പ്രതീകാത്മക ചിത്രം
കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കോടതി. ശ്വേത മേനോന്റെ ഹർജിയിൽ എറണാകുളം മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശ്വേത കോടതിയെ സമീപിച്ചത്. അമ്മയുടെ പ്രവർത്തങ്ങൾ അഡ്ഹോക്ക് കമ്മറ്റിക്ക് നടത്താൻ അധികാരം ഇല്ലെന്നാണ് ശ്വേതയുടെ വാദം. നിലവിൽ ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും കോടതിയുടെ ഉത്തരവില്‍ ഉണ്ട്.
സംഘടനയുടെ ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന് പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍വന്നു. ഇന്നലെ കൊച്ചിയില്‍ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം ശ്വേത മേനോന് അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശ്വേത മേനോന് മറുപടിയുമായി എത്തി.
അമ്മയുടെ ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന് പറഞ്ഞു.
“ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത് ? ചില സ്ഥാപിത താല്പര്യങ്ങള് ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അടുത്ത തെരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല”, ശ്വേത മേനോന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
Tags : Court Amma ad hoc committee