ഒരു വശത്ത് ഫ്രഞ്ച് പട അപരാജിത കുതിപ്പുമായി സെമിയിൽ കടന്നിരിക്കുന്നു. എംബാപ്പെയെയും സംഘത്തെയും ആര് പിടിച്ചുകെട്ടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും സെമിയിൽ ഫ്രാൻസിനെ ആര് നേരിടുമെന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി.
ഇന്നു രാത്രി നടക്കുന്ന ക്വാർട്ടർ. അക്ഷരാർഥത്തിൽ ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഏറ്റുമുട്ടുന്നത് യൂറോപ്യൻ വമ്പൻമാരായ സ്പെയിനും ബെൽജിയയവും ആയതിനാൽ തന്നെ അങ്ങനെ പ്രതീക്ഷിച്ചല്ലേ പറ്റൂ.
ഇരു ടീമുകളും അവസാനം നേർക്കുന്നേർ വന്നതു പത്ത് കൊല്ലങ്ങൾക്ക് മുമ്പ് 2016ൽ. അതും സൗഹൃദ മത്സരത്തിൽ. അന്നു ഡേവിഡ് സിൽവയുടെ ഇരട്ട ഗോൾ മികവിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചു. 36 കൊല്ലത്തിന് ശേഷമാണ് സ്പെയിനും ബെൽജിയവും വിശ്വവേദിയിൽ ഏറ്റുമുട്ടുന്നത്.
ഇതിന് മുമ്പ് രണ്ട് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. 1986ൽ ആയിരുന്നു ആദ്യ പോര്. അന്ന് ഷൂട്ടൗട്ടിൽ ബെൽജിയം വിജയിച്ചു. എന്നാൽ, തൊട്ടടുത്ത ലോകകപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു ജയിച്ചു സ്പെയിൻ കണക്ക് തീർത്തു.
നിലവിലെ യൂറോ ജേതാക്കളായ സ്പെയിൻ മികച്ച ഫോമിലാണ്. ഒരു കളി പോലും തോറ്റിലെന്ന് മാത്രമല്ല ഒറ്റ ഗോൾ പോലും വഴങ്ങാതെയാണ് ക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ വീഴ്ത്തിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ.
ലമൈൻ യമാൽ, മൈക്കൽ ഒയർസബാൽ, അലക്സ് ബയേന, പെഡ്രി, റോഡ്രി.. ഓ........ സൂപ്പർ താരങ്ങളുടെ വൻ നിര. അതു മാത്രമല്ല ഒരു താരത്തിനും ഒരു ടീമിനും ഉനയ് സിമൺ കാവൽനിൽക്കുന്ന സ്പെയിന്റെ ഗോൾവല കുലുക്കാനായിട്ടില്ല. 2010ന് ശേഷം ലോകത്തിന്റെ നെറുകയിൽ എത്താനുള്ള കുതിപ്പിലാണ് ലാ റോജ.
എന്നാൽ, ബെൽജിയം ഒട്ടും നിസാരക്കാരല്ല. സുവർണ തലമുറ ഏറെക്കുറെ കളമൊഴിഞ്ഞെങ്കിലും സൂപ്പർ താരങ്ങൾക്ക് കുറവില്ല ബെൽജിയം നിരയിൽ. കെവിൻ ഡിബ്രുയിൻ, റൊമേലു ലുക്കാക്കു, ജെറെമി ഡോക്കു, ചാൾസ് ഡി കെറ്റെലായ്രെ, ലിയാൻഡ്രോ ട്രൊസാർഡ്, യോരി ടിലെമാൻസ്. ഇവർക്കൊപ്പം ഗോൾകീപ്പർ തിബോ ക്വാർട്ടുവ. വീറും വാശിയോടെ പൊരുതാൻ പേരു കേട്ടവരാണ് ബെൽജിയം. സെനഗലിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നത് നമ്മൾ കണ്ടതാണ്. അവസാന നാലിലെത്താൻ അവർ കൈയും മെയ്യും മറന്ന് പൊരുതുമെന്നുറപ്പാണ്.
ഏതായാലും ഒപ്പത്തിനൊപ്പം.... എന്നു പറയാവുന്ന..... ഇരു ടീമുകളും ഏറ്റുമുട്ടുബോൾ തീ പാറുമെന്നുറപ്പാണ്.