അൻസിബ ശ്വേതയ്ക്കൊപ്പം, ലക്ഷ്മിപ്രിയ
അൻസിബ ഹസൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കും എതിരെ നൽകിയ പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്.
അൻസിബയുടെ പരാതികൾ ആദ്യം തള്ളിക്കളയാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും എന്നാൽ ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ടിനി ടോമിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്മിപ്രിയയ്ക്കൊപ്പം ശ്വേത മേനോനും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവായ സിനിമ നടൻ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാൻ ഇപ്പോൾ കോടതി നിർദേശം നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ടിനി ടോമിനെതിരായി പോലീസ് സ്റ്റേഷനിൽ അൻസിബ നൽകിയ കേസ് പോലീസ് കഴമ്പില്ല എന്നുപറഞ്ഞ് തള്ളിക്കളഞ്ഞതായിരുന്നു.
അൻസിബയെയും ടിനി ടോമിനെയും മറ്റു പലരെയും വിളിച്ച് മൊഴി എടുത്തിരുന്നു. എന്നിട്ടും ഒരു എഫ് ഐ ആർ പോലും റജിസ്റ്റർ ചെയ്യാതെ കേസ് തള്ളിക്കളയുകയായിരുന്നു.
അന്വേഷിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് കഴമ്പില്ല എന്ന് മനസ്സിലാകുന്നത്. അതിനുശേഷമാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്. ഇപ്പോൾ കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ഇനി എഫ്.ഐ.ആർ ഇടേണ്ടത്. അവിടെയായിരിക്കും തുടർനടപടികൾ.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ പറഞ്ഞതിനെതിരെയും ലക്ഷ്മിപ്രിയയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അൻസിബയുടെ പരാതിക്ക് മറുപടിയായി കമ്മിഷണർ ഇപ്പോൾ ഒരു അറിയിപ്പ് തന്നിട്ടുണ്ട്. അതായത്, എറണാകുളം സെൻട്രൽ എ.സി.പിക്ക് ഈ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്ന്.
മുൻപ് പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണം അവിടുന്ന് മാറ്റി ഇപ്പോൾ എ.സി.പിക്ക് കൈമാറിയിരിക്കുകയാണ്. അതിന്റെ മെയിൽ കോപ്പി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ പരാതി കൊടുത്തിട്ടും അവർ ആ വീഡിയോ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റി എറണാകുളം എ.സി.പിയുടെ പരിധിയിലേക്ക് അത് വന്നിട്ടുണ്ട്. ഇനിയിപ്പോൾ അവിടെയായിരിക്കും തുടർനടപടികൾ. അവർ കേസ് എടുക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.
ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ് ഐക്കും എതിരെ നൽകിയ പരാതിയിൽ ശനിയാഴ്ചത്തേക്ക് അൻസിബയുടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ വച്ചിരിക്കുകയാണ്. നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പോസിറ്റീവായ ഒരു സമീപനമാണ് കോടതിയുടെ ഭാഗത്തുനിന്നുള്ളത്.
എന്തിരുന്നാലും അതിലൊരു പബ്ലിക് സർവന്റ് (പോലീസുകാരി) കൂടി പ്രതിയായിട്ടുള്ളതുകൊണ്ട്, അതിന്റെ ഭാഗമായിട്ടായിരിക്കാം കോടതി കൃത്യത . എന്താണ് പ്രൊസീഡിംഗ്സ് വരുന്നത് എന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.
അൻസിബ നൽകുന്ന പരാതികളൊക്കെ പോലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു സംഘപരിവാർ രാഷ്ട്രീയം കളിക്കുന്നുണ്ട്. ടിനി ടോം അങ്ങനെയുള്ള ആളല്ലെന്ന് നമുക്കറിയാം, പക്ഷേ അയാൾ ഇവിടെയൊരു ടൂൾ മാത്രമാണ്.
എഫ്ഐആർ പോലും ഇടാൻ അവർ തയാറാകുന്നില്ല. കാരണം എഫ്.ഐ.ആർ ഇട്ടാൽ നമുക്ക് ചോദ്യം ചെയ്യാൻ പറ്റും. ഇതിന് പിന്നിൽ ശ്വേത മേനോൻ, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ തുടങ്ങിയ വലിയൊരു ടീം തന്നെയുണ്ട്.
വരും ദിവസങ്ങളിൽ പല രഹസ്യങ്ങളും പുറത്തുവരും. ഇവർക്കു വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. ലക്ഷ്മിപ്രിയയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങളുണ്ട്
പലരും വിചാരിക്കുന്നത് ഇത് കോൺഗ്രസിന്റെ പോലീസാണെന്നോ അല്ലെങ്കിൽ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പോലീസാണെന്നോ ഒക്കെയാണ്. മുൻപ് പിണറായി വിജയൻ ഭരിച്ചിരുന്ന സമയത്തും എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണിത്. ഞാൻ 'കേരള സ്റ്റോറി' സിനിമക്കെതിരെ പരാതി നൽകാൻ കമ്മിഷണർ ഓഫിസിൽ പോയപ്പോൾ, അവിടെയിരുന്ന ഒരു വനിതാ പോലീസുകാരി എന്നോട് ചോദിച്ചത് 'ആ സിനിമയിൽ എന്താണ് തെറ്റ്, അതല്ലേ ഇവിടെ നടക്കുന്നത്' എന്നാണ്. അന്ന് ഭരിക്കുന്നത് പിണറായിയാണ്, പക്ഷേ അതേ ഓഫിസാണ് ഇപ്പോഴും റൺ ചെയ്യുന്നത്.
പാലാരിവട്ടത്ത് പരാതി നൽകിയ സമയത്ത് അൻസിബ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ റീൽ ഇറങ്ങിയ ഉടനെയായിരുന്നു അത്.
യൂട്യൂബിൽ വിഡിയോ അടുത്ത ദിവസം വൈകിട്ട് നാല് മണിക്ക് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുകയാണെന്നും അത് വലിയ ദോഷം ചെയ്യുമെന്നും ചെന്നിത്തലയോട് അൻസിബ പറഞ്ഞു.
‘‘ഞാൻ വിളിച്ച് പറയാം, എഫ്.ഐ.ആർ ഇടാനുള്ള കാര്യങ്ങൾ ചെയ്യാം’’എന്ന് അദ്ദേഹം ഉറപ്പുനൽകി. അദ്ദേഹം വിളിച്ച് പറഞ്ഞതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ എസ്.എച്ച്.ഒ അൻസിബയെ തിരിച്ചുവിളിച്ച് കേസെടുക്കുന്നുണ്ട് എന്ന് അറിയിക്കുകയും ഒരു പേപ്പർ അയച്ചു നൽകുകയും ചെയ്തു.
പക്ഷേ പിന്നീട് അവർ കളി മാറ്റി, ഇത് പ്രാഥമിക അന്വേഷണം ആണ് 14 ദിവസം കഴിഞ്ഞിട്ടേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയി.
ഇതിനിടയിൽ ബി. ഉണ്ണികൃഷ്ണൻ എസിപിയെ വിളിച്ച് സംസാരിച്ചു, നടൻ സിദ്ദീഖ് വിളിച്ച് സംസാരിച്ചു. ഇവരൊക്കെ ഇടപെട്ടപ്പോഴും പൊലീസ് പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ ഒതുക്കാൻ നോക്കുകയാണ്. വിസിബിൾ ആയ ഒരു ഒഫൻസ് നടന്നിട്ടും പോലീസ് പ്രാഥമിക അന്വേഷണം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ശുദ്ധമായ രാഷ്ട്രീയക്കളിയാണ്.
എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത്? രമേശ് ചെന്നിത്തലയോ മറ്റുള്ളവരോ വിളിച്ച് പറഞ്ഞിട്ടും കേസ് മുന്നോട്ട് പോകാത്തത് പോലീസിന്റെ രാഷ്ട്രീയ മനോഭാവം കൊണ്ടാണ്. ഇതിനെതിരെ അൻസിബ മീഡിയയിൽ നൽകിയ അഭിമുഖങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്, പരാതിയുമായി വരുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കിയല്ല പോലീസ് കേസ് എടുക്കേണ്ടത്, ആഭ്യന്തര വകുപ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണഗതിയിൽ കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ ഇട്ട് കോടതിയിൽ സമർപ്പിക്കണം, അതാണ് നിയമം. ചിലപ്പോൾ പോലീസ് രണ്ടു മൂന്നു ദിവസം വൈകിച്ചേക്കാം. പരാതിക്കാർ വീണ്ടും പരാതിയുമായി പോകില്ലെന്ന ധാരണയിലാണ് പോലീസ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്.
പോലീസിന്റെ അന്വേഷണത്തിലും നമ്മൾ വലിയ നീതി പ്രതീക്ഷിക്കുന്നില്ല. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ ഞങ്ങൾ നേരിട്ട് കോടതിയിൽ പ്രൈവറ്റ് കേസ് ഫയൽ ചെയ്യും. കോടതി നേരിട്ട് അന്വേഷിക്കുന്നതിലാണ് ഞങ്ങൾക്ക് വലിയ പ്രതീക്ഷയും ഹോപ്പുമുള്ളത്. അത് എങ്ങനെ കൊണ്ടുപോകണമെന്ന് ഞങ്ങൾക്ക് നന്നായറിയാം.
ഇത്രയും വലിയ മീഡിയ പബ്ലിസിറ്റിയുള്ള ഒരു കേസിൽ പോലും ഇവർ ഇത്രയും ധൈര്യം കാണിച്ച് നീതി നിഷേധിക്കുമ്പോൾ, ഒരു സാധാരണ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും? അവർ എന്ത് ധൈര്യത്തിൽ പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലും?
അതുകൊണ്ട് തന്നെയാണ് അൻസിബ വിട്ടുകൊടുക്കാതെ ഈ പോരാട്ടം തുടരുന്നത്. ഈ പോരാട്ടം അൻസിബയ്ക്ക് വേണ്ടി മാത്രമല്ല, നാളെ ഒരു പോലീസ് സ്റ്റേഷനിലും ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പോരാട്ടം.’’
Tags : Ansiba lawyer swetha menon tini tom lakshmipriya