സുകുമാരൻ നായർ
തിരുവനന്തപുരം: ജനാധിപത്യമില്ലെന്ന് പറയുന്നവർക്ക് കേസ് കൊടുക്കാമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വെല്ലുവിളിക്ക് മറുപടിയുമായി മുൻമന്ത്രി കെ.ബി ഗണേഷ് കുമാർ. താൻ കേസ് കൊടുത്താൽ സുകുമാരൻ നായരുടെ ആയുഷ്കാലത്ത് അത് തീർപ്പാകില്ല. കേസിനായി അദ്ദേഹം സ്വന്തം പണത്തിന് പകരം എൻഎസ്എസിന്റെ പണം ചെലവഴിക്കുമെന്നും ഗണേഷ് വിമർശിച്ചു.
മന്നത്ത് പത്മനാഭൻ പിടിയരി ശേഖരിച്ച് ഉണ്ടാക്കിയ എൻഎസ്എസിന്റെ പണമെടുത്താണ് അദ്ദേഹം കേസ് നടത്തുന്നത്. മുമ്പൊരു കേസിൽ എൻഎസ്എസിന്റെ പണം ഉപയോഗിച്ച് 89 തവണയാണ് അദ്ദേഹം കോടതിയിൽ കേസ് മാറ്റിവെപ്പിച്ചതെന്നും ഗണേഷ് വിമർശിച്ചു.
സുകുമാരൻ നായർ രണ്ട് മാസം മുമ്പ് ചെറുമകന് പ്ലസ് ടൂ ലാബ് അസിസ്റ്റന്റായി ജോലി നൽകിയെന്നും ഗണേഷ് ആരോപിച്ചു. ഒരു സ്വകാര്യ ബാങ്കിൽ നിന്ന് എന്തിനാണ് പണം എടുത്തതും തിരികെയിട്ടതും? തമിഴ്നാട്ടിൽ 'ശ്രീ അയ്യപ്പ' എന്ന കോളജ് വാങ്ങിയതായി മന്നത്ത് പത്മനാഭന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ആ കോളജ് ഇപ്പോൾ എവിടെയാണെന്നും ഗണേഷ് ചോദിച്ചു.
കേസുകെട്ടുകൾ ഒഴിവാക്കണമെന്ന് മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുള്ളതുകൊണ്ട് തൽക്കാലം താൻ കേസിന് പോകുന്നില്ലെന്നും, എന്നാൽ സുകുമാരൻ നായരുടെ തെറ്റുകൾ ഇനിയും ലോകത്തോട് വിളിച്ചുപറയുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
Tags : Ganesh Kumar Sukumaran Nair Deepika DeepikaNewspaper NewsUpdate Headlines