ന്യൂഡൽഹി: ക്രോക്രോച്ച് ജനതാ പാർട്ടിയുടെ ഫോളോവേഴ്സ് അനുനിമിഷം വർധിക്കുമ്പോൾ പാർട്ടി ‘ക്രിയേറ്ററുടെ’ മാതാപിതാക്കൾക്ക് ഉറക്കം നഷ്ടപ്പെട്ടു.
മകൻ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മാതാപിതാക്കൾ. തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടതായി ദിപ്കെയുടെ മാതാപിതാക്കളായ ഭഗ്വാനും അനിതയും പറയുന്നു.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം ദിപ്കെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം വാർത്തകൾ പത്രങ്ങളിൽ വായിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗർ സ്വദേശിയായ ഭഗ്വൻ ദിപ്കെ പറഞ്ഞു.
മകൻ രാഷ്ട്രീയത്തിൽനിന്നും മാറി ജോലി നേടുന്നതിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അനിത പ്രതികരിച്ചു. അവൻ സുരക്ഷിതനായി വീട്ടിലെത്തണമെന്നാണ് ആഗ്രഹം. രാഷ്ട്രീയത്തിൽ തുടരണമോയെന്നത് അവന്റെ തീരുമാനമാണ്. പക്ഷേ അവൻ രാഷ്ട്രീയത്തിൽ തുടരുന്നത് ഞങ്ങളാഗ്രഹിക്കുന്നില്ല. ദീപ്കെയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും അമ്മ പറഞ്ഞു.
ഛത്രപതി സംഭാജിനഗറിലാണ് ദിപ്കെ സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. തുടർപഠനത്തിനായി പൂനയിലേക്കു പോയി. എന്നാൽ എൻജിനിയറിംഗ് ബുദ്ധിമുട്ടായതിനാൽ വിദേശത്തു ജേർണലിസം പഠിക്കാൻ തീരുമാനിച്ചെന്നും അനിത കൂട്ടിച്ചേർത്തു.
സിജെപിയെക്കുറിച്ച് ആദ്യം അറിഞ്ഞത് അയൽക്കാരിൽനിന്നാണെന്നും മാതാപിതാക്കൾ പറഞ്ഞു. അവൻ പ്രശസ്തനായതോടെ തങ്ങൾ ആശങ്കയിലായി. ഇത്തരം ആളുകൾ അറസ്റ്റ് ചെയ്യപ്പെടാറുണ്ട്. അവന് ഇനി എന്തു സംഭവിക്കുമെന്നോർത്ത് തങ്ങൾ രണ്ടു ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ഭഗ്വൻ ദിപ്കെ പറയുന്നു.