Health
ഒരുപാടുപേരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോളിന്റെ ഉയർന്ന നില താഴുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ‘ഡയോസ്ജെനിൻ' എന്ന രാസഘടകമാണ് കൊളസ്ട്രോളിന്റെ ഉയർന്ന നില കുറയ്ക്കാൻ സഹായിക്കുന്നത് എന്നാണ് കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ളണ്ടിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിട്ടുള്ളത്. അപൂർവമായി ചിലരിൽ ഉലുവ കഴിക്കുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നും മനസിലായിട്ടുണ്ട്.
സ്തനങ്ങളുടെ ആരോഗ്യത്തിന്
സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ ഉലുവ സഹായിക്കും എന്ന വിശ്വാസം തലമുറകളായി പല രാജ്യങ്ങളിലും നിലവിലുള്ളതാണ്. ഡയോസ്ജെനിൻ എന്ന രാസപദാർഥത്തിന് സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. സ്തനങ്ങളിലെ കോശങ്ങൾ വർധിപ്പിച്ച് സ്തനങ്ങളുടെ വലിപ്പം കൂടുന്നത് അങ്ങനെയാണ്.
അമിതഭാരം കുറയ്ക്കാൻ
രാവിലത്തെ ആഹാരത്തിന്റെ കൂടെ ഉലുവ വേവിച്ചതു കഴിച്ചവരിൽ പലരിലും അമിത ശരീരഭാരം കുറയുന്നതായി മനസിലായിട്ടുണ്ട്. വിശപ്പ് ഉണ്ടാകുന്നില്ല എന്നു പറയുന്നവർക്ക് ഉലുവ വേവിച്ചു കഴിക്കാൻ കൊടുക്കുന്നത് ജർമനിയിൽ അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയാണ് എന്ന് വായിച്ചിട്ടുണ്ട്.
ലൈംഗിക ശേഷിക്ക്
കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ആസ്ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ഉലുവ ഉപയോഗിച്ച് തയാറാക്കിയ ഒരു ഫുഡ് സപ്ളിമെന്റ് കഴിച്ച കുറേ പേരിൽ ലൈംഗിക ശേഷി വളരെ നല്ല നിലയിലാകുന്നതായി കാണുവാൻ കഴിഞ്ഞു എന്നാണ്. പേശികളുടെ ദൃഢത കൂടുകയും ചെയ്യുകയുണ്ടായി എന്നും പറയുന്നുണ്ട്. ഹോർമോണുകളുടെ നില നല്ല അവസ്ഥയിൽ ആകാൻ സഹായിക്കുന്ന ചില രാസപദാർത്ഥങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതായിരിക്കണം ഈ നല്ല ഫലങ്ങൾ ലഭിക്കുന്നതിനു സഹായിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും ഒരുപാട് പഠനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
വിളർച്ചയ്ക്കു പരിഹാരം
മലബന്ധം അനുഭവിക്കുന്നവർക്ക് പരിഹാരം കാണാൻ ഉലുവയുടെ ഇല നല്ലതാണ്. വിളർച്ചയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാൻ ഇതുതന്നെ മതിയാകും. പ്രായപൂർത്തി ആകുന്ന സമയത്ത് പെൺകുട്ടികളിൽ പല അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാനും വളർച്ച ത്വരിതപ്പെടുത്താനും സഹായകം.
സ്വയംചികിത്സ വേണ്ട
ഇങ്ങനെയൊക്കെ ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് കരുതി നാളെ മുതൽ തന്നെ ധാരാളം ഉലുവ തിന്നു തുടങ്ങാം എന്നൊന്നും ആരും തീരുമാനം എടുക്കരുത്. കാരണം, ഈ വിഷയത്തിൽ പഠനങ്ങൾ പൂർണമായും നടന്നിട്ടുണ്ട് എന്ന് പറയാറായിട്ടില്ല. മാത്രമല്ല, ഉലുവ കൂടിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ശാസ്ത്രീയമായി അറിയില്ല. എന്തായാലും ഗർഭിണികളും ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികളും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. ഉലുവ ഔഷധമാണ്. അത് ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്നവർ ആദ്യം ഒരു ഡോക്ടറെ സന്ദർശിച്ചു വിവരം പറയണം. ഡോക്ടർ എന്തെങ്കിലും പരിശോധനകൾ നിർദ്ദേശിക്കുകയാണെങ്കിൽ അത് ചെയ്യണം. ഡോക്ടറുടെ ഉപദേശം അനുസരിച്ച് ഉള്ള അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. ഏതു ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതു ദന്തഡോക്ടർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. കേരളത്തിൽ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്.
1800 കളിൽ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നിൽക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകൾ നിലവിൽവന്നു. ആദ്യം ഇതു പൊടിരൂപത്തിൽ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു.
1956 ന് ശേഷമാണ് പേസ്റ്റിൽ ഫ്ലൂറൈഡ് ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാൻ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകൾ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങൾ ഏകദേശം ഒന്നു തന്നെയാണ്.
1 .അബ്രസീവ് -
പല്ലിനെ തേച്ചു മിനുസപ്പെടുത്താനും പ്ലാക്ക്, കറകൾ കളയാനും സഹായിക്കുന്നു. അലൂമിനിയം ഹൈഡ്രോക്സൈഡ്, കാൽസ്യം കാർബണേറ്റ്, സിലിക്ക എന്നിവ ഉദാഹരണങ്ങൾ. എന്നാൽ അബ്രസീവ് കൂടുതലുള്ള പേസ്റ്റ് ഇനാമലിന് പോറൽ ഉണ്ടാക്കുന്നതും കട്ടി കുറയ്ക്കുന്നതിനും കാരണമാ
കുന്നു
2.ഡിറ്റർജന്റ് -
കൃത്യമായ ബ്രഷിംഗിലൂടെ മാത്രം നീക്കം ചെയ്യാൻ സാധിക്കാത്ത കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. സോഡിയം ലൊറൈൽ സൾഫേറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അതാണു പേസ്റ്റിന് പതയ്ക്കുന്ന സ്വഭാവം നൽകുന്നത്. പത ഉണ്ടാകുന്നത് പേസ്റ്റ് വായിൽ നിന്ന് ഊർന്നിറങ്ങി പോകാതെ നിലനിർത്താൻ കൂടിയാണ്.
3. ഫ്ലൂറൈഡ് -
സോഡിയം മോണോ ഫ്ലൂറോ ഫോസ്ഫേറ്റ് ആണ് പേസ്റ്റിൽ സാധാരണയായി ഉൾപ്പെടുത്താറുള്ളത്. 1000 മുതൽ 1100 പാർട്സ് പെർ മില്യൻ എന്ന അളവിലാണ് പേസ്റ്റിലെ ഫ്ലൂറൈഡ് ശരാശരി ചേരുവ. മുകളിൽ പറഞ്ഞ മൂന്നുമാണ്
പേസ്റ്റിലെ പ്രധാന ഘടകങ്ങൾ.
മറ്റു ഘടകങ്ങൾ
a. ഹ്യൂമക്റ്റെന്റ് - ടൂത്ത്പേസ്റ്റിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഉദാഹരണം സൈലിറ്റോൾ, സോർബിറ്റോൾ, ഗ്ലിസറിൻ.
b. പ്രിസർവേറ്റീവ്സ് - സോഡിയം ബെൻസോയേറ്റ്, മീതൈൽ പാരബൻ മുതലായ പ്രിസർവേറ്റിവുകൾ പേസ്റ്റിൽ സൂക്ഷ്മജീവികളുടെ വളർച്ച തടയും. ഇതിനാൽ ഇത് ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും.
c. സ്വീറ്റനിംഗ് ഏജന്റ് - പേസ്റ്റ് രുചി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുന്നു. ഉദാഹരണം സൈലിറ്റോൾ, സാക്കറിൻ
d. ഫ്ളേവേഴ്സ് - ചേരുവകളുടെ അരുചി മാറ്റാനായി
ചേർക്കുന്നു. ഉദാഹരണം പെപ്പർമിൻറ്റ്, സിനമൺ, മെന്തോൾ.
e.തിക്കനിംഗ് ഏജന്റ്സ് - നാച്ചുറൽ ഗം, സിന്തറ്റിക് സെല്ലുലോസ് തുടങ്ങിയവ പേസ്റ്റ് രൂപത്തിൽ നിലനിർത്തുവാൻ സഹായിക്കുന്നു.
f. ആന്റി ബാക്ടീരിയൽ ഏജന്റ്സ് - രോഗാണുക്കൾ ഉണ്ടാകാതിരിക്കാനായുള്ള ചേരുവയാണിത്. ഉദാഹരണം പോവിഡോൺ അയഡിൻ, ക്ലോർഹെക്സിഡിൻ
g. വൈറ്റനിംഗ് ഏജന്റ്സ് - പല്ലുകൾക്ക് വെൺമ കൂട്ടാൻ. ഉദാഹരണം ഹൈഡ്രജൻ പെറോക്സൈഡ്. പല്ലുകൾക്കിടയിലെ കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
വിവരങ്ങൾ -ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)ഫോണ്‍ 9447219903
Health
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരള്‍ കാന്‍സറിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്കുന്ന വാക്സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്കാന് സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ മുന്‍കരുതലുകള്‍
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തുക. ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക. സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
അറിയുക, പരിശോധിക്കുക, പ്രതിരോധിക്കുക
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്സിനേഷന്, ചികിത്സ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്സിന്, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന് രക്ഷിക്കാന്‍ വഴിയൊരുക്കും.
വിവരങ്ങൾ - ഡോ. ഡിൽമോ യെൽദോ, ജൂണിയർ കൺസൾട്ടന്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്.
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം. ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. വറുത്ത വിഭവങ്ങൾ ദിവസവും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിൽതന്നെ പിടികൂടാതിരിക്കാൻ സഹായകം.
നെയ് റോസ്റ്റ് ശീലമാക്കേണ്ട!
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വനസ്പതി അമിതമാകരുത്...
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ. അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയിൽ. എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാൻസ് ഫാറ്റ് ആണ്. ട്രാൻസ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകർക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോൾ കൂടാനും പ്രധാന കാരണം ഇതാണ്. ബേക്കറി വിഭവങ്ങളിലാണ് ട്രാൻസ് ഫാറ്റ് ഏറ്റവും കൂടുതലുളളത്. അതിനാൽ വനസ്പതിയും വനസ്പതിയിൽ തയാർ ചെയ്ത വിഭവങ്ങളും അനിയന്ത്രിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈൻ ചെയ്യുമ്പോൾ
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയപുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു. ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വൈറ്റമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
എല്ലാ വീടുകളിലും അടുക്കളയിലെ ഒരു അവിഭാജ്യ പദാർത്ഥമാണ് ഉലുവ. കറികളിൽ മണവും രുചിയും ലഭിക്കുന്നതിന് മാത്രമായാണ് ഉലുവ ഇങ്ങനെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ, ഒരുപാടൊരുപാട് ഔഷധമൂല്യങ്ങളുടെ കലവറയാണ് ഉലുവ എന്ന സത്യം ഇത് പതിവായി കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം പേർക്കും അറിയില്ല. ആയുർവേദത്തിലും ചൈനയിലെ പാരമ്പര്യ ചികിത്സയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. ഹിപ്പോക്രാറ്റിസും ഗ്രീസിലെയും റോമിലെയും ചികിത്സകരും ഉലുവ ഔഷധമായാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്ര രേഖകളിൽ പറയുന്നുണ്ട്.
മുലപ്പാലിന്റെ പരിശുദ്ധിക്ക്
പുരാതന കാലത്തെ ചികിത്സകർ ഉലുവ വ്രണങ്ങളിലും പരിക്കേറ്റ ഭാഗങ്ങളിലും ലേപനമായി ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നുണ്ട്. പനി, ശ്വാസകോശരോഗങ്ങൾ, ദഹനേന്ദ്രിയ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ മരുന്നായി ഉലുവ ഉപയോഗിച്ച ു വന്നിരുന്നു. പ്രസവം എളുപ്പത്തിൽ നടക്കുന്നതിന് ഉലുവയ്ക്ക് കഴിവുള്ളതായി ഒരു വിശ്വാസം നിലനിന്നിരുന്നു. മുലപ്പാലിന്റെ അളവും പരിശുദ്ധിയും നല്ല നിലയിൽ ആകുന്നതിനായി ഇന്ത്യയിലെ സ്ത്രീകൾ തലമുറകളായി ഉലുവ ഉപയോഗിച്ച് വരുന്നുണ്ട്. പുരുഷന്മാരിൽ കാണുന്ന കഷണ്ടിക്ക് പരിഹാരം കാണാൻ ഉലുവ സഹായിക്കും എന്ന ഒരു വിശ്വാസം കൂടി ചരിത്രത്തിൽ ചിലയിടങ്ങളിൽ കാണാൻ കഴിയും.
പൊണ്ണത്തടി കുറയാൻ
കുറച്ചു കൊല്ലങ്ങളായി ഉയർന്ന നിലയിലുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും നില സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി ഉലുവ കഴിക്കാൻ ഒരുപാടു ഡോക്ടർമാർ രോഗികളോടു പറയുന്നുണ്ട്. ശരീരത്തിന്Br അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ അവ കുറയ്ക്കുന്നതിനും ലൈംഗികശേഷി നല്ല നിലയിൽ ആകുന്നതിനും കൂടി ഉലുവ ഉപകരിക്കും. പ്രമേഹം ഉള്ളവരിൽ ബഹുഭൂരിപക്ഷം പേരിലും ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതാണ്.
പ്രമേഹം ഇല്ലാത്തവർ കഴിച്ചാലോ?
പ്രമേഹം ഇല്ലാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തോന്നിയ പോലെ ഉലുവ കഴിക്കുകയാണെങ്കിൽ അതു ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതിനും അതോടനുബന്ധിച്ച് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാവുന്നതാണ്. എലികളിൽ നടത്തിയ പഠനങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയിൽ കുറവ് വരുന്നതായി മനസിലാക്കാനായിട്ടുണ്ട്.
വേദനസംഹാരി
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നുണ്ട്. പിന്നെ കുറേ രാസഘടകങ്ങളും ഉണ്ട്. പല ഗവേഷണ ഫലങ്ങളിലും പറയുന്നത്, നീർക്കെട്ട് കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയുടെ ഗുണങ്ങളിൽ കാണുന്നുണ്ട് എന്നാണ്. അങ്ങനെ വേദനാ സംഹാരിയായും ഉലുവ കണക്കാക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഈ ഗുണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ചില വിദഗ്ധർ അനുമാനിക്കുന്നത്. പ്രമേഹ രോഗികൾ ഇരുപത്തിയഞ്ച് ഗ്രാം ഉലുവ വേവിച്ച് മൂന്നു നേരമായി കഴിച്ചാൽ നല്ല ഫലം കിട്ടുമെന്നാണ് കാണാൻ കഴിയുന്നത്. കാൻസറിനെ പ്രതിരോധിക്കാനും ഉലുവയെ ആശ്രയിക്കാവുന്നതാണ്.
പല പഠനങ്ങളിൽ നിന്നും പ്രമേഹം ബാധിച്ചവരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതായി മനസിലായിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഈ ഗുണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ മേഖലയിൽ ഇനിയും കുറേയേറെ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393
Health
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.റൈസ് ബ്രാൻഎണ്ണയും(തവിടെണ്ണ) സോയാബീൻ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളിൽ പൊതുവെ ആരോഗ്യത്തിനു ഗുണകരം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഏറ്റവുമധികം ഉള്ളത്.
എണ്ണ മിതമായി
വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയിൽ, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ്‍ എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.
കനച്ചത് ഉപയോഗിക്കരുത്
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
ഒലീവ് എണ്ണ
ഒലീവ് എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം. വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Health
കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വീട്ടില്‍ നടക്കുന്ന പ്രസവങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ചില ഗര്‍ഭിണികള്‍ വീടുകളില്‍ പ്രസവിക്കാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ എവിടെ പ്രസവിക്കണം എന്നു തീരുമാനിക്കനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്. പക്ഷേ, ആ തീരുമാനം അഭികാമ്യമാണോ എന്നുള്ളത് ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത്
ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കുന്നത് ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു (Maternal Mortality Ratio) എന്നതിനെ ആശ്രയിച്ചാണ്. പണ്ടുകാലത്ത് അമ്മമാര്‍ വീടുകളില്‍ പ്രസവിച്ചിരുന്നു എന്നത് നാം മറക്കുന്നില്ല. 1947 കാലഘട്ടത്തില്‍ ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 2000 അമ്മമാര്‍ക്കാണു മരണം സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് ആ നിരക്ക് ഒരു ലക്ഷത്തില്‍ 19 ആയി ചുരുങ്ങിയിരിക്കുന്നു. പ്രസവത്തെ തുടര്‍ന്ന് ഒരു അമ്മ പോലും മരിക്കാന്‍ പാടില്ല എന്നതാണു വസ്തുത. കേരളത്തിന്റെ കാര്യത്തില്‍ പ്രസവത്തെ തുടര്‍ന്നുള്ള അമ്മമാരുടെ മരണനിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഇവിടെ പ്രസവം ആശുപത്രിയില്‍ നടക്കുന്നു എന്നതുകൊണ്ടാണ്.
ആശുപത്രിയില്‍ പ്രസവം
നടത്തുന്നതിന്റെ ഗുണങ്ങള്‍
ഗര്‍ഭം, പ്രസവം എന്നൊക്കെയുള്ളത് ഒരു സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. എന്നാല്‍ അത് അത്രത്തോളം ലളിതമായി കണക്കാക്കാന്‍ സാധിക്കില്ല. പ്രസവ സമയത്ത് എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടാകാം. അതു മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, പ്രസവത്തില്‍ ഉണ്ടാകുന്ന അമിതമായ കാലവിളംബം ഇതൊക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ ലഭിക്കില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ.
അപ്രതീക്ഷിത രക്തസ്രാവം
ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം. പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്റെ ഹൃദയമിടുപ്പിനു പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.
അപകടങ്ങളുണ്ട്
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാക്കുക.
പ്രസവം അത്ര ലളിതമല്ല
പ്രസവം വളരെ ലളിതമാണെന്ന് നമ്മള് വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്. പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടുപേരെയുമോ നമുക്ക് നഷ്ടപ്പെടാം. വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ്, ഗൈനക്കോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
Health
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
എണ്ണ അളന്ന് ഒഴിക്കണം
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം. അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ഒരിക്കൽ ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും...
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന ശീലവും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും. എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. ആവർത്തിച്ചു ചൂടാക്കൽ -റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. അത്തരം എണ്ണ ആരോഗ്യത്തിന് ഹാനികരം.
* ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം. പപ്പടം കാച്ചിയ എണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാൻ ഉപയോഗിക്കാം. അതിനപ്പുറം അതിൽ പുതിയ എണ്ണ കൂടി ചേർത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
* കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ.
* എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്. മുതിർന്നവരും ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ പാടില്ല. അളവു കുറച്ചു കഴിക്കുക. കുട്ടികൾക്കു മാതൃകയാവുക.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്
Health
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്.
പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ദിവസം ഒരാൾക്ക്...
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.
6-7 വയസാകുന്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി. അത് ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്ടമാകും
രക്തസമ്മർദവും(ബിപിയും) ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും.
സോഡിയം വേണം, പക്ഷേ...
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.
സോയാസോസിലും സോഡിയം കൂടുതൽ
അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Health
കുട്ടികളിൽ തലവേദന പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളിൽ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകൾ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേൻ അഥവാ കൊടിഞ്ഞി.
സ്ട്രെസ് അമിതമായാൽ
പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാൻ കെൽപ്പില്ലാത്ത കുട്ടികൾക്കാണ് പ്രധാനമായി ടെൻഷൻ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികൾക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണൽ ഹെഡെയ്ക് ഫൗണ്ടേഷൻ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു.
കുട്ടികളിലെ മൈഗ്രേൻ
കുട്ടികളിൽ ഉണ്ടാകുന്ന മൈഗ്രേൻ പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാർ മൈഗ്രേൻ 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ (20 ശതമാനം), ഛർദിയോടുകൂടിയ മൈഗ്രേൻ (0.02 ശതമാനം). ആറുമുതൽ പതിനഞ്ചു വരെ വയസുള്ള കുട്ടികളിൽ നാലു ശതമാനം പേർക്കും ഹൈസ്കൂൾ വിദ്യാർഥികളിൽ 10-23 ശതമാനം പേർക്കും പലപ്പോഴായി മൈഗ്രേൻ ഉണ്ടാകുന്നതായി തെളിയുന്നു.
കുട്ടികളിലുണ്ടാകുന്ന കൊടിഞ്ഞി അഥവാ ചെന്നിക്കുത്തിനെ രണ്ടായി തിരിക്കാം. പാരന്പര്യവുമായി ബന്ധപ്പെട്ട കോമണ്‍ മൈഗ്രേനും പ്രകാശ വലയമോ വരകളോ നിറങ്ങളോ കാണുന്ന, ഭക്ഷണ അലർജിയും ഛർദിയുമുണ്ടാകുന്ന ക്ലാസിക് മൈഗ്രേനും.
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്:
1. കണ്‍ഫ്യൂഷണൽ മൈഗ്രേൻ!
ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.
2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം
- കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.
3. ഹെമിപ്ലേജിക് മൈഗ്രേൻ
ഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
4. ബാസിലാർ മൈഗ്രേൻ
ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.
5. അബ്ഡൊമിനൽ മൈഗ്രേൻ!
തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ പാരന്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികൾക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ കുട്ടികൾ മുതിരുന്പോൾ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു. ചോക്കലേറ്റ്, ശീതള പാനീയങ്ങൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, ചൈനീസ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങൾ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള ട്രിഗറുകളാകുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation).
* ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്.
* അതു നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള ഒക്കുപ്പേഷണൽ (occupational) ഫിസിയോതെറാപ്പിയാണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.
പ്രശ്നങ്ങളും പരിഹാരങ്ങളും
1. സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു
നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരവും സാധനങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതു പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായകമാകുന്നു. എന്നാല്‍ സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
* രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം.
* കാല് തട്ടി വീഴാന്‍ കാരണമാകുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്.
* തിരിയുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. പാകമായതും കനം കുറഞ്ഞ സോളോടു കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കുവാന്‍.
2. ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്.
* ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക
* ഉച്ചത്തില്‍ വായിക്കുക
* പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക
* കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക
3. ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം
സ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്.
* ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാണ്.
* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കണം. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
* കിടന്നു കൊണ്ട് ഭക്ഷണം കഴിക്കരുത്.
4. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കുറവ്, ഓര്‍മക്കുറവ്
ഏകാഗ്രത വീണ്ടെടുക്കാം
* കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുക
* ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക
* ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കുക
* ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക...
* ശാന്തമായി വിശ്രമിക്കുക
* ചെറിയ നടത്തത്തിനു പോകുക
* സംഗീതം ആസ്വദിക്കുക...
5. ജീവിതം നഷ്ടമായി എന്ന തോന്നൽ
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിനു കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്.
വിഷാദം മാറ്റാന്‍
* സ്വയം സമാധാനപ്പെടുക
* എപ്പോഴും മുന്നോട്ടു പോകുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക.
* മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക
* കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക
* വിഷാദരോഗം മാറ്റുനതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക
* മനസിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
മൈഗ്രേനുണ്ടാക്കുന്ന ഉത്തേജക ഘടകങ്ങളാണ് ട്രിഗറുകൾ. ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാന ട്രിഗറുകളെക്കുറിച്ച്...
1. കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ.
ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.
2. അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ- അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു. അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.
3. ഭക്ഷണപദാർഥങ്ങൾ
ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു. കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
4. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. കൃത്യസമയത്തു ഭക്ഷണം കഴിക്കുക. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം. ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.
5. ആർത്തവ സമയത്തും ഋതുവിരാമത്തിനുശേഷവും ഗർഭാവസ്ഥയിലുള്ള സ്ത്രൈണഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൈഗ്രേനുള്ള ശക്തമായ ട്രിഗറാണ്. അതുപോലെ ഹോർമോണടങ്ങുന്ന ഗർഭനിരോധന ഗു ളികകളും തലവേദയുണ്ടാക്കുന്നു. ഋതുവിരാമത്തിനുശേഷമുള്ള ഹോർമോണ്‍ പുനരുത്ഥാന ചികിത്സ പലപ്പോഴും മൈഗ്രേനു കാരണമാകാറുണ്ട്.
6. ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.
7. മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
8. അമിത വ്യായാമം
കൃത്യവും ഉൗർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.
9. കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ
രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
10. അമിതവെട്ടവും ഒച്ചയും
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു. അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ശിശുപരിപാലനം: ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് ജനനം മുതല്‍ ഒരു വയസ് വരെയുള്ള കാലയളവ്. ഈ പ്രായത്തെയാണ് ശിശുപ്രായം (Infancy) എന്ന് വിളിക്കുന്നത്. ഈ സമയത്താണ് തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അതിനാല്‍ ഈ കാലഘട്ടത്തില്‍ ലഭിക്കുന്ന സ്നേഹവും പരിചരണവും സുരക്ഷിതത്വവും കുഞ്ഞിന്റെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
1. കുഞ്ഞിന് സ്നേഹവും സുരക്ഷിതത്വവും നല്‍കുക
കുഞ്ഞ് കരയുമ്പോള്‍ അതിനെ അവഗണിക്കാതെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്യുക. ഇതിലൂടെ കുഞ്ഞിന് സുരക്ഷിതത്വബോധം ലഭിക്കുകയും നാഡീവ്യൂഹം ശാന്തമാകുകയും ചെയ്യും. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ രക്ഷിതാക്കളുമായുള്ള സുരക്ഷിതമായ ബന്ധം (Secure Attachment) കുഞ്ഞിന്റെ ആത്മവിശ്വാസത്തിന്റെയും വൈകാരിക വളര്‍ച്ചയുടെയും ശക്തമായ അടിത്തറയാണ്.
2. ശാന്തമായ കുടുംബാന്തരീക്ഷം ഒരുക്കുക
രക്ഷിതാക്കളുടെ പെരുമാറ്റവും വികാരങ്ങളും കുഞ്ഞിനെ നേരിട്ട് സ്വാധീനിക്കുന്നു. ശാന്തവും സ്നേഹപൂര്‍ണവുമായ കുടുംബാന്തരീക്ഷം കുഞ്ഞിന്റെ മാനസികാരോഗ്യത്തിനും വ്യക്തിത്വവികസനത്തിനും ഗുണകരമാണ്. കുഞ്ഞുങ്ങള്‍ കണ്ടും കേട്ടും പഠിക്കുന്നവരായതിനാല്‍ അവരുടെ മുന്നില്‍ പരസ്പര ബഹുമാനത്തോടെയും ക്ഷമയോടെയും പെരുമാറാന്‍ ശ്രദ്ധിക്കണം.
3. 'പെര്‍ഫെക്റ്റ്' രക്ഷിതാവാകാന്‍ ശ്രമിക്കേണ്ടതില്ല
ശിശുപരിപാലനത്തില്‍ പൂര്‍ണത എന്ന ആശയം യാഥാര്‍ഥ്യമല്ല. കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും എല്ലാ സമയത്തും നിറവേറ്റുക എന്നതല്ല നല്ല രക്ഷാകര്‍തൃത്വം. പ്രായത്തിന് അനുയോജ്യമായ പരിധികള്‍ നിശ്ചയിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ 'ഇല്ല' എന്ന് പറയുകയും ചെയ്യുന്നത് കുട്ടിയുടെ സ്വയംനിയന്ത്രണവും ക്ഷമയും വളര്‍ത്താന്‍ സഹായിക്കും. രക്ഷിതാക്കളുടെ ജീവിതശൈലിയും സംസാരരീതിയും കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ പ്രധാന സ്വാധീനം ചെലുത്തുന്നു.
4. കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക
ഓരോ കുഞ്ഞും വ്യത്യസ്തരാണ്. അവരുടെ ഉറക്കം, വിശപ്പ്, കളി, സ്വഭാവം എന്നിവ ഒരേ രീതിയിലായിരിക്കണമെന്നില്ല. അതിനാല്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയോ അനാവശ്യ പ്രതീക്ഷകള്‍ വയ്ക്കുകയോ ചെയ്യാതെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുക. സ്നേഹപൂര്‍വമായ ആശയവിനിമയവും നല്ല ബന്ധവും കുഞ്ഞിന്റെ വൈകാരിക സുരക്ഷിതത്വം വര്‍ധിപ്പിക്കും.
5. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്ക്രീന്‍ ടൈം ഒഴിവാക്കുക
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ടാബ്ലെറ്റ് തുടങ്ങിയ സ്ക്രീനുകള്‍ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിപ്പിക്കാനോ, കരച്ചില് നിര്‍ത്താനോ വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തില്‍ ഭാഷാവികസനത്തെയും ശ്രദ്ധാകേന്ദ്രത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കാം. അതിനുപകരം കുഞ്ഞിനോട് സംസാരിക്കുക, കഥ പറയുക, പാട്ടുപാടുക, കളിപ്പാട്ടങ്ങളിലൂടെ ഇടപഴകുക എന്നിവയാണ് കൂടുതല്‍ ഗുണകരം.
6. കുഞ്ഞിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്
ഓരോ കുഞ്ഞിന്റെയും വളര്‍ച്ചയുടെ വേഗവും കഴിവുകളും വ്യത്യസ്തമാണ്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, അപര്യാപ്തതാബോധം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം. പകരം, കുഞ്ഞിന്റെ വ്യക്തിഗത കഴിവുകളും ചെറിയ നേട്ടങ്ങളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് ആരോഗ്യകരമായ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസത്തിനും സഹായകമാകും.
ഒരു കുഞ്ഞിന് നല്കാവുന്ന ഏറ്റവും വലിയ സമ്മാനം വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളല്ല; മറിച്ച് സ്നേഹവും കരുതലും സമയവും സുരക്ഷിതമായ കുടുംബാന്തരീക്ഷവുമാണ്. ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ ലഭിക്കുന്ന മികച്ച പരിചരണമാണ് ഭാവിയിലെ ആരോഗ്യകരമായ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും അടിത്തറ. അതിനാല്‍ ഓരോ രക്ഷിതാവും അറിവോടെയും ക്ഷമയോടെയും സ്നേഹത്തോടെയും ശിശുപരിപാലനത്തെ സമീപിക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട് - രശ്മി മോഹൻ എ, ചൈൽഡ് ഡെവലപ്മെന്റ്
തെറാപ്പിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്.
രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ...
വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും.
ആന്റി ബയോട്ടിക്സ് മരുന്നുകൾ കഴിക്കുമ്പോൾ...
ആന്റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്റിമൈക്രോബിയൽ മരുന്നുകൾ വാങ്ങിക്കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്
മലേറിയ മരുന്നുകൾ മുടക്കരുത്
മലേറിയ ചികിത്സിക്കുന്നതിന് ആന്റി മലേറിയ മരുന്നുകൾക്കു വലിയ പ്രാധാന്യമുണ്ട്. ആന്റി മലേറിയൽ മരുന്നുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പ്രകാരം ആന്റി മലേറിയൽ പൂർണമായും കഴിച്ച് ചികിത്സ പൂർത്തിയാക്കണം. മുടക്കിയാൽ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധശക്തി ആർജിക്കുകയും ചികിത്സ വിഫലമാവുകയും ചെയ്യും.
രോഗീപരിചരണത്തിനിടെയുള്ള അണുബാധ തടയാം
പത്തിൽ ഒരു രോഗിക്ക് അണുബാധയുണ്ടാകുന്നതു രോഗീപരിചരണത്തിനിടയിലാണ്. കൈകൾ, ഉപകരണങ്ങൾ, പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിലൂടെ അണുബാധ പകരുന്നതു കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർക്കു കഴിയും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.
Health
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി (CT) / എം ആര് ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.
ഏത് ആശുപത്രിയിൽ..?
സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും അവരുടെ സ്ട്രോക്ക് ഹെല്പ് ലൈൻ നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞുവച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
വലുപ്പമുള്ള രക്തക്കട്ട മാറ്റുന്നതിന്
ത്രോമ്പോളിസിസ് കൊണ്ട് മാറ്റാന്‍ പറ്റാത്ത വലുപ്പമുള്ള രക്തക്കട്ടകള്‍ മാറ്റുന്നതിന് രക്തധമനി വഴി കഥീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോ വാസ്കുലര്‍ റിവാസ്ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍, ഇതു ചില സ്ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.
* തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു മുതല്‍ 24 മണിക്കൂര്‍ വരെ എടുക്കാം. സിടി സ്കാന്‍ വിശദമായി പരിശോധിക്കുകയോ അല്ലെങ്കില്‍ എംആര്‍ഐ സ്കാനിംഗിലൂടെയോ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങൾ മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണമായി സ്ട്രോക്ക് വരികയും ത്രോമ്പോളിസിസ് ചികിത്സയ്ക്കുള്ള സമയ പരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.
ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക്
ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു.
പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888
Health
രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു തകരാറാണ് അലര്‍ജി. യഥാര്‍ഥത്തില്‍ ശരീരത്തിന് ഒരു ഭീഷണിയുമില്ലാത്ത ഒരു വസ്തുവിനെ ഈ പ്രതിരോധ വ്യവസ്ഥ അപകടകാരിയായി കണക്കാക്കുമ്പോള്‍ അത് അലര്‍ജിക്ക് കാരണമാകുകയും, പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഈ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രീതിയും തീവ്രതയും ഇതിനെടുക്കുന്ന സമയവും അനുസരിച്ച് അലര്‍ജിയെ നാലു ടൈപ്പുകളായി തരം തിരിക്കാറുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമായി അലര്‍ജിയെ സ്ഥിരമായത് (Fixed), ചാക്രികമായത് (Cyclical) എന്നിങ്ങനെ രണ്ടായി തിരിക്കാം.
എല്ലാത്തിനോടും അലർജിയോ?
കുറച്ചു കാലം മുമ്പ് വരെ, പലരും ഈ അലര്‍ജിയെ സംശയാസ്പദമായ ഒരു അവസ്ഥയായി കണക്കാക്കിയിരുന്നു. അലര്‍ജി ആയി ഒരു രോഗനിര്‍ണയം നടത്തുമ്പോള്‍ "അതെല്ലാം ഒരു തോന്നലാണ് " എന്ന അഭിപ്രായം പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ അലര്‍ജി ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോകജനസംഖ്യയിലെ 30% അല്ലെങ്കില്‍ അതില്‍ കൂടുതലോ ആളുകളില്‍ കണ്ടുവരുന്നു. മിക്ക അലര്‍ജി രോഗികളും ഒന്നില്‍ കൂടുതല്‍ വസ്തുക്കളോട് പ്രതികരിക്കുന്നുവെന്നത് സത്യമാണെങ്കിലും, "ഒരാള്‍ക്ക് എല്ലാത്തിനോടും അലര്‍ജി" എന്നൊരു കാര്യം നിലവിലില്ല.
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ വഴി നിര്‍ണയിക്കപ്പെടുന്ന രോഗങ്ങളാണ് അലര്‍ജിക് രോഗങ്ങള്‍.
ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ വലിയ വ്യതിയാനങ്ങള്‍ അലര്‍ജിയുടെ കാര്യത്തില്‍ നിലവിലുണ്ട്.
സ്ഥിരമായ (Fixed) അലര്‍ജി
പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു. പ്രാണികളുടെ കുത്ത്, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു. ചില തരത്തിലുള്ള ഭക്ഷണ അലര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു. രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത് സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.
സൈക്ലിക് അഥവാ ചാക്രിക അലര്‍ജി
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.
ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ
കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്. മൂക്ക്, ചെവി, അണ്ണാക്ക് അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ് മൂലമുള്ള തലവേദന, ചെവി അടപ്പ്, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കക്കുറവ്, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.
Health
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍.
തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല, എന്നാല്‍ ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന് സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്ക് കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്ത പരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നു ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനായി പിറ്റ്യൂറ്ററി ഗ്രന്ഥി (Pituitary gland) നല്കുന്ന ഹോര്‍മോണ്‍ ആണ് TSH. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനക്കുറവും (Hypothyroidism) കൂടുതലും (Hyperthyroidism) ശരീരത്തെ രണ്ടു തരത്തില്‍ ബാധിക്കുന്നു. ഇത് പ്രത്യേകമായി ഒരു അവയവത്തെ അല്ല ബാധിക്കുന്നത്, ശരീരത്തെ പൊതുവായി ബാധിക്കുന്നു.
ക്ഷീണം, തളര്‍ച്ച, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് പ്രകടമാകുന്നത്. അതിനാല്‍ അസുഖം ഒന്നും ഇല്ലെങ്കില്‍ പോലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തൈറോയ്ഡ് രോഗത്തെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസം
ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ - ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുക, കൈ വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക, മാസമുറയിലെ വ്യത്യാസം എന്നിങ്ങനെയാണ്.
ഹൈപ്പോ തൈറോയ്ഡിസം
ഹൈപ്പോ തൈറോയ്ഡിസം ആണെങ്കില്‍ വിപരീത ലക്ഷണങ്ങളാണ് പ്രകടമാവുക. ശരീരഭാരം കൂടുക, മാസമുറയിലെ വ്യത്യാസങ്ങള്‍, ശബ്ദത്തില്‍ വ്യതിയാനം ഉണ്ടാവുക, ഉന്മേഷക്കുറവ് എന്നിങ്ങനെ.
മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം
സ്ക്രീനിംഗ് ടെസ്റ്റായ TSH രക്ത പരിശോധനയില്‍ നോർമലിൽ( Normal value) കുറവ് ആണെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന കൂടുതലും മറിച്ചാണെങ്കില്‍ പ്രവര്‍ത്തനക്കുറവും സൂചിപ്പിക്കുന്നു. TSH കൂടാതെ T3, T4, ആന്റിബോഡി ടെസ്റ്റുകളും രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുന്നതുവഴി മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും പ്രതിരോധവും സാധ്യമാകുന്നു.
വിവരങ്ങൾ: ഡോ. ഹേമലത പി.
കൺസൾട്ടന്റ്, ജനറൽ മെഡിസിൻ,
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്.
മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ്‍ ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്നുതുടുക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം.
റെറ്റിനോയ്ഡുകൾ എപ്പോഴും ഉപയോഗിക്കാമോ?
അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നുകഴിഞ്ഞ് കണ്ണാടിയിൽ നോക്കുന്പോൾ മുഖത്തു ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്റെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിനു സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം ഗർഭം ധരിക്കാൻ.
ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
മുഖക്കുരുവിന് ദീർഘകാലം മരുന്ന് ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ലേപനങ്ങൾ, സോപ്പുകൾ, ഗുളികകൾ എന്നിവ ഉപയോഗിക്കേണ്ടിവന്നേക്കാം. ആന്റിബയോട്ടിക് ലേപനങ്ങൾ ദീർഘകാലം ഉപയോഗിക്കണം. എന്നാൽ ഒരേ ലേപനംതന്നെ ദീർഘകാലം ഉപയോഗിച്ചാൽ മുഖക്കുരുവിന് കാരണമായ ബാക്ടീരിയകൾ പ്രസ്തുത ആന്റിബയോട്ടിക്കിനെതിരേ പ്രതിരോധശേഷി നേടുന്നു. ഇത് അസുഖം ഭേദമാകാതിരിക്കുന്നതിനു കാരണമാകുന്നു. ആയതിനാൽ ഇടയ്ക്കിടെ ഇവ മാറ്റുന്നത് അത്യാവശ്യമാണ്. എന്നാൽ മുഖക്കുരുവിന് ഒരേ ലേപനം തന്നെ വർഷങ്ങളോളം ചിലർ ഉപയോഗിക്കാറുണ്ട്. ഇത് ഗുണം ചെയ്യില്ല.
ഗുളികയും ലേപനവും ഒരുമിച്ച് വേണോ?
മ ുഖക്കുരു വളരെ കൂടുതലുള്ളവർക്ക് ഉള്ളിൽ ഗുളിക കഴിക്കേണ്ടിവരും. ഉള്ളിൽ ഗുളിക കഴിക്കുന്ന സമയം ലേപനങ്ങൾ ഉപയോഗിക്കാത്തതാണു നല്ലത്. ഒരേസമയം ഇവ രണ്ടും ഉപയോ ഗിച്ചാൽ മുന്‍പു സൂചിപ്പിച്ചപോലെ ആന്റിബയോട്ടിക്കിനെതിരേ ബാക്ടീരിയ പ്രതിരോധശേഷി നേടുന്നതിന് കാരണമാകും.
പെട്ടെന്നു ഭേദമാകുമോ?
ചർമത്തിൽ ലേപനങ്ങളോ ലോഷനുകളോ പുരട്ടിയാൽ സാധാരണഗതിയിൽ അവയുടെ ഒരുശതമാനം മാത്രമേ ചർമത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. ചർമം വരണ്ടതാണെങ്കിൽ രോഗമുള്ള ഭാഗം തണുത്ത ശുദ്ധജലത്തിൽ അൽപ്പസമയം മുക്കിവച്ച ശേഷം ഓയിന്റ്മെന്റ് പുരട്ടുന്നത് മരുന്നിന്റെ ആഗിരണം വർധിപ്പിക്കുന്നതിനു സഹായകം. ചർമരോഗമുള്ള ഭാഗത്തുനിന്ന് നീരൊലിപ്പ് ഉണ്ടെങ്കിൽ ആ ഭാഗത്ത് രണ്ടു ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ടീസ്പൂണ്‍ ഉപ്പിട്ട ലായനിയിൽ മുക്കിയ കോട്ടണ്‍ തുണി അൽപനേരം ചുറ്റിവയ്ക്കുന്നത് നീരൊലിപ്പ് കുറയ്ക്കുന്നതിനു സഹായകം. പിന്നീട് ലേപനങ്ങൾ പുരട്ടിയാൽ എളുപ്പത്തിൽ ഗുണം കിട്ടുന്നതായിരിക്കും. അസുഖം മാറാതെ വരുന്പോൾ ഡോക്ടർമാരെ മാറ്റിമാറ്റി പരീക്ഷിക്കുന്നത് കേരളീയരുടെ പൊതുസ്വഭാവമാണ്. പലപ്പോഴും ശരിയായ വിധത്തിൽ മരുന്ന് ഉപയോഗിക്കാതെയായിരിക്കും ഇങ്ങനെ പുതിയ ഡോക്ടർമാരെ തേടിയിറങ്ങുന്നത്. ചർമരോഗങ്ങൾ ഭേദമാകുന്നതിന് അതിന്റേതായ സമയം കൊടുക്കുന്നതാണു നല്ലത്.
സ്വയംചികിത്സ പ്രശ്നമാകുമോ?
ദിവസങ്ങൾകൊണ്ടു ഭേദമാകുന്ന ചർമരോഗങ്ങളുണ്ട്. മുഖക്കുരുപോലുള്ള പ്രശ്നങ്ങൾക്ക് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്. അതിനാൽ ഗുണം കിട്ടിയില്ലെന്നു പരാതി പറഞ്ഞ് പുതിയ ഡോക്ടറെ തേടിയിറങ്ങാതിരിക്കുന്നതാണു നല്ലത്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളിൽനിന്ന് മരുന്നു നൽകാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നില്ല. ഒടിസി മരുന്നു (ഓവർ ദ കൗണ്ടർ - കുറിപ്പടിയില്ലാതെ മരുന്നു വാങ്ങൽ)വില്പന കേരളത്തിൽ വ്യാപകമാണ്. സ്വകാര്യ ക്ലിനിക്കുകളിലോ സർക്കാർ ആശുപത്രികളിലോ വിദഗ്ധ രെ കണ്ട് ചികിത്സ നേടുന്നതാണു നല്ലത്. ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക. പണവും സമയവും ആരോഗ്യം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും.
വിവരങ്ങൾ: ഡോ. ജയേഷ് പി
(MBBS(GMC കോഴിക്കോട്) MD(TDMC ആലപ്പുഴ), ത്വക്ക് രോഗ വിദഗ്ധന്‍,
പാനൂര്‍, കണ്ണൂര്‍ ജില്ല ഫോൺ: 0490 2316330
Health
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.
പച്ചടി
പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന് എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം.
സാമ്പാര്‍
സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകള്‍.
മോര്, രസം
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന് തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.
തോരന്‍
പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്ളമേറ്ററി
ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു.
പായസം
പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം
ചുക്കുവെള്ളം
സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്പ്പിക്കാന് കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവെ സസ്യാഹാരം മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിക്കും അതിന്റേതായ പ്രാധാന്യമുണ്ട്.
ചോറ്
ചെമ്പാവരി ചോറില്‍ 'ബി' വിറ്റാമിനുകളും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അവശ്യ അമിനോ ആസിഡുകളും ഗാമാ - അമിനോ ബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതു തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്.
പരിപ്പ്, പപ്പടം, നെയ്യ്
ഏതു സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണത്. ആരോഗ്യകരമായ, യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി - ആസിഡുകള്‍, വിറ്റമിന്‍ 'എ', ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.
ഇഞ്ചിക്കറി
ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.
അച്ചാര്‍
നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വിറ്റമിന്‍ 'സി' യുടെ നല്ലൊരു സ്രോതസാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂടു കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ധക്യത്തില്‍ നിന്നു സംരക്ഷിക്കുന്നു.
കിച്ചടി
വെള്ളരിക്കയും പാവയ്ക്കയുമാണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റാകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു.
ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം
ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത പ്രസക്തമാകുന്നു.
ബ്ലോക്കില്ലാതെയും ഹൃദയാഘാതം!
ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്.
താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ വാസ്കുലർ രോഗമാണ് മറ്റൊന്ന്. ചിലരിൽ സ്ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്ന് വിണ്ടുകീറുന്നു(ഡൈസെക്്ഷൻ). കൂടാതെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകാറില്ല.
അജ്ഞാതജീനുകൾ
ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതക സ്വാധീനം എത്രത്തോളമാണെന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണ പരന്പരയുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ 2016-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപത് ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത 91 ശതമാനംവരെ ഉയർന്നു കണ്ടു. ഇക്കൂട്ടരിൽ സുപ്രധാന ആപത്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവുള്ളതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി.
ജനിതകവിധി മാറ്റിമറിക്കാൻ
തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്. എന്നാൽ കാഞ്ചിവലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് ജനിതക വിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200ൽ പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം
Health
ജീവിതശൈലീരോഗങ്ങൾ (നോണ്‍ കമ്യൂണിക്കബിൾ ഡീസിസസ്)
1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
2. ഹൃദ്രോഗങ്ങൾ
3. ഉയർന്ന രക്തസമ്മർദം, രക്താതിമർദം (ഹൈപ്പർ ടെൻഷൻ)
4. സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
5. പക്ഷാഘാതം(സ്ട്രോക്ക്)
6. വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്)
7. അർബുദ രോഗങ്ങൾ
8. ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
അമിതവണ്ണം തിരിച്ചറിയാൻ
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ - ഭാരക്കുറവ്
18 മുതൽ 24 വരെ - ശരിയായ ഭാരം
24 മുതൽ 30 വരെ - ഭാരക്കൂടുതൽ
30 മുതൽ 35 വരെ - അമിതവണ്ണം
35 മുതൽ 40 വരെ - ഗുരുതരമായ അമിതവണ്ണം
40 ൽ കൂടുതൽ -അപകടകരമായ അമിതവണ്ണം
ജീവിതശൈലീ രോഗങ്ങൾ തടയാൻ വ്യായാമം
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്നശീലം വളർത്തിയെടുക്കുക
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യാമവും ആഹാരത്തിനു പച്ചക്കറികളും നേടാം.
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക
കുട്ടികളിലെ പൊണ്ണത്തടി തടയാൻ
1. കുട്ടിക്കാലം മുതലേ പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക
2. കുട്ടികളിൽ ശരിയായ ആഹാരശീലങ്ങൾ വളർത്തിയെടുക്കുക
3. ചെറുപ്പം മുതലേ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ബേക്കറി ഭക്ഷണത്തോടും ഫാസ്റ്റ് ഫുഡിനോടും ഹോട്ടൽ ഭക്ഷണത്തോടും ആസക്തി വളരാതെ ശ്രദ്ധിക്കുക
5. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്പോൾ അളവു കൂടാൻ സാധ്യതയുണ്ട്
6. ഓടിച്ചാടിയുള്ള കളികളും പന്തുകളിയും മറ്റും പ്രോത്സാഹിപ്പിക്കുക
7. എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഓടിക്കളിക്കാൻ അവസരമൊരുക്കുക
8. വീഡിയോ ഗെയിമുകൾ, കംപ്യൂട്ടർ ഗെയിമുകൾ നിരുത്സാഹപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Health
ഹെപ്പറ്റൈറ്റിസ് എ, ഇ തടയാം
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍
ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ശരിയായി കൈ കഴുകാം
· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
ടോയ് ലറ്റ് ശുചിത്വം
· മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.
രക്തപരിശോധന
· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത
പരിശോധനയിലൂടെ ഉറപ്പുവരുത്തുക.
കരുതലോടെ ആഘോഷങ്ങൾ
· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക.
ഹെപ്പറ്റൈറ്റിസ് ബി, സി തടയാം
· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ് നല്‍കുക.
രക്തബാങ്കുകളിൽ നിന്ന്
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
സുരക്ഷിതമാക്കാം ലൈംഗിക ജീവിതം
· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
പങ്കുവയ്ക്കരുത്
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
അണുവിമുക്തമാക്കാം
· കാത്, മൂക്ക് എന്നിവ കുത്തനും പച്ച കുത്തനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്
Health
ഫിസിയോതെറാപ്പി ആരോഗ്യപരിചരണത്തിൽ മുഖ്യശാഖയായി വളർന്നുകഴിഞ്ഞു. പ്രധാനമായും പ്രാഥമിക ആരോഗ്യപരിചരണത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യരുടെ ജീവിതകാലം മുഴുവൻ അവരുടെ ചലനശേഷിയും പ്രവർത്തനശേഷിയും വർധിപ്പിക്കുക, നിലനിർത്തുക, പുനഃസ്ഥാപിക്കുക, പരമാവധി ഉപയോഗപ്പെടുത്തുക എന്നിവയാണ് ഫിസിയോതെറാപ്പിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചലനശേഷി വർധിപ്പിക്കുന്നതിന്
ഫിസിയോതെറാപ്പി ആരോഗ്യ സംരക്ഷണത്തിലും നിർണായക പങ്ക് വഹിക്കുന്നു. വ്യക്തികളുടെ ഉത്പാദനക്ഷമതയും ആയുസും വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും ഇത് വലിയസ്വാധീനം ചെലുത്തുന്നു. വ്യായാമ പരിപാടികൾ ക്രമമായി നടത്തൽ, ശരീരഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, നീന്തൽ, വേദന കുറയ്ക്കൽ, ചലനശേഷി വർധിപ്പിക്കൽ തുടങ്ങി പല മേഖലകളിലും ഫിസിയോതെറാപ്പിക്കു പങ്കുണ്ട്.
രോഗപ്രതിരോധത്തിന്
ഫിസിയോതെറാപ്പിക്ക് ഇപ്പോൾ അടിയന്തര ചികിൽസ മുതൽ പുനരധിവാസം വരെ എല്ലാ രോഗപ്രതിരോധ ഘട്ടങ്ങളിലും പങ്കാളിത്തമുണ്ട്. ദീർഘകാല രോഗങ്ങളുള്ള വ്യക്തികൾക്ക് ഫിസിയോതെറാപ്പിസ്റ്റുകളുടെ മാർഗനിർദേശത്തിൽ കൃത്യവും സുരക്ഷിതവുമായ വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യനില മെച്ചപ്പെടുത്താം.
വ്യായാമം
40% ഓക്സിജൻ ശേഷിയേക്കാൾ കൂടുതലുള്ള അനെയ്റോബിക് വ്യായാമം ഹൃദ്രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമാണ്. ഹൃദയക്ഷമത, രക്തപ്രവാഹം എന്നിവയുടെ മെച്ചപ്പെടുത്തൽ വഴിയാണ് ഇത് ലഭ്യമാകുന്നത്. ഓരോ വ്യക്തിക്കും അനുയോജ്യമായ വ്യായാമ പരിപാടികൾ ഫിസിയോതെറാപ്പിസ്റ്റുകൾ നിർദേശിക്കുന്നു.
ആർത്രൈറ്റിസ്(സന്ധിവാതം)പ്രതിരോധത്തിന്
ഈ രോഗമുള്ളവർക്ക് ഫിസിയോതെറാപ്പി പ്രവർത്തനശേഷി പുനഃസ്ഥാപിക്കുകയും വൈകല്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. വ്യക്തിഗത വ്യായാമ പരിപാടികൾ രൂപീകരിക്കുകയും രോഗത്തെ കുറിച്ചുള്ള അറിവ് നൽകുകയും ജീവിതശൈലീമാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു.
വീഴ്ചകളും പരിക്കുകളും തടയൽ
വീഴ്ചകൾ, ആകസ്മികമായ മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണമാണെന്നാണ് കണക്കുകൾ. ഫിസിയോതെറാപ്പിസ്റ്റുകൾ ശരീര ചലനങ്ങളിലും പ്രവർത്തനത്തിലും വിദഗ്ധരാണ്. അതുകൊണ്ടുതന്നെ വീഴ്ചകൾ തടയാൻ വ്യക്തിഗത പരിപാടികൾ രൂപപ്പെടുത്തുന്നു. മൊബിലിറ്റി എയ്ഡുകൾ, വ്യായാമങ്ങൾ, വീട്ടിൽ അപകട സാധ്യത കുറയ്ക്കൽ തുടങ്ങിയവയും ഇതിലുണ്ട്.
വിവരങ്ങൾ: ഡോ. ഏഞ്ചൽ മേരി
BNYS, MD (Naturopathy Clinicals), ചീഫ് മെഡിക്കൽ
ഓഫീസർ, ഡോ. ഏഞ്ചല്‍സ് സീറീൻ ഹിൽസ് നേച്ചർ ക്യൂർ,
ഫിസിയോ തെറാപ്പി, യോഗ സെന്റർ, മീൻപറ്റി, കരുവഞ്ചാൽ, കണ്ണൂർ.
Health
ദന്ത, വായ ശുചിത്വം നമ്മുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. പല്ലുതേക്കുന്നതു കൃത്യമായി ചെയ്യാൻ പഠിച്ചാൽ അതിലൂടെ ഉദ്ദേശിക്കുന്ന ഗുണവും ലഭിക്കും. ദന്ത,വായ ശുചീകരണത്തിന്റെ ഉദ്ദേശം ദന്തക്ഷയം, മോണരോഗങ്ങൾ, അനുബന്ധ രോഗങ്ങൾ എന്നിവ ഉണ്ടാകാതിരിക്കുക എന്നതാണ്. പല്ലു തേക്കുന്നതിലൂടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ ഭക്ഷണ അവശിഷ്ടങ്ങൾ, ഉമിനീരിൽ നിന്നു പല്ലിനിടയിലും മോണയുടെ ഇടയിലും അടിഞ്ഞുകൂടുന്ന ചെത്തൽ, കക്ക എന്നിവയെ നീക്കം ചെയ്യാം.
പ്ലാക്ക്
പല്ലിന്റെ ഉപരിതലത്തിലും മോണയുടെ ഇടയിലുമായി രൂപപ്പെടുന്ന നേർത്തതും നഗ്നനേത്രങ്ങളാൽ കാണുവാൻ സാധിക്കാത്തതുമായ അംശമാണ് പ്ലാക്ക്. ഇത് രോഗാണുക്കളുടെ കോളനിയാണ്.
ഡെന്റൽ കാൽക്കുലസ്
ഇത് മോണയും പല്ലുമായി ചേരുന്ന സ്ഥലത്ത് കട്ടിയായി പറ്റിപ്പിടിച്ചിരിക്കുന്നു. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. പല്ലുതേപ്പ് കൃത്യമല്ലാതെ ആകുന്നതുകൊണ്ടും വായ്ക്കുള്ളിലെ ഫ്ലൂയിഡുകളിൽ നിന്നും കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്നും അടിഞ്ഞുകൂടുന്നതാണ് ഇത്. കൃത്യമായ പല്ലുതേപ്പിന്റെ അഭാവത്തിൽ കട്ടിയാക്കുന്ന അംശങ്ങളുമുണ്ട്. ഇത് ദീർഘകാലം നിലനിൽക്കുകയും കൂടിവരികയും മോണ വലിയുന്നതിനും എല്ല് ദ്രവിക്കുന്നതിനും കാരണമായി മാറുകയും ചെയ്യും. ഇതുകാരണം പല്ലിന്റെ അടിത്തറ ഇളകുകയും ക്രമേണ പല്ല് ഇളകിപ്പോകാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും.
പല്ലു ക്ലീനിംഗ് രണ്ടു രീതിയിൽ
ഹോം ക്ലീനിംഗ്
ദിവസവും രാവിലെയും വൈകുന്നേരവും ഉള്ള കൃത്യമായ പല്ലുതേപ്പും ഫ്ലോസ്സിഗും. പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്.
പ്രൊഫഷണൽ ക്ലീനിംഗ്
ഇത് ഒരു ദന്ത ഡോക്ടറുടെ അടുത്തുചെന്ന് ക്ലീൻ ചെയ്യുന്ന രീതിയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. അൾട്രാസോണിക് ഡിവൈസ് ഉപയോഗിച്ച് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയുള്ള പദാർഥങ്ങൾ നീക്കംചെയ്യുന്നതു വഴി മോണയുടെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തുന്നു. ഇത് വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി നടത്തേണ്ടതാണ്. ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ ഡീപ് ക്ലീനിംഗും ആവശ്യമെങ്കിൽ ഫ്ലാപ്പ് സർജറിയും നടത്തേണ്ടത് മോണയുടെ ആരോഗ്യത്തിനും ബലത്തിനും ആവശ്യമാണ്.
ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903
Health
പുത്തൻ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവോ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജനത്തിന്റെ ഗതിവിഗതികൾ.
പൈൽസ് രണ്ടു രീതിയിൽ
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം.
രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്.
കാരണങ്ങൾ
1. പാരന്പര്യം: മാതാപിതാക്കൾക്ക് പൈൽസ് ഉണ്ടെങ്കിൽ
മക്കൾക്കും വരാൻ സധ്യതയുണ്ട്.
2. ഗർഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടർന്നു
വിസർജനത്തിനായി മുക്കുന്ന അവസ്ഥ, ഭാരോദ്വഹനം,
അടിവയറ്റിൽ മർദം കൂടുന്ന സാഹചര്യങ്ങൾ ഇവ രോഗം
വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം.
3. ദീർഘ നേരം ഇരുന്നു ചെയ്യുന്ന ജോലികൾ.
4. മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം.
രോഗമുള്ളവരിൽ വയറിളക്കവും മലബന്ധവും തുമ്മലും
ചുമയുമെല്ലാം രോഗം കൂട്ടാൻ കാരണമാക്കും.
ലക്ഷണങ്ങൾ
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചിൽ അനുഭവപ്പെടുക, മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. വീർത്ത സിരകളിലെ രക്തം കട്ടിയായാൽ അതിശക്തമായ വേദന വരാം. ആ ഭാഗത്തുനിന്നുള്ള രക്തസ്രാവമെല്ലാം പൈൽസ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകൾ മുതൽ മലാശയ കാൻസറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്. അതിനാൽ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാൻ സാധിക്കൂ. പലരും പ്രത്യേകിച്ച് സ്ത്രീകൾ കാണിക്കാൻ മടിച്ച് ഒടുവിൽ മുള്ളു കൊണ്ടെടുക്കേണ്ടത് തൂന്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുന്പോൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളർച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.
ചികിത്സ
രോഗകാരണം അടിസ്ഥാനമാക്കിയാണു ചികിൽസ. മലബന്ധമാണു കാരണമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ എന്നാൽ ചകിരിനാരുപോലുള്ള എന്തോ എന്നാണൂ പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ നാര് എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്ത ഭക്ഷണഭാഗമെന്നേ അർഥമുള്ളു. വിസർജിക്കാൻ മലമുണ്ടാകണം. മാംസാഹാരം കഴിക്കുന്പോൾ അവ ദഹിച്ചുകഴിഞ്ഞാൽ ബാക്കി കാര്യമായൊന്നും വിസർജിക്കാനുണ്ടാവില്ല. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും മറ്റുമാണ് കഴിക്കാവുന്ന ഭക്ഷണം.
ധാരാളം വെള്ളം കുടിക്കുക. മലബന്ധ വരാതിരിക്കും. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്കൊ ക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക. ബാത്ത് റൂമിൽ പോകാൻ തോന്നുന്പോൾ പോവുക. പിടിച്ചുവയ്ക്കണ്ട.
എല്ലാ ചികിൽസാരീതിയിലും മരുന്നു ചികിൽസയുണ്ട്. ശസ്ത്രക്രിയയും ഫലപ്രദമാണ്. ഏതു ചികിൽസ ചെയ്താലും രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയില്ലെങ്കിൽ രോഗം വീണ്ടും തിരികെ വരാം. ഹോമിയോപ്പതിയിൽ രോഗകാരണമറിഞ്ഞാണു ചികിൽസിക്കുന്നത്. രോഗം വീണ്ടും വരാതിരിക്കാനുള്ള മാർഗനിർദേശവും നല്‍കും. രോഗം കൂടിയിരിക്കുന്ന അവസ്ഥയിലും സ്ഥിരരോഗികളിൽ രോഗം ശമിക്കാനും രോഗം വരാതിരിക്കാനും പ്രത്യേകം ചികിൽസകൾ ലഭ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കുക.
· പ്രോട്ടീനൂറിയ ഉള്ളവരില്‍ രക്തസമ്മര്‍ദം 125/75mmHg ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉചിതം. ചിലപ്പോള്‍ ഇതിനായി രണ്ടോ മൂന്നോ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം.
പ്രമേഹം നിയന്ത്രണവിധേയമാക്കണം
· പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുക.
· പ്രോട്ടീനൂറിയ കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യം വേണ്ടിവരും.
· ആഹാരത്തില്‍ ഉപ്പ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക.
ഇമ്യൂണോ സപ്രസന്റ് മരുന്നുകള്‍
ചില തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉദാഹരണത്തിന്, ഗ്ലൊമെറുലോ നെഫ്രൈറ്റിസ്(Glomerulo nephritis), സ്എൽഇ(SLE), വാസ്കുലൈറ്റിസ്(Vasculitis) എന്നിവയ്ക്ക് ഇമ്യൂണോ സപ്രസെന്റ് (Immuno Suppressant) മരുന്നുകള്‍ ഫലപ്രദമായിരിക്കും.
വൃക്ക തകരാര്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്
വൃക്ക തകരാര്‍ ള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടത് രോഗം മൂര്‍ച്ഛിക്കുന്നതു തടയാന്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധം നേടാം. രോഗം മൂര്‍ച്ഛിക്കുന്നതു തടയാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്,
സീനിയർ കൺസൾട്ടന്റ്, നെഫ്രോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം,
തിരുവനന്തപുരം
Health
വെളിച്ചെണ്ണയ്ക്കു മുലപ്പാലിനോളം ഗുണം
മുലപ്പാലിൽ മാത്രം കാണപ്പെടുന്ന പോഷകമായ ലോറിക് ആസിഡിന്റെ മറ്റൊരു സ്രോതസാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ബലം നൽകാനും സഹായിക്കുന്നു.
കാൻസർ പ്രതിരോധവും ചികിത്സയും
തേങ്ങാപ്പാലിൽ നിന്നു തയാറാക്കുന്ന വെർജിൻ കോക്കനട്ട് ഓയിൽ ഒരു ടിസ്പൂൺ ദിവസവും നേരിട്ട് ഉപയോഗിക്കുന്നത് കാൻസർ പ്രതിരോധത്തിനു സഹായിക്കുന്നതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാൻസർ രോഗിയുടെ ശരീരത്തിൽ പേശികളുടെ വിഭജനം അതിവേഗത്തിൽ നടക്കുന്നതിനാൽ കീറ്റോണുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കിറ്റോണുകളുടെ ഉൽപ്പാദനത്തെ മന്ദഗതിയിലാക്കി കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
വില്ലനാവുന്നതെപ്പോൾ ?
ഇത്രയേറെ സവിശേഷഗുണമുള്ള വെളിച്ചെണ്ണ മാറ്റിനിർത്തി മറ്റു എണ്ണകൾ ഉപയോഗിക്കാൻ കാരണമെന്താണ്? അപൂരിത എണ്ണയിൽ പെട്ടതാണെങ്കിലും വെളിച്ചെണ്ണയ്ക്ക് പൂരിതഎണ്ണയുടെ ഗുണങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. പൂരിത എണ്ണയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. പാമോയിൽ, വനസ്പതി, മാംസാഹാരം, പാൽ, പാക്കറ്റ് ഫുഡ്സ് എന്നിവയാണ് പ്രധാനകാരണക്കാർ. എങ്കിലും സസ്യഎണ്ണയായ വെളിച്ചെണ്ണയുടെ അമിത പ്രയോഗവും കാരണമായേക്കാം. ഇതോടൊപ്പം മാറിയ ജീവിത രീതികളും വ്യായാമം തീരെയില്ലാത്ത ജോലികളും പുതിയ ഭക്ഷണ രീതികളും ജീവിത ശൈലീരോഗങ്ങൾക്ക് കാരണമാകുന്നു.
എങ്ങനെ സുഹൃത്താക്കാം ?
* നിയന്ത്രിത അളവിൽ വെളിച്ചെണ്ണയും ഒപ്പം തവിടെണ്ണ, ഒലീവ്, കടല എണ്ണ, എള്ള് എണ്ണ എന്നിവയും ചേർത്ത മിക്സഡ് ഓയിൽ രീതിയാണ് പാചകത്തിന് സ്വീകരിക്കേണ്ടത്.
* ആരോഗ്യകരമായ പാചക രീതികളും സ്വീകരിക്കണം.
നിയന്ത്രിത അളവിൽ ഉപയോഗിക്കാം
നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പറഞ്ഞു ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ബുദ്ധിപൂർവ്വം പോഷകപ്രദമായി ഉപയോഗിക്കുക.
വിവരങ്ങൾ - അനു മാത്യു, ഡയറ്റീഷൻ, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Health
മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ് വെളിച്ചെണ്ണ. ലോകത്തിന്റെ ഏതു കോണിൽ പോയാലും വെളിച്ചെണ്ണ തേച്ചുള്ള കുളിയും വെളിച്ചെണ്ണ ചേർത്ത കറികളും മലയാളിയുടെ ഗൃഹാതുരത്വം കൈവിടാത്ത ശീലങ്ങളിൽ ചിലതാണ്.
നമുക്ക് ഇത്രയേറെ പ്രിയപ്പെട്ട വെളിച്ചണ്ണയെ ഇന്ന് പലവിധ ആരോപണങ്ങൾക്ക് വിധേയമാക്കി അകറ്റി നിർത്തിയിരിക്കുന്നു. ശരിക്കും വെളിച്ചെണ്ണയ്ക്കു വില്ലൻ പരിവേഷമുണ്ടോ? ആരോഗ്യകരമായ ഭക്ഷണശീല പാരമ്പര്യമുള്ള കേരളത്തിന്റെ പഴയ തലമുറ എന്തുകൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകത്തിന് മുൻതൂക്കം കൊടുത്തു? അന്ന് വെളിച്ചെണ്ണ ആരോഗ്യത്തിന് ഭീഷണി വരുത്തിയില്ലേ? വെളിച്ചെണ്ണയുടെ സവിശേഷഗുണങ്ങളെക്കുറിച്ച്...
കൊഴുപ്പ്
ഭക്ഷ്യവസ്തുക്കളെ തരംതിരിക്കുമ്പോൾ കൊഴുപ്പ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് വെളിച്ചെണ്ണ. ആഹാരത്തിന്റെ പോഷകമൂല്യവും രുചിയും വർധിപ്പിക്കുന്നതിനാണ് എണ്ണകൾ ഉപയോഗിക്കുന്നത്.
വിവിധ തരം ഭക്ഷ്യ എണ്ണകൾ ഇന്നു വിപണിയിൽ സുലഭമാണ്. ഓരോ തരം എണ്ണയും രുചിയിലും ഗുണമേന്മയിലും പോഷകമൂല്യത്തിലും വിലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ രണ്ടു രീതിയിൽ തരം തിരിക്കാം.
* പൂരിത എണ്ണകൾ (മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നുള്ളവ)
* അപൂരിത എണ്ണകൾ (സസ്യ എണ്ണകൾ)
അപൂരിത എണ്ണകൾ തന്നെ അവയുടെ ഘടനാപരമായ വ്യത്യാസം കൊണ്ട് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (poly unsaturated fatty acids - PUFA)എന്നും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ(Mono unsaturated fatty acids - MUFA)എന്നും രണ്ടുതരത്തിൽ.
PUFA - സൂര്യകാന്തി എണ്ണ, സോയ എണ്ണ, എള്ളെണ്ണ.
MUFA - ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ.
വെളിച്ചെണ്ണ എംസിറ്റി
എന്നാൽ, അപൂരിതഎണ്ണയിൽ ഉൾപ്പെട്ട വെളിച്ചെണ്ണ അവയുടെ ഘടനയിലെ പ്രത്യേകതകൾ കൊണ്ട് 60 ശതമാനം പൂരിതവും 40 ശതമാനം അപൂരിതവും ആയി മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ് (എംസിറ്റി) എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
വിവരങ്ങൾ - അനു മാത്യു, ഡയറ്റീഷൻ, എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം
Health
വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം- ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല. വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ്
ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.
മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത
കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു. ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജേക്കബ് ജോർജ്, സീനിയർ കൺസൾട്ടന്റ്
നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും -3
കൊതുകുജന്യ - വായുജന്യ -മലിനജലസമ്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്...
1. മലന്പനി, വെസ്റ്റ് നൈല്‍, ഡെങ്കി, ജപ്പാൻ ജ്വരം എന്നിവയ്ക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കുക
2. കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കൊതുക്, കൂത്താടി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
വായുജന്യ രോഗങ്ങൾ
1. ചിക്കൻപോക്സ്, എച്ച1എൻ1, വൈറൽ പനി - ആവശ്യമായ ബോധവത്കരണവും പരിചരണവും നല്‍കുക
2. ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ മാറ്റിപ്പാർപ്പിച്ചു പ്രത്യേകമായി ചികിത്സ നല്‍കുക.
മലിനജലസന്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്...
1. കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക
2. മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകുക
3. ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും വൈദ്യസഹായം ഉറപ്പുവരുത്തുക
4. വളംകടി പോലെയുള്ള രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്
Health
കംപ്യൂട്ടറിനു മുന്നിൽ അധികനേരം ചെലവഴിക്കുന്ന വ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:
* നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക.
* കമ്പ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതെ തലത്തിൽ വയ്ക്കുക.
* കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
* അധികസമയം ഒരേരീതിയിൽ തന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും അല്പം ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ
കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്.
ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ
ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളിൽ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പിൽ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ കൂടുതൽ ശരീര ആയാസത്തിന് അവസരമില്ല. അതുമൂലം പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത് തുടർച്ചയായ നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകും.
കട്ടിയുള്ള തലയിണ ഉപയോഗിക്കുമ്പോൾ
നിങ്ങളുടെ സ്ലീപ്പിംഗ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിൽ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും.
ഇരുന്നുറങ്ങിയാൽ
ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു. അതുപോലെ കാലുയർത്തി മേശയുടെ അതുപോലെ തന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.
ഈ വേദനകൾ കുറയ്ക്കാൻ
എന്തൊക്കെ ചെയ്യാം
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന തരത്തിൽ അംഗവിന്യാസം(posture) നിലനിർത്തുന്നതിനാണ്. അതിനാൽ
* എല്ലായ്പ്പോഴും ശരിയായ അംഗവിന്യാസം (posture) നിലനിർത്തുക.
* ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക.
* കഴിയുന്നത്ര ഹെഡ്ലോഡിംഗ് ഒഴിവാക്കുക.
ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
ശരിയായ മെത്ത തിരഞ്ഞെടുത്ത് അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ വാങ്ങാൻ ശ്രമിക്കുക.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]
Health
"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് നാം എപ്പോഴും കാണാറുള്ളതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശ അർബുദം എന്നത് പുകവലിക്കാർക്ക് മാത്രം വരുന്ന ഒരു രോഗമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ.
എന്നാൽ യാഥാർഥ്യം അതല്ല. ജീവിതത്തിലൊരിക്കൽ പോലും പുകവലിക്കാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ രോഗത്തിന് ഇരയാകുന്നത്. ശരീരത്തിലെ ശ്വാസകോശ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് അസാധാരണമായ മുഴകളായി മാറുന്ന അവസ്ഥയാണിത്.
പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ശബ്ദമില്ലാത്ത കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കപ്പെടുന്നത്. രോഗം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.
അതിനാൽ പുകവലിക്കപ്പുറമുള്ള ഇതിന്റെ അപകടസാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.
തിരിച്ചറിയാം പ്രാരംഭ ലക്ഷണങ്ങൾ
തുടക്കത്തിൽ നിസാരമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗൗരവമായി കാണേണ്ടതുണ്ട്:
വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ദിവസങ്ങൾ കഴിയുംതോറും തീവ്രത കൂടുന്നതോ ആയ ചുമ.
കഫത്തിൽ രക്തത്തിന്റെ അംശം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തം കാണുന്നത് അപകടസൂചനയാണ്.
കാരണമില്ലാത്ത ശ്വാസതടസവും കിതപ്പും: നിസാരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
കഠിനമായ നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത.
ശബ്ദത്തിലെ വ്യത്യാസം: തൊണ്ടയിൽ അണുബാധയൊന്നുമില്ലാതെ തന്നെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടർച്ചയോ മാറ്റമോ.
കാരണമില്ലാതെ ഭാരക്കുറവും ക്ഷീണവും: ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും കടുത്ത തളർച്ചയും.
ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ: ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നത്.
പുകവലിക്കപ്പുറമുള്ള അപകടസാധ്യതകളും അദൃശ്യ കാരണങ്ങളും
പുകവലിക്കാത്ത വ്യക്തികളിൽ ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിൽ ഒട്ടനവധി മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരോക്ഷ പുകവലി.
വീടുകളിലോ ജോലിസ്ഥലങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക സ്ഥിരമായി ശ്വസിക്കുന്നത് രോഗസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു പ്രധാന ഘടകം.
വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുകയും സൂക്ഷ്മകണികകളും വായുവിൽ കലരുന്നത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
ബാഹ്യാന്തരീക്ഷത്തിന് പുറമേ നാം വസിക്കുന്ന വീടുകൾക്കുള്ളിലെ വായുവും അപകടകാരിയായേക്കാം. മണ്ണിലും പാറകളിലും കണ്ടുവരുന്ന മണമോ നിറമോ ഇല്ലാത്ത റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം വീടുകളിലെ വായുസഞ്ചാരമില്ലാത്ത മുറികളിൽ അടിഞ്ഞുകൂടുകയും ദീർഘകാലം ഇത് ശ്വസിക്കുന്നത് അർബുദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.
ഇതിനുപുറമേ അസ്ബസ്റ്റോസ്, ആർസെനിക്, ക്രോമിയം, നിക്കൽ, ഡീസൽ പുക തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊഴിൽശാലകളിൽ വെച്ചുണ്ടാകുന്ന നിരന്തര സമ്പർക്കം രോഗസാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.
കുടുംബത്തിലെ അർബുദ ചരിത്രവും ജനിതക വ്യതിയാനങ്ങളും കൂടിയാകുമ്പോൾ പുകവലി ശീലമില്ലാത്തവരിലും ശ്വാസകോശ അർബുദം പിടിപെടാനുള്ള സാധ്യത ഗണ്യമായി ഉയരുന്നു.
മുൻകൂട്ടിയുള്ള രോഗനിർണയവും ആധുനിക ചികിത്സയും
ഏതൊരു അർബുദത്തെയും പോലെ ശ്വാസകോശ അർബുദവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതിനാൽ രോഗം മറ്റവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്തിയാൽ ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികളിലൂടെ രോഗമുക്തി നേടാം.
ദീർഘകാലമായി പുകവലിക്കുന്നവരോ മറ്റ് ഉയർന്ന അപകടസാധ്യത ഉള്ളവരോ ആയ വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം "ലോ-ഡോസ് സിടി സ്കാൻ' പോലുള്ള മുൻകൂട്ടിയുള്ള പരിശോധനകൾ നടത്തുന്നത് അത്യന്താപേക്ഷിതമാണ്.
ലക്ഷണങ്ങൾ നിസാരമെന്ന് കരുതി അവഗണിക്കുന്നത് കാരണം രോഗം സങ്കീർണമാക്കും.
ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പടവുകൾ
ഓർക്കുക: ആരോഗ്യകരമായ ശ്വാസകോശം ദീർഘായുസിന്റെയും സമ്പൂർണ ആരോഗ്യത്തിന്റെയും അടിത്തറയാണ്.
ശ്വാസകോശ അർബുദ സാധ്യതകളിൽ നിന്ന് പൂർണമായി രക്ഷനേടാൻ പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുകയും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
വീടുകൾക്കുള്ളിൽ ശുദ്ധവായു ലഭ്യമാകുന്ന രീതിയിൽ ജനലുകളും വാതിലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നത് റേഡോൺ പോലുള്ള അപകടകരമായ വാതകങ്ങൾ അടിഞ്ഞുകൂടുന്നത് തടയും.
രാസവസ്തുക്കളുമായി ഇടപഴകുന്ന തൊഴിൽമേഖലകളിൽ ഉള്ളവർ മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ക്രമമായ വ്യായാമം ശീലമാക്കുന്നതും ശ്വാസകോശ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ഇതിനെല്ലാമുപരി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ തന്നെ ഒരു ശ്വാസകോശ രോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾ: ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി
കൺസൾട്ടന്റ് പൾമൊണോലോജിസ്റ്റ് ആസ്റ്റർ മിംസ് കോട്ടക്കൽ.
Health
എല്ലാ വര്‍ഷവും ജൂലൈ 28ന് ആചരിക്കുന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നിശബ്ദ രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള അവസരമാണ്.
2026ലെ പ്രമേയം "Hepatitis: Let's Break It Down' എന്നതാണ്. രോഗത്തെക്കുറിച്ചുള്ള അജ്ഞത, പരിശോധനയിലും ചികിത്സയിലുമുള്ള പരിമിതികള്‍, ചികിത്സാച്ചെലവ്, സാമൂഹിക അപമാനം (സ്റ്റിഗ്മ) തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.
ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുകയും അതിനെതിരായ ആദ്യ വാക്സിന് വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നോബല്‍ സമ്മാന ജേതാവായ ഡോ. ബറൂച്ച് ബ്ലംബര്‍ഗിന്റെ ജന്മദിനം കൂടിയാണ് ജൂലൈ 28.
നിശബ്ദമായി കരളിനെ കീഴടക്കുന്ന രോഗം
കരളില്‍ ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ച് വൈറസുകളാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്.
ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ ശരീരത്തില്‍ നിലനില്ക്കാം. രോഗിക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ വൈറസ് കരളിനെ നിശബ്ദമായി നശിപ്പിച്ചുകൊണ്ടിരിക്കും.
ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീക്കം, കരളിന്റെ പ്രവര്‍ത്തന തകരാറ് മൂലമുള്ള ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലരില്‍ ഇത് കരള്‍ ചുരുങ്ങുന്ന സീറോസിസിലേക്കോ കരള്‍ കാന്‍സറിലേക്കോ വരെ നയിക്കാം.
അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വരുന്നത് വരെ കാത്തിരിക്കരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും.
അഞ്ച് വൈറസുകള്‍, അഞ്ച് വ്യത്യസ്ത അപകടസാധ്യതകള്‍
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നതാണ്. സാധാരണയായി ഇവ താത്കാലിക രോഗബാധയാണെങ്കിലും ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതര സങ്കീര്‍ണതകള്‍ക്ക് കാരണമാകാം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയോ ശരീരസ്രവങ്ങളിലൂടെയോ പകരുന്നു. അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെയ്ക്കുക, സുരക്ഷിതമല്ലാത്ത ടാറ്റൂ അല്ലെങ്കില്‍ പിയേഴ്സിംഗ്, പ്രസവസമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗ കാരണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് ഫലപ്രദമായ വാക്സിന് ലഭ്യമാണ്. അതേസമയം, ഹെപ്പറ്റൈറ്റിസ് സിയ്ക്ക് വാക്സിന് ഇല്ലെങ്കിലും ആധുനിക മരുന്നുകളുടെ സഹായത്തോടെ 95 ശതമാനത്തിലധികം രോഗികളില്‍ എട്ട് മുതല്‍ 12 ആഴ്ചയ്ക്കുള്ളില്‍ രോഗം പൂര്‍ണമായും ഭേദമാക്കാന്‍ ഇന്ന് സാധിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരില്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി അണുബാധ ഉണ്ടാകുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ഡിയെയും തടയുന്നു.
ഏറ്റവും വലിയ വെല്ലുവിളി - രോഗം അറിയാതെ ജീവിക്കുന്നവര്‍
ലോകത്ത് 35 കോടിയിലധികം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന കാര്യം അറിയില്ല. രോഗം തിരിച്ചറിയപ്പെടാത്തതിനാല്‍ ചികിത്സയും ലഭിക്കുകയില്ല.
അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത രക്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയോ, ദന്തചികിത്സയോ, ടാറ്റൂ ചെയ്തവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പരിശോധന വളരെ പ്രധാനമാണ്.
രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ നമ്മുടെ കൈകളിലുണ്ട്
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരള്‍ കാന്‍സറിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്കുന്ന വാക്സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്കാന് സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസിനെ അകറ്റാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് സ്വീകരിക്കുക, അപകടസാധ്യതയുള്ളവര്‍ പരിശോധന നടത്തുക, ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവയ്ക്കാതിരിക്കുക, ടാറ്റൂ-പിയേഴ്സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക, രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല.
സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
അറിയിക, പരിശോധിക്കുക, പ്രതിരോധിക്കുക
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്സിനേഷന്, ചികിത്സ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.
പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
വൈറല്‍ ഹെപ്പറ്റൈറ്റിസിനെ പൊതുജനാരോഗ്യ ഭീഷണിയില്‍ നിന്ന് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. അത് സാദ്ധ്യമാകണമെങ്കില്‍ ശാസ്ത്രീയ പുരോഗതിക്കൊപ്പം ജനകീയ അവബോധവും, എളുപ്പത്തില്‍ ലഭ്യമാകുന്ന പരിശോധനയും ചികിത്സയും, സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും ആവശ്യമാണ്.
ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്സിന്, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന് രക്ഷിക്കാന്‍ വഴിയൊരുക്കും.
വിവരങ്ങൾ: : ഡോ. ഡിൽമോ യെൽദോ
Junior Consultant Medical Gastroenterology SUT Hospital, Pattom.
Health
മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ്. മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും ഉണ്ടാകാം.
കഠിനമായ പനി, തലവേദന, ശരീര വേദന, വിട്ടുമാറാത്ത ചുമ, വയറുവേദന, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവ ചെറിയ കുട്ടികളിൽ സാധാരണമാണ്.
കഠിനമായ പനിയുടെ കൂടെ കുട്ടികൾക്കു ഫിറ്റ്സ് വരാനും സാധ്യതയുണ്ട്. ചെവി വേദന, കണ്ണുകൾക്കു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
രണ്ടു വയസിന് താഴെയുള്ള കുട്ടികളിലും മറ്റ് രോഗങ്ങളുള്ള കുട്ടികളിലും ഇൻഫ്ലുവൻസ ബാധിക്കുന്നത് ഗുരുതരമാണ്.
കുട്ടികളിൽ ഇൻഫ്ലുവൻസ ബാധിച്ചാൽ
. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നൽകുക
. ചൂടുവെള്ളം കുടിപ്പിക്കുകയും പോഷകസമൃദ്ധമായ ചെറിയ ഭക്ഷണങ്ങളും നൽകുക
. പനി ഉണ്ടെങ്കിൽ ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
. തൊണ്ടവേദനയ്ക്ക് ആശ്വാസത്തിനായി ചൂടുവെള്ളം നൽകുക
ഇൻഫ്ലുവൻസ പടരുന്നത് തടയാൻ വാക്സിൻ സ്വീകരിക്കുക
പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ തടയാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കണം. മഴക്കാലത്തിനു മുൻപേ വാക്സീൻ എടുക്കുന്നതും അനുയോജ്യമാണ്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളോ വിട്ടുമാറാത്ത രോഗമുള്ളവരോ വീടുകളിൽ ഉണ്ടെങ്കിൽ, വീട്ടിൽ താമസിക്കുന്ന എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കുന്നതു ഉചിതമായിരിക്കും.
ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സ്വയം ഫ്ലൂ വാക്സിൻ എടുക്കാൻ കഴിയില്ല, കൂടാതെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഫ്ലൂ വന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇൻഫ്ലുവൻസ വ്യാപനം കുറയ്ക്കാം
കൈ കഴുകിയുള്ള ശുചിത്വം കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്തുക കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവലോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും മൂടാൻ പഠിപ്പിക്കുക.
കുട്ടികൾ വായിൽ വയ്ക്കുന്ന കളിപ്പാട്ടങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഡേ കെയറിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് പരിചാരകരോട് പറയുക.
ഡോ.അനിറ്റ ആൻ സൈമൺ
കൺസൾട്ടന്റ് - പീഡിയാട്രിക്സ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ