x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരിപ്പുർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: മുൻ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

മലപ്പുറം ബ്യൂറോ
Published: July 3, 2026 09:49 AM IST | Updated: July 3, 2026 09:49 AM IST

Image for representation

മലപ്പുറം: കരിപ്പുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ സ്റ്റേഷൻ മുൻ ഹൗസ് ഓഫീസർ എം.അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു.

കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ മലപ്പുറം പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ സംഭവം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ മലപ്പുറം ഡിവൈഎസ്പി കെ.സി. സുഭാഷ് ബാബുവിനെ ചുമതലപ്പെടുത്തി.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയതും വിവിധ സ്ഥലങ്ങളിൽ നിന്ന് കളഞ്ഞുകിട്ടി പൊതുജനങ്ങൾ പോലീസിൽ ഏൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്ലെറ്റ്, മോതിരം, കമ്മൽ എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്നത്.

2018ന് മുമ്പും ശേഷവും വിവിധ ഘട്ടങ്ങളിലായി ലഭിച്ച ഈ ആഭരണങ്ങൾക്ക് നിലവിൽ പത്ത് ലക്ഷം രൂപയോളം വില വരും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 2026 ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ സ്റ്റേഷനിലെ കസ്റ്റഡിയിൽ ഇല്ലെന്ന വിവരം കണ്ടെത്തിയത്.

തുടർന്ന് കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിൽ നിന്ന് സ്വർണമെടുത്തത് മുൻ എസ്എച്ച്ഒ അബ്ബാസ് അലിയാണെന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ആഭരണങ്ങൾ തിരികെ നൽകി നടപടിയിൽ നിന്ന് ഒഴിവാകാൻ എസ്എച്ച്ഒ നീക്കം നടത്തി. സ്വർണം അബദ്ധത്തിൽ തന്‍റെ കൈവശം വന്നതും പിന്നീട് തിരികെ നൽകാൻ മറന്നുപോയതുമാണെന്നുമാണ് അബ്ബാസ് അലി വിശദീകരിച്ചത്.

അതേസമയം അബ്ബാസ് അലി നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ സ്വർണം എങ്ങനെ സ്റ്റേഷനിൽ നിന്ന് പുറത്തുപോയി, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് അടക്കം ഡിവൈഎസ്പി കെ.സി. സുഭാഷ് ബാബു അന്വേഷിക്കും.

Tags : Gold missing Karipur police station SHO suspension

Recent News

Corehub Up