താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ ഭരണസമിതിയുടെ കൂട്ടരാജിക്ക് ശേഷം നിലപാടുകൾ വ്യക്തമാക്കി മുതിർന്ന അംഗവും നടനുമായ കെ. ബി. ഗണേഷ് കുമാർ.
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ചകൾക്ക് കൃത്യമായൊരു രഹസ്യസ്വഭാവം വേണമെന്നും അത് നഷ്ടപ്പെട്ടതാണ് നിലവിലെ കലുഷിതാന്തരീക്ഷത്തിന് കാരണമായതെന്നും പറഞ്ഞ അദ്ദേഹം തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അടച്ചിട്ട മുറിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.
നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമായി മുതിർന്ന അംഗങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാർ പറയുന്നു.
ഗണേഷ് കുമാറിന്റെ വാക്കുകൾ
‘‘ഇപ്പോൾ ഒരു അഡ്ഹോക് കമ്മറ്റിയെ ജനറൽ ബോഡി തെരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങൾ സംഘടനയെ റെഗുലറൈസ് ചെയ്തുകൊണ്ട് ഒരു ഇലക്ഷനിലേക്ക് കൊണ്ടുപോവുക എന്ന ദൗത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ അക്കൗണ്ട്സും കഴിഞ്ഞ രണ്ടു വർഷമായി നടന്ന എല്ലാ ഇടപാടുകളും റെഗുലറൈസ് ചെയ്യണം.
ക്രമക്കേട് നടന്നു എന്ന് കരുതുന്നില്ല എന്നാലും പരിശോധിക്കും. നിയമപരമായി നമ്മുടെ ചാർട്ടേർഡ് അക്കൗണ്ടന്റും വക്കീലുമായും ആലോചിച്ച് ചെയ്യും.
അമ്മ മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ ആക്കി എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സിസ്റ്റമാറ്റിക്ക് ആകിയതിനു ശേഷം വരുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും.
ഇപ്പോൾ ആൾക്കാർക്ക് മുന്നോട്ട് വരാൻ പേടിയാണ് കാരണം പഴയ കണക്കുകളും കാര്യങ്ങളും ഒക്കെ തലയിലാകുമോ എന്ന പേടി. നമ്മൾ ഒന്ന് റെഗുലറൈസ് ചെയ്ത് സുതാര്യമാക്കി വയ്ക്കുമ്പോൾ ‘അമ്മ’യുടെ ഭാരവാഹിത്വം ഏറ്റെടുക്കാൻ ആള് വരും. എന്നെ നിർബന്ധിച്ചതുകൊണ്ട് സീനിയർ അംഗം എന്ന നിലയിലാണ് കമ്മറ്റിയിൽ ചേർന്നത്.
മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്കിതിന്റെ കണക്ക് എഴുതാനും ഒപ്പിടാനും ഒന്നും പറ്റില്ല. പിഷാരടി തന്നെ അതൊക്കെ ചെയ്യട്ടെ. വന്നിരിക്കുന്നവർ എല്ലാം ചെറുപ്പക്കാരാണ്, ഞാൻ മാത്രമേ ഉള്ളൂ സീനിയർ ആയ ആൾ.
ഞാൻ കൂടെ നിന്ന് അവർക്ക് വേണ്ട ഉപദേശങ്ങളെല്ലാം കൊടുക്കും. അടുത്ത മീറ്റിംഗിന് തീയതി തീരുമാനിച്ച് എല്ലാവരെയും അറിയിക്കും, ഉടനെ തന്നെ ഇലക്ഷന് നടത്തും.
ഈ കമ്മറ്റിയിൽ സ്ത്രീകൾ ആയിരുന്നു കൂടുതൽ.അവർ ഒന്നിച്ച് നിന്നെങ്കിൽ കുഴപ്പം വരില്ലായിരുന്നു. അവർ ഒന്നിച്ച് നിന്നില്ല എന്നതാണ് പ്രശ്നം. ട്രഷററും പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ടാൽ മാത്രമേ അക്കൗണ്ട്സ് പാസാകുകയുള്ളൂ. ഇവിടെ ട്രഷറർ ഒപ്പിടാൻ തയാറല്ല.അപ്പൊ പിന്നെ അവർക്ക് നടത്തിപ്പിനുള്ള അധികാരം നഷ്ടപ്പെടും അല്ലാതെ അവരെ പിണക്കിവിട്ടതോ അടിച്ചു പുറത്താക്കിയതോ അല്ല.
അവർക്ക് കൂടുതൽ സമയം കൊടുക്കണം എന്ന് പറഞ്ഞ ഒരാളാണ് ഞാൻ, പക്ഷേ ഇത് ജനറൽ ബോഡിയുടെ തീരുമാനം ആയിരുന്നു, അക്കൗണ്ട്സ് പാസ്സാക്കിയിട്ട് മുന്നോട്ട് പോയാൽ മതി എന്ന്.
ലാലേട്ടൻ പറഞ്ഞതുപോലെ ജനറൽ ബോഡിയുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ഭരണസമിതിയിൽ ഉള്ളവർ തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടായി. വ്യക്തിപരമായ കാര്യങ്ങൾ പോലും അവിടെ ചർച്ച ചെയ്യപ്പെട്ടു. അത് മോശമായിപ്പോയി.
25 വർഷത്തോളം ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ പല പോസ്റ്റിലായി ഉണ്ടായിരുന്ന ആളാണ് ഞാൻ. ഞങ്ങളാരും ഇങ്ങനെ പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ല. മീറ്റിങ്ങുകളിൽ തർക്കം ഒക്കെ ഉണ്ടാകും, അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, അത് നന്നായി കൈകാര്യം ചെയ്തിട്ട് വൈകിട്ട് എല്ലാവരും കാപ്പിയും കുടിച്ച് സന്തോഷമായി പിരിഞ്ഞു പോകും, ഒന്നും പുറത്തേക്ക് പോകില്ല.
‘അമ്മ’യിലെ പ്രശ്നങ്ങൾ പുറത്തേക്ക് പോയത് മോശമായിപ്പോയി.അങ്ങനെ പോകാൻ പാടില്ല. ഇതൊരു സംഘടനയാണ് സംഘടനയിൽ എക്സിക്യൂട്ടീവ് കമ്മറ്റി കൂടുമ്പോൾ അതിനൊരു രഹസ്യ സ്വഭാവം വേണം.എല്ലാ സംഘടനയ്ക്കും അതിന്റേതായ രഹസ്യ സ്വഭാവമുണ്ട്. അത് അടച്ചിട്ട മുറിക്കകത്ത് നടക്കേണ്ടതാണ്. ആ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായിരിക്കണം ഈ പ്രശ്നങ്ങളുടെ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല.
രമേഷ് പിഷാരടിയുടെയും മറ്റുള്ളവരുടെയും ഡേറ്റ് നോക്കിയിട്ട് ഉടനെ ഒരു മീറ്റിംഗ് കൂടും. ഇതുവരെ കണക്കുകളെക്കുറിച്ചായിരുന്നല്ലോ ചർച്ച ചെയ്തത്, അതെല്ലാം ഒന്ന് പരിഹരിച്ച് ഇലക്ഷനിലേക്ക് സംഘടനയെ കൊണ്ടുപോകണം.
എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലാലേട്ടനോ മമ്മൂക്കയോ വന്നു ഇത് ഏറ്റെടുത്താൽ മാത്രമേ സംഘടന പ്രശ്നങ്ങളില്ലാതെ പോവൂ. ഇതൊരു വലിയ പ്രസ്ഥാനമാണ് അതിനെ പിടിച്ചു നിർത്താൻ അവരെപ്പോലെയുള്ള നയിക്കാൻ കഴിവുള്ള ആളുകൾക്ക് മാത്രമേ കഴിയൂ.
ചെറുപ്പക്കാർക്ക് കഴിയില്ല എന്നല്ല പക്ഷേ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുമ്പോൾ അവരുടെ വാക്കുകൾ മറ്റുള്ളവർ കേൾക്കും. പക്ഷേ ഈ വിവാദങ്ങൾ വരുന്നതുകൊണ്ട് അവർ രണ്ടുപേരും നയിക്കാൻ മുന്നോട്ട് വരുന്നില്ല. സമാധാനമായി ജീവിക്കുമ്പോൾ ആവശ്യമില്ലാത്ത തലവേദന എന്തിനാണെന്ന് അവരും വിചാരിക്കും.
നിലവിൽ നടക്കുന്ന കൈനീട്ടവും മരുന്ന് വിതരണവുമൊന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ദൗത്യം, ബാക്കി എല്ലാവും ആലോചിച്ച് തീരുമാനിക്കാം
Tags : Mohanlal Mammootty Ganesh Kumar amma leadership