പ്രതീകാത്മക ചിത്രം
"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് നാം എപ്പോഴും കാണാറുള്ളതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശ അർബുദം എന്നത് പുകവലിക്കാർക്ക് മാത്രം വരുന്ന ഒരു രോഗമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ.
എന്നാൽ യാഥാർഥ്യം അതല്ല. ജീവിതത്തിലൊരിക്കൽ പോലും പുകവലിക്കാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ രോഗത്തിന് ഇരയാകുന്നത്. ശരീരത്തിലെ ശ്വാസകോശ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് അസാധാരണമായ മുഴകളായി മാറുന്ന അവസ്ഥയാണിത്.
പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ശബ്ദമില്ലാത്ത കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കപ്പെടുന്നത്. രോഗം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.
അതിനാൽ പുകവലിക്കപ്പുറമുള്ള ഇതിന്റെ അപകടസാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.
തിരിച്ചറിയാം പ്രാരംഭ ലക്ഷണങ്ങൾ
തുടക്കത്തിൽ നിസാരമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗൗരവമായി കാണേണ്ടതുണ്ട്:
വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ദിവസങ്ങൾ കഴിയുംതോറും തീവ്രത കൂടുന്നതോ ആയ ചുമ.
കഫത്തിൽ രക്തത്തിന്റെ അംശം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തം കാണുന്നത് അപകടസൂചനയാണ്.
കാരണമില്ലാത്ത ശ്വാസതടസവും കിതപ്പും: നിസാരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
കഠിനമായ നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത.
ശബ്ദത്തിലെ വ്യത്യാസം: തൊണ്ടയിൽ അണുബാധയൊന്നുമില്ലാതെ തന്നെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടർച്ചയോ മാറ്റമോ.
കാരണമില്ലാതെ ഭാരക്കുറവും ക്ഷീണവും: ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും കടുത്ത തളർച്ചയും.
ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ: ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നത്.
പുകവലിക്കപ്പുറമുള്ള അപകടസാധ്യതകളും അദൃശ്യ കാരണങ്ങളും
പുകവലിക്കാത്ത വ്യക്തികളിൽ ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിൽ ഒട്ടനവധി മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരോക്ഷ പുകവലി.
വീടുകളിലോ ജോലിസ്ഥലങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക സ്ഥിരമായി ശ്വസിക്കുന്നത് രോഗസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു പ്രധാന ഘടകം.
വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുകയും സൂക്ഷ്മകണികകളും വായുവിൽ കലരുന്നത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
ബാഹ്യാന്തരീക്ഷത്തിന് പുറമേ നാം വസിക്കുന്ന വീടുകൾക്കുള്ളിലെ വായുവും അപകടകാരിയായേക്കാം. മണ്ണിലും പാറകളിലും കണ്ടുവരുന്ന മണമോ നിറമോ ഇല്ലാത്ത റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം വീടുകളിലെ വായുസഞ്ചാരമില്ലാത്ത മുറികളിൽ അടിഞ്ഞുകൂടുകയും ദീർഘകാലം ഇത് ശ്വസിക്കുന്നത് അർബുദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.
ഇതിനുപുറമേ അസ്ബസ്റ്റോസ്, ആർസെനിക്, ക്രോമിയം, നിക്കൽ, ഡീസൽ പുക തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊഴിൽശാലകളിൽ വെച്ചുണ്ടാകുന്ന നിരന്തര സമ്പർക്കം രോഗസാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.
കുടുംബത്തിലെ അർബുദ ചരിത്രവും ജനിതക വ്യതിയാനങ്ങളും കൂടിയാകുമ്പോൾ പുകവലി ശീലമില്ലാത്തവരിലും ശ്വാസകോശ അർബുദം പിടിപെടാനുള്ള സാധ്യത ഗണ്യമായി ഉയരുന്നു.
മുൻകൂട്ടിയുള്ള രോഗനിർണയവും ആധുനിക ചികിത്സയും
ഏതൊരു അർബുദത്തെയും പോലെ ശ്വാസകോശ അർബുദവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതിനാൽ രോഗം മറ്റവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്തിയാൽ ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികളിലൂടെ രോഗമുക്തി നേടാം.
ദീർഘകാലമായി പുകവലിക്കുന്നവരോ മറ്റ് ഉയർന്ന അപകടസാധ്യത ഉള്ളവരോ ആയ വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം "ലോ-ഡോസ് സിടി സ്കാൻ' പോലുള്ള മുൻകൂട്ടിയുള്ള പരിശോധനകൾ നടത്തുന്നത് അത്യന്താപേക്ഷിതമാണ്.
ലക്ഷണങ്ങൾ നിസാരമെന്ന് കരുതി അവഗണിക്കുന്നത് കാരണം രോഗം സങ്കീർണമാക്കും.
ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പടവുകൾ
ഓർക്കുക: ആരോഗ്യകരമായ ശ്വാസകോശം ദീർഘായുസിന്റെയും സമ്പൂർണ ആരോഗ്യത്തിന്റെയും അടിത്തറയാണ്.
ശ്വാസകോശ അർബുദ സാധ്യതകളിൽ നിന്ന് പൂർണമായി രക്ഷനേടാൻ പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുകയും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
വീടുകൾക്കുള്ളിൽ ശുദ്ധവായു ലഭ്യമാകുന്ന രീതിയിൽ ജനലുകളും വാതിലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നത് റേഡോൺ പോലുള്ള അപകടകരമായ വാതകങ്ങൾ അടിഞ്ഞുകൂടുന്നത് തടയും.
രാസവസ്തുക്കളുമായി ഇടപഴകുന്ന തൊഴിൽമേഖലകളിൽ ഉള്ളവർ മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ക്രമമായ വ്യായാമം ശീലമാക്കുന്നതും ശ്വാസകോശ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ഇതിനെല്ലാമുപരി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ തന്നെ ഒരു ശ്വാസകോശ രോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.
വിവരങ്ങൾ: ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി
കൺസൾട്ടന്റ് പൾമൊണോലോജിസ്റ്റ് ആസ്റ്റർ മിംസ് കോട്ടക്കൽ.
Tags : LungCancer NonSmokers Threat FamilyHealth