Kerala
തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളുകയും കോൺഗ്രസ് പുറത്താക്കുകയും ചെയ്തതിനു പിന്നാലെ സ്ത്രീപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത. അറസ്റ്റ് ചെയ്യുന്നതു കോടതി വിലക്കിയിട്ടില്ല.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും കീഴടങ്ങുന്നതാവും നല്ലതെന്ന ഉപദേശം അടുപ്പമുള്ളവർ രാഹുലിനു നൽകിയെന്നാണ് സൂചന. രണ്ടു ഗുരുതര കേസുകൾ വന്നതോടെ മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത മങ്ങിയെന്നാണ് വിലയിരുത്തൽ. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വൈകാതെ കീഴടങ്ങിയേക്കും.
വ്യാജപരാതി ആണെന്നുള്ള രാഹുലിന്റെ വാദങ്ങൾ തള്ളിയാണ് കോടതിവിധി. രാഹുലിനെതിരേ മറ്റൊരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റർ ചെയ്തതും മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യതയെ ബാധിച്ചു.
കോടതിവിധി വന്നതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. നിലവിൽ സസ്പെൻഷൻ നടപടിയായിരുന്നു പാർട്ടി സ്വീകരിച്ചിരുന്നത്.
എന്നാൽ, മറ്റൊരു യുവതികൂടി പരാതിയുമായി കെപിസിസിയെത്തന്നെ സമീപിച്ചതോടെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽത്തന്നെ ശക്തമായിരുന്നു. വനിതാ നേതാക്കൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നു കെ. മുരളീധരൻ ബുധനാഴ്ച പറഞ്ഞിരുന്നു.
സമ്മർദം ശക്തമായതോടെയാണ് മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പുറത്താക്കൽ മാധ്യമങ്ങളെ അറിയിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാഹുൽ എംഎൽഎസ്ഥാനം ഒഴിയുന്നതാകും നല്ലതെന്നും അഭിപ്രായപ്പെട്ടു.
പുറത്താക്കൽ എഐസിസിയുടെ അനുമതിയോടെയാണെന്നു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. എംഎൽഎ സ്ഥാനം ഒഴിയുന്നതാവും നല്ലതെന്നു രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
പാർട്ടിയും കൈവിട്ടതോടെ കീഴടങ്ങുന്നതാവും നല്ലതെന്ന ചിന്ത രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായെന്നാണ് അറിയുന്നത്. കഴിഞ്ഞ എട്ടു ദിവസമായി ഒളിവിൽ കഴിയുകയാണ് എംഎൽഎകൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്പോഴാണ് കനത്ത തിരിച്ചടി.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാർഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമതരെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി കെ.പി. വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർഥി കെ. അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടിയിൽനിന്ന് പുറത്താക്കി.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന വാർഡ് ഒന്ന് മണിക്കടവ് നോർത്തിലെ ഒ.വി. ഷാജു, വാർഡ് 18 മുണ്ടാനൂരിലെ കോൺഗ്രസ് മണ്ഡലം എക്സിക്യുട്ടീവ് അംഗം എം.എം. മാത്യു, വാർഡ് 20 മണിപ്പാറയിലെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ, വാർഡ് 22 മണിക്കടവ് സൗത്തിലെ മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് റീന മാളിയപുരയ്ക്കൽ വിമത പ്രവർത്തനം നടത്തിയ മണിക്കടവ് ഒന്നാം വാർഡ് സെക്രട്ടറി ബിനോയ് പള്ളിപ്പുറം എന്നിവരെയാണ് പുറത്താക്കിയത്.
അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
Kerala
കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
ബിജെപിയുടെ കോൾ സെന്റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു തരത്തിലുള്ള നടപടിയും പാർട്ടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അഗത്വത്തിൽ നിന്ന് ഗോപുവിനെ പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് അറിയിച്ചത്. യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് ഗോപു.
എന്നാൽ യുവമോർച്ച ഏതെങ്കിലും സംഘടനാ നടപടി എടുത്തതായി അറിയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് ഗോപുവിൽ നിന്ന് അതിക്രൂരമായ മർദനം നേരിട്ടതായി വെളിപ്പെടുത്തിയത്.
ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി മരട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനമെന്നും ചാർജർ പൊട്ടുന്നത് വരെ അടിക്കുന്നതാണ് ഇയാളുടെ രീതിയെന്നും യുവതി പറഞ്ഞു. വീട്ടിൽ നിന്നും പുറത്തുപോകാൻ സമ്മതിക്കാതെ പൂട്ടിയിടാറുണ്ടായിരുന്നെന്നും യുവതി മൊഴി നൽകി.
ഗോപുവിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്നും ജീവൻ രക്ഷിക്കാനാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും യുവതി വെളിപ്പെടുത്തി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ ഗോപു പരമശിവം മരട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തി ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹമോചിതയായ യുവതിക്ക് ആദ്യ വിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
National
ചെന്നൈ: എഐഎഡിഎംകെ മുൻ മന്ത്രിയും എംഎൽഎയുമായ കെ.എ. സെങ്കോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയ ഒ. പനീർസെൽവത്തിനും ടി.ടി.വി. ദിനകരനുമൊപ്പം തേവർ സ്മാരകത്തിലെത്തിയതിന് പിന്നാലെയാണ് നടപടി.
പാർട്ടിയുടെ അന്തസ് കളങ്കപ്പെടുത്തിയവരെ പുറത്താക്കുമെന്നും ആവർത്തിച്ച് പാർട്ടി നിയമങ്ങൾ ലംഘിച്ചുവെന്നും കെ.എ. സെങ്കോട്ടയ്യനെ പുറത്താക്കിയ വിവരം അറിയിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
എംജിആറും ജയലളിതയും മുന്നോട്ടുവെച്ച തത്വങ്ങൾ ഇപ്പോഴും മുറുകെ പിടിക്കുന്ന പാർട്ടിയാണ് എഐഎഡിഎംകെ. പാർട്ടിയുടെ നിലപാടുകൾക്കും നിയമങ്ങൾക്കുമെതിരെ ആര് പ്രവർത്തിച്ചാലും പദവിയോ സ്ഥാനങ്ങളോ നോക്കാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പളനിസ്വാമി പറഞ്ഞു.
ആരും പാർട്ടിക്കും അതിന്റെ തത്വശാസ്ത്രങ്ങൾക്കും അധീതരല്ലെന്നും സെങ്കോട്ടയ്യനുമായി ബന്ധപ്പെടരുതെന്നും നേതാക്കളോട് പളനിസ്വാമി നിർദേശിച്ചു.
തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറണമെങ്കിൽ പാർട്ടിയിൽ ഐക്യം ഉയർന്നുവരണമെന്നും പുറത്താക്കപ്പെട്ട വേലുമണി, തങ്കമണി, സി.വി. ഷൺമുഖം, അൻപഴകൻ, വി.കെ. ശശികല, ടി.ടി.വി. ദിനകരൻ, ഒ. പനീർശെൽവം എന്നിവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും സെങ്കോട്ടയ്യൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാർട്ടി പദവികളിൽനിന്നും നീക്കിയിരുന്നു.