറുപ്പ് തുടങ്ങിയ അംഗങ്ങൾ നൽകിയ പരാതികൾക്ക് പുറമേ മറ്റ് പരാതികളും നിലനിൽക്കുന്നുവെന്നാണ് അറിയുന്നത്. അത്തരം വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ നിഷ്പക്ഷമായും വിശ്വാസ്യതയോടെയും ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരുന്നത് നിരാശാജനകമാണ്. അംഗങ്ങൾ തമ്മിലുള്ള അനുചിതമായ ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പരാതികളും പൊതുസമൂഹത്തിൽ ചർച്ചയാകുന്ന സാഹചര്യം സംഘടന ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഞാനും ഈ വിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരും പൊതുമുഖങ്ങളുമായിരിക്കുമ്പോൾ പൊതുസമൂഹത്തിന്റെ വിലയിരുത്തലിനും ചോദ്യങ്ങൾക്കും വിധേയരാകുന്നത് സ്വാഭാവികമാണ്.
ഒളിച്ചിരിക്കുക എന്നത് എന്റെ രീതിയല്ല. നിയമപരമായി തെറ്റായ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. നിലവിലെ ഭരണസമിതിയിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന ഒരാൾ എന്ന നിലയിൽ, ഈ കത്ത് എഴുതുന്നത് എന്റെ ധാർമിക ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.
അതിനാൽ, അമ്മ സംഘടനയുടെ താത്പര്യവും വിശ്വാസ്യതയും മുൻനിർത്തി നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് ഞാൻ വീണ്ടും ആവശ്യപ്പെടുന്നു''.
മാലാ പാർവതിയുടെ കുറിപ്പിന് അൻസിബയോടൊപ്പം എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ നൂറുവട്ടം അൻസിബയോടൊപ്പം എന്നാണ് മാലാ പാർവതി മറുപടി നൽകിയത്.
Movies
നീന കുറുപ്പിന്റെ ശബ്ദ സന്ദേശം ഉള്‍പ്പെടെയാണ് താന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതെന്ന് താരസംഘടനയായ 'അമ്മ' ഓഫീസ് ജീവനക്കാരി അതുല്യ. തൊഴില്‍ പീഡനം പുറത്തു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് അതുല്യ പരാതി നല്‍കിയത്.
എന്നെ ടെര്‍മിനേറ്റ് ചെയ്തതിന്റെ ഭാഗമായി കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും നീന കുറുപ്പും ഉണ്ടാക്കിയ വലിയൊരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. സെക്യൂരിറ്റി എന്നെ വിളിച്ച് ഈ കാര്യങ്ങള്‍ പറയാന്‍ അയാളെ ഏല്‍പ്പിച്ചുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് ഉള്‍പ്പെടെയാണ് പരാതി കൊടുത്തിട്ടുള്ളത്.
ഞാന്‍ തൊഴില്‍ പീഡന പരാതി കൊടുത്തതിന് പിന്നാലെ നീന കുറുപ്പിന്റെ ഒരു ഓഡിയോ പുറത്തു വന്നിരുന്നു. നീന കുറുപ്പ് എന്നോട് സംസാരിച്ച ഒരു ഓഡിയോ തെളിവായി നല്‍കിയിരുന്നു. ഞാന്‍ വിക്ടിം ഗെയിം ആണ് കളിക്കേണ്ടിയിരുന്നത്, ലക്ഷ്മിപ്രിയ ചീത്ത വിളിച്ചപ്പോള്‍ ഞാന്‍ അതായിരുന്നു മോളെ ചെയ്തത് എന്നൊക്കെ പറയുന്ന ഒരു ഓഡിയോയാണ്.
മാധ്യമങ്ങളോട് സംസാരിച്ചതിന്, ഒരുത്തനുമായി ബന്ധമുണ്ടാക്കിയിട്ട് നാളെ വെര്‍ജിന്‍ ആണെന്ന് പറഞ്ഞാല്‍ മതിയോ എന്നൊക്കെ ചോദിക്കുന്ന ഓഡിയോ, ഇതെല്ലാം ചേര്‍ത്താണ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തിട്ടുള്ളത് എന്ന് അതുല്യ പ്രതികരിച്ചു.
അമ്മ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം അതുല്യയെ തിരിച്ചെടുത്തിരുന്നു. ഉണ്ണി ശിവപാലും കുക്കു പരമേശ്വരനും എടുത്ത നടപടി റദ്ദാക്കി അതുല്യയെ അമ്മയില്‍ തിരിച്ചെടുത്തതായാണ് പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചത്. അന്ന് മുതല്‍ വീട്ടിലിരുന്നാണ് സംഘടനയക്ക് വേണ്ടി അതുല്യ പ്രവര്‍ത്തിക്കുന്നത്.
Movies
അമ്മയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ പരസ്യ പ്രതികരണത്തിന് വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ശ്വേത മേനോൻ. എക്സിക്യുട്ടിവ് അംഗങ്ങൾ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. സംഘടനയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളുണ്ടെങ്കിലും അത് ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും ശ്വേത പറഞ്ഞു.
‘‘അമ്മയിൽ എന്ത് കാര്യങ്ങളുണ്ടെങ്കിലും അത് ഞങ്ങളുടെ ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ. അല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ‘അമ്മ’യുടെ ഓഫിസിൽ വന്നു ചോദിക്കാം.
എല്ലാർക്കും അവിടെ സ്വാഗതം ആണ്. എല്ലാ അംഗങ്ങൾക്കും എന്റെയും കുക്കുവിന്റെയും നമ്പറുകൾ അറിയാം, അവർക്ക് വിളിക്കാം , എല്ലാം ചോദിക്കാം. ഇത് ഞാനൊരു അഭ്യർഥനയ്ക്കായി പറയുകയാണ്, ഇനി മുതൽ ‘അമ്മ’യുടെ അംഗങ്ങൾ ആരാണെങ്കിലും, ജനറൽ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ ആരായാലും, അമ്മയെപ്പറ്റി ഒരു കാര്യവും മാധ്യമങ്ങളോട് പറയില്ല.’’ശ്വേത മേനോൻ പറഞ്ഞു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ വിവാദ കരാര്‍രേഖ പുറത്ത്.
ദല്ലാള്‍ നന്ദകുമാറിന്റെ സഹായത്തോടെയാണ് ‘അമ്മ’സംഗമം സംഘടിപ്പിച്ചത്. നന്ദകുമാര്‍ ചെയര്‍മാനായ വെണ്ണലയിലെ ക്ഷേത്രമായിരുന്നു മുഖ്യ സ്പോണ്സര്.
കുടുംബ സംഗമ സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഔദ്യോഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാന്‍ മുന്‍കൈയെടുത്തത് പ്രസിഡന്റായ ശ്വേത മേനോനുമാണ്.
അശരണരായ കലാകാരന്മാരെ സഹായിക്കാന്‍ ക്ഷേത്രം നല്കാന് തീരുമാനിച്ച തുക സംഭാവനയായി സ്വീകരിക്കുന്നതിനു പകരം സ്പോണ്സര്ഷിപ്പാക്കി മാറ്റിയത് ശ്വേത മേനോനാണെന്നാണു റിപ്പോര്‍ട്ട്.
Movies
അമ്മയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. അമ്മയിലെ അംഗങ്ങൾ തന്നെ ചേരിതിരിഞ്ഞ് പ്രത്യാക്രമണം നടത്തുമ്പോൾ നടി അൻസിബ ഹസനെതിരെ പോലീസിൽ പരാതി നൽകിയ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ.
അൻസിബ തന്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്നും കുടുംബം മോശമാകുമെന്ന ഘട്ടത്തിലാണ് അൻസിബയ്ക്കെതിരെ പരാതി നൽകിയതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ
‘അൻസിബ ഹസനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ എന്ന ഞാൻ ആണ്.
ഡിസംബർ 10ന് രാത്രി അൻസിബ ഹസൻ എന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് ഞാൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്ന് അൻസിബ പറഞ്ഞു.
ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ എടുക്കുകയോ ചെയ്തില്ല.
എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്.
മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.’
Kerala
കൊച്ചി: നടി അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തനിക്കെതിരേ ഇത്തരം ആരോപണം ആദ്യമായാണ്. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. താന്‍ ഷോമാന് അല്ല. പ്രവര്‍ത്തിക്കുന്ന ആളാണ്.
അന്‍സിബ സഹോദരിയെപ്പോലെയാണ്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ല. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്തകള്‍ അറിയുന്നത്. തീരുമാനമെടുക്കേണ്ടത് ‘അമ്മ’യാണ്. ഇപ്പോള്‍ നടക്കുന്നത് പരദൂഷണമാണെന്നും ടിനി ടോം കൊച്ചിയിൽ പ്രതികരിച്ചു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്നു താന്‍ രാജിവയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നു നടി അന്‍സിബ ഹസന്. തനിക്കെതിരേ നടന് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. താന്‍ ആരോടു സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ സൃഷ്ടിക്കുമായിരുന്നു.
തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തര ശ്രമം നടത്തി. താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായി പറഞ്ഞുപരത്തി. ജിഹാദിയെന്നു വിളിച്ച് അധിക്ഷേപിച്ചുവെന്നും അന്‍സിബ പറഞ്ഞു. താന്‍ മാനസികമായി ആകെ തകര്‍ന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയില്‍നിന്നു പുറത്താകുമെന്ന് ഭയന്നാണെന്നും നടി പറയുന്നു.
ടിനിക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. രാജിവച്ചതിന്റെ യഥാര്‍ഥ കാരണം ആളുകള്‍ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി വാർത്താമാധ്യമങ്ങളോട് പറഞ്ഞു.
അന്‍സിബ ഹസന്റെ നടൻ ടിനി ടോമിനെതിരേയുള്ള പരാതി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന് പറഞ്ഞു. ആദ്യം സംഘടനയില്‍ പരാതി നല്‍കിയിരുന്നില്ല.
മാധ്യമങ്ങളിലൂടെ ഇത് അറിഞ്ഞശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ മെയില്‍ അയച്ചിരുന്നു. അന്‍സിബ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളാണ് മെയിലിലും ഉണ്ടായിരുന്നത്. പരാതി ലഭിച്ച സാഹചര്യത്തില്‍ വിഷയം സംഘടനയില്‍ ചര്‍ച്ച ചെയ്യുമെന്നും ശ്വേത പറഞ്ഞു.
ജനുവരിയില്‍ അന്‍സിബ തന്നെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറഞ്ഞിരുന്നു. അത് വ്യക്തിപരമായ കാര്യമായിരുന്നതിനാല്‍ സംഘടനയ്ക്ക് ഇടപെടുന്നതില്‍ പരിമതിയുണ്ടായിരുന്നു ശ്വേത പറഞ്ഞു.
അന്‍സിബയുടെ ആരോപണങ്ങള്‍ ടിനി ടോം നിഷേധിച്ചു. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ജിഹാദി ആരോപണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Movies
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും താന്‍ രാജി വയ്ക്കാന്‍ കാരണം നടന് ടിനി ടോം ആണെന്ന് നടി അന്‍സിബ ഹസന്. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകളുണ്ടാക്കുമെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചതായുമാണ് അന്‍സിബ പറയുന്നത്.
താന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് സംഘടനയിലെ മറ്റ് അംഗങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞു. ഇക്കാര്യം കേട്ട നടി നീന കുറുപ്പ് ആണ് തന്നോട് പറഞ്ഞത്. തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിച്ചു. താന്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുതലാണ് ആരോപണങ്ങള്‍ തുടങ്ങിയത്.
ടിനി ടോമിന്റെ ഡ്രൈവറെ അടക്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. മുന്‍ ജോയിന്റ് സെക്രട്ടറിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. സെക്രട്ടറിക്കെതിരെ ടിനി ടോം മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് തനിക്കെതിരെ നടന് തിരിയാന്‍ കാരണമായത്.
ഇത്രയും കാലം ഒന്നും പറയാതെയിരുന്നത് സിനിമയില്‍ നിന്നും പുറത്താക്കുമെന്ന് പേടിച്ചാണെന്നും അന്‍സിബ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ കോള്‍ എടുക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.
അതേസമയം, അന്‍സിബ ഫെബ്രുവരിയില്‍ രാജി വച്ചതായാണ് മേയ് മാസം ആദ്യം നടന്ന അമ്മ യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോന് പ്രതികരിച്ചത്. വ്യക്തിപരമായ തിരക്കുകള്‍ കാരണം രാജി വച്ചുവെന്നായിരുന്നു വിശദീകരണം.
Movies
താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്കിടെ പ്രതികരിച്ച് ട്രഷറർ ഉണ്ണി ശിവപാൽ. ‘ചെകുത്താൻ പനപോലെ വളരട്ടെ’ എന്നാണ് ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.
അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യയുടെ പരാതിയെത്തുടർന്ന് സംഘടനയിൽ നിന്ന് നടപടി നേരിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പരസ്യ പ്രതികരണത്തിന് എത്തുന്നത്.
അതുല്യയെ മാനസികമായി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു എന്ന പരാതി ഉയർന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് സംഘടനയിലുണ്ടായത്.
ഇതിനെത്തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ണി ശിവപാലിനെ ട്രഷറർ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ട്രഷററുടെ താൽക്കാലിക ചുമതലകൾ നടൻ കൈലാഷാണ് നിർവഹിക്കുന്നത്.
ഉണ്ണി ശിവപാൽ തനിക്ക് ലഭിച്ച ഔദ്യോഗിക പദവി പൂർണമായും ദുരുപയോഗം ചെയ്തു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോം പറഞ്ഞിരുന്നു.