മരിച്ച ജ്യോതിഷ് (File photo)
കോട്ടയം: അയ്മനം പരിപ്പിലെ തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഷാപ്പിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളുടെ ലാബ് പരിശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്.
കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽ നിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ ജ്യോതിഷ് മരിച്ചു.
ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റ് നാലുപേരും ചികിത്സ തേടിയിരുന്നു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽ നിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുത ലും പൊടി ഉത്പന്നങ്ങളായിരുന്നുവെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെ ന്നും അധികൃതർ അറിയിച്ചു.
അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
കഴിഞ്ഞ 20 നാണ് ഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ച ആളുകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. എന്നാൽ, പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് 22നാണ്.
Tags : Food poisoning toddy shop Kottayam Sample Food Safety