National
ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിനി പൂജ ദത്ത (34) ആണ് മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പൂജ കഴിഞ്ഞ മൂന്ന് വർഷമായി അഡുഗോഡിയിലുള്ള ഫ്ലാറ്റിൽ വടകക്കായിരുന്നു താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം പൂജയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് വാതിൽ തകർത്ത് അകത്ത് കയറുകയും രക്തത്തിൽ കുളിച്ച് കിടക്കുന്ന പൂജയെ കണ്ടെത്തുകയും ചെയ്തു. മരണം സംഭവിച്ചിട്ട് രണ്ടോ മൂന്നോ ദിവസം വരെ ആയിട്ടുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Movies
ബോളിവുഡ് നടി ശ്രദ്ധ കപൂർ മുംബൈയിലെ ഒരു ഫ്ളാറ്റ് ആറു ലക്ഷം രൂപ വാടകയ്ക്ക് കരാര്‍ ഉറപ്പിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ജുഹുവിലാണ് ഈ ആഡംബര ഫ്ളാറ്റുള്ളത്.
പ്രൈം ബീച്ച് എന്ന ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ പാട്ടക്കരാറാണ് താരം പുതുക്കിയത്. പ്രതിമാസം ആറു ലക്ഷം രൂപയാണ് ഈ ഫ്ളാറ്റിന്റെ വാടക. അതായത് ഒരു വര്‍ഷം മാത്രം ശ്രദ്ധ വാടകയിനത്തില്‍ നല്‍കുന്നത് 72 ലക്ഷം രൂപയാണ്.
ഏകദേശം 3,929 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അതിവിശാലമായ ഫ്ളാറ്റാണിത്. കടല്‍ അഭിമുഖമായാണ് ഈ ഫ്ളാറ്റ് നിലകൊള്ളുന്നത്. വലിയ ജനാലകളും പ്രകൃതിദത്ത വെളിച്ചവും കടല്‍ക്കാറ്റ് ലഭിക്കുന്ന വിശാലമായ ബാല്‍ക്കണിയും ഫ്ളാറ്റിന്റെ പ്രത്യേകതയാണ്. മുംബൈ പോലുള്ള തിരക്കേറിയ നഗരത്തില്‍ നാലു കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഈ ഫ്ളാറ്റിനോടൊപ്പമുണ്ട് എന്നതാണ് ഏറ്റവും വലിയ ആഡംബരമായി കണക്കാക്കപ്പെടുന്നത്.
അമിതാഭ് ബച്ചന്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, ഹൃതിക് റോഷന് തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഈ മേഖലയിലാണു താമസിക്കുന്നത്. ഇതാണ് ശ്രദ്ധ കപൂറിനെ ഇവിടേക്ക് ആകര്‍ഷിച്ചത്.
നിരവധി ബോളിവുഡ് താരങ്ങള്‍ ഉള്ളതിനാല്‍ ആഡംബരത്തിനും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ മുന്‍ഗണനയാണ് ഈ പ്രദേശത്തിന് നല്‍കുന്നത്. ഇതാണ് യുവ താരങ്ങളും ജുഹുവിനെ തിരഞ്ഞെടുക്കാന്‍ കാരണം. ജൂഹുവില്‍ താമസിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ ആയിട്ടാണ് ബോളിവുഡ് താരങ്ങള്‍ കാണുന്നത്.
കടലിനെ അഭിമുഖീകരിക്കുന്ന ഫ്ലാറ്റുകളുടെ വാസ്തുവിദ്യയും അതിമനോഹരമാണ്.
ഇവിടുത്തെ ആഡംബര ജീവിതശൈലി സാധാരണക്കാര്‍ക്ക് എപ്പോഴും ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്. 2024 ഒക്ടോബറിലാണ് താരം ആദ്യമായി ഈ ഫ്ളാറ്റ് വാടകയ്ക്കെടുത്തത്.
National
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സ്റ്റോക്ക് ട്രേഡറായ യുവാവിനെയും ഭാര്യയെയും ഒമ്പത് വയസുകാരി മകളെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ വെസുവിലുള്ള 'ഹാപ്പി എലഗൻസ്' സൊസൈറ്റിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
ബാൽമുകുന്ദ് ഖേതൻ, ഭാര്യ പ്രിയങ്ക ഖേതൻ, മൂത്ത മകൾ ഭവ്യ ഖേതൻ എന്നിവരാണ് മരിച്ചത്. ഇവരുടെ ഏഴ് വയസുകാരിയായ രണ്ടാമത്തെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. മരിക്കുന്നതിന് മുൻപ് കുടുംബം വിഷം കഴിച്ചതായാണ് വിവരം.
സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈഭവ് റുംഗ്ത എന്ന വ്യക്തിയുടെ പേരാണ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. വൈഭവ് തന്റെ ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്തതായും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വൈഭവ് റുംഗ്തയെ പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വളർത്തുമൃഗമായ നായയെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. നായയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അതിനെ പുനരധിവസിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്യണമെന്നും കുറിപ്പിൽ അപേക്ഷിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളും മാനസിക പീഡനവുമാണ് ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയത്. മരിച്ച ബാൽമുകുന്ദ് ഖേതൻ ബീഹാർ സ്വദേശിയാണ്.
Kerala
കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘം അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം. ദേവിക (22) എന്നിവരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1.270 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് പിടികൂടിയത്. ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഹിൽപാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എഎസ്ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്.
കുമാരപുരം സ്വദേശി അലക്സ് നല്കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയില്‍ ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.
നിര്‍മാണ കമ്പനിയായി ആന്‍ഡ ഷിബു ബേബി ജോണിന്റെ കുടുംബത്തിന്റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ നിര്‍മിക്കാനിരുന്ന ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി.
ഫ്ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് ആന്‍ഡ നിര്‍മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്സ് ആന്‍ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നുമാണ് ഷിബു ബേബി ജോണിന്റെ നിലപാട്. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിക്കുന്നു.
Kerala
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണം നിയമക്കുരുക്കിലാക്കി മുടക്കിയെന്ന ആരോപണത്തിൽ മന്ത്രി എം.ബി. രാജേഷിനെതിരേ പരാതി നൽകി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഫ്ളാറ്റ് നിർമാണം നിയമക്കുരുക്കിലായതു വടക്കാഞ്ചേരിയിലെ മുൻ എംഎൽഎ കേസ് നൽകിയതിന്റെ ഭാഗമാണെന്നാണ് മന്ത്രി ആരോപിച്ചത്. ഇതു ഹൈക്കോടതിയെ അപമാനിക്കുന്നതാണെന്നും അനിൽ അക്കര പരാതിയിൽ ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി ചരൽപറന്പിൽ ഫ്ളാറ്റ് നിർമാണത്തിന്റെ ചുമതലയിൽനിന്നു ഹാബിറ്റാറ്റിനെ മാറ്റിയത് യുഎഇ കോണ്‍സുലേറ്റ് ജനറൽ, എം. ശിവശങ്കർ, ലൈഫ് മിഷൻ ചെയർമാൻ പിണറായി വിജയൻ, വൈസ് ചെയർമാനായിരുന്ന അന്നത്തെ മന്ത്രി എ.സി. മൊയ്തീൻ എന്നിവർ ചേർന്നാണ്. യൂണിടാക്ക് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയെയാണു നിർമാണം ഏൽപ്പിച്ചത്. ഫ്ളാറ്റ് നിർമാണത്തിലെ അഴിമതി അന്വേഷിക്കാൻ വിജിലൻസാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥർ രാജ്യംവിട്ടതോടെ എഫ്സിആർഎ ലംഘനത്തിൽ സിബിഐയും കേസെടുത്തു. അപ്പോഴും നിർമാണം തുടർന്നു. പിന്നീടു സർക്കാരിൽനിന്നോ കോടതിയിൽനിന്നോ നിർദേശങ്ങൾ ലഭിക്കാതെ വന്നതോടെ സർക്കാരിനു കത്തുനൽകി കരാറുകാരൻ നിർമാണം നിർത്തി.
ഫ്ളാറ്റ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് 2020ൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ താൻ ഉൾപ്പെടുന്ന കേസുകൾ നിലവിലില്ലെന്നും മന്ത്രി നടത്തിയ പ്രസ്താവന അവാസ്തവമാണെന്നും പരാതിയിൽ പറയുന്നു.
International
ഹോങ്കോംഗ്: ഹോങ്കോംഗിൽ ഭവന സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച അവസാനിച്ചു. മരിച്ചവരുടെ എണ്ണം 146 ആയി. കാണാതായ 150 പേരെക്കുറിച്ച് ഇനിയും വിവരമില്ലെങ്കിലും പരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
4600ൽ അധികം ആളുകളാണ് ഭവന സമുച്ചയത്തിൽ താമസിച്ചിരുന്നു. ഇവിടുത്തെ ഫയർ അലാമുകൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഞായറാഴ്ച ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
കിഴക്കൻ ഹോങ്കോംഗിലുള്ള ഭവനസമുച്ചയത്തിലെ ഏഴ് കെട്ടിടങ്ങൾക്ക് നവീകരണ പ്രവർത്തനം നടക്കുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്. നവീകരണ ജോലികൾ നടത്തിയിരുന്ന കമ്പനിയുടെ 11 ഉന്നത ഉദ്യോഗസ്ഥരെ അഴിമതി നിരോധന വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.