കോഴിക്കോട്: നാലാമൂഴത്തില് അടിതെറ്റി മന്ത്രി എ.കെ. ശശീന്ദ്രന്. കെപിസിസി ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണനാണ് യുഡിഎഫിന് മിന്നും വിജയം നല്‍കിയത്. 12,162 വോട്ടുകള്‍ക്കാണ് വിദ്യ ബാലകൃഷ്ണന് വിജയിച്ചത്.
2021ൽ 38, 502 എന്ന ജില്ലയിലെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ശശീന്ദ്രന് ലഭിച്ചിരുന്നു. പ്രായം പരിഗണിച്ചും പുതിയ ആളുകൾക്ക് കടന്നുവരാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.കെ. ശശീന്ദ്രനെതിരേ ജില്ലാ കമ്മിറ്റിയിൽതന്നെ എതിർപ്പ് ഉയർന്നത്.
എ.കെ. ശശീന്ദ്രനെതിരേ പ്രമേയംപോലും പാസാക്കി. പക്ഷേ ഇത്തവണയും താൻതന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു ശശീന്ദ്രൻ. ആ വാശിയാണ് ഇപ്പോൾ യുഡിഎഫിന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള വഴിയൊരുക്കിയതും.
ഇതോടെ ഇടതുപക്ഷത്തിന് കൈവിട്ടു പോയത് തങ്ങളുടെ കുത്തക മണ്ഡലമാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് എലത്തൂർ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയത്. എങ്കിലും ഈ മുന്നേറ്റം നിയമസഭയിൽ ആവർത്തിക്കില്ല എന്നായിരുന്നു ഇടതു പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്തായി.