ഉയർന്ന സാക്ഷരതയുടെയും ആരോഗ്യസൂചികയുടെയും സാമൂഹിക വികസനത്തിന്റെയും പേരിൽ അഭിമാനിക്കുന്ന സമൂഹമാണു കേരളം. അതേ കേരളത്തിൽത്തന്നെയാണ് മന്ത്രവാദം, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസരീതികൾ തഴച്ചുവളരുന്നത്. ഇതിന്റെ മറവിൽ കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നു.
സംസ്ഥാനത്ത് 34 തരത്തിലുള്ള ആഭിചാരക്രിയകളും അനാചാരങ്ങളും നിലനിൽക്കുന്നുവെന്നാണ് ഹൈക്കോടതി നിർദേശപ്രകാരമുള്ള വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. നമ്മുടെ സാമൂഹിക ബോധത്തിനേറ്റ കനത്ത പ്രഹരം. നരബലിപോലുള്ള സംഭവങ്ങൾ ദുർമന്ത്രവാദത്തിന്റെ ഏറ്റവും ഭീകര രൂപമാണ്. ഇതെല്ലാം ജനാധിപത്യ സമൂഹത്തിനു ഗുരുതര ഭീഷണിയും സാമൂഹിക പുരോഗതിക്ക് കടുത്ത വെല്ലുവിളിയുമാണ്.
കൊല്ലം ജില്ലയിലെ പുത്തൂരിൽ ‘ബാധ ഒഴിപ്പിക്കൽ’ എന്ന പേരിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒടുവിലത്തെ ഉദാഹരണമാണ്. പലപ്പോഴും കുടുംബാംഗങ്ങൾതന്നെ ഈ ആചാരങ്ങൾക്ക് വഴങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്കെതിരായ പീഡനങ്ങളിൽ അടുത്ത ബന്ധുക്കൾതന്നെ ‘മന്ത്രവാദം’ എന്ന പേരിൽ മാനസിക–ശാരീരിക പീഡനങ്ങളെ ന്യായീകരിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മകൾക്കു പിശാചുബാധയുണ്ടെന്ന വിശ്വാസത്തിൽ അമ്മതന്നെ താന്ത്രികൻ എന്ന് അവകാശപ്പെടുന്നയാളുടെ വീട്ടിലേക്കു കുട്ടിയെ എത്തിക്കുകയും അവിടെ ക്രൂരമായ പീഡനത്തിന് വഴിയൊരുങ്ങുകയും ചെയ്യുന്നത് കുറ്റകൃത്യത്തിനപ്പുറം വിശ്വാസത്തിന്റെ പേരിലുള്ള സാമൂഹിക ചൂഷണമാണ്.
വിശ്വാസ വിപണി
ഈ സംഭവങ്ങൾ ചില വ്യക്തികളുടെ ലൈംഗിക വൈകൃതമോ രോഗമോ മാത്രമല്ല. അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് വളരുന്ന ഒരു സംഘടിത സംസ്കാരത്തിന്റെ പ്രതിഫലനവും കൂടിയാണ്. സ്ത്രീശരീരത്തെയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെയും നിയന്ത്രിക്കുന്ന പുരുഷാധിപത്യ-ജാതികേന്ദ്രീകൃത സാമൂഹിക വ്യവസ്ഥകളുമായി ഇവ ബന്ധപ്പെട്ടു കിടക്കുന്നു. ‘ബാധ’ എന്നും ‘ദോഷം’ എന്നും മുദ്രകുത്തുന്നത് ദുർബലരെ അടിച്ചമർത്താനുള്ള ഉപാധികളായി മാറുന്നു. സാമൂഹികപ്രശ്നമായ ഇതിനെതിരേ നടപടികൾ അനിവാര്യമാണ്.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ദുർമന്ത്രവാദം, കൂടോത്രം, നരബലി, ദോഷനിവാരണ പൂജ, ചാത്തൻ സേവ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലത് കൊലപാതകങ്ങളിലെത്തി. ഇത് സാമൂഹിക അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന ‘വിശ്വാസ വിപണി’യുടെ അടയാളമാണ്.
വ്യക്തിതലത്തിലും കുടുംബത്തിലുമുള്ള പ്രശ്നങ്ങൾ ഒരു വശത്ത്. ജാതി, സമുദായ, മത, രാഷ്ട്രീയ വിദ്വേഷങ്ങൾ, പകപോക്കലുകൾ തുടങ്ങിയ സ്ഫോടനാത്മക അന്തരീക്ഷം മറുവശത്ത്. പെരുകുന്ന ഉപഭോഗാസക്തിയും ലഹരി ഉപയോഗവും വേറെ. പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, ഭിന്നലിംഗക്കാർ എന്നിവർക്കെതിരേയുള്ള അക്രമങ്ങളും കൂടിവരുന്നു. ഇവയൊക്കെ മനുഷ്യനെ നിരന്തരം ഭീതിയിലാഴ്ത്തുന്നു.
ദൗർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാട്ടിലെ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ കൈയിൽ ഈ ഭയത്തിന് പരിഹാരങ്ങളില്ല. മാത്രമല്ല, കൂടുതൽ ഭയവും നിരാശയുമാണ് ഈ സംവിധാനങ്ങളിൽനിന്നുണ്ടാകുന്നത്. അതോടെ ‘ഇൻസ്റ്റന്റ്’ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന മന്ത്രവാദികളുടെ വലയിൽ ദുർബല മനസുകൾ വീണുപോകുന്നു.
ലിംഗനീതിയും ആഭിചാരവും
‘ആത്മീയ ഹീലർ’, ‘താന്ത്രികൻ’, ‘സ്വാമി’ എന്നീ വിശേഷണങ്ങൾ വ്യക്തികൾക്ക് സമൂഹത്തിൽ ചോദ്യം ചെയ്യാനാവാത്ത അധികാരം നൽകുന്നു. വിശ്വാസത്തിന്റെ പവിത്രതയെന്ന പേരിൽ ഈ അധികാരം ചൂഷണത്തിന്റെ ഉറവിടമായി മാറുന്നു. പുത്തൂർ സംഭവത്തിൽ കുട്ടിയെ ഒറ്റയ്ക്കാക്കി ആഭിചാരം നടത്തുന്നത് അമ്മ തടയാതിരുന്നത് അന്ധമായ വിശ്വാസംകൊണ്ടാണ്.
കുട്ടികളും സ്ത്രീകളും ഇത്തരം കേസുകളിൽ ഇരകളാകുന്നത് യാദൃച്ഛികമല്ല. സ്ത്രീയുടെ ശരീരം ‘ശുദ്ധി-അശുദ്ധി’, ‘കുല-കുലട’ തുടങ്ങിയ ദ്വന്ദ്വങ്ങളാൽ വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു. ആൺകോയ്മ സംസ്കാരത്തിലുള്ള ഇമ്മാതിരി ദ്വന്ദ്വാത്മക ആശയങ്ങളാണ് ‘ബാധ’ പോലുള്ള വിശ്വാസങ്ങളെ ഊട്ടിവളർത്തുന്നത്. ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയെ ‘പിശാച് ബാധ’യായി ചിത്രീകരിക്കുന്നതും അവളുടെ ശരീരത്തെ ആഭിചാരക്രിയകൾക്കു വിട്ടുകൊടുക്കുന്നതും പുരുഷ മേധാവിത്വത്തിന്റെ ക്രൂരരൂപമാണ്.
നിയമനിർമാണം
കേരളത്തിന്റെ നവോത്ഥാനചരിത്രം അന്ധവിശ്വാസത്തിനെതിരായ സാമൂഹിക വിപ്ലവത്തിന്റെ ചരിത്രവുമാണ്. എന്നാലിന്ന് ആ പാരമ്പര്യത്തിന്റെ ആത്മാവ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്നു കരുതി അവഗണിക്കുന്നത് നൈതികമായി തെറ്റാണ്. ഇത് സാമൂഹികഘടനയുടെ വൈകല്യമാണെന്നു തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ കർശനമായ നിയമനിർമാണവും ബോധവത്കരണവും ഉണ്ടായേ മതിയാകൂ.
അന്ധവിശ്വാസവിരുദ്ധ നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് ദശകങ്ങളായെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടും പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായ രൂപീകരണവും നിയമനിർമാണത്തിലേക്കുള്ള നിർണായക ചുവടുവയ്പുകളാണ്.
മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന വാദമുയർത്തി നിയമത്തെ പ്രതിരോധിക്കുന്നത് ബാലിശമാണ്. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ആഭിചാര നിരോധന നിയമത്തെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്.
കേവലം നിയമംകൊണ്ടു മാത്രം വേരറക്കാവുന്ന ഒന്നല്ല അന്ധവിശ്വാസം. ഭരണഘടന വിഭാവന ചെയ്യുന്ന ശാസ്ത്രീയാവബോധവും മാനവികതയും സമൂഹത്തിൽ വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ അനാചാരങ്ങളെ പൂർണമായും ഇല്ലാതാക്കാനും നിയമം ഫലവത്തായി നടപ്പിലാക്കാനും സാധിക്കുകയുള്ളൂ.