തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ പരസ്യമായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണനെ തൂത്തുക്കുടി പോലീസ് അറസ്റ്റ് ചെയ്തു.
മദ്രാസ് ഹൈക്കോടതി ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ മാസം ആത്തൂരിൽ നടന്ന ഒരു സമ്മേളനത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) പ്രതിനിധികൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ എംഎൽഎയുടെ മോശം ഭാഷാപ്രയോഗത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. മുൻ മന്ത്രി കൂടിയായ ഒരാൾ മുഖ്യമന്ത്രി പദവിയെ ബഹുമാനിക്കാൻ ബാധ്യസ്ഥനാണെന്നും, കാലങ്ങളായി സിനിമാ പശ്ചാത്തലമുള്ളവരെ ഭരണതലപ്പത്തേക്ക് തിരഞ്ഞെടുക്കുന്ന സംസ്ഥാനത്ത് അത്തരം കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
പോലീസിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഈ പ്രസംഗം ഭരണ-പ്രതിപക്ഷ പ്രവർത്തകർ തമ്മിലുള്ള വലിയ സംഘർഷത്തിന് വഴിവെക്കുമായിരുന്നു എന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, പ്രതിപക്ഷത്തെ അടിച്ചമർത്താൻ മുഖ്യമന്ത്രി വിജയ് സിനിമാ ശൈലിയിൽ പോലീസ് രാജ് നടപ്പിലാക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും എംപി കനിമൊഴിയും ആരോപിച്ചു. നേതാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൂത്തുക്കുടിയിൽ ഡിഎംകെ പ്രവർത്തകർ വ്യാപകമായി തെരുവിലിറങ്ങിയിട്ടുണ്ട്.
Tags : TamilNaduPolitics CMVijay ActorVijay TVK DMK