Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമം അതിരൂക്ഷമായി ബാധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ. ഇതിൽ തന്നെ എൻജിനിയറിംഗ് കോളജ് ഹോസ്റ്റലുകളിലെ സ്ഥിതി ആശങ്കാജനകമാണ്.
സംസ്ഥാനത്ത് എൻജിനിയറിംഗ് കോളജുകളിൽ ഇന്റേണൽ പരീക്ഷകൾ നടക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ എൻജിനിയറിംഗ് കോളജുകളുടെ ഉൾപ്പെടെ ഹോസ്റ്റലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാവും.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഇന്നലെ വൈകുന്നേരംവരെ ഉപയോഗിക്കാനുള്ള പാചകവാതകമാണ് സ്റ്റോക്കുള്ളത്. ഇന്ന് ഗ്യാസ് ലഭിച്ചില്ലെങ്കിൽ 600 റോളം വരുന്ന ഹോസ്റ്റൽ വിദ്യാർഥികൾ പട്ടിണിയിലാവും.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. നിലവിൽ പൂജപ്പുര കോളജിലെ കാന്റീനിൽ ഉച്ചഭക്ഷണം നിർത്തലാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് തിളപ്പിച്ചാറിച്ച വെള്ളമായിരുന്നു നല്കി വന്നിരുന്നത്. പാചകവാതക ക്ഷാമം മൂലം ഇപ്പോൾ ഫിൽറ്റർ ചെയ്തു കുടിവെള്ളം നല്കുന്ന സ്ഥിതിയിലേക്കു മാറി.
സംസ്ഥാനത്തെ കൂടുതൽ വിദ്യാർഥികൾ ഹോസ്റ്റലിൽ കഴിയുന്ന കോളജുകളിലെ എല്ലാം ഹോസ്റ്റലുകളിലെ സ്ഥിതി ഇതാണ്. കാസർഗോഡ് എൽബിഎസ് കോളജിലും തിരുവനന്തപുരം ബാർട്ടണ്‍ ഹിൽസ് എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിലുമെല്ലാം രൂക്ഷമായ എൽപിജി ക്ഷാമമാണ് നേരിടുന്നത്. റസിഡൻഷൽ സ്കൂളുകളുടെ ഹോസ്റ്റലുകളിലും സമാനമായ സ്ഥിതിയാണ്. സ്കൂളുകളിലും ഇപ്പോൾ പരീക്ഷാ സമയമായതിനാൽ സ്കൂൾ അധികൃതരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
പാചകവാതക പ്രതിസന്ധി ഐടി മേഖലയെയും ബാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഐടി കന്പനികളിലെല്ലാം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷണലുകളാണ് ജോലി ചെയ്യുന്നത്. ഇതിൽതന്നെ പലരും നഗരത്തിലെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ താമസിക്കുന്നവരാണ്. ഹോസ്റ്റലുകളിൽ പലതിലും എൽപിജി ക്ഷാമം രൂക്ഷമായി.
തിരുവനന്തപുരം ടെക്നോപാർക്കിലെ കാന്റീനുകളിൽ ഉൾപ്പെടെ പാചകവാതക പ്രതിസന്ധി ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ടെക്നോപാർക്കിലെ പല കന്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നു ടെക്നോപാർക്കിലെ പ്രധാന ഐടി കന്പനിയുടെ പ്രതിനിധി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം ഒൻപതിന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
മാർച്ച് ഒൻപത് മുതൽ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ 12ാം ക്ലാസിന്റെ പരീക്ഷകളാണ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചത്. ഇതേ തുടർന്ന് 12ന് യോഗം ചേർന്ന് തുടർ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മേഖലയിലെ 10ാം ക്ലാസ് പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.
വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒമ്പത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് മോഡൽ പരീക്ഷകൾ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ ഭാഷാ വിഷയങ്ങളുടെ പരീക്ഷയാണു നടന്നത്.
ആ മാസം 20 ന് ഉച്ചയോടെ മോഡൽ പരീക്ഷകൾ അവസാനിക്കും. പ്ലസ് ടു മോഡൽ പരീക്ഷയിലെ റെയർ സബ്ജക്ടുകളുടെ മോഡൽ പരീക്ഷ ഇന്നലെ നടന്നു.
ഈ മാസം 24 വരെയാണ് പ്ലസ് ടു മോഡൽ പരീക്ഷകൾ നടക്കുക.
National
ന്യൂഡൽഹി: മൂല്യനിർണയം ഡിജിറ്റലാക്കാനൊരുങ്ങി സിബിഎസ്ഇ. 12-ാം ക്ലാസ് വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ ഇനി ഓണ്‍-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം അവതരിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
ഈമാസം 17ന് ആരംഭിക്കുന്ന ഈ വർഷത്തെ ബോർഡ് പരീക്ഷകൾ മുതലായിരിക്കും പുതിയ സംവിധാനം ആരംഭിക്കുക. പരീക്ഷാ മൂല്യനിർണയത്തിന്റെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ നടപടിയെന്ന് സിബിഎസ്ഇക്കു കീഴിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കു ലഭിച്ച സന്ദേശത്തിൽ പറയുന്നു.
ഉത്തരപേപ്പറുകൾ പരന്പരാഗത രീതിയിൽ പരിശോധിക്കുന്നതിനു പകരം കംപ്യൂട്ടറുകളോ ടാബുകളോ ഉപയോഗിച്ച് ഡിജിറ്റലായി പരിശോധിക്കുന്നതാണ് പുതിയ സംവിധാനം. വിദ്യാർഥികൾ സാധാരണപോലെ പേനയും പേപ്പറും ഉപയോഗിച്ച് പരീക്ഷാഹാളിലാണു പരീക്ഷയെഴുതുന്നതെങ്കിലും ഈ ഉത്തരപേപ്പറുകളുടെ സ്കാൻ ചെയ്ത കോപ്പികൾ ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്തതിനുശേഷമാണ് ഉത്തരങ്ങൾ പരിശോധിക്കുന്നത്.
ആകെ മാർക്കുകൾ കണക്കുകൂട്ടുന്പോഴുണ്ടാകുന്നത് ഉൾപ്പെടെ സാധാരണ ഗതിയിൽ ഉത്തരപേപ്പറുകൾ നോക്കുന്പോഴുണ്ടാകുന്ന തെറ്റുകൾ ഡിജിറ്റൽ മൂല്യനിർണയത്തിലൂടെ കുറയ്ക്കാൻ കഴിയും. ഇതോടൊപ്പം പേപ്പറുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ് ക്കുന്പോഴുണ്ടാകുന്ന ചെലവുകളും കുറയ്ക്കാം.
അധ്യാപനജോലികൾക്കു തടസം വരാതെ അധ്യാപകർക്കു സ്വന്തം സ്കൂളുകളിൽനിന്നുതന്നെ മൂല്യനിർണയം നടത്താമെന്നതിനാൽ കൂടുതൽ അധ്യാപകർക്ക് ഉത്തരക്കടലാസുകൾ പരിശോധിക്കാമെന്നും ഇതിലൂടെ വേഗത്തിൽ മൂല്യനിർണയം പൂർത്തിയാക്കാമെന്നതും ഡിജിറ്റൽ മൂല്യനിർണയത്തിന്റെ നേട്ടങ്ങളാണ്.
പുതിയ സംവിധാനത്തിനായി ആവശ്യമായ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സിബിഎസ്ഇ സ്കൂളുകളോടു നിർദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ മൂല്യനിർണയമെന്ന ആശയം 2014-15 അധ്യയനവർഷത്തിൽ അവതരിപ്പിച്ചതായിരുന്നുവെന്നും എന്നാൽ അക്കാലത്ത് ചെലവ് ഫലപ്രദമല്ലാത്തതിനാലും ഡിജിറ്റൽ സാക്ഷരത കുറവായിരുന്നതിനാലും കാലതാമസം നേരിട്ടുവെന്നും അന്ന് സിബിഎസ്ഐ ബോർഡ് സെക്രട്ടറിയും ഇപ്പോൾ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ കൗണ്‍സിലിന്റെ (സിഐഎസ് സിഇ) ചീഫ് എക്സിക്യൂട്ടീവുമായ പാലാ സ്വദേശി ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ പരീക്ഷാക്കാലം തുടങ്ങുകയാണ്. ആവര്‍ത്തിച്ചു പഠിച്ചാലും പഠിച്ചു തീര്‍ന്നില്ല, നല്ല മാര്‍ക്കു കിട്ടുമോ തുടങ്ങി നൂറു കൂട്ടം ആധിയുമായി പരീക്ഷയെ പേടിയോടെ നോക്കിക്കാണുന്നവരാണ് വിദ്യാര്‍ഥികളില്‍ ഏറെയും.
ഇനിയെങ്ങാനും പരീക്ഷയ്ക്ക് തോറ്റുപോയാല്‍ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നവരും വിരളമല്ല. കുട്ടികളെ, അങ്ങനെയൊക്കെ ടെന്‍ഷന്‍ അടിക്കുന്നതിനു മുമ്പ് കേരള പോലീസിന്റെ ചിരി ഹെല്പ് ലൈന്‍ നമ്പറായ 94979 00200 ലേക്ക് വിളിക്കൂ.
നിങ്ങളുടെ ചിരി മങ്ങാതിരിക്കാനുള്ള ഉപദേശവും കൗണ്‍സലിംഗുമൊക്കെ ഇവിടെ ലഭ്യമാണ്. കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനുമായി കേരള പോലീസ് ആരംഭിച്ചതാണ് "ചിരി' ഹെല്പ് ലൈന്‍.
ഇതുവരെ എത്തിയത് 63,161 ഫോണ്‍ കോളുകള്‍
ചിരി ഹെല്പ് ലൈന്‍ ആരംഭിച്ച 2020 ജൂലൈ മുതല്‍ 2025 ഡിസംബര്‍ വരെ 63,161 ഫോണ്‍കോളുകളാണ് ഇവിടേയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം വിളിച്ചത് 6,923 പേരാണ്. തുടക്കത്തില്‍ കുട്ടികളുടെ ഫോണ്‍കോളുകളാണ് കൂടുതലായും എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രക്ഷിതാക്കളാണ് അധികവും വിളിക്കുന്നത്.
ഡിസ്ട്രസ്ഡ് കോളുകള്‍, മാനസിക സമ്മര്‍ദവുമായി ബന്ധപ്പെട്ട കോളുകള്‍, പഠന വൈകല്യം, അമിത ഫോണ്‍ ഉപയോഗം, മൊബൈല്‍ ഫോണ്‍ ഗെയിം, കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കോളുകള്‍ എന്നിവയെല്ലാം ചിരി ഹെല്‍പ്പ് ലൈനിലേക്ക് എത്തുന്നുണ്ട്.
കൗണ്‍സലിംഗ് സൗകര്യം
കോവിഡ് 19 മഹാമാരിയുടെ ദുരിതകാലത്ത്, വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു കേരള പോലീസ് പദ്ധതി തുടങ്ങിയത്. കുടുംബ വഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ്, മാതാപിതാക്കളുടെ സമയമില്ലായ്മ എന്നിവയൊക്കെയും കുട്ടികള്‍ ചിരി ഹെല്പ് ലൈനിലെ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കാറുണ്ട്.
കുട്ടികളുടെ അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം, ഗെയിം കളി, ആത്മഹത്യാഭീഷണി, കുടുംബപ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം തേടിയാണ് മാതാപിതാക്കള്‍ വിളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര കൗണ്‍സലിംഗ് വേണ്ടവര്‍ക്ക് മന:ശാസ്ത്ര വിദഗ്ധരുടെ സേവനവും ചിരി ഹെല്പ് ലൈനില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്.
മാനസികപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിങ്ങും നല്‍കും. ആഴ്ചയില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. ഓരോരുത്തരുടെയും പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അതാത് ജില്ലയിലുള്ള മന:ശാസ്ത്രജ്ഞനോ കൗണ്‍സലര്‍ക്കോ ഇവിടെ നിന്നും വിവരങ്ങള്‍ കൈമാറും.
20 പോലീസ് ജില്ലകളിലും ഇതിനായി സൗകര്യമുണ്ട്. കൗണ്‍സലര്‍മാര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യും. പേരൂര്‍ക്കടയിലെ ഓഫീസില്‍ നിന്ന് ഇതിന്റെ ഫോളോഅപ്പുകളും യഥാക്രമം നടക്കും.
ഹെല്പ് ലൈന്‍ നമ്പരിലേക്ക് അധ്യാപകര്‍ക്കും ബന്ധപ്പെടാം. മുതിര്‍ന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കിയ 300ഓളം കുട്ടികളാണ് പദ്ധതിയിലെ വൊളന്റിയര്‍മാര്‍.
മാനസികാരോഗ്യവിദഗ്ദ്ധര്, മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് പദ്ധതിയുടെ ഭാഗമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.