കണ്ണൂർ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദിച്ചതിൽ പുനരന്വേഷണം നടത്താൻ യുഡിഎഫിന്റെ ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ച പശ്ചാത്തലത്തിൽ പഴയങ്ങാടിയിലെ മർദനത്തിന്റെ അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയെ കാണാൻ യൂത്ത് കോൺഗ്രസ്കെഎസ്യു പ്രവർത്തകർ.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയെ കാണുന്നത്.
2023 നവംബർ 20 നായിരുന്നു സംഭവം. പഴയങ്ങാടിയിൽവച്ച് നവകേരള സദസിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സിപിഎംഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റും കമ്പിവടികളും ചെടിച്ചട്ടികളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ഇവരുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ജു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും മംഗളൂരുവിൽ ചികിത്സ തേടുന്നുണ്ട്.
നവംബർ 21 ന് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐയുടെ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് വിശേഷിപ്പിച്ചത് "രക്ഷാപ്രവർത്തന’മെന്നാണ്.
ചലിക്കുന്ന വണ്ടിക്കു മുന്നിലേക്ക് പ്രതിഷേധക്കാർ ചാടിവീണപ്പോൾ അവരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്ന് ന്യായീകരിച്ച മുഖ്യമന്ത്രി വണ്ടിയിടിച്ച് അപകടം ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാരെ തള്ളിമാറ്റുകയായിരുന്നുവെന്നും ഇത് ഒരു "രക്ഷാപ്രവർത്തനം’ആണെന്നുമാണ് വിശേഷിപ്പിച്ചത്.
ഇത്തരം മാതൃകാപരമായ രക്ഷാപ്രവർത്തനങ്ങൾ ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ആറ് യൂത്ത് കോൺഗ്രസ്കെഎസ്യു പ്രവർത്തകർക്കെതിരേ പോലീസ് കേസെടുക്കുകയും കേസ് കോടതിയിൽ എത്തിയപ്പോൾ പിഴയടച്ച് ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു.
എന്നാൽ, "രക്ഷാപ്രവർത്തനം’നടത്തിയ സിപിഎംഡിവൈഎഫ്ഐ പ്രവർത്തകരിൽ അഞ്ചുപേരെ മാത്രമാണ് പോലീസ് പിടികൂടിയത്. ഇവർ കുറച്ചു ദിവസം ജയിലിൽ കിടന്നെങ്കിലും ഇപ്പോൾ പുറത്താണ്. മറ്റ് പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്നും സുധീഷ് പറയുന്നു.
പഴയങ്ങാടി പോലീസ് സംഭവത്തിൽ 14 സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.