ലാങ്കസ്റ്റർ: ആത്മീയ പ്രഭാഷണങ്ങളും പ്രാർഥനാ ശുശ്രൂഷകളും വിവിധ പ്രായക്കാർക്കായുള്ള ചിന്തോദ്ദീപക സെഷനുകളും കൊണ്ട് ശ്രദ്ധേയമായി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മൂന്നാം ദിനം.
പെൻസിൽവേനിയയിലെ വിൻധം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന പരിപാടികളിൽ വിശ്വാസജീവിതത്തിന്റെ ആഴവും സഭാകൂട്ടായ്മയുടെ പ്രാധാന്യവും കുടുംബബന്ധങ്ങളുടെ വിശുദ്ധിയും ആത്മീയ നവീകരണത്തിന്റെ ആവശ്യകതയും വിവിധ പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
ദിവസം മലയാളം, ഇംഗ്ലീഷ് പ്രഭാത നമസ്കാരങ്ങളോടെയാണ് ആരംഭിച്ചത്. ഫാ. സണ്ണി ജോസഫ് നടത്തിയ വചനസന്ദേശത്തിൽ ജീവിതത്തിലെ പ്രതിസന്ധികളെ വിശ്വാസത്തോടെയും കരുണയോടെയും നേരിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു.
നോഹ, വിശുദ്ധ യൗസേപ്പ്, പത്രോസ് തുടങ്ങിയ ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതം പരിവർത്തനത്തിന്റെ മാതൃകകളാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സെഷനിൽ ഫാ. സുജിത് തോമസും വചനസന്ദേശം നൽകി.
പ്രഭാത സെഷനിൽ ഫാ. ഡോ. എബി ജോർജ്, പരസ്പരം ക്രിസ്തുവിനെ ദർശിക്കാനും ബഹുമാനിക്കാനും കഴിയുമ്പോഴാണ് സഭാജീവിതം അർഥപൂർണമാകുന്നതെന്ന് വ്യക്തമാക്കി. സഹോദരനിൽ ക്രിസ്തുവിനെ കാണുന്ന മനോഭാവമാണ് കുടുംബങ്ങളെയും ഇടവകകളെയും വിശുദ്ധീകരിക്കുന്നതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുതിർന്നവർക്കായുള്ള മലയാളം സെഷനിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സഭയോടു ചേർന്നുള്ള വിശ്വാസാനുഭവമാണ് യഥാർഥ ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറയെന്ന് ഓർമിപ്പിച്ചു.
ദൈവകൃപ വ്യക്തിപരമായ അനുഭവത്തിൽ ഒതുങ്ങുന്നതല്ലെന്നും സഭയുടെ കൂദാശാപരമായ ജീവിതത്തിലൂടെയാണ് വിശ്വാസി ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയെ വെറും ആരാധനാലയമെന്ന നിലയിൽ കാണാതെ വിശ്വാസിയുടെ ആത്മീയ രൂപീകരണത്തിന്റെ ജീവസാന്നിധ്യമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.