പത്തനാപുരം: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതിമാർ കാട്ടാനക്കൂട്ടത്തിനു മുൻപിൽ അകപ്പെട്ടു. ആനക്കൂട്ടം പാഞ്ഞടുത്തതോടെ ദമ്പതിമാരായ കരുണാകരനും ഭാര്യ റംസയും രക്ഷപ്പെടാനായി മരത്തിൽ കയറി. പിന്നീട് വനപാലകർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കരുണാകരൻ കൈയിലുള്ള മൊബൈൽ ഫോണിൽനിന്ന് വിവരം മണ്ണാറപ്പാറ വനം റെയ്‌ഞ്ച് ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ഇന്ദ്രജിത്തിന്‍റെ നേതൃത്വത്തിൽ വനപാലകരും ഉന്നതിയിലെ യുവാക്കളും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടത്തി രക്ഷപ്പെടുത്തിയത്.
കട്ടാനക്കൂട്ടം മരത്തിന്‍റെ ചുവട്ടിൽ നിലയുറപ്പിച്ചതോടെ വനപാലകർ ആനയെ വിരട്ടിയോടിച്ചശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. കുറേദിവസം കാട്ടിൽ കഴിയാനുള്ള ആഹാരസാധനങ്ങളുമായി ചൊവ്വാഴ്ച രാവിലെയാണ് ഉൾവനത്തിലേക്ക് കരുണാകരനും ഭാര്യ റംസയും പോയത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പതിവായി കാടുകയറുന്നതാണ് ഇവർ. ദിവസങ്ങൾകൊണ്ടു ശേഖരിക്കുന്ന വിഭവങ്ങൾ തലച്ചുമടായി ഉന്നതിയിലെത്തിക്കുകയാണ് പതിവ്.