ഹേഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള മാരക ലഹരിഗുളികയെക്കുറിച്ച് മുന്നറിയിപ്പുമായി നെതർലൻഡ്സിലെ മയക്കുമരുന്ന് വിരുദ്ധ മാനസികാരോഗ്യ സംഘടനയായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട്. മരണത്തിനുവരെ കാരണമായേക്കാവുന്ന ഗുളികകൾ കർശനമായി വിലക്കി രാജ്യത്ത് ചുവപ്പുജാഗ്രത പുറപ്പെടുവിച്ചു.
ലഹരിമരുന്ന് പരിശോധിക്കുന്ന ഡച്ച് ഡ്രഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ഇത്തരം ഗുളികകൾ ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പച്ച, മഞ്ഞ നിറങ്ങളിലാണ് ഗുളികകൾ വിപണിയിലുള്ളത്. ഒരുവശത്ത് ട്രംപിന്റെ മുഖസാമ്യമുള്ള മരുന്നിന്റെ മറുവശത്ത് ‘എൻഎൽ’, ‘ട്രംപ്’ എന്നിങ്ങനെ എഴുതിയിട്ടുണ്ട്. സാധാരണ ലഹരിഗുളികകളിൽ അടങ്ങിയിട്ടുള്ള എംഡിഎംഎ ഘടകത്തിനു പകരം ഇതിൽ മാരകമായ പാരാ-മെഥോക്സിമെഥാംഫെറ്റാമെൻ (പിഎംഎംഎ) അടങ്ങിയിരിക്കുന്നു.
ഇതിന്റെ ഉപയോഗം ശരീരതാപം അമിതമായി കൂടാനിടയാക്കും. എംഡിഎംഎയെക്കാൾ സാവധാനമാണ് പിഎംഎംഎയുടെ പ്രവർത്തനം എന്നതിനാൽ അമിത അളവിൽ ഗുളിക കഴിക്കാനുള്ള സാധ്യതയുണ്ടെന്നും അത് ജീവഹാനിക്ക് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് ഇതുവരെ ഗുളിക കഴിച്ച് ആർക്കും ആരോഗ്യപ്രശ്നമോ മരണമോ റിപ്പോർട്ടുചെയ്തിട്ടില്ല. 2017ൽ ജർമൻ പോലീസും സമാനമായ ഓറഞ്ചുനിറത്തിലുള്ള ട്രംപിന്റെ മാഖാകൃതിയിലുള്ള ഗുളികകൾ പിടിച്ചെടുത്തിരുന്നു.