കണ്ണൂർ: വിവാദങ്ങൾക്കും ആശങ്കകൾക്കുമിടെ മേലെ ചൊവ്വ മേൽപ്പാലം നിർമാണത്തിൽ ഇതുവരെ പൂർത്തിയായത് ആറു ശതമാനം മാത്രമെന്ന് വിലയിരുത്തൽ. ബദൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ കണ്ണൂർ നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കും ജനങ്ങളുടെ ദുരിതങ്ങളും അടുത്തൊന്നും തീരില്ല. 24 മാസം കൊണ്ട് പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെ 2025 ഫെബ്രുവരിയിൽ ആരംഭിച്ച പ്രവൃത്തികളാണ് 16 മാസം പിന്നിടുന്പോഴും ഇഴയുന്നത്. 2027 ഫെബ്രുവരിയിലാണ് നിർമാണം പൂർത്തിയാക്കേണ്ടത്. ഇനി 39 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. ഇതാകട്ടെ വാല്വേഷൻ നടപടികളിലേക്ക് നീങ്ങിയിട്ടേയുള്ളൂ. 24 പൈലുകൾ വേണ്ടിടത്ത് ഇതുവരെയായത് എട്ടെണ്ണം മാത്രം. പൂർത്തിയായ പൈലുകളുടെ കപ്പാസിറ്റി ടെസ്റ്റ് അടുത്തയാഴ്ച നടത്തിയേക്കും. കരാറുകാരുടെ മെല്ലെപ്പോക്ക് നയമാണ് നിർമാണം ഇഴയാൻ കാരണമെന്ന് ആക്ഷേപമുണ്ട്. പൈലിംഗിന്റെയും ഡ്രെയ്നേജിന്റെയും പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടുദിവസം കൊണ്ട് ഒരു പൈൽ തീർക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഒരാഴ്ചയോളമെടുത്താണ് ഇപ്പോൾ പൂർത്തിയാക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നിർമാണസ്ഥലത്ത് ആവശ്യത്തിന് തൊഴിലാളികളില്ല. 1200 മീറ്റർ ഡ്രെയ്നേജാണ് നിർമിക്കാനുള്ളത്. ഇപ്പോൾ 480 മീറ്റർ മാത്രമേ പൂർത്തിയായിട്ടുള്ളൂ. സിമന്റ് ഉൾപ്പെടെയുള്ള നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ് പ്രവൃത്തിയെ ബാധിക്കുന്നതായി കരാറുകാർ പറയുന്നു.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നടപടികളിലുള്ള കാലതാമസവും നിർമാണത്തെ ബാധിക്കുന്നുണ്ട്. കെഎസ്ഇബി രണ്ട് ട്രാൻസ്ഫോമറുകളും വാട്ടർ അഥോറിറ്റി പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതൊക്കെ പൂർത്തീകരിച്ചാൽ മാത്രമേ പ്രവൃത്തികൾ സുഗമമായി മുന്നോട്ടുപോകുകയുള്ളൂ. ഇതിനുപുറമെയാണ് മേൽപ്പാലം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടാകുന്ന കാലതാമസം. നിർമാണത്തെത്തുടർന്ന് കണ്ണൂർ നഗരത്തിലും ദേശീയപാതയിലും മട്ടന്നൂർ റോഡിലും ഗതാഗതക്കുരുക്ക് പതിവാണ്. മഴ ശക്തമായതോടെ കുരുക്ക് മുറുകി. മേൽപ്പാലത്തിനായി കെട്ടിടങ്ങൾ പൊളിച്ച് റോഡിന് വീതി കൂട്ടിയെങ്കിലും ടാറിംഗ് പൂർത്തിയാകാത്തതിനാൽ ഗതാഗതം സുഗമമല്ല. വാഹനക്കുരുക്ക് വർധിച്ചതോടെ താത്കാലികമായി റോഡ് ടാറിംഗ് നടത്താൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതിനിടെ, തലശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ തെഴുക്കിലെപീടികയിൽ നിന്ന് കണ്ണൂർ സിറ്റി വഴി തിരിച്ചുവിടുമെന്ന് അറിയിച്ചെങ്കിലും പൂർണമായി നടപ്പാക്കാൻ കഴിയാത്തതും തിരക്ക് വർധിപ്പിക്കുന്നു.
600 മീറ്റർ മേൽപ്പാലം; ഒന്പത് സ്പാനുകൾ, 16 തൂണുകൾ
കണ്ണൂർ: അപ്രോച്ച് റോഡ് ഉൾപ്പെടെ 600 മീറ്റർ നീളത്തിലാണ് മേലെ ചൊവ്വ ജംഗ്ഷനിൽ മേൽപ്പാലം നിർമിക്കുന്നത്. 221 മീറ്ററാണ് പാലത്തിന്റെ മാത്രം നീളം. ഇരുവശത്തും അരമീറ്റർ വീതം ക്രാഫ്റ്റ് ഏരിയ ഉൾപ്പടെ ഒന്പത് മീറ്റർ വീതിയുണ്ട്. 5.5 മീറ്ററാണ് പരമാവധി ഉയരം. 16 തൂണുകളിൽ ഒന്പത് സ്പാനുകളിലാണ് നിർമാണം. പ്രധാന ജംഗ്ഷനിലെ ഏറ്റവും വലിയ സ്പാനിന് 38 മീറ്റർ നീളമുണ്ട്. മട്ടന്നൂർ, തലശേരി, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമായതിനാലാണ് സ്പാനിന്റെ നീളം കൂട്ടിയത്. താഴെചൊവ്വ ഭാഗത്തുള്ള നാല് സ്പാനുകൾക്ക് 21 മീറ്റർ വീതവും കണ്ണൂർ ഭാഗത്തുള്ള നാല് സ്പാനുകൾക്ക് 20 മീറ്റർ വീതവും നീളമുണ്ട്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ (ആർബിഡിസികെ) ആണ് നിർവഹണ ഏജൻസി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണകരാർ ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 48 കോടിയാണ് എസ്റ്റിമേറ്റ്. 24.54 കോടിയാണ് നിർമാണത്തിന് മാത്രം വകയിരുത്തിയിരിക്കുന്നത്. 600 മീറ്റർ നീളത്തിൽ ഇരുവശത്തും സർവീസ് റോഡുകളുമുണ്ട്.
വിവാദങ്ങളും മെല്ലെപ്പോക്കും
മേൽപ്പാലത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും പ്രവൃത്തിയെ ബാധിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്. വിവാദത്തിനിടെ ചില ദിവസങ്ങളിൽ നിർമാണം നിർത്തിവച്ചത് മേൽപ്പാലത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയർത്തിയിരുന്നു. പിന്നീട് പുനരാരംഭിച്ചെങ്കിലും ആദ്യത്തെ വേഗമില്ലെന്നാണ് വിലയിരുത്തിൽ. അതോടൊപ്പം മേൽപ്പാലം സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ വാദങ്ങളും സജീവമാണ്.
മേൽപ്പാലം എന്തിന്...?
കണ്ണൂർ നഗരത്തിലെ പ്രധാന ജംഗ്ഷനാണ് മേലെചൊവ്വ. കണ്ണൂർ വിമാനത്താവളത്തിലേക്കും മൈസൂരു, ബംഗളൂരൂ എന്നിവിടങ്ങളിലേക്കും കണ്ണൂർ നഗരത്തിൽനിന്നുള്ള പ്രധാന റോഡിന്റെ തുടക്കം ഇവിടെയാണ്. മട്ടന്നൂർ അന്തർസംസ്ഥാനപാത നാലുവരിയാക്കാനുള്ള നിർദേശവും നിലവിലുണ്ട്. ഇതിനുപുറമെ കണ്ണൂർ നഗരത്തിൽനിന്ന് പണി പൂർത്തിയാകുന്ന പുതിയ ദേശീയപാതയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വരേണ്ടതും മേലെ ചൊവ്വ വഴിയാണ്. ഈ സാഹചര്യത്തിൽ കുരുക്കില്ലാതെ മട്ടന്നൂർ റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ മേൽപ്പാലം അത്യാവശ്യമാണ്. മേൽപ്പാലം മേലെചൊവ്വ കയറ്റത്തിൽ അവസാനിപ്പിക്കുന്നതിന് പകരം താഴെചൊവ്വ റെയിൽവേ ഗേറ്റനപ്പുറത്തേക്ക് നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ആറുവരിപ്പാത വരുന്പോൾ...
ആറുവരിയുള്ള പുതിയ ദേശീയപാതയുടെ നിർമാണം പൂർത്തിയായാൽ ദീർഘദൂര വാഹനങ്ങളും ലോറികൾ ഉൾപ്പെടെയുള്ളവയും മേലെചൊവ്വ വഴി വരില്ലെന്നാണ് പദ്ധതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ജംഗ്ഷനിലെ തിരക്കൊഴിവാകുന്നതോടെ മേൽപ്പാലത്തിന് പ്രസക്തിയില്ലാതാകും. മേൽപ്പാലത്തിന്റെ നിർമാണം അശാസ്ത്രീയമായാണ്. പഴയ ദേശീയപാതയിലെ മേലെചൊവ്വ കയറ്റം തുടങ്ങുന്നിടത്താണ് മേൽപ്പാലം അവസാനിക്കുന്നത്. ആ കയറ്റത്തിന്റെ തുടർച്ചയായി വീണ്ടും പാലത്തിന്റെ കയറ്റം കൂടിയാകുന്പോൾ ഭാരവാഹനങ്ങൾ പ്രയാസപ്പെടും. നിലവിൽതന്നെ മേലെചൊവ്വ കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്നുപോകുന്നത് പതിവുകാഴ്ചയാണ്.
ആദ്യം ആലോചിച്ചത് അടിപ്പാത
ഗതാഗതക്കുരുക്കിന് പരിഹാരമായി മേലെചൊവ്വയിൽ അടിപ്പാത നിർമിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. ഇതിനുള്ള നടപടികൾ തുടങ്ങി. എന്നാൽ, വാട്ടർ അഥോറിറ്റിയുടെ ജലസംഭരണിയുടെ സമീപമായതിനാൽ ഭൂമിക്കടിയിലുള്ള പ്രധാന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതി ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് മേൽപ്പാലം നിർമാണത്തിലേക്ക് നീങ്ങിയത്. ഇതിനായി സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറോളം കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്.