കോഴിക്കോട്: പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ അവലോകന യോഗം ചേർന്നു.
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ സാങ്കേതികത്വം പരിഹരിച്ച് പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കാത്തതാണ് പദ്ധതിക്ക് തടസം. ഇത് പരിഹരിക്കുന്നതിന് നിരന്തര ഇടപെടലുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
സർക്കാരിന്റെ അഭിമാന പദ്ധതിയായ പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം തടസ്സപ്പെടുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിലെ നടപടികൾ വേഗത്തിലാക്കാൻ ഡെപ്യൂട്ടി കളക്ടറെ യോഗം ചുമതലപ്പെടുത്തി. പദ്ധതിയിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.
കുരുവട്ടൂർ പഞ്ചായത്തിൽ പൂനൂർ പുഴക്കു കുറുകെ പൂളക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജിനായി കിഫ്ബിയിൽനിന്ന് 30 കോടി രൂപ അനുവദിച്ചിരുന്നു.
കുരുവട്ടൂർ പഞ്ചായത്തിനെയും കോഴിക്കോട് കോർപറേഷനെയും ബന്ധിപ്പിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ ഏജൻസി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നൂറുദ്ദീൻ ചെറുവറ്റ, വാർഡ് മെമ്പർ ബി.കെ. സോന, എൽഎ ഡെപ്യൂട്ടി കളക്ടർ പി.വി. സുധീഷ്, പ്രൊജക്റ്റ് എൻജിനീയർമാർ, കേരള വാട്ടർ അഥോറിറ്റി, ഇറിഗേഷൻ ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Proposal expedite