International
ലോകത്തിന്റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി! സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്ന് ശാസ്ത്രലോകത്തിന്റെ പഠനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഭീതിജനകമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന മഹാദുരന്തം പ്രവചിക്കുന്നത്.
നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. നിലവിലെ അവസ്ഥതുടർന്നാൽ; വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി ഉയരുകയും ഈ നഗരങ്ങളിലെ ജലസ്രോതസുകൾ പൂർണമായി വറ്റിവരളുകയും ചെയ്യും.
കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡ്, കാർഷിക മേഖലയ്ക്ക് പേരുകേട്ട പ്രദേശമാണ്. ഇവിടം കടുത്ത ജലക്ഷാമത്തിലേക്കും വന്ധ്യമായമണ്ണിലേക്കും നീങ്ങുകയാണ്. അന്പതു വർഷത്തിനകം ഇവിടുത്തെ കാലാവസ്ഥ പൂർണമായും സഹാറ മരുഭൂമിക്ക് സമാനമായ വരണ്ട അവസ്ഥയിലേക്ക് മാറിയേക്കാം. വിനോദസഞ്ചാരത്തിനും വ്യവസായങ്ങൾക്കും പേരുകേട്ട റെനോ നഗരവും അതിവേഗം വരൾച്ചയുടെ പിടിയിലാവുകയാണ്. ഭൂഗർഭ ജലത്തിന്റെ അളവ് താഴുന്നതും മഴയുടെ അഭാവവും നഗരത്തിന്റെ പച്ചപ്പ് പൂർണമായി ഇല്ലാതാക്കും.
മൂന്ന് പ്രധാനകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഗവേഷകർ
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഈ നഗരങ്ങളെ മരുഭൂമിയാക്കാൻ പോകുന്നത്. വർധിച്ച ബാഷ്പീകരണം പ്രധാനമായും എടുത്തുകാണിക്കുന്നു. താപനില ഉയരുമ്പോൾ മണ്ണിലെയും ജലാശയങ്ങളിലെയും ഈർപ്പം അതിവേഗം വായുവിൽ ലയിക്കുന്നു. ഇത് മണ്ണ് വരണ്ടുണങ്ങാൻ കാരണമാകുന്നു. രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ആഗോളതാപനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണ്. ആഗോളതാപനം കാരണം പസഫിക് സമുദ്രത്തിൽ നിന്നെത്തുന്ന കാറ്റിന്റെ ഗതി മാറുകയും ഈ നഗരങ്ങളിൽ ലഭിക്കേണ്ട മഴ മറ്റ് പ്രദേശങ്ങളിലേക്കു മാറുകയും ചെയ്യുന്നു.
മൂന്നാമതായി ഗവേഷകർ പറയുന്നത്, കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് നിലനിർത്തുന്നത് നഗരങ്ങളിലെ താപനില ഗ്രാമീണ മേഖലകളേക്കാൾ വർധിപ്പിക്കാൻ ഇടവരുത്തുന്നു എന്നതാണ്.
ഇന്ത്യക്കും മുന്നറിയിപ്പ്
ഈ പഠനം അമേരിക്കയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും ഇതൊരു കനത്ത മുന്നറിയിപ്പാണ്. സമാനമായ രീതിയിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുകയും താപനില ഉയരുകയും ചെയ്താൽ ലോകമെമ്പാടുമുള്ള പല ജനവാസ മേഖലകളും വരും ദശകങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത വിധം മരുഭൂമികളായി മാറും.
ഇപ്പോഴെങ്കിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദപരമായ നഗരാസൂത്രണം നടപ്പിലാക്കാനും ലോകരാഷ്ട്രങ്ങൾ തയാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഭൂപടത്തിൽ പല നഗരങ്ങളും നഷ്ടപ്പെടുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
Movies
വെള്ളിത്തിരയിൽ സാങ്കേതികവിദ്യകൊണ്ട് വിസ്മയങ്ങൾതീർക്കുന്ന ഉലകനായകൻ കമൽഹാസൻ നിർമിത ബുദ്ധി (എഐ) യുടെ അമിത ഉപയോഗത്തിൽ മുന്നറിയിപ്പുമായി രംഗത്ത്. അടുത്തിടെ, ഹോളിവുഡ് റേഞ്ചിലുള്ള എഐ വിദ്യകൾ പഠിക്കാൻ അമേരിക്കയിൽ പോയിവന്നതിനുശേഷമാണ് കമൽഹാസൻ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്. ചെന്നൈയിലെ കോളജിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവേയാണ് ഉലകനായകൻ കടുത്ത യാഥാർഥ്യം തുറന്നുപറഞ്ഞത്. അപ്പായുടെ മാസ് ഡയലോഗിന് സോഷ്യൽ മീഡിയയിൽ ഫുൾ സപ്പോർട്ടുമായി മകൾ ശ്രുതി ഹാസനും എത്തിയതോടെ സംഭവം ചർച്ചയായി മാറി.
എഐ ടൂളുകളെ അനാവശ്യമായി ആശ്രയിക്കുന്നത് നമ്മുടെ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നു എന്നാണ് കമൽ വളരെ ലളിതമായി വിഥ്യാർഥികളോടു പറഞ്ഞത്. നമ്മൾ കൗതുകത്തിനുവേണ്ടി ചാറ്റ്ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളിൽ ചോദിക്കുന്ന ഓരോ ചോദ്യവും പ്രോസസ് ചെയ്യാൻ വലിയ തോതിൽ വൈദ്യുതിയും ജലവും ആവശ്യമുണ്ട്. നിങ്ങൾ ഓരോ തവണ ചാറ്റ്ജിപിടിയോട് ചോദ്യം ചോദിക്കുമ്പോഴും ഒരു ഗ്ലാസ് വെള്ളം വീതം പാഴാകുന്നുണ്ടെന്ന് ഓർക്കുക! കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്തോറും കൂടുതൽ വെള്ളം പാഴാകും. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്കു മാത്രം എഐ ഉപയോഗിക്കുക. ബാക്കി സംശയങ്ങൾ നിങ്ങളുടെ അടുത്തുള്ള സുഹൃത്തുക്കളോട് ചോദിച്ച് മനസിലാക്കൂ. എഐയേക്കാൾ കൂടുതൽ അറിവുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. എല്ലാം അറിയാമെന്ന ഭാവം തനിക്കില്ല, കാരണം ചാറ്റ്ജിപിടി അല്ലല്ലോ! അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ല- കമൽഹാസൻ പറഞ്ഞു.
ഉലകനായകന്റെ പ്രസംഗം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് ശ്രുതി പൂർണപിന്തുണ പ്രഖ്യാപിച്ചു. വെറുതെ സപ്പോർട്ട് മാത്രമല്ല, എഐ സാങ്കേതികവിദ്യയുടെ അമിത ഉപയോഗം പ്രകൃതിയിലെ ജലസ്രോതസുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയും ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. എഐ നിർമിത ആർട്ടുകൾക്കും ഉള്ളടക്കങ്ങൾക്കും പിന്നാലെ പോകാതെ, മനുഷ്യന്റെ യഥാർഥ കഴിവിനും നൈപുണ്യത്തിനും പ്രാധാന്യം നൽകണമെന്നാണ് ശ്രുതിയുടെ പക്ഷം.
നിങ്ങൾ ഇപ്പോഴും യഥാർഥ മനുഷ്യനെ വിലമതിക്കുന്നുവെങ്കിൽ ഫോളോ ചെയ്യൂ, എഐയേക്കാൾ മുകളിൽ എന്ന കിടിലൻ അടിക്കുറിപ്പോടെയാണ് ശ്രുതി വിഷയം ആരാധകരിലേക്ക് എത്തിച്ചത്.
എന്തായാലും സിനിമയിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന ഉലകനായകൻ തന്നെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയത് സിനിമാ-സാങ്കേതിക ലോകത്ത് വലിയ ചർച്ചയായി. സാങ്കേതികവിദ്യയാകാം, പക്ഷേ അത് മനുഷ്യനെയും പ്രകൃതിയെയും വിഴുങ്ങുന്നതാകരുത് എന്ന താരത്തിന്റെ വാക്കുകൾ വിസ്മരിക്കാൻ കഴിയില്ല.
International
സൂയസ് കനാൽ വഴിയാണ് ഇവ മെഡിറ്ററേനിയൻ കടലിലേക്ക് കുടിയേറിയത്. 2003-ലാണ് ഇവയെ ഗ്രീക്ക് മേഖലയിൽ ആദ്യമായി കണ്ടെത്തുന്നത്.
ഏഥൻസ്: ഈജിയൻ കടലിൽ അതിവേഗം പടരുന്ന സിൽവർ ചീക്ക്ഡ് ടോഡ് ഫിഷ് എന്ന അധിനിവേശ വിഷമത്സ്യങ്ങളെ പിടികൂടുന്ന മത്സ്യത്തൊഴിലാളികൾക്കു പ്രതിഫലം പ്രഖ്യാപിച്ച് ഗ്രീക്ക് സർക്കാർ. കടൽ ആവാസവ്യവസ്ഥയ്ക്ക് വൻ നാശമുണ്ടാക്കുകയും കടിയേറ്റാൽ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്യുന്ന ഇവറ്റകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു പുതിയ പദ്ധതി.
തെക്കൻ ഈജിയൻ കടലിലും ക്രീറ്റ് ദ്വീപിന് ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾക്കാണ് സാമ്പത്തിക സഹായം. പിടികൂടുന്ന മത്സ്യങ്ങൾക്കു കിലോയ്ക്ക് 585 രൂപ നൽകാമെന്നാണ് സർക്കാർ വാഗ്ദാനം. പ്രതികൂല സാഹചര്യത്തോടുപോലും അതിവേഗം പൊരുത്തപ്പെടാൻ കഴിയുന്ന, അതീവ ആക്രമണകാരിയായ ജലജീവിയാണിത്. ഇവയെ ആക്രമിക്കുന്ന ശത്രുക്കളും കുറവാണെന്ന് ഹെലനിക് സെന്റർ ഫോർ മറൈൻ റിസെർച്ചിലെ ഗവേഷകർ പറഞ്ഞു.
തീറ്റയ്ക്കായി മത്സ്യത്തൊഴിലാളികളുടെ വലകൾ കീറിമുറിക്കുകയും അതിലെ മീനുകളെ തിന്നുതീർക്കുകയും ചെയ്യുന്ന വില്ലൻമത്സ്യം നിലവിൽ ഗ്രീക്ക് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇവയുടെ കൊക്ക് പോലെയുള്ള മൂർച്ചയേറിയ പല്ലുകൾ കൊണ്ടു കടിയേറ്റാൽ ഗുരുതരമായ പരിക്കുപറ്റും. കൂടാതെ അതിവേഗം വംശവർധന നടത്തുന്ന ഇവ പ്രാദേശിക മത്സ്യവിഭവങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവയുടെ ശരീരത്തിൽ ടെട്രോഡോടോക്സിൻ (ടിടിഎക്സ്) എന്ന അതീവ മാരകമായ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണയോഗ്യമല്ല. നേരത്തെ, ഈ മീൻ ഭക്ഷിച്ച അഞ്ച് കപ്പൽ ജീവനക്കാർക്കു കടുത്ത വിഷബാധയേറ്റിരുന്നു. നീന്തൽക്കാരെയും ഇവ ഉപദ്രവിക്കും.
ഏകദേശം 40 സെന്റിമീറ്റർ നീളമുള്ള ഈ പഫർഫിഷ്, ഇന്ത്യൻ-പസഫിക് മഹാസമുദ്രങ്ങളിലാണ് കാണപ്പെടാറുള്ളത്. എന്നാൽ, ഒരു മീറ്ററോളം നീളവും എട്ട് കിലോയോളം തൂക്കവുംവരെ വളരുന്നവയാണ് ഈ കടൽഭീകരന്മാർ. സൂയസ് കനാൽ വഴിയാണ് ഇവ മെഡിറ്ററേനിയൻ കടലിലേക്ക് കുടിയേറിയത്. 2003-ലാണ് ഇവയെ ഗ്രീക്ക് മേഖലയിൽ ആദ്യമായി കണ്ടെത്തുന്നത്.
ഇവയെ പൂർണമായി തുടച്ചുനീക്കുക അസാധ്യമാണെന്നും എന്നാൽ എണ്ണം നിയന്ത്രിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗ്രീക്ക് മന്ത്രി വ്യക്തമാക്കി. തുർക്കിയിലും സമാനമായ രീതിയിൽ ഇവറ്റകളെ പിടികൂടാൻ ഇനാം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം തുർക്കിയിൽ മൂന്നു ലക്ഷത്തോളം റാബിറ്റ് ഫിഷുകളെയാണ് ഇത്തരത്തിൽ പിടികൂടിയത്. ഇതുവഴി രണ്ടു കോടിയിലേറെ പുതിയ മത്സ്യങ്ങൾ ഉണ്ടാകുന്നതു തടയാൻ സാധിച്ചെന്ന് സമുദ്രഗവേഷകർ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുള്ള 2026 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പരിസ്ഥിതി സംരക്ഷക പുരസ്കാരം-പി. എം. ജീജ ഭായ്, പരിസ്ഥിതി ഗവേഷക പുരസ്കാരം-ഡോ.പി.ജെ. സർലിൻ, പ്രഫസർ & ഹെഡ്, പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ഫാത്തിമമാതാ നാഷണൽ കോളജ്, കൊല്ലം, പരിസ്ഥിതി അച്ചടി മാധ്യമ പ്രവർത്തക പുരസ്കാരം-ആർ. സാംബൻ, ബ്യൂറോ ചീഫ്, ജനയുഗം ഇടുക്കി ജില്ലാ ബ്യൂറോ, തൊടുപുഴ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലോക പരിസ്ഥിതിദിനമായ നാളെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സമർപ്പിക്കും.
സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണരംഗത്തു വിജ്ഞാനവ്യാപനം ഉൾപ്പെടെയുള്ള നൂതനവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ, കാർഷിക കോളജ്, വെള്ളായണി, മികച്ച പരിസ്ഥിതി സംരക്ഷണസ്ഥാപനമായും തൃശൂർ മുനിസിപ്പൽ കോർപറേഷനെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്കാരത്തിനായും തെരഞ്ഞെടുത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക തിരുത്തി. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളിലുമാണ് മാറ്റം വരുത്തിയത്.
വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും ഒഴിവാക്കി. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കുമെന്നതും ഒഴിവാക്കിയിട്ടുണ്ട്.
ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. ബഫർസോണിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രമെ നിയന്ത്രണങ്ങൾ നടപ്പിലാക്കൂവെന്നും പ്രകടന പത്രികയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു.
വരുന്ന 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്പെട്ട് അതിതീവ്രന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Viral
ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റ്, ഇന്ന് പർവതാരോഹകരുടെ സ്വപ്നഭൂമി എന്നതിലുപരി ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന പ്രദേശമായി മാറിയിരിക്കുകയാണ്.
നേപ്പാൾ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിവിസ്മയം ഓരോ വർഷവും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറയുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.
സമുദ്രനിരപ്പിൽ നിന്ന് 8,849 മീറ്റർ ഉയരത്തിലുള്ള ഈ കൊടുമുടിയിൽ ഓരോ പർവതാരോഹണ സീസൺ കഴിയുമ്പോഴും അവശേഷിപ്പിക്കുന്നത് വലിയൊരു മാലിന്യക്കൂമ്പാരമാണ്.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ക്യാമ്പ് നാല് പോലുള്ള ഉയർന്ന മേഖലകളിൽ ശൂന്യമായ ഓക്സിജൻ സിലിണ്ടറുകൾ, ഉപേക്ഷിക്കപ്പെട്ട ടെന്റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, കീറിയ വസ്ത്രങ്ങൾ എന്നിവ മഞ്ഞിൽ ഉറച്ച നിലയിൽ കണ്ടെത്തുന്നുണ്ട്.
ഇവ നീക്കം ചെയ്യുക എന്നത് അങ്ങേയറ്റം ദുഷ്കരവും അപകടകരവുമാണ്. ഏകദേശം 14 ടണ്ണോളം മനുഷ്യമാലിന്യമാണ് ഓരോ സീസണിലും ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇത് പർവതനിരകളിലെ ജലസ്രോതസുകളെ മലിനമാക്കുകയും താഴ്വരകളിൽ വസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് നേപ്പാൾ സർക്കാർ പർവതാരോഹകർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
2025 സെപ്റ്റംബർ മുതൽ എവറസ്റ്റ് കയറുന്നതിനുള്ള പെർമിറ്റ് ഫീസിൽ 36 ശതമാനം വർധനവ് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു.
സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുമാണ് ഈ നീക്കം.
കൂടാതെ, പർവതാരോഹകർ തങ്ങൾ കൊണ്ടുപോകുന്ന മാലിന്യങ്ങൾ തിരികെ കൊണ്ടുവരുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പലപ്പോഴും ഈ നിയമങ്ങൾ ലംഘിക്കപ്പെടുന്നത് മൂലം നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ശുചീകരണ ദൗത്യങ്ങൾ സംഘടിപ്പിക്കേണ്ടി വരുന്നു.
ഇത്തരത്തിൽ 2024-ൽ മാത്രം പത്ത് ടണ്ണിലധികം മാലിന്യവും നിരവധി മൃതദേഹങ്ങളുമാണ് സൈന്യം താഴെ എത്തിച്ചത്. എവറസ്റ്റിനെ ഈ ശ്വാസംമുട്ടലിൽ നിന്ന് രക്ഷിക്കാൻ കേവലം നിയമങ്ങൾ മാത്രം പോരാ എന്ന തിരിച്ചറിവിലാണ് ലോകം.
പർവതാരോഹണത്തെ ലാഭകരമായ ഒരു ബിസിനസ് മാത്രമായി കാണാതെ പ്രകൃതിയോടുള്ള കടമയായി കൂടി പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മനുഷ്യന്റെ സാഹസികത പ്രകൃതിയുടെ നാശത്തിന് വഴിമാറരുത് എന്ന സന്ദേശമാണ് ഈ മാലിന്യദൃശ്യങ്ങൾ ഓരോ പർവതാരോഹകനും നൽകുന്നത്. ഭാവി തലമുറയ്ക്കായി ഈ അത്ഭുതത്തെ കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്തമുള്ള പർവതാരോഹണ സംസ്കാരം അനിവാര്യമായിരിക്കുന്നു.