താരംസംഘടനയായ അമ്മയിൽ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ.
‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ചായിരുന്നു രാജി പ്രഖ്യാപനം.
തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.
‘‘ഞാന്‍ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്.
60 വയസ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്ഷന് എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’’, രാജിക്കത്തില്‍ ലക്ഷ്മിപ്രിയ പറയുന്നു.
നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും അവർ ആരോപിച്ചു.
വാർഷിക ജനറൽ ബോഡി യോഗത്തിൽ തങ്ങളുടെ ഭരണസമിതി സമർപ്പിച്ച കണക്കുകളെ ചൊല്ലി മുൻ ഭാരവാഹികളായ ബാബുരാജ്, സിദ്ധിഖ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം.
Tags : lakshmipriya amma resigns