മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് വിശദ്ദീകരണ കത്ത് നൽകുമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ.
നിയമപരമായ ആദ്യപടിയായാണ് നോട്ടീസ് നൽകുന്നതെന്നും കത്ത് ലഭിച്ച് മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇവർ മറുപടി നൽകേണ്ടതുണ്ടെന്നും ശ്വേത പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് ഏകപക്ഷീയമായ വാർത്തകളാണെന്നും യഥാർത്ഥ വസ്തുത പലർക്കും അറിയില്ലെന്നും ശ്വേത വ്യക്തമാക്കി.
''ഞങ്ങളുടെ ജനറൽ ബോഡി വരാൻ ഇനി 18 ദിവസമേ ഉള്ളൂ. അപ്പൊ അതിന്റെ ഭാഗമായിട്ട് പരിപാടികളായാലും ഭക്ഷണത്തിന്റെ കാര്യങ്ങൾക്കും വേണ്ടിയുള്ള ഒരു യോഗമായിരുന്നു ഇന്ന്, ഏകദേശം ഒരു ഉച്ചവരെ ആ ചർച്ച ഉണ്ടായിരുന്നു.
പിന്നെ ഇപ്പോൾ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച വരുന്നത് നമ്മുടെ അൻസിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരുടെ കാര്യമാണ്. അവരുടെ പരാതി കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്, കാരണം അവർ നമ്മുടെ അംഗങ്ങളാണല്ലോ. അതുകൊണ്ട് അവരുടെ കാര്യം ചർച്ച ചെയ്യാൻ ഒരു സമിതി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു സമിതി എന്തായാലും ഉണ്ടാവില്ല. അതുകൂടാതെ പുറത്തുനിന്ന് നമ്മുടെ അമ്മ അംഗങ്ങളിൽ തന്നെയുള്ള മൂന്ന് പേരും കൂടി ഉൾപ്പെടെ ആകെ അഞ്ച് പേരുള്ള ഒരു നിഷ്പക്ഷ സമിതിയായിരിക്കും ഇത്.
ആരാണ്, എന്താണ് എന്നുള്ള കാര്യങ്ങൾ നമ്മൾ ഇമെയിൽ വഴി അവർക്ക് പറഞ്ഞു കൊടുക്കും. ഇതൊരു ചാരിറ്റി സംഘടനയാണ്, ഓരോ അംഗങ്ങളും ഇങ്ങനത്തെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല, എങ്കിലും അവരുടെ അഭ്യർത്ഥന നമ്മൾ കേൾക്കുന്നുണ്ട്.
രണ്ടാമത്തെ കാര്യം, നമ്മുടെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് നമ്മളോട് ഒന്നും ചോദിക്കാതെ മാധ്യമങ്ങൾ മുമ്പാകെ കുറെ കാര്യങ്ങൾ പറഞ്ഞതിന് നമ്മുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ കുറച്ച് ആൾക്കാർക്ക് നമ്മൾ കർശനമായിട്ട് വിശദീകരണക്കത്ത് കൊടുക്കുന്നുണ്ട്.
നിയമപരമായി അതാണ് നമ്മുടെ ആദ്യത്തെ പടി. കാരണം മാധ്യമപരമായ കാര്യങ്ങളെല്ലാം ഏകപക്ഷീയമാണ്, സത്യമായിട്ട് ആർക്കും ഇതിന്റെ യഥാർഥ കഥ അറിയില്ല. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എല്ലാവർക്കും നോട്ടീസ് അയക്കും, മൂന്നു മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവർ അതിന് മറുപടി തരണം.
നമ്മളെ സംബന്ധിച്ച് ഇവരെല്ലാവരും നമ്മുടെ അംഗങ്ങളാണ്, നമ്മൾ ഇവിടുന്ന് ആർക്കും ശിക്ഷ കൊടുക്കാൻ ഇത് കോടതിയല്ല. ഈ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാണ് നമ്മൾ നോക്കുന്നത്. ടിനി ടോം ഇവിടെ എല്ലാ ദിവസവും വരുന്നുണ്ട്, പക്ഷേ ചിലരുടെ വിശദീകരണം വന്നിട്ടില്ല, അവർക്ക് കമ്മിറ്റിയിൽ അത്ര വിശ്വാസമില്ല എന്നാണ് പറഞ്ഞത്. അതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഈ തീരുമാനങ്ങളെല്ലാം പിന്നീട് ജനറൽ ബോഡിക്ക് മുൻപാകെയാണ് എടുക്കാൻ പോകുന്നത്.
പിന്നെ മറ്റൊന്ന് സെക്യൂരിറ്റിയും ജനറൽ സെക്രട്ടറിയും സംസാരിച്ച ഒരു ഓഡിയോ പുറത്തുവന്ന സംഭവമാണ്. അത് ജനറൽ സെക്രട്ടറിയുടെ സ്വകാര്യ ഫോണിൽ നിന്നാണ് ചോർന്നത്. അത് ആരാണ് എന്ന് ചോദിച്ചപ്പോൾ നമ്മുടെ ജനറൽ സെക്രട്ടറി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഞാനാണ് ആ ശബ്ദസന്ദേശം മാലാ പാർവതി ചേച്ചിക്ക് കൊടുത്തതെന്ന് നമ്മളുടെ എല്ലാവരുടെയും മുൻപിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
അത് ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്, അതിനുള്ള ബാക്കി തീരുമാനങ്ങൾ നമ്മുടെ ഭരണസമിതിക്ക് ഉള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇപ്പോൾ എല്ലാവർക്കും എല്ലാം വ്യക്തമാണ്, മാധ്യമങ്ങൾ മുമ്പാകെയുള്ള കാര്യമല്ല സത്യം.
മാധ്യമങ്ങൾക്ക് എപ്പോഴും വാർത്തകൾ ഉണ്ടാക്കണം, അതിപ്പോ ഏകപക്ഷീയമാണെങ്കിലും അവരെല്ലാ വശങ്ങളുടെയും സ്റ്റോറി ചെയ്യാറില്ല. വിവാദ വാർത്തകൾക്കാണല്ലോ കുറച്ചുകൂടി കാഴ്ചക്കാരെ കിട്ടുന്നത്.
പക്ഷേ 502 ആൾക്കാരുള്ള ഈ ചെറിയ കുടുംബത്തിൽ, നമ്മൾ സ്ത്രീകളുടെ നേതൃത്വത്തിൽ തലപ്പത്ത് വന്നു കഴിഞ്ഞിട്ട് അംഗങ്ങൾക്ക് വേണ്ടി പിങ്ക് മന്തിൽ കാൻസർ കെയറും, ഐ കെയറും, മെഡിക്കൽ കിറ്റുകളും ഒക്കെയായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊന്നും ആരും സംസാരിക്കാതെ ഏകപക്ഷീയമായ വാർത്ത മാത്രം കൊടുത്ത് ദയവായി അപകീർത്തിപ്പെടുത്തരുത് എന്ന് മാത്രമേ എനിക്ക് മാധ്യമങ്ങളോട് അഭ്യർത്ഥിക്കാനുള്ളൂ. നിങ്ങൾ എപ്പോഴും നമ്മളെ സപ്പോർട്ട് ചെയ്തതുപോലെ ഈ ജനറൽ ബോഡിക്കും സപ്പോർട്ട് ചെയ്യണം.
പിന്നെ ഓഫിസ് സ്റ്റാഫ് പരാതി നൽകിയതിനെക്കുറിച്ച് കഴിഞ്ഞ തവണ നമ്മൾ സംസാരിച്ചതാണ്, ഇനി അതിൽ കൂടുതൽ വ്യക്തത കിട്ടുമ്പോൾ ഞാൻ പറയാം. സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് ഓഡിയോ പുറത്തുവന്നതിനു ശേഷം ലീവിന് പോവുകയാണ് എന്നാണ് പറഞ്ഞത്, അത്രയേ നമുക്കറിയൂ. അപ്പൊ തീർച്ചയായും സെക്യൂരിറ്റി സ്ഥാപനം പുതിയൊരാളെ നിയമിച്ചു തരും. മുഹമ്മദ് ഇപ്പോഴും ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്''. ശ്വേതാ മേനോൻ പറഞ്ഞു.
Tags : Shweta Menon amma issue meeting