അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടി മല്ലികാ സുകുമാരൻ പങ്കുവെച്ച ഒരു ഇംഗ്ലിഷ് കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇത്രയും മികച്ച ഭാഷയിലുള്ള കുറിപ്പ് മകൻ പൃഥ്വിരാജ് എഴുതി നൽകിയതാണോ എന്ന ചോദ്യങ്ങളുമായി നിരവധിപേരാണ് കമന്റ് സെക്ഷനിൽ എത്തിയത്. ഇതിന് പിന്നാലെ ചില വാർത്തകളിൽ തലക്കെട്ട് പോലും പൃഥ്വിരാജിന്റെ ഇംഗ്ലീഷാണോ ഇതെന്ന തരത്തിലായി. തുടർന്ന് ഇതിന് കൃത്യമായ മറുപടിയുമായി മല്ലിക തന്നെ രംഗത്തെത്തി.
തനിക്ക് ഇംഗ്ലിഷ് എഴുതാൻ മക്കളുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും മകന്റെ ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ പ്രശംസയെന്ന നിലയിൽ ഒരു അമ്മയെന്ന നിലയ്ക്ക് ഈ ചോദ്യത്തെ താൻ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നുവെന്നും മല്ലികാ സുകുമാരൻ കുറിച്ചു.
മല്ലികാ സുകുമാരന്റെ കുറിപ്പിന്റെ പൂർണരൂപം
"മനോരമ മലയാളം ഓൺലൈൻ സാരഥികളോട് ഒരു അപേക്ഷ..... ഇംഗ്ലിഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന് ചോദിക്കുന്നവർക്കുള്ളതാണ് ഈ പോസ്റ്റ്. ഏതാണ്ട് പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് ചലച്ചിത്ര വികസന കോർപറേഷൻ തലപ്പത്ത് ഒരു ചെയർമാൻ ഉണ്ടായിരുന്നു... യശശരീരനായ ശ്രീ.സുകുമാരൻ.
അദ്ദേഹം അക്കാലത്തു ആദരണീയനായ ശ്രീ.കെ. കരുണാകരനുമായി ആലോചിച്ച് തയ്യാറാക്കിയ ഒരു പ്രോജക്ട് ഉണ്ട്. ആ ഫയൽ സുരക്ഷിതമായി എന്റെ കൈയിൽ ഇന്നും ഉണ്ട്. അതു പരസ്യപ്പെടുത്തുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ പൊളിറ്റിക്കൽ മര്യാദയും ചട്ടവും അനുസരിച്ച് എന്റെ സുകുവേട്ടൻ അത് മാറ്റിവെച്ചു.
പുതിയ സർക്കാർ വന്നപ്പോൾ വേണ്ടപ്പെട്ടവർ പലരും ഉണ്ടായിരുന്നിട്ടും, ലീഡറുടെ സ്വപ്നമായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അത് വീണ്ടും അവതരിപ്പിക്കാൻ കൂട്ടാക്കിയില്ല.
രണ്ടാഴ്ച മുൻപ് ഈ പ്രോജക്ടിന്റെ കാര്യം ഇന്നത്തെ ഭരണ നേതൃത്വത്തിൽ ഉള്ള ഒരു പ്രമുഖ വ്യക്തിയോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതാണ് എന്റെ കുറിപ്പിന്റെപ്രധാന സാരാംശം. അന്ന് എ ഐയും വി എഫ് എക്സും പോലെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും പ്രയോഗത്തിൽ ഇല്ല. പുതിയ സർക്കാർ സിനിമാ വ്യവസായത്തിന് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വായിച്ചപ്പോൾ, വേണ്ട മാറ്റങ്ങൾ വരുത്തി കാണേണ്ടവർക്ക് കൊടുത്താലോ എന്ന് തോന്നി.
മനോരമ ബാലജനസഖ്യം ആണ് കലാകാരിയായും പ്രസംഗികയായും എന്നെ പരിപോഷിപ്പിച്ചെടുത്തത്. അത് അവിടുത്തെ അഗ്രഗണ്യരായ സാരഥികൾക്കറിയാം. എനിക്കുവേണ്ടി ഒരു വരി പോലും എഴുതാൻ എന്റെ മക്കളോട് നാളിതുവരെ ഞാൻ പറഞ്ഞിട്ടില്ല. അത്യാവശ്യം നാലു ഭാഷ ഒരുവിധം കൈകാര്യം ചെയ്ത് ഒപ്പിക്കുന്ന ആളാണ് ഞാൻ. പോരെങ്കിൽ ഒരു ഇംഗ്ലിഷ് അധ്യാപകനും വക്കീലും ആയിരുന്ന സുകുമാരൻ എം.എ എൽ.എൽ.ബിയുടെ ഇംഗ്ലിഷ് ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ല. എങ്കിലും എന്റെ മകന്റെ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനത്തിന് കിട്ടിയ ഒരു പ്രശംസയായി അമ്മ എന്ന നിലയിൽ ഞാൻ ഈ ചോദ്യത്തെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു.
ചലച്ചിത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു കത്ത് ചിലരുടെയൊക്കെ കൈകളിൽ എത്തിക്കാൻ എന്നെ ഒരുപാട് നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത, എന്നെപ്പോലെ മക്കൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഹോദരിയുണ്ട്..... സ്നേഹം കണ്മണി.
അമ്മ ജനറൽ ബോഡി മീറ്റിംഗിൽ, അന്തരീക്ഷം മേഘാവൃതം ആയതിനാൽ ഒന്നും പറയാതെ മടങ്ങി...
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മല്ലികാ സുകുമാരൻ തയ്യാറാക്കിയ കത്തിന്റെ മലയാള പരിഭാഷ
സ്വീകർത്താവ്:
എക്സിക്യൂട്ടീവ് കമ്മിറ്റി,
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (AMMA),
കൊച്ചി.
വിഷയം: കേരള സർക്കാരിന്റെ 2026-27 ബജറ്റിലെ വ്യവസായ പദവി സിനിമാ മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച്.
ആദരണീയരായ അംഗങ്ങളെ,
2026-27 ലെ ബജറ്റിൽ സിനിമയ്ക്ക് വ്യവസായ പദവി നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനം ചരിത്രപരമായ ഒരു അവസരമാണ്. കിൻഫ്ര (KINFRA) വഴി കുറഞ്ഞ നിരക്കിൽ ഭൂമി, വ്യവസായ അധിഷ്ഠിത വൈദ്യുതി നിരക്ക്, KSIDC/KFC വായ്പകൾ, വർധിപ്പിച്ച സബ്സിഡി (വനിതാ സിനിമകൾക്ക് പ്രത്യേക ആനുകൂല്യം), വിഎഫ്എക്സ് (VFX) പാർക്ക് നിർദ്ദേശം എന്നിവ കഴിഞ്ഞ 75 വർഷമായി നമ്മുടെ വ്യവസായത്തിന് ആവശ്യമായിരുന്ന ഘടനാപരമായ അടിത്തറയാണ്.
എന്നാൽ, ഈയിടെ നടന്ന അമ്മയുടെ യോഗം പ്രധാനമായും ആഭ്യന്തര തർക്കങ്ങളിലും വ്യക്തിപരമായ പ്രശ്നങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ത്രീകളുടെ അന്തസും സുതാര്യതയും വിട്ടുവീഴ്ചയില്ലാത്ത കാര്യങ്ങൾ തന്നെയണെങ്കിലും, ഈ ബജറ്റ് ആനുകൂല്യങ്ങൾ എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നത് വലിയൊരു നഷ്ടമാണ്. മുതിർന്ന പ്രതിഭകളുടെ സാന്നിധ്യത്തിൽ, പ്രതീക്ഷിച്ച ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
അടിസ്ഥാന സൗകര്യങ്ങൾ: പുതിയ ഭൂമി, വൈദ്യുതി ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഒരു വിഎഫ്എക്സ്/പോസ്റ്റ്-പ്രൊഡക്ഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി 'അമ്മ'-ഗവൺമെന്റ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക.
നിലവിൽ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും വർഷത്തിൽ ഏകദേശം 800 കോടി രൂപയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് കേരളത്തിൽ നിന്ന് നഷ്ടപ്പെടുന്നത്.
നൈപുണ്യവും പങ്കാളിത്തവും: വനിതാ സിനിമകൾക്കുള്ള സബ്സിഡി പ്രയോജനപ്പെടുത്തി, അടുത്ത 2 വർഷത്തിനുള്ളിൽ 500 സ്ത്രീകളെ അസിസ്റ്റന്റ് ഡയറക്ടർമാർ, എഡിറ്റർമാർ, ക്യാമറ വുമൺ, വിഎഫ്എക്സ് ആർട്ടിസ്റ്റുകൾ എന്നിവരായി അമ്മയുടെ പ്ലാറ്റ്ഫോമിലൂടെ പരിശീലിപ്പിക്കുക.
ഭരണം: ബാഹ്യ ഓഡിറ്റിങ്ങോടു കൂടി ഐസിസി (ICC)/ആന്റി-ഹാരാസ്മെന്റ് പോളിസികൾ നടപ്പിലാക്കുക. തൊഴിലിട സംസ്കാരം ആഗോള നിലവാരത്തിലേക്ക് ഉയരുമ്പോൾ മാത്രമേ 'വ്യവസായ പദവി' നിക്ഷേപകരിൽ ആത്മവിശ്വാസം ഉണ്ടാക്കൂ.
സർക്കാർ സിനിമയ്ക്ക് വ്യവസായത്തിന്റെ താക്കോൽ നൽകിയിരിക്കുകയാണ്. എന്നാൽ അമ്മ കൃത്യമായ തൊഴിൽ സംസ്കാരവും പ്രാപ്തിയും വളർത്തിയെടുക്കാതെ വെറും ഭൂമിയും വായ്പയും കൊണ്ട് മാത്രം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടില്ല. സമീപകാല ചിത്രങ്ങളുടെ ആഗോള വിജയത്തിന് ശേഷം ലോകം മലയാള സിനിമയെ ഉറ്റുനോക്കുകയാണ്. ഈ ബജറ്റിനെ വെറും വാർത്താ തലക്കെട്ടുകളാക്കാതെ സ്റ്റുഡിയോകളും ജോലികളും സുരക്ഷിതമായ തൊഴിലിടങ്ങളുമായി നമുക്ക് മാറ്റാം.
ഈ മാറ്റത്തിന് നേതൃത്വം നൽകാനുള്ള ധാർമ്മിക അധികാരവും അംഗബലവും അമ്മയ്ക്കുണ്ട്. ഈ ആനുകൂല്യങ്ങൾ ഉപയോഗിച്ച് 5 വർഷത്തെ ഒരു കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി സർക്കാരും സാങ്കേതിക പ്രവർത്തകരും വനിതാ പ്രൊഫഷണലുകളും ഒത്തുചേരുന്ന ഒരു പ്രത്യേക യോഗം എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ബഹുമാനത്തോടെയും പ്രതീക്ഷയോടെയും,
മല്ലികാ സുകുമാരൻ
തുടർനടപടികൾ: ഈ കത്തിന്റെ ഇമെയിലും ഹാർഡ് കോപ്പിയും കൊച്ചിയിലെ അമ്മ ഓഫീസിലേക്ക് അയയ്ക്കുന്നതിനൊപ്പം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ എന്നിവർക്കും ഇതിന്റെ പകർപ്പ് നൽകുന്നതാണ്
Tags : Mallika Sukumaran amma prithviraj