Kerala
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. സുജ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
സ്കൂളിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന് മുകളിൽ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേറ്റത്. 2025 ജൂലൈ 17ന് ആയിരുന്നു അപകടം നടന്നത്. ഇതേ തുടർന്നാണ് 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തത്.
ഇതിനിടെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധി ആറ് മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചിൽ വിരമിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.
കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.