സിനിമകളുടെ വ്യാജ പതിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കുമെന്നും ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോട്ടും ആന്റി പൈറസി സോണൽ ഓഫീസുകൾ ആരംഭിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിവിധ സിനിമാസംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തരപ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തരപ്രശ്നങ്ങൾ 'അമ്മ'തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികളും ഉറപ്പുനൽകി.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിംഗ് സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേര്‍ത്തത്. സിനിമ മേഖലയ്ക്ക് മോശം വരുന്ന ഒന്നും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
സിനിമ സംഘടനകള്‍ ഉന്നയിച്ച ‘ഇരട്ട നികുതി’ വിഷയം സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഈ വിഷയം മുഖ്യമന്ത്രിയുമായും തദ്ദേശ സ്വയംഭരണ മന്ത്രിയുമായും ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സാംസ്കാരിക വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ യോഗത്തില്‍ പങ്കെടുത്തു. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്, ഫിയോക്ക്, അമ്മ ഡബ്ല്യുസിസി മാക്ട, കെഎസ്എഫ്ഡിസി, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് തുടങ്ങിയ വിവിധ ചലച്ചിത്ര സംഘടനകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : pc vishnunath amma issues amma